Wednesday 30 July 2014

അമൃതം....

അമ്മയുടെ ഗര്‍ഭഗേഹത്തില്‍ ഹൃദയതാളങ്ങള്‍ ഏറ്റുവാങ്ങി സസുഖം ഒന്‍പതുമാസം വാണശേഷം, വയറ്റാട്ടി നാണിതള്ള തന്റെ ചളി നിറഞ്ഞ, കറുത്ത നഖമുള്ള പരുപരുത്ത കൈകള്‍ കൊണ്ട് പിടിച്ചു വലിച്ചു ഇഹലോകത്തേക്ക് എടുത്തിട്ടു. നല്ല ഉഷ്ണമുള്ള മേടമാസത്തിലെ ഒരു പുലര്‍ച്ചയിലാണ് ഞാനെന്ന ദേവാസുരജന്മം പിറവികൊണ്ടത്. അത് കൊണ്ട് തന്നെ ദേഷ്യവും മുന്‍കോപവും കൂടുതലാണ്. മേടം മുപ്പത്തിയൊന്നും മെയ്‌ പതിമൂന്നും. ഒന്നും മൂന്നും കൂട്ടിയാല്‍ നാല്. അനിഴം നക്ഷത്രവും ടോറസ് രാശിയും ചേര്‍ന്ന് എന്നെ പതിമൂന്നിന്റെ പദ്മവ്യൂഹത്തില്‍ തളച്ചിട്ടു.

വയറൊഴിഞ്ഞ അമ്മയുടെ നോവിന്റെ കരച്ചിലടങ്ങാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ വീട്ടിലെ ആദ്യപിറവിയുടെ കാഹളനാദം മുഴക്കി. എന്റെ കരച്ചിലില്‍ അമ്മ വേദനകള്‍ മറന്നു. ധാരധാരയായോഴുകുന്ന കണ്ണീരിനു നക്ഷത്രതിളക്കം. ഉപ്പിന് പകരം മധുരം കിനിയുന്ന മിഴിനീര്‍ത്തുള്ളികള്‍. കഷ്ടപാടിന്റെ, വിയര്‍പ്പിന്റെ, വേദനകളുടെ കണ്ണുനീരിന് പകരം അമ്മക്ക് കിട്ടിയ ആദ്യത്തെ മിഴിനീര്‍മധുരം. നിര്‍വൃതിയുടെ പുളകചാര്‍ത്ത്. സ്ത്രീ അമ്മയാകുന്ന ധന്യനിമിഷം, ഒരു സ്ത്രീജന്മത്തിന് അര്‍ത്ഥപൂര്‍ണത കൈവരുന്ന അസുലഭമുഹൂര്‍ത്തം....

വെയില്‍പാളികള്‍ ഒളിഞ്ഞു നോക്കുന്ന, തുലാവര്‍ഷം പഴുതുകളുണ്ടാക്കി ഇറ്റിറ്റു വീഴുന്ന വയ്ക്കോല്‍ പുരയില്‍ ഞാന്‍ അമ്മിഞ്ഞപാലും, വയമ്പും ചാണകമെഴുതിയ തറയിലെ ഒണക്കചാണകവും അതിലൂടെ അരിച്ചു നീങ്ങുന്ന ജീവികളെയും പിടിച്ചു തിന്നു വളര്‍ന്നു. കിടന്നും കമിഴ്ന്നും ഇരുന്നും എണീറ്റും നടന്നും സുധമോന്‍ ശൈശവഘട്ടങ്ങള്‍ താണ്ടി. അമ്മ ഇല്ലാത്ത സമയങ്ങളില്‍ അമ്മമ്മയുടെ ചുരത്താത്ത മുലകളില്‍ കടിച്ചു തൂങ്ങി. ഓരോ കടിയിലെ വേദനയിലും അമ്മമ്മ അശ്രുബിന്ദുക്കള്‍ പൊഴിച്ച് കൊണ്ട് ചിരിച്ചു. ഭക്ഷണം കഴിക്കാന്‍ മറന്ന അമ്മമ്മയോടുള്ള അമ്മയുടെ ചോദ്യത്തിന് " ന്റെ മോന്റെ മുഖത്ത് നോക്കിയിരുന്നാല്‍ പിന്നെ വേശപ്പറീല്യാ ചന്ദ്രോ..

ഓരോ ഘട്ടങ്ങളിലും അമ്മ പറഞ്ഞു : ദേ ന്റെ മോന്‍ കമിഴ്ന്നു, ദേ ന്റെ മോന്‍ എണീറ്റിരിക്കുന്നു. ദേ ന്റെ മോന്‍ മുട്ട് കുത്തണൂ".. ദാരിദ്ര്യത്തിന്റെയും വേദനകളുടെയും കറുപ്പ് പടര്‍ന്ന അമ്മയുടെ കണ്ണുകളില്‍ കൗമാരത്തിന്റെ തിളക്കവും തുടിപ്പും തിരികെ വരുകയായിരുന്നു. "കണ്ണും പൂട്ടിയുറങ്ങുക നീയെന്‍, കണ്ണേ പുന്നാര പൊന്നു മകനെ.." എന്ന് പാടികൊണ്ട് കിടക്കുമ്പോള്‍, എന്നെക്കാള്‍ മുന്‍പേ അമ്മ ഉറങ്ങുമായിരുന്നു. " രാജാവായ്‌ തീരും നീ ഒരു കാലമോമനേ" എന്ന് പാടുമ്പോള്‍ ഒരു പെണ്ണായിപോയതിന്റെ പേരില്‍ തനിക്ക് നഷ്ടപെട്ട ജീവിതം ഒരു ആണ്‍കുട്ടിക്ക് കിട്ടുണമെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നതു ഇറ്റുവീഴുന്ന കണ്ണുനീരില്‍ ചാലിച്ചെഴുതിയിരുന്നു. അമ്മയുടെ പാട്ടിന്റെ മൂളലുകള്‍ ഞാനേറ്റു മൂളുകയും അമ്മ അധ്വാനത്തിന്റെ തളര്‍ച്ചയില്‍ എന്നേക്കാള്‍ മുന്‍പേ മയങ്ങിപോവുകയുമായിരുന്നു.

മാമ അമ്മമ്മയെ "അമ്മ" എന്നും അമ്മയെ "ഓപ്പോളേ" എന്നും വിളിക്കുന്നത്‌ കേട്ട് പഠിച്ചു ഞാന്‍ അമ്മമ്മയെ അമ്മ എന്നും എന്റെ പെറ്റ അമ്മയെ ഓപ്പോളേ എന്നും വിളിച്ചു.. ഈ വിളി എട്ടാം ക്ലാസ്സു വരെ തുടര്‍ന്ന് പോന്നു. അങ്ങിനെ കടലാസുകളില്‍ ചന്ദ്രിക അമ്മയായി എന്റെ വായ്മൊഴികളില്‍ മീനാക്ഷിയും. പിന്നെ വളര്‍ച്ചയുടെ കാലങ്ങള്‍. സ്കൂളും കോളേജുമായി പതിനഞ്ചു വര്‍ഷം. അമ്മയുടെ നിശ്ചയദാർഠ്യം തുളുമ്പുന്ന മുഖം, ദാരിദ്ര്യവും അപകര്‍ഷതയും അവഗണനയുമൊക്കെ അഭിമുഖീകരിക്കാനുള്ള ഒറ്റമൂലിയായി. സന്നിഗ്ദ്ധഘട്ടങ്ങളില്‍ തളരാതെ പിടിച്ചു നിന്നു, പടവെട്ടി, ഇങ്ങുവരെയെത്തി.

ഇന്നത്തെയെന്റെ ജീവിതം സ്വര്‍ഗ്ഗതുല്യമാണ്. ഭൗതികമായ നേട്ടങ്ങളാണ് സമൃദ്ധിയെങ്കില്‍ ഞാനിന്നും ദരിദ്രനാണ്. അല്ല മനസിന്റെ ധന്യതയാണ് ജീവിത വിജയമെങ്കില്‍ ഞാന്‍ അംബാനിയാണ്. എന്റെ കണ്ണില്‍ ഞാന്‍ രാജാവാണ്. കവചകുണ്ഡലങ്ങളില്ലാതെ, സൂര്യതേജസ്സില്ലാതെ, കുലമഹിമയും പൈതൃക സമ്പത്തുമില്ലാതെ പിറന്നു വീണവന്‍. ഭാഗ്യങ്ങള്‍ തുണയില്ലാതെ, ബന്ധുജനസഹായമില്ലാതെ, അംഗരാജ്യത്തെ രാജാവായി വാഴിക്കാന്‍ നല്ലൊരു സുഹൃത്തില്ലാതെ, അമ്മയുടെ കണ്ണുനീരിനോടൊപ്പം സന്തം വിയര്‍പ്പിന്റെ ഉപ്പ് ചേര്‍ത്തു, വഞ്ചിക്കാതെ, ചതിക്കാതെ, ചോരചിന്താതെ പടവെട്ടി പിടിച്ച സാമ്രാജ്യത്തില്‍ സ്വയം പട്ടാഭിഷേകം നടത്തി അരിയിട്ടു വാഴിച്ച ചക്രവര്‍ത്തി..

എനിക്ക് നഷ്ടബോധമില്ല, മൈനസ്സില്‍ നിന്ന് വന്നവന് കിട്ടുന്നതെല്ലാം പ്ലസ്‌ ആണ്. ഇവിടെ ഞാന്‍ ഒരു എഴുത്തുകാരനല്ല, നിങ്ങള്‍ എന്റെ വായനക്കാരുമല്ല. ഊണ് കഴിഞ്ഞു ഉച്ചക്കു കൂട്ടംകൂടിയിരുന്നു പേന്‍ നോക്കുകയും ഒപ്പം കുശുംബും കുന്നായ്മയും പറയുന്ന പാലക്കാടന്‍ ഗ്രാമങ്ങളിലെ പെണ്ണുങ്ങളെപോലെ, കോളേജ് പഠനം കഴിഞ്ഞു പണി തെണ്ടുന്ന സമയത്ത് വില കുറഞ്ഞ സിഗരറ്റ് വലിച്ചു കൊണ്ട് പാതവക്കത്തെ കലുങ്കിലിരുന്നു വിടുവായത്തം പറയുന്ന കൗമാരക്കാരെ പോലെ ഞാന്‍ എന്തൊക്കെയോ നിങ്ങളുമായി പങ്കുവെക്കുന്നു. അതില്‍ ചിരിയുണ്ട്, വിതംബുലുണ്ട്, വേദനയുണ്ട്, വിരഹമുണ്ട്, പ്രണയമുണ്ട്, രതിയുണ്ട്, നര്‍മമുണ്ട്, സത്യമുണ്ട്, കളവുണ്ട്, തത്വമുണ്ട്, വികാരവിസ്ഫോടനങ്ങളുണ്ട്.

ഒരു എഴുത്തുകാരനാകാന്‍ കൗമാരത്തില്‍ ഒരുപാട് ശ്രമിച്ചതാണ്, അനുവാചകരുടെ ഭാഗ്യംകൊണ്ടു ആയില്ല. ഞാന്‍ മുന്‍പ് പറഞ്ഞപോലെ നിങ്ങളുടെ ഓരോരുത്തരുടെയും മാനസിക വ്യാപാരങ്ങള്‍ എന്നിലൂടെ പുറത്തു വരുന്നു. ശബ്ദവര്‍ദ്ധിനിയായ വെറുമൊരു ഉച്ചഭാഷിണി; അത്രയാണ് ഫേസ് ബുക്കില്‍ എന്റെ സംഭാവന. എന്റെ ഈ ചുവരില്‍ ഞാന്‍ ഒരു സുഹൃത്തിനേയും, എന്നെ വേദനിപ്പിച്ചവരെ പോലും പരിഹസിച്ചിട്ടില്ല, അക്ഷേപിച്ചിട്ടില്ല, മുറിവേല്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് എന്നെ കാണാന്‍, ഒപ്പം കുറച്ചു നേരമിരിക്കാന്‍ വരുന്നവരുടെ ഉള്ളില്‍ ഞാനെന്ന സാഹിത്യകാരനല്ല; മറിച്ചു ഒരു സഹയാത്രികനാണ്, ഒരേ തൂവല്‍ പക്ഷിയെ തേടിവരുന്ന സമകാലീന പക്ഷികൂട്ടങ്ങളാണ് ഓരോരുത്തരും. സുതാര്യതക്കും നേര്‍മയുള്ള എഴുത്തിനും പകരം നല്‍കുന്ന ഉപഹാരമാണ് ഓരോ സൗഹൃദസംഗമവും.

ഞാന്‍ സ്വയം കെട്ടി പൊക്കിയ എന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാണ്; നിങ്ങളോരോരുത്തരേയും പോലെ തന്നെ. എന്നെ ഞാനായി, എന്റെ എല്ലാ കുറവുകളോടും കൂടി തന്നെ സ്വീകരിക്കുക. ഒരുപക്ഷെ എന്റെ കുറവുകളാവും എന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഈ കുറവുകളെ പര്‍വതീകരിച്ച് നിങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുക്കുക എന്നതില്‍ എത്രത്തോളം വിജയിച്ചുവെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.. ഇവിടെ ഞാന്‍ കോറിവരച്ചിടുന്ന വാക്കും വചനവും പൊരുളുമെല്ലാം നിങ്ങളുടെ കൈകളിലാണ്. ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുമെന്നാണ് പ്രതീക്ഷ; അഭിലാഷവും..

തുടര്‍ന്നും സ്നേഹിക്കുക, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക..
എന്നേയും എന്റെ എഴുത്തിനേയും, എന്റെ ദേശമായ വടക്കാന്ഞ്ചേരിയേയും....

No comments:

Post a Comment