Monday 13 July 2015

അതിര്‍ത്തികള്‍ക്കുമപ്പുറം...


അതിര്‍ത്തികളും അതിര്‍വരമ്പുകളും അകലങ്ങളും നിശ്ചയിക്കപ്പെടുകയാണ്.

ഉടലളവാലും,
ഉടുപ്പുകളാലും
ചുവരുകളാലും
മതിലുകളാലും
വേലികളാലും വരമ്പുകള്‍ തീര്‍ത്ത്‌ മനുഷ്യരും മണ്ണും മനസ്സും പകുക്കപ്പെടുകയാണ്.


എന്നിലും നിന്നിലും അതിര്‍ത്തികള്‍ നിശ്ചയിക്കപ്പ്ട്ടു, ഉടലുകളുടെ ആകൃതവ്യത്യാസത്തില്‍ നീയും ഞാനുമായി വേര്‍പെട്ടകന്നു നില്‍ക്കുകയാണ്.

വിത്തു മുളക്കാത്ത,
വേരുകള്‍ താഴാത്ത,
തളിരും മലരും ഉടലും വളരാത്ത
ഊഷരഭൂവിനും ഹിമശൈലങ്ങള്‍ക്കും വേണ്ടി
രക്തം ചിന്തിയും ജീവബലി നല്‍കിയും അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുകയാണ്.

മണ്ണപ്പം കളിച്ചു വളര്‍ന്ന ബാല്യത്തെ മറന്നു,
സ്ലേറ്റ്‌ പെന്‍സില്‍ കൂര്‍പ്പിച്ചു തന്ന സൗഹൃദത്തെ മറന്നു
ഉണ്ടപാത്രവും ഒന്നിച്ചുറങ്ങിയ പായും സിരയിലോടുന്ന രക്തവും മറന്നു
മുടിയിഴക്ക്‌ സ്ഥാനം തെറ്റിയ അതിര്‍ത്തിക്കായി അസ്ഥിതറക്കടിയില്‍ ചുരക്കുന്ന മുലക്കുമേല്‍ രക്തം ചിന്തുകയാണ്.

മുന്‍പു, വേലിക്കിടയിലൊരു വിടവുണ്ടായിരുന്നു.
ഇളം കുരുന്നുകള്‍ക്ക് നൂലാനും
വിശേഷങ്ങള്‍ പങ്കു വെക്കാനും
അടുക്കളമണം പകര്‍ത്തി കൊടുക്കാനും ഒരിടവഴി ഒഴിചിട്ടിരുന്നു.
വരമ്പുകള്‍ മൂലയില്‍ വെട്ടിയോതുക്കി എനിക്കും നിനക്കും ജലനനവുകള്‍ വരിയൊപ്പിക്കാന്‍ ഹൃദയം തുറന്നിടുമായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ, സ്വകാര്യതയുടെ, സ്വാശ്രയത്തിന്റെ പേര് പറഞ്ഞു,
മുറിയും കക്കൂസും സോപ്പും തോര്‍ത്തും പേസ്റ്റും ബ്രഷും തന്നു
വേര്‍തിരിവുകളുടെ നിര്‍വചനങ്ങള്‍ പഠിപ്പിക്കുകയാണ്.

ഇരുമ്പു വേലികളും കാഴ്ച മറക്കുന്ന കല്‍മതിലുകളും പണിതു,
ദേശീയതയുടെ കാലം തെറ്റിയ സങ്കുചിതങ്ങള്‍ വാരിതെച്ചു,
ഭാഷയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും ചായങ്ങള്‍ പൂശി,
ഒരു വ്യത്യാസവുമില്ലാത്ത എന്നെയും നിന്നെയും വേര്‍തിരിക്കുകയാണ്.

ജാതിയും മതവും ആഭിജാത്യവും പറഞ്ഞു സമൂഹത്തിലും,
ഭാഷയും സംസ്കാരവും ശീലവും ചൂണ്ടികാട്ടി ദേശത്തിലും,
ദേശീയതയുടെ തീപ്പൊരികള്‍ കൊണ്ട് അഗ്നി കൊളുത്തി ലോകത്തിനു മുന്‍പിലും വേര്‍തിരിക്കപ്പെടുകയാണ്.

എന്നിട്ടും,

ചന്ദന ചര്‍ച്ചിത ചന്ദ്രികരാവില്‍ തണുപ്പിന്റെ മേലാട വാരിപുതച്ചു വിറച്ചു ഞാന്‍ പാടുമ്പോള്‍
" തെരെ മേരെ സപ്നേ അബ് ഏക്‌ രംഗ് ഹെ..... "

അതിര്‍ത്തി  താണ്ടി മറുവാക്ക് എന്നെ തേടി വരുന്നു..

ഓ......, ജഹാം ഭി ലെ ജായെന്‍ രാഹേം, ഹം സ്ന്ഘ് ഹെ....

Wednesday 1 July 2015

വിധിവൈപരീത്യം....


 തൂലിക
--------
ചിന്തക്ക് ചിത്രമേകിയും
വാക്കിനു വരി നല്‍കിയും
പ്രണയത്തിനു ഭാഷ്യം ചമച്ചും
വികാരങ്ങള്‍ക്ക് വര്‍ണ്ണം നല്‍കിയും
അക്ഷരത്തെ അനശ്വരമാക്കി ചോരവറ്റിയയെനിക്ക്
മുനതേഞ്ഞു, നടുവൊടിഞ്ഞു, തൊടിയില്‍ കിടക്കാനാണ് വിധി ,


കുട.
-----
നിറം കാക്കാന്‍ നിറം മങ്ങുന്ന,
പഴകിപിഞ്ഞി പടം പൊഴിക്കുന്ന
നനഞ്ഞും ഉണങ്ങിയും നരച്ചു പോവുന്ന,
കൈപിടിച്ചവന്റെകൂടെ പടിയിറങ്ങി പോവുന്ന,
ഉടലുലച്ചിലില്‍ ഉപേക്ഷിക്കപെടുന്ന വേശ്യയാവാനാണ് വിധി.

ചെരുപ്പ്.
----------
ഭാരം താങ്ങി തളര്‍ന്നിട്ടും
ചവിട്ടിതേഞ്ഞു തേങ്ങിയിട്ടും
കൂടെ നടന്നു കൂറ് കാണിച്ചിട്ടും
വിഴുപ്പകറ്റി വിശുദ്ധനാക്കിയും
നിവര്‍ന്നു നില്‍ക്കാന്‍ ശിരസ്സ്‌ നമിച്ചിട്ടും
അഹിന്ദുവിനെപോലെ അശുദ്ധനായി പുറത്തു കിടക്കാനാണ് വിധി.