Wednesday 30 July 2014

നര്‍മമെന്ന കവചകുണ്ഡലങ്ങള്‍....

എല്ലാവര്‍ക്കും കോളേജില്‍ ചിലവഴിച്ച കാലം വസന്തകൌമാരത്തിന്റെ നിറപൂക്കാലമാണ് കുറഞ്ഞത് തിളക്കമുള്ള രണ്ടു ജോഡി വസ്ത്രവും കാന്റീനില്‍ നിന്ന് രണ്ടു ചപ്പാത്തിയും കുറുമയും കഴിക്കാനുള്ള വകയുന്ടെന്കില്‍ മാത്രം. അല്ലെങ്കില്‍ പിന്നെ എന്തിനെയും ഹാസ്യത്തിലൂടെ കണ്ടു ചിരിക്കാന്‍ ശ്രമിക്കുകയെ വഴിയുള്ളൂ. ദാരിദ്ര്യം മറച്ചു വെച്ച് ചിരിക്കാന്‍, സ്വന്തം അസ്തിത്വം മറക്കാനും മറയ്ക്കാനും,
അപകര്‍ഷതയുടെ മൂര്‍ത്തരൂപമായി ഒറ്റപെടാതിരിക്കാന്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയാവാതിരിക്കാന്‍ ഞാന്‍ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു തമാശ.

വെളുപ്പോ കറുപ്പോ എന്ന് വേര്‍തിരിച്ചറിയാനാകാത്ത, തവള മൂക്കുള്ള,
കുററി മീശയുള്ള, എണ്ണമയം പുരണ്ട മുഖത്തു മുഖ്കുരുവിന്റെബാക്കിപത്രമുള്ള,ശീട്ടിതുണിയുടെ ഷര്‍ട്ടിടുന്ന,
അരവണ്ണം കൂട്ടിയതിന്റെ തയ്യല്‍ പുറത്തു കാണുന്ന പാന്റ്സിടുന്ന എനിക്ക് ഒരു നായക വേഷം ഒട്ടും ചേരില്ലായിരുന്നു. ജനാര്‍ദനനും സിദ്ധിക്കും ബാബുരാജും മലയാളസിനിമയില്‍ കളംമാറി ചവിട്ടിയപോലെ, ഞാനും സൌകര്യപൂര്‍വ്വം എനിക്ക് ചേരുന്ന കളത്തിലേക്ക് മാറി ചവിട്ടി. ചിരിയെന്ന ഒറ്റമൂലി അന്നത്തെ കാലത്ത് എനിക്ക് മൃതസന്ചീവിനിയായിരുന്നു. എന്റെ തമാശകള്‍ മറ്റുള്ളവരെ ചിരിപ്പിചില്ലെന്കിലും ഞാന്‍ സ്വയം ചിരിച്ചു. അല്ലാതെ ചിരിക്കാനും സന്തോഷിക്കാനും കാരണങ്ങള്‍ വളരെ കുറവായിരുന്നു.

ശ്രദ്ധിചിടുണ്ടോ, ഈ തമാശ പറയുന്നവരെ പെണ്ണുങ്ങള്‍ ഇഷ്ടപെടും, പക്ഷെ പ്രേമിക്കില്ല.
അവന്റെ സാമിപ്യം ഇഷ്ടപെടും, പക്ഷെ കൊതിക്കില്ല.
ആര്‍ത്തലച്ചു തലതല്ലി ചിരിക്കും, പക്ഷെ ലജ്ജയോടെ ചുണ്ടുകടിച്ചു പിടിച്ചു ചിരിക്കില്ല.
ഓരോ തമാശയിലും "അമ്പട" എന്ന് കണ്ണുകള്‍ വിടര്ത്തി നോക്കും, പക്ഷെ കടകണ്ണുകൊണ്ട് പ്രേമപൂര്‍വമുള്ള നോട്ടം, അത് അവനെന്നും അന്യമാണ്.

ഇഴഞ്ഞു വരുന്ന വിഷസര്‍പ്പം കടിച്ചാല്‍ താന്‍ മരിക്കും എന്നറിഞ്ഞിട്ടും, പൊട്ടിപൊളിഞ്ഞ ബസ്‌സ്റൊപ്പിലിരുന്നു സര്‍പ്പത്തിന്റെ മുന്നിലേക്ക് കാല്‍ നീട്ടി വെച്ച് കൊടുത്തു മരണം സ്വയം വരിച്ച ഖസ്സാകിലെ രവിയെ പോലെ,

അമ്മ ഉരുട്ടിയുരുട്ടി ഊട്ടുന്ന ചോരുരുളയില്‍ വിഷമുന്ടെന്നരിഞ്ഞിട്ടും വാങ്ങി വാങ്ങി കഴിച്ച തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയെ പോലെ,

തന്റെ കൈകരുത്തില്‍ കിട്ടിയ പെണ്ണിനെ ധര്‍മാധര്‍മങ്ങള്‍ പറഞ്ഞു കൈകലാക്കുന്ന ചേട്ടനോടുള്ള അമര്‍ഷം ഉള്ളിലൊതുക്കിയ അര്‍ജുനനെ പോലെ,

കൈകരുത്തിലും അക്രുതസൌഭഗത്തിലും ആയുധാഭ്യസത്തിലും അഗ്രഗണ്യനായിരുന്നിട്ടും തഴയപെട്ട അപമാനാപകര്‍ഷ ജന്മത്തിന്റെ മൂര്‍ത്തരൂപമായ കര്‍ണ്ണനെ പോലെ,

ഉണ്ണിയാര്‍ച്ചയെ നഷ്ടപെട്ട പേരും പെരുമയുമില്ലാത്ത ചന്തുവിനെ പോലെ ഞാന്‍ സ്വയം ഒഴിഞ്ഞുമറന്നോളിഞു നിന്നു.

കൊടികുത്തിയ തറവാട്ടുകളിലെ ഉണ്ണാന്‍ വകയുള്ള, ടെറികോട്ടന്‍ ഷര്‍ട്ടും പന്റ്സുമിടുന്ന, വില്‍സ് വലിക്കുന്ന, നടക്കുമ്പോള്‍ കരയുന്ന ലെതറിന്റെ ചെരുപ്പുള്ള യുവകോമാളന്മാര്‍ക്ക് വടിവൊത്ത അക്ഷരത്തില്‍ പ്രേമലേഖനം എഴുതികൊടുത്തിരുന്നത് ഞാനായിരുന്നു. തിരിഞ്ഞു നോക്കാത്ത അനാഘ്രാതകുസുമങ്ങള്‍ ഒറ്റപ്രേമലേഖനത്തില്‍ പലരുടെയും വലയില്‍ തലയും കുത്തി വീണു. രാത്രികളില്‍ എനിക്ക് വായനശാലയില്‍ ഇരുന്നും കിടന്നും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രേമലേഖനമെഴുതെണ്ടി വന്നു. വാഗ്ദേവത എന്നില്‍ നന്നായി പ്രസാദിച്ച സമയമായിരുന്നു. വാക്കുകളുടെ സാഹിത്യഭംഗിയെക്കള്‍ എഴുത്തിന്റെ ചാരുതയായിരുന്നു മുഖ്യകര്‍ഷണം. ഓരോ പ്രേമലേഖനവും രസതന്ത്രം പഠിക്കുന്ന, വായന ഏഴയലത്ത് പോവാത്ത കൂപമണ്ടൂകങ്ങള്‍ക്ക് ഇതിഹാസമായിരുന്നു. നായകന്മാര്‍ കത്തുകളിലെ ഉദ്ധരണികള്‍ കുത്തിയിരുന്നു കാണാതെ പഠിച്ചു. എന്റെ എഴുത്തുകള്‍ അവരുടെ പ്രണയവിശപ്പിനെയകറ്റിയപ്പോള്‍, പ്രത്യോപകാരമായി വാങ്ങിതന്ന പരിപ്പ് വടയും ചപ്പാത്തിയും കുറമയും സമോസയും എന്റെ വിശപ്പൊതുക്കി.

നായകന്മാര്‍ എട്ടുനിലയില്‍ ഇളഭ്യരായത് അവസാനദിവസത്തെ സോഷ്യല്‍ ഡേക്കാനു. പ്രേമലേഖനങ്ങള്‍ തിരിച്ചു കൊടുക്കാനുള്ള, മിഴികള്‍ നനച്ചുപിരിയാനുള്ള ഒരു ദിവസമാണല്ലോ അത്. ഒരേ കൈപടയിലുള്ള അക്ഷരവും രൂപവും കണ്ടുപിടിച്ചു നായികന്മാര്‍ കുത്തിനു പിടിച്ചപ്പോള്‍ ഇന്ദുലേഖയിലെ സൂരിനംമ്ബൂതിരിപ്പാടിനെപോലെ നായകന്മാര്‍ സ്വയം ചെണ്ടകൊട്ടി. ആദ്യമായി സുധാകരന്‍ നായകനായ ദിവസം.. തരുണീമണികളുടെ മഷിയെഴുതിയ മിഴികളില്‍ ആരാധന, അത്ഭുദം, ആദരവ്. ഇയാളുടെ വരികളെ ഉമ്മവെച്ചാണല്ലോ നമ്മുടെ രാവുകള്‍ തരളിതമായതെന്നും ഈ വരികളാണല്ലോ എന്നെ രോമാഞ്ചം കൊള്ളിച്ചതും പുളകിതയാക്കിയതുമെന്നും ഓര്‍ത്തു മുഖം തുടുത്തു. അന്ന് എന്റെ മുഖത്ത് എണ്ണമയം മാഞ്ഞു. കൊച്ചു കുട്ടികളോടെന്നപോലെ രണ്ടു കവിളിലും ചേര്‍ത്തുപിടിച്ചു തിരുമിയപ്പോള്‍ ഇതൊക്കെ കൊതിക്കുന്ന കൌമാരത്തിലായിരുന്നിട്ടും എനിക്കു ലജ്ജ തോന്നി . ചേര്‍ന്നനിന്ന പെന്കൊടികളുടെ പാവാടഞോറികളും സാരിതുംബുകളും എന്നില്‍ ഇക്കിളിയിട്ടു. എവിടെയൊക്കെയോ പൊട്ടിതരിക്കുകയും ഉണരുകയുമായിരുന്നു. വികാരവതിളാക്കി, ഉറക്കം കെടുത്തിയ അവരുടെ രാവുകള്‍ക്ക് പകരമായി ഓരോ നുള്ളും തിരികെ കിട്ടിയ കോഷന്‍ ഡിപോസിടും ധനമായി അവര്‍ തന്നു. എന്റെ എഴുത്തിന് അന്നും ഇന്നുമായി കിട്ടിയ പ്രതിഫലം അതായിരുന്നു..

ഞാന്‍ വെറുമൊരു തമാശക്കാരനായി, അവരെ ചിരിപ്പിച്ചു, വിഡ്ഢിവേഷം കെട്ടി സ്വയംചിരിച്ചു. പിന്നെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു കരഞ്ഞു. രാത്രികളില്‍ അവളെനിക്ക് പ്രണയിനായി, ദാരിദ്ര്യത്തില്‍, അപകര്‍ഷതയില്‍, അപമാനത്തില്‍ താഴ്ന്നപോയ എന്റെ കര്‍ണ്ണശിരസ്സിനെ അവള്‍ താങ്ങി തലോടി സാന്ത്വനിപ്പിച്ചു.... കണ്ണീര്‍ വീണു നനഞ്ഞു കുതിര്‍ന്ന തലയിണകള്‍ എന്നെ താരാട്ട് പാടിയുറക്കി. തണുപ്പില്‍ എനിക്ക് ചൂടെകിയ, തണുപ്പത്ത് എനിക്ക് ചൂടെകിയ, ഞാന്‍ മുഖമമര്‍ത്തി കരയുമ്പോള്‍ കൂടെ കരഞ്ഞുകുതിര്‍ന്ന ആ തലയിണക്ക് ഞാന്‍ പേരിട്ടു.

യാമിനി.

ഇരുട്ട് കമ്പിളി പുതപ്പിച്ച യാമങ്ങളില്‍ ഞാന്‍ കാണാന്‍ ശ്രമിച്ച കാമിനികളുടെ മുഖമുള്ള ആ പഞ്ഞികെട്ടിനെ മറ്റെന്തു വിളിക്കാന്‍...?

ഇന്നും എനിക്കവള്‍ പ്രണയിനിയാണ് കാരണം എന്റെ ജീവിതസഖിയുടെ തലയിണ എന്റെ ഇടത്തെ കയ്യാണ്. എനിക്കിപ്പോഴും താങ്ങ് ആ തലയിണ തന്നെ.

കണ്ണീരും എണ്ണയും ചേര്‍ന്ന് ചായചിത്രങ്ങള്‍ വരച്ച ചേര്‍ത്ത ആ പഴയ തലയിണ!!!

No comments:

Post a Comment