Wednesday 30 July 2014

സുധാകരായനം - വായന...

വടക്കാഞ്ചേരിപുഴ ഒരിക്കല്‍ യൗവ്വനയുക്തയായി നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. 

ഇന്ന് പുഴ പഴമയുടെ നിഴലാണ്. 

പുഴുവരിച്ച പ്രേതമാണ്. 

ഊര്‍ധം വലിക്കുന്ന വൃദ്ധശരീരമാണ്. 

നിളയെപോലെ മാലിന്യശേഖരമാണ്.

വടക്കാഞ്ചേരിയുടെ ശ്രേഷ്ടത ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഭരതന്‍, മരുമകളായി വന്ന കെ പി എ സി ലളിത, , ഫിലോമിന, അബൂബക്കര്‍, അദേഹത്തിന്റെ മക്കളായ നവാസ്‌, നിയാസ്‌ എന്നിവരില്‍ കൂടി സഞ്ചരിച്ചു ഇപ്പോള്‍ രചന നാരായണന്‍കുട്ടിയിലൂടെ വെള്ളിത്തിരയുടെ വെള്ളിവട്ടമായി നിലാശോഭയുതിര്‍ത്തു നില്‍ക്കുന്നു.

നാടിന്റെ ചരിത്രം പറയുമ്പോള്‍ എന്റെ ബാല്യകൌമാരം ചിലവഴിച്ച വായനശാലയെ മാറ്റി നിര്‍തതാനാവില്ല. വായനശാലയും അവിടെ അടുക്കിവെച്ച പുസ്തകങ്ങളും അവയിലെ അക്ഷരങ്ങളിലൂടെ ഞാനുമായി സംവദിച്ച എഴുത്തുകാരുമാണ് എന്നെ ഞാനാക്കിയത്.

പുസ്തകതാളുകളിലിരുന്നു എം ടി യും മുകുന്ദനും പദ്മനാഭനും വിജയനും മനുഷ്യമനസിന്റെ കാണാതീരങ്ങളും, വികാരതീവ്രമനസ്സുകളും,
തരളിത കൌമാരപ്രണയങ്ങളും രോഷയൌവ്വനങ്ങളും,
തകരുന്ന കൊട്ടതളങ്ങളും, നാലുകെട്ടുകളുടെ ചിതലരിക്കുന്ന മേല്ക്കൂരകളും കാണിച്ചു തന്നു.

പമ്മന്‍ ഇക്കിളികൂട്ടി എന്നെ വഷളനാക്കി.

മാധവിക്കുട്ടി നീര്‍മാതളം പറിച്ചു കയ്യില്‍ വെച്ച് തന്നു പ്രകൃതിയുടെ മാധുര്യം പങ്കിട്ടു.

കോട്ടയം പുഷ്പനാഥ് ഉല്‍കണ്ഠയുടെ മുള്‍മുുനകളില്‍ നിര്‍ത്തി.

ബാറ്റന്‍ ബോസ് കൌമാര ലോലമനസ്സില്‍ ഭീതിയുടെ പത്തി വിടര്‍ത്തി.

രാത്രിയുടെ അന്ത്യയാമങ്ങളില്‍ യക്ഷികളുടെ അലര്‍ച്ച കേട്ടും പാലപൂവിന്റെ രൂക്ഷഗന്ധം ശ്വസിച്ചു ശ്വാസംമുട്ടി മേശയില്‍ വിരിച്ച മലയാള മനോരമയില്‍ വിസ്തരിച്ചു വായിച്ചു കിടന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു. പല ദിവസങ്ങളിലും അത്താഴം പറയാൻ മറന്ന പ്രണയം പോലെ തണുത്തു പഴന്കഞ്ഞിയായി.

ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. പഴയ തലമുറയുടെ, ദാരിദ്ര്യത്തിന്റെ, ആര്‍ദ്രതയുടെ, തരളിത വികാരങ്ങളുടെ അവസാന കണ്ണിയായിരുന്നു എൻടെ തലമുറ.

ദാരിദ്ര്യമായിരുന്നു നാടിൻടെ മുഖമുദ്ര.
മൂന്നുനേരത്തെ ഭക്ഷണമായിരുന്നു മുദ്രാവാക്യം. അപകര്‍ഷതയായിരുന്നു മുഖഭാവം.

പിന്നീടുള്ള ജീവിതവിജയങ്ങളില്‍ മറ്റുള്ളവര്‍ ഇതൊക്കെ തൂത്തെറിഞ്ഞപ്പോള്‍ ഞാന്‍ ഒന്നും കൈവിടാതെ കൊണ്ട് നടന്നു. കുറഞ്ഞത് അപകര്‍ഷതയെന്കിലും എന്നെ വിടാതെ തൊട്ടുതലോടി ചേര്‍ന്നു നിന്നു.

വായന ഞങ്ങൾ മറന്നപ്പോള്‍ നാട് വായനശാലയെ മറന്നു. ടിവി യുടെ കടന്നുകയറ്റം, അലസത, വിനോദോപാധികള്‍ എല്ലാം വായനയെ സാരമായി ബാധിച്ചു. വായന ശുഷ്കമായി. പുസ്തകങ്ങള്‍ വീണ്ടും പുഴുവെട്ടാനും ചിതലരിക്കാനും തുടങ്ങി. മഹാരഥന്മാര്‍ വിസ്മ്രുതിയിലായി. സാഹിത്യചര്‍ച്ചകള്‍ നിന്നു. ടിവി യും സിനിമയും മൊബൈലും പുതിയ തലമുറയുടെ ആസ്വാദന സ്രോതസ്സുകളായി മാറി. പുരാണങ്ങളില്‍ താല്പര്യമില്ല. ചരിത്രത്തെ വെല്ലുവിളിക്കുന്ന, പിതാക്കാന്മാ‍രുടെ പിന്നാമ്പുറ കഥകളില്‍ മാത്രം താല്പര്യമുള്ള ഒരു തലമുറക്കു നമ്മുടെ വേവലാതികള്‍ വികാരങ്ങള്‍ , ഗൃഹാതുരത്വങ്ങള്‍ മനസിലാവില്ല.

വായനയകന്നപ്പോൾ സമൂഹത്തിനു അടുക്കും ചിട്ടയും പതിയെ നഷ്ടപെട്ടു. നിന്റെയെല്ലാം തെറ്റ്, എന്റെതെല്ലാം ശരി, ഇതാണ് ഇന്നത്തെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബത്തിന്റെയും മുദ്രാവാക്യം. അന്ധവിശ്വാസങ്ങള്‍ അസ്തമിച്ചുവെന്നു പറയുന്നവര്‍ തന്നെ കണ്ണടച്ച് പിടിച്ചു പലതിലും വിശ്വസിക്കുന്നുവെന്നതാണ് വിരോധാഭാസം.

ഇപ്പോള്‍ ഇരുപത്താറു വര്‍ഷത്തെ കാലയളവുകള്‍ക്കുശേഷം നാട്ടില്‍ പോവുമ്പോള്‍ ഞാന്‍ ഒറ്റപെടുന്നു. എന്റെ കൂടെ ജനിച്ചു കളിച്ചു വളര്‍ന്നവരിൽ പലരും പച്ച നിറഞ്ഞ മേച്ചില്‍പുറങ്ങള്‍ തേടിയലയുകയാണ്. ചുറ്റും കാണുന്നതിനേക്കാള്‍ സമൃദ്ധി നേടാനുള്ള ഓട്ടപാച്ചിലിലാണ്. ഭൌതികമായി എന്തൊക്കെ നേടിയെന്നതാണ് നേട്ടത്തിന്റെ ചിഹ്നമായി കാണുന്നത്.

വരമായി കിട്ടിയ ഈ മനുഷ്യജീവിതം മനുഷ്യനായി,
പ്രകൃതി ഒരുക്കിയതൊക്കെ ആസ്വദിച്ച് ഓരോ നിമിഷവും ജീവിച്ചുവോ, നന്നായി ചിരിച്ചുവോ, സുഖമായി ഉറങ്ങിയോ എന്നതല്ല, ബഹുനില കെട്ടിടങ്ങള്‍ ഉണ്ടോ, കാറു‍ണ്ടോ, എസ്റ്റേറ്റ്‌ണ്ടോ എന്നൊക്കെയാണ് ജീവിതനേട്ടത്തിൻറ്റെ അളവുകോലുകള്‍.

എനിക്ക് തോന്നുറുണ്ടു, ഞാന്‍ ദരിദ്രനായി ജനിച്ചു, ദരിദ്രനായി ജീവിക്കുന്നു, ഒരുപക്ഷെ ദരിദ്രനായിതന്നെ മരിക്കുമെന്നും.
മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ ദരിദ്രന്‍ തന്നെയാണ്. എവിടെ തുടങ്ങിയോ അവിടെത്തന്നെ നിന്നു പോയ അവസ്ഥ. ഇരിക്കട്ടെ, പൈതൃകമായി കിട്ടിയത് ഞാനെന്തിനു തൂത്തു കളയണം.... ?

നഷ്ടവസന്തത്തിന്‍റെ തപ്തനിശ്വാസങ്ങള്തിര്‍ത്തു, സുഖനോവുകള്‍ സംമോഹനമായിമേളിച്ച ഓര്‍മതുരുത്തുകളുടെ ചെപ്പുകള്‍ തുറക്കാന്‍
ഇടക്കൊക്കെ,
അറിയാതെ,
വഴിതെറ്റി,
വിമുഖതയോടെ
വായനശാലയുടെ പരിസരത്ത് നില്ക്കാറുണ്ട്. അല്പം അകലെയായി കാരണം പുതിയ തലമുറയ്ക്ക് എന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല; അവരെ എനിക്കും.

ഈ ആള്‍കൂട്ടത്തില്‍ ഞാന്‍ ഒറ്റപെടുന്നു, കാരണം ഞാന്‍ ഇവരല്ല. ഇവരില്‍ ഞാനുമില്ല.

ഞാന്‍ വെറുമൊരു പഴയ പടകുതിര.

പടയില്‍ പിന്തിരിഞ്ഞോടിയ ഭീരുവായ ഒരു യോദ്ധാവിന്റെ പടകുതിര.

ധീരനായ യോദ്ധാവായിരുന്നെങ്കില്‍ എന്നെതേടി വീരമൃത്യു വരുമായിരുന്നല്ലോ...

നാടിന്റെ ചരിത്രം ഉറക്കെ വിളിച്ചു പറയുന്ന ചുവരുകളില്‍ രണ്ടുകാലും പൊക്കിനിൽക്കുന്ന എന്റെ ഛായാചിത്രവും തൂങ്ങുമായിരുന്നല്ലോ!!!

No comments:

Post a Comment