Monday 23 November 2015

ഋതുഭേദങ്ങള്‍...


ശൈശവം....

ഉറക്കത്തില്‍ കൈകാലിട്ടടിക്കുകയും
ചിരിക്കുകയും ചുണ്ടുളുംബി കരയുകയും ചെയ്യുന്ന
നിഷ്കളങ്കതയുടെ, ദൈവസാനിധ്യത്തിന്റെ ശ്രേഷ്ഠകാലം .


ബാല്യം...

ബട്ടന്‍ പൊട്ടിയ ഹാഫ് ട്രൌസര്‍ വലിച്ചു കയറ്റുന്ന,
കണ്ണിമാങ്ങാചുണ കവിളിലും ചുണ്ട്ത്തും ഭൂപടങ്ങള്‍ വരയ്ക്കുന്ന,
പൊട്ടിയകാല്‍മുട്ടുകളുള്ള, പറ്റേവെട്ടിയ മുടിയുള്ള കുറുംബന്മാരുടെ അറിവില്ലായ്മയുടെ, അവിവേകത്തിന്റെ, കൗതുകങ്ങളുടെ ശാദ്ദ്വലകാലം.

കൌമാരം...

ഒറ്റയ്ക്കിരിക്കുമ്പോള്‍ തൂണിനോടും നിഴലിനോടും സംവദിക്കുന്ന,
കണ്ണാടിയില്‍ കറുക്കുന്ന മീശ തടവുന്ന,
മുടിയില്‍ പരീക്ഷണങ്ങള്‍ തീര്‍ക്കുന്ന,
ഒരു കാരണവും കൂടാതെ മന്ദഹസിക്കുകയും
ചിലപ്പോള്‍ മിഴികളില്‍ അറിയാതെ നീര് നിറയുകയും,
അകലെ കാണുന്ന തെങ്ങിന്‍ തലപ്പിലേക്ക് മിഴികളൂന്നി
സ്വപ്നങ്ങള്‍ നെയ്യുന്ന സുന്ദര സുരഭില സുവര്‍ണ്ണ കാലം.

യൌവ്വനം...

നിഷേധത്തിന്റെ,
നിരാസതിന്റെ,
നിരാശയുടെ നിമ്നോന്നതങ്ങള്‍ താണ്ടി,
ജീവിതായനത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കണ്ടു,
സുഖവദുഖങ്ങള്‍ ഈടും പാവുമണിഞ്ഞ പാതയിലൂടെ
ചിരിച്ചും കരഞ്ഞും ജീവിതചക്രമുരുട്ടുന്ന പ്രയാസകാലം..

മദ്ധ്യാഹ്നം...

വിടപറയുന്ന തുടിപ്പുകളുടെ,
അന്യമാവുന്ന ചുറുചുറുപ്പിന്റെ,
മനസും ശരീരവും ക്രമം തെറ്റിയോടുന്നത് പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന
പ്രായത്തിന്റെ പ്രിയം നഷ്ടപെടുന്ന വ്യാകുലകാലം.

വാര്‍ദ്ധക്ക്യം...

വിളറി വെളുത്ത ഊഷരശിരസ്സും സ്നിഗ്ദ്ധതയൂർന്ന തൊലിയുമായി,
താണ്ടിയപാതകളിലെ തെറ്റും ശരിയും വേര്‍തിരിച്ചെടുക്കനാവാതെ,
ഉതിര്‍ന്ന നീര്‍മണികള്‍ തുടച്ചെടുക്കാനാവാതെ,
തിരുത്തലുകളുടെ കണക്കുപുസ്തകവുമായി,
ഒരു വട്ടം കൂടി പിന്നിട്ട പാതയില്‍ നടന്നുകയറാന്‍ വരം കാത്തു,
ഗതകാലസ്മൃതികളുടെ ഈര്‍പ്പത്തിലും ഈണത്തിലും സ്വയം തടവിലാക്കപെട്ട ശേഷകഷ്ടകാലം.
ചാക്രിക ചലനത്തിന്റെ സഞ്ചിതയാവിഷ്ക്കാരം, ജീവിതം...

മാറ്റൊലികള്‍....

വൈധവ്യം.

മരണത്തിനും നമ്മെ വേർപ്പെടുത്താനാവില്ലെന്ന്
കണ്ണു കണ്ണിൽതൊട്ട് ചെയ്ത സത്യം,
മരണം വിതച്ച വിടവിൽ, വിറങ്ങലിച്ചു കിടക്കുന്നു.

വിടവാങ്ങുന്നവൻറ്റെ വ്യർത്ഥവാക്കുകൾക്ക് വ്യാംഗ്യം ചമച്ച്,
വേപഥുപൂണ്ടു,  വ്യസനം കുടിച്ചിരിക്കുന്നു, വെളളയുടയാടകൾ ധരിച്ചവൾ.

മരണതണുപ്പ്.
നിലത്തും,
നിലാവ് പുതച്ചിരിക്കുന്ന അവളുടെ കവിളിലും.
 -----------------------------------------------
പ്രണയം...

പ്രണയം പുഴപോലെയല്ല; തുലാവർഷമഴപോലെയാണ്.
എപ്പോൾ വേണമെങ്കിലും പെയ്യാം. എവിടെ വേണമെങ്കിലുമൊഴുകാം.
ആരേയും നനക്കാം; നട്ടുനനച്ചു വളർത്താം.
തളിർക്കാം പൂവിടാം സുഗന്ധം പരത്താം.
പക്ഷേ, സൂര്യകാന്തിയാകണം.
സൂര്യനെ മാത്രം പ്രണയിച്ച സുവർണ്ണപ്രഭയുടെ സുന്ദരപുഷ്പം.
-----------------------------
സ്മൃതികള്‍...

ചിലയോർമ്മകൾ ഹിമസാന്ദ്രമാണ്.
അവയുരുകാതെ സമുദ്രത്തിലെ മഞ്ഞുമല കണക്ക് ഖനീഭവിച്ചിരിക്കും.
കണ്ടാൽ തണുത്തുറഞ്ഞിരിക്കും; തൊട്ടാൽ പൊളളുകയും.
-----------------------------------------------------------
മൌനം..

മൌനം സമ്മതമാണ് ചിലപ്പോള്‍..
പ്രണയമാണ്; പ്രതിഷേധമാണ്.

മൗനം ചിലപ്പോള്‍, മരണവുമാണ്‌.
-------------------------------------------------
ക്ഷണം; ക്ഷണനം...

പ്രണയവും മരണവും മൂന്നക്ഷരങ്ങളുടെ ക്ഷണിക്കപ്പെടാത്ത അതിഥികളാണ്.
രണ്ടും സംഭവിക്കുന്നത്‌ പറയാതെയാണ്. പ്രതീക്ഷിക്കുമ്പോള്‍ സംഭാവിക്കാത്തതും.

വ്യത്യാസമിതാണ്,

ഒന്ന് ഹൃദയം കവരുമ്പോള്‍ മറ്റൊന്ന് കവരുന്നത്, ഹൃദയമിടിപ്പാണ്‌.