Wednesday 30 July 2014

ദൈവത്തിന്റെ സ്വന്തം നാട്....

ഇന്ന് ഹര്‍ത്താല്‍.. രാവിലെ എന്തായാലും ഓഫീസില്‍ പകുതി പേരെ കാണൂ എന്നുള്ളത് കൊണ്ടും വേറെ ഒരു പണിയും ഇല്ലാത്തതു കൊണ്ടും കുറെ കാലമായി പരിഹസിക്കുന്ന തിരുവനന്തപുരത്തിന്റെ ആസ്ഥാനദൈവങ്ങളായ പുത്തന്‍ പണക്കാരന്‍ ശ്രി പദ്മനാഭന്‍, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍, ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതി, പൊതുവേ ശത്രുതയിലുള്ള പി എം ജി യിലുള്ള ഹനുമാന്‍ എന്നിവരെയൊക്കെ കണ്ടു മണിയടിച്ചു, ഒരു ഉറുപികയുടെ തുട്ട് എന്ന് ഉറപ്പു വരുത്തി, ഡി ടി എസ്സ് ശബ്ദത്തില്‍ കാണിക്കയിട്ട്, ഇതുവരെ പരിഹസിച്ചതിന് പാപപരിഹാരമായി ഒരു അര്‍ച്ചന നടത്തി പുണ്യം അടിച്ചു മാറ്റാമെന്ന് കരുതി നേരത്തെ ഇറങ്ങി..

ഹര്‍ത്താലിന്റെ ഒരു ഗുണം തിരുവനനന്തപുരത്തിന്റെ തിരക്ക് പിടിച്ച രാജവീഥികള്‍, പരീക്ഷക്ക്‌ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ പെന്പിള്ളരുടെ മുഖത്തു വിരിയുന്ന മന്ദഹാസം കണക്കെ നമ്മുക്കായി തുറന്നിടുന്നതാണ്. ടോപ്‌ ഗിയറില്‍ പത്തു മിനിട്ട് കൊണ്ട് ഒഫീസിലെത്താം. മലിനമാവാത്ത അന്തരീക്ഷം, സ്നേഹഹാസം തൂവുന്ന പോലീസുകാര്‍, ലിഫ്റ്റ്‌ ചോദിക്കാന്‍ വെളുക്കെ ചിരിച്ചു നില്‍ക്കുന്ന പൊതുവേ ചിരിക്കാനും കയ്യടിക്കാനും മടിയുള്ള നാട്ടുകാര്‍, റെയില്‍വേ സ്റേഷനില്‍ ദൈന്യതയുടെ സുതാര്യസ്തരമണിഞ്ഞു പോലീസ് വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന കഷ്ടജന്മങ്ങള്‍. പതിവ് ഹര്‍ത്താല്‍ കാഴ്ചകള്‍.

ഹര്‍ത്താല്‍ ആയതിനാല്‍ പാവം ദൈവങ്ങള്‍ രാമായണ മാസത്തിലെ കച്ചോടമില്ലാത്ത മല്‍സ്യ വില്പ്പനക്കരുടെത് പോലെ ദീനമുഖവുമായാണ് ഇരിക്കുന്നത്. ഓരോ ക്ഷേത്രത്തിനു പുറത്തും , മലയാളികള്‍ തനിക്ക് നല്‍കുന്ന വാല്‍സല്യം ചൂഷണം ചെയ്തു, അവര്‍ക്ക് സ്വര്‍ണഭ്രമം കൂട്ടാന്‍ പണ്ടത്തെ ശാലീനചിരിയുടെ നിഴല്‍രൂപമായ പ്ലാസ്റ്റിക്‌ ചിരിയുമായി ഓടി നടക്കുന്ന മലയാളത്തിന്റെ നടിയെപോലെ, അര്‍പ്പിച്ച അര്‍ച്ചനയുടെ, ഉറുപ്പിക കിലുക്കങ്ങളുടെ പ്രതിഫലമായി കിട്ടിയ അനുഗ്രഹാശിസുകള്‍, ചൂടാറും മുന്‍പ് വിറ്റ് കാശാക്കാന്‍ വേണ്ടി കഴുകകണ്ണുമായി കാത്തിരിക്കുന്ന ലോട്ടറികാരുടെ ചൂണ്ടല്‍ കൊളുത്തുകളിലെക്ക് എന്റെ അത്യഗ്രഹങ്ങള്‍ വിരല്‍ നീട്ടി. ഒരു ദൈവത്തെയും അത്രയ്ക്ക് വിശ്വസമില്ലത്തത് കൊണ്ട് "കിട്ട്യാ ഊട്ടി ഇല്ലേല്‍ ചട്ടി" എന്ന ആപ്തവാക്യം പറഞ്ഞ ജഗതിയെ മനസ്സില്‍ ധ്യാനിച്ച്‌ ഓരോ ക്ഷേത്രനടയില്‍ നിന്നും ടിക്കെറ്റുകള്‍ വാങ്ങി കൂട്ടി. എന്നില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും കൌമാരകാമനകള്‍ കണക്ക് മലവര്‍വാടി പണിയാന്‍ തുടങ്ങിയിരുന്നു. രണ്ടരക്കാണ് ഫലം വരുക. എഴുതാന്‍ ചോദിച്ച നോട്ട് ബുക്കില്‍ നാലാക്കി മടക്കി കൊടുത്ത പ്രേമപത്രത്തിന്റെ മറുപടിക്കായി കാത്തുനില്ക്കുന്ന കാമുകന്റെതുപോലെ എന്റെ ലോലഹൃദയം വേഗത്തില്‍ മിടിക്കാനും തുടങ്ങി..

ഫലം വന്നു, പക്ഷെ കിം ഫലം. ശനിയുടെ അപഹാരം എന്റെ മുന്‍പും പിന്‍പും ടിക്കറ്റ്‌ എടുത്തവര്‍ക്ക് പോലും പത്തു രൂപ അടിക്കാത്ത അത്രയും വലിയ നിര്‍ഭാഗ്യവല വീശിയിരുന്നു. അമര്‍ഷവും നൊമ്പരവും എന്നില്‍ ഫണം വിടര്‍ത്തിയാടി. കുറച്ചു വിഷം തുപ്പിയില്ലെന്കില്‍ ഉറക്കം വരില്ല എന്ന് തോന്നി. തിരിച്ചു വരുമ്പോള്‍ പഴവങ്ങാടിയില്‍ വണ്ടി നിര്‍ത്തി, ഭഗവാന്റെ മുന്‍പില്‍ പോയി " അയ്യെടാ ചിരിച്ചു പ്രഭ ചൊരിഞ്ഞു ഇരുന്നാല്‍ മതി, ഒരു കോണവും ഇല്ല " എന്ന് പറഞ്ഞപ്പോള്‍, ഹര്‍ത്താലിന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അശരീരി മേഘഗര്‍ജനം പോലെ പൊട്ടി വീണു..

" മോനെ, സുദാരാ, നീ ഇന്നത്തെ ഹര്‍ത്താല്‍ മുതലാക്കാന്‍ വന്നതാണ്. വേറെ ഒരു പണിയും ഇല്ലത്തപോള്‍ സമയം പോകാന്‍ കയറി ഇറങ്ങാനുള്ള മൂസിയം അല്ല ക്ഷേത്രനടകള്‍. ഉള്ളുരുകി ശരണം പ്രാപിക്കാന്‍ വരുന്നവര്‍ക്കുള്ള അഭയകേന്ദ്രമാണ്, അത്താണിയാണ്, ആശ്വാസമാണ്, സാന്ത്വനമാണ്. ഞങ്ങള്‍ ഒന്നും ആര്‍ക്കും സൌജന്യമായി കൊടുക്കുന്നില്ല, അവരുടെ വിശ്വാസത്തെ ബലപെടുത്തുകമാത്രമാണ് ചെയ്യുന്നത്. വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള ശക്തിയാണ് ഞങ്ങള്‍ പുണ്ണ്യമായി വര്‍ഷിക്കുന്നത്. അല്ലാതെ ആര്‍ക്കും ഒന്നും കൊടുക്കാനോ അല്ലെങ്കില്‍ ഇങ്ങോട്ട് കയറിയില്ലെങ്കില്‍ പ്രതികാരം ചെയ്യാനോ പാപമുക്തി തരാനോ അല്ല ഇവിടെ കുത്തിപിടിച്ചു ഇരിക്കുന്നത്.

അപ്പോ ന്റെ കുറെ കാശു വെസ്ടായീന്നര്‍ത്തം, ല്ലേ. ആര്‍ക്കോം ഒരു ഉപകരോം ഇങ്ങള് ചെയ്യാറില്ലേ?

ഉണ്ട്, തീര്‍ച്ചയായും ഉണ്ട്. പക്ഷെ ഇന്നില്ല...

അതെന്താ, ഞാന്‍ വന്നതോണ്ടാണോ.

അല്ല സുദാരാ, ദൈവത്തിന്റെ നാട്ടില്‍ ഇന്ന് ഹര്‍ത്താല്‍ ആണ്. ഞങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മാത്രം നടക്കുന്ന ഈ ഹര്‍ത്താലില്‍ ഞങ്ങള്‍ പങ്കു കൊണ്ടില്ലെന്കില്‍ പിന്നെ അതെങ്ങിനെ ഒരു വിജയമാവും? ഞങ്ങള്‍ ഇന്ന് അനുഗ്രഹങ്ങള്‍ ചോരിയുന്നില്ല. ഇതും പറഞ്ഞു തിരോന്തരത്തിന്റെ സ്വന്തം നടനായ മോഹന്‍ലാലിന്റെ പാല്‍പുഞ്ചിരി പൊഴിച്ച് കൊണ്ട് പറഞ്ഞു :

ഞങ്ങളില്ലാതെ എന്തോന്ന് ആഘോഷം ദിനേശാ....

സ്ത്രീധനബാക്കിയില്ല എന്ന് ഉറക്കെ അമ്മായിയപ്പന്‍ പറഞ്ഞിട്ടും എന്തെങ്കിലും തടഞ്ഞാലോ എന്ന് കരുതി ചുറ്റിപറ്റി നില്‍ക്കുന്ന മരുമകനെ പോലെ തലചൊറിഞ്ഞ് നിന്ന എന്നോട് ഇടത്തോട്ട് തോള്‍ അല്പം ചരിച്ചു തിരോന്തരം സ്ലാങ്ങില്‍ പറഞ്ഞു;

നീ പോ മോനെ ദിനേശാ...

No comments:

Post a Comment