Wednesday 30 July 2014

കളിമണ്ണ്.....

കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്നു. മാസത്തിലൊരിക്കല്‍ അമ്മയെ കാണന്നത് ഇത്തവണ പല കാരണങ്ങളാല്‍ നീട്ടി വെച്ചിരുന്നു. വൈകീട്ട് വീട്ടിലിരുന്ന് കുറെ വിശേഷങ്ങള്‍ അമ്മയും ഞാനും എന്നത്തെയും പോലെ കൈമാറി. ഞാന്‍ ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ വിഴുപ്പുഭാണ്ഡം അഴിച്ചപ്പോള്‍ അമ്മ മൂളിയും മന്ദഹസിച്ചും പിണക്കാതെ പരിഹസിച്ചും വാക്കാല്‍ തല്ലിയും തലോടിയും ഇടയ്ക്കിടയ്ക്ക് പേരകുട്ടികള്‍ക്ക് കൊടുത്തയക്കാന്‍ അടുപ്പത്തു തെയ്യറാവുന്ന ഉണ്ണിയപ്പവും നാലായി മുറിച്ച ഉപ്പേരിയും കരിയുന്നുണ്ടോ നോക്കാന്‍ പോയും വന്നുമിരുന്നു. തന്റെ പിഴ കാരണം തന്റെ സൃഷ്ടികള്‍ കരിയും പുകയും ഇരുള്മാവരുത് എന്ന് കരുതുകയും അതിനുവേണ്ടി സ്വന്തം ജീവിതം കരിപുരള്ന്നത് കാണാതെ പോവുന്ന ജന്മങ്ങളാണല്ലോ അമ്മമാര്‍. ഒരുപക്ഷെ നമ്മുടെ കൂടെ ഇടിച്ചു കയറി താമസിക്കാതെ, ഉള്ള സൗകര്യത്തില്‍ അവര്‍ കഴിയുന്നത് ഭാര്യമാരുടെ കണ്മഷി കലങ്ങാതിരിക്കാനും നമ്മുടെ ഇടനെഞ്ചു ഇടറാതിരിക്കാനുമാണ് കരള്‍ കല്ലാക്കിയും ഹൃദയം ഉരുക്കിയും അവര്‍ ദൂരെ കഴിയുന്നത്. എന്റെ പര്‍വതീകരിച്ച വ്യസനങ്ങളും കഷ്ടപാടുകളും അമ്മക്ക് ചിരിയാണ് നല്‍കുക. അവരെന്തോക്കെ കണ്ടതാണ്; അനുഭവിച്ചതാണ്...

വീട്ടില്‍ ചെന്നാല്‍ ഞാന്‍ നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുക. മുട്ട് മടക്കി, "ദും കൂടി കഴിക്കടാ" ന്ന് പറയുന്ന ഓജസ്സും തേജസ്സും എനിക്ക് വേണ്ടി നഷ്ടപെടുത്തിയ, ചുളിവുകളും വരകളും വീണു മുഷിഞ്ഞ അമ്മജന്മം, തല നരച്ച മധ്യ വയസ്സനായ സുധമോനുണ്ണുന്നത് കണ്ടു, പണ്ട് ഒക്കത്തിരുത്തി അമ്പിളി മാമനെ കാണിച്ചു ഉരുളയുരുട്ടി തന്നത് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന അമ്മ താഴെയിരിക്കുമ്പോള്‍ കസേരയിലിരിക്കാന്‍ മടിയാണ്. അമ്മമാര്‍ക്ക് എന്നും മക്കള്‍ മെലിഞ്ഞിട്ടാണല്ലോ ഇരിക്കുക. എഴുപത്തി രണ്ടു കിലോ ഉള്ള, വയര്‍ ചാടിയ എന്നെ കൂടുതല്‍ കഴിക്കാന്‍ നിര്‍ബന്ധിക്കും; ഞാനറിയാതെ കഴിക്കുകയും!!!

അമ്മയുടെ മുന്പിലെത്തുമ്പോള്‍ ഞാന്‍ ചന്ദനകുറി തൊട്ട, കോലന്‍മുടി പറ്റെവെട്ടിയ, വള്ളിട്രൌസറിട്ട പത്തു വയസ്സുകാരന്‍ സുധയാകും. പത്തു വയസ്സില്‍ ചോദ്യങ്ങള്‍ ചോദിച്ചും, പതിനെട്ടില്‍ മുഖക്കുരു പൊട്ടിച്ചും, നാല്പ്പതിയഞ്ചില്‍ മീശ പിടിച്ചു വലിച്ചും ഞാന്‍ താഴെ നോക്കിയിരിക്കും. അമ്മയുടെ മുഖത്ത് നോക്കിയാല്‍ കണ്ണിലും കവിളിലും അമ്മ ഞങ്ങള്‍ക്ക് വേണ്ടി ഒഴുക്കിയ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഉപ്പ് രസം നാവില്‍ നുണയും. ജീവിതത്തിന്റെ കഷ്ടപാടും വേദനയുമൊക്കെ നെഞ്ചില്‍ ഒതുക്കിയതിനാല്‍, ജീവിതത്തിന്റെ മാധുര്യം നുകരാതെ പോയ അമ്മയുടെ അമ്മിഞ്ഞപാലിനും മധുരത്തിനു പകരം കണ്ണുനീരിന്റെ ഉപ്പരസമായിരുന്നു. അറിയാതെ കണ്ണ് നിറയും. ദാ ഇതെഴുതുമ്പോള്‍ നിറയുന്ന പോലെ. എന്റെ കണ്ണില്‍ നനവ്‌ കണ്ടാല്‍ അമ്മ പറേം...

" നീയ്യ് പ്പഴും കൊച്ചു കുട്ട്യേ..... ? ഒന്നിനോക്കം പോന്ന,
ഇന്ന് കല്യാണം കഴിച്ചു കൊടുത്താ നാളെ പേറണ ഒരു പെന്കുട്ട്യേടെ അച്ചനാ നീ....

ന്നിട്ട് ഒറ്റ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരോപ്പും. അമ്മയുടെ മുഖത്ത് ഞാന്‍ കാരണം വീണ്ടും കരി പുരളും. അമ്മ നിശബ്ദയാവും. ഒരു വെളുപ്പാന്‍ കാലത്ത് അന്ച്ചേ കാലിനു പിറന്നു വീണു ഉറക്കെ കരഞ്ഞ സീമന്തപുത്രനെ ഓര്‍ക്കും. എന്നെ കയ്യിലേക്ക് ഏറ്റുവാങ്ങിയ വയറ്റാട്ടി നാണി തള്ളയെ ഓര്‍ക്കും. തോണ്ണുകാട്ടി കടകട എന്ന് ഞാന്‍ ചിരിച്ചതോര്‍ക്കും, അശ്രുകണങ്ങളില്‍ അമ്മയുടെ ചിരി വെള്ളി ചില്ല് ചിതറിയുതിരും.

ഞാനുമോര്‍ക്കും, എനിക്ക് വേണ്ടി ഉറങ്ങാതിരുന്ന അമ്മരാവുകള്‍. ഞാന്‍ മൂത്രമൊഴിച്ചു, അപ്പിയിട്ടു മലീമാസമാക്കിയ മടിതട്ട്.
എനിക്ക് താരാട്ടു പാടിയ വിളര്‍ത്ത ചുണ്ടുകള്‍. ഇപ്പോഴും ചിലപ്പോൾ എന്റെ തലയില്‍ തലോടും. എന്റെ ചോറിലെ രസത്തില്‍ ഉപ്പുരസമേറും. ഞാന്‍ മിഴിയിണ നനയാതിരിക്കാന്‍ പാട് പെടും. പരാജയപെടുന്ന ശ്രമങ്ങള്‍. അമ്മയും മകനും അലിഞ്ഞില്ലാതാവുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍...

ഒന്നരമാസം കഴിഞ്ഞു കാണുന്ന മകന് അവനിഷ്ടപെട്ട ഒണക്കമാന്ത്ള്‍ വെളിച്ചെണ്ണയില്‍ വറുത്തതും തക്കാളിരസവും അമ്മ ഓര്‍മിച്ചു ഉണ്ടാക്കിയിരുന്നു. നല്ല വെളുത്തുരുണ്ട കുറവ അരിയുടെ ചോറും അതില്‍ നിത്യമേനോന്റെ ഇടതൂര്‍ന്ന മുടിയില്‍ തിരുകിയ റോസാപൂവുപോലെ, മലര്‍ന്നു മന്ദഹസിച്ചു വിരിഞ്ഞു നില്‍ക്കുന്ന മാതൃസ്നേഹത്തിന്റെ നവ്യസുഗന്ധം തൂവുന്ന വെളിചെണ്ണയ്യില്‍ വറുത്തെടുത്ത മാന്തളും അമ്മയുടെ ദേഷ്യം പോലെ എരിഞ്ഞു കയറുന്ന കുരുമുളക് രസവും ഉണ്ടായിട്ടും മകന്റെ അവകാശദാര്‍ഷ്ട്യം ചോദിച്ചു..

ന്താ, മുരിങ്ങേടെ എല കിട്ടീല്യെ...

എപ്പളും അതല്ലേ കുട്ട്യേ..
നീയിനി വരുമ്പോ ഇന്ടക്കാം.

അമ്മ വ്യസനിച്ചുവോ..?. മക്കള്‍ക്ക്‌ ഇഷ്ടങ്ങള്‍ നടക്കുന്നത് അമ്മ ഉള്ളകാലംവരേ മാത്രമാണെന്ന് അമ്മമാര്‍ക്കറിയാം. ഊണ് കഴിഞ്ഞ ശേഷം ബ്രാഹ്മിന്‍ മെസ്സിലും തിരുവനന്തപുരത്തു വീട്ടിലും ചെയ്യുന്ന പോലെ വീണു കിടക്കുന്ന വറ്റുകള്‍ വാരിയിട്ടു കിണ്ണവും മറ്റും എടുക്കാന്‍ തുനിയുമ്പോള്‍ അമ്മ..

" അവിടെ വെച്ചേക്ക് ചെക്കാ, ഞാനെടുത്തോളാം..

അതില്‍ സ്നേഹവും അമ്മയുടെ അവകാശത്തില്‍ കൈകടത്തിയതിലുള്ള പ്രതിഷേധവുമുണ്ടായിരുന്നു. ഞാന്‍ എണീറ്റ്‌ പോയി കൈ കഴുകി, അകലെ മതിലിനരുകില്‍ പോയി നിന്ന് അമ്മയുടെ കണ്ണുകള്‍ തിരഞ്ഞു വരുന്നുണ്ടോ എന്ന് പാളി നോക്കി സിഗരറ്റ് വലിക്കും. പുക റോഡിലേക്ക് ഊതി വിടും. അമ്മ കാണുന്നില്ല, കേള്‍ക്കുന്നില്ല എന്ന മൂഢവിശ്വസത്തോടെ. ഭക്ഷണം കഴിഞ്ഞു വന്നു അമ്മ ചോദിച്ചു..

അയ്യോ, എന്താണ്ട പറയാന്ഞ്ഞേ, രസത്തില്‍ ഉപ്പില്ലല്ലോ...

വല്ലപ്പോഴും കാണാന്‍ വരുന്ന കൊതിച്ചുണ്ടായ മകന് ഉപ്പിടാത്ത കറി കൊടുത്തതിന്റെ വ്യസനം കുറുകുന്ന ഇടനെഞ്ച്..

എന്റെ ചായയിലെ മധുരവും, കറിയിലെ ഉപ്പും,
മാങ്ങയുടെ പുളിപ്പും, നെല്ലിക്കയുടെ ചവര്‍പ്പും, കൈപ്പക്കയിലെ കയ്പ്പും അമ്മയുടെ സ്നേഹമല്ലേ എന്ന് പറയണമെന്നുണ്ടായിരുന്നു. പുരുഷനല്ലേ, ഒന്നും പറയില്ല, കാണിക്കില്ല, അമ്മയോടായാലും, ഭാര്യയോടായാലും. ഇരട്ടിയായി മകള്‍ക്ക് കൊടുക്കും. മകളുടെ മുന്നില്‍ ഞാനെന്ന പുരുഷനല്ല, മറിച്ചു ഞാനെന്ന പുരുഷനെ അച്ഛനാക്കി മാറ്റിയ മക്കള്‍ക്ക് മുന്‍പില്‍ അച്ഛന്‍ പുരുഷന്റെ സോഭാവസവിശേഷതകള്‍ മറന്നു പോകുന്നു. സ്നേഹവാതായനങ്ങള്‍ മലര്ക്കേ തുറന്നിടുന്നു.

അമ്മ എന്തൊക്കെയോ ചോദിക്കേം പറേം ചെയ്തു. ഞാന്‍ മൂളി കൊണ്ടിരുന്നു. ഞാനും അമ്മയും പഴയ വൈക്കോല്‍പുരയിലേക്ക് തിരിച്ചുപോയി; മണ്ണെണ്ണ വിളക്കിന്റെ പുകയിലെക്കും.

രാത്രിവണ്ടിക്കു തിരിച്ചു പോകണം. പോവാനുള്ള ഓട്ടോ വന്നു. ഓട്ടോ വന്നാല്‍ പിന്നെ അമ്മയുടെ മുഖത്ത് നോക്കില്ല. പൈസ വന്ന ഉടനെ കൊടുക്കും. തിരിച്ചു പോരുന്ന സമയത്ത് പൈസ കൊടുക്കുമ്പോള്‍ നെന്ചിടറും, കൈകള്‍ വിറക്കും, കണ്ണ് നിറയും. തന്മാത്രയിലെ പോലെ പലപ്പോഴും അനിയന്റെ കുടിയേ പറ്റിയോ അമ്മ അനാവശ്യമായി കടം വാങ്ങി അമ്പലത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി പൂജകള്‍ ചെയ്യുന്നതിനെ പറ്റിയോ വഴക്കുണ്ടാക്കും. അതൊരു അടവാണ്. കണ്‍ നിറയാതെ അമ്മയെ പിരിയാനുള്ള പരിപാടി. സ്നേഹത്തോടെ പടിയിറങ്ങിയാല്‍ നെഞ്ചില്‍ ഭാരമാണ്. അത് അടുത്ത ആഴ്ച അമ്മയെ കാണുമെന്കില്‍ പോലും.

ഇറങ്ങുമ്പോള്‍ അമ്മയെ ഒന്നുകൂടെ നോക്കി. അമ്മക്ക് വയസാവുന്നു. ഒരിക്കല്‍ പഴയ സിനിമാനടി ഷീലയെ പോലെയിരുന്ന അമ്മ ഇന്ന്...... നെഞ്ചില്‍ ഭാരം ഏറുന്നു.ആദ്യമായി ഡല്‍ഹിക്ക് വണ്ടി കയറാന്‍ പോയ ഇരുപത്തൊന്നുകാരനെപോലെ അമ്മയുടെ മുഖത്ത് നോക്കതെ പറഞ്ഞു.

ഞാന്‍ ഇറങ്ങാ ....
കൂടുതല്‍ പറയാനാവില്ല. ഇടറും..

" ഹാ, ശരി. ചവിട്ടുപടികള്‍ നോക്കി എറങ്ങ് . നീയ്യ്‌ കുട്ട്യോളോട് ദേഷ്യ പെടരുത്, പത്താംക്ലാസ്സിലാ ന്നൊക്കെ ശര്യെന്നെ. അവള്‍ക്കു കിട്ട്യേ മാര്‍ക്ക് മതി. പെന്കുട്ട്യോള്‍ക്ക് അവനവന്റെ വീട്ടിലുള്ള സന്തോഷെള്ളൂ. വല്ലോന്റെ കുടുമത്തു പോയ എന്താ, ഏതാ, എങ്ങന്യാന്നു ആര്‍ക്കര്യാ? ജയേം ഒന്നും പറേരുത്. നെനക്ക് മൂക്കത്താ ശുണ്ടി.. നെന്റെ മകള്‍ നാളെ കല്യാണം കഴിഞു വല്ലവന്റെം ചീത്ത കേക്കണത് നെനെക്കിഷ്ടവോ. വയസ്സാവുന്തോറും ക്ഷമ പഠിക്കണം.. ങ്ങൂം ഇറങ്ങിക്കോ. പറയ്‌ ജയോടും കുട്ട്യോളോടും..

ഞാന്‍ ഓട്ടോയില്‍ കയറി. അമ്മ മതിലിനടുത്തു വന്നു നിന്ന് വീണ്ടും..

പഠിപ്പുള്ള നിന്നോട് പറേണ്ടട കാര്യം ല്യാ, ന്നാലും പറയാണ്. ഈ വലിചു കൂട്ടണത് അത്ര നല്ലതല്ല. കോളേജ് കാലം മൊതല് തോടന്ഗീതാ.. നെന്റെ ശ്രീകുട്ടന്‍ വലിക്കുംബം നെനക്ക് ന്റെ വേദന മന്‍സിലാവും.. പൊക്കോ, അവിടെത്ത്യാ , എത്ര നേരത്തെ ആയാലും, ഒന്ന് വിളിച്ചിട്ട് ഒറന്ഗ്യാ മതി. നിക്കെന്തായാലും നെന്റെ ഫോണ്‍ വരണവരെ ശിവരാത്ര്യെല്ലേ.. ങ്ങൂം പോക്കോ..

എന്റെ തേവരെ, കുട്ടീനെ ഒരാപത്തുണ്ടാക്കാതെ അവിടെത്തിക്കണേ എന്നുള്ള പ്രാര്‍ത്ഥനക്കൊപ്പം ഉയരുന്ന മുണ്ടിന്റെ കോന്തലയില്‍ കണ്ണു നീരിന്റെ നനവ്‌ വീണ്ടും പടരുന്നു.

കുഞ്ഞു നാളില്‍ അമ്മയുടെ തുണികള്‍ക്കൊക്കെ മൂത്രത്തിന്റെ മണമായിരുന്നു. കിടക്കുമ്പോള്‍ ഞാന്‍ ഇടതു ഭാഗത്താണെങ്കില്‍ ഉണരുമ്പോള്‍ വലതു ഭാഗത്തായിരിക്കും കാരണം ഞാന്‍ ഒഴിച്ച മൂത്രത്തില്‍ അമ്മ കിടന്നു എന്നെ നനവില്ലാത്ത ഭാഗത്തേക്ക് മാറ്റികിടത്തിയുട്ടുണ്ടാകും. അമ്മ പറയാറുണ്ട് . ഒരു ദിവസം കഞ്ഞി വിളമ്പി വെച്ചിട്ട് അമ്മ കൈ കഴുകി വരുമ്പോള്‍ ഞാന്‍ അതിലേക്കു നീട്ടി മൂത്രമൊഴിക്കുകയായിരുന്നു. വേറെ വെക്കാന്‍ അരിയില്ലാത്ത അന്നത്തെ അവസ്ഥയില്‍ അമ്മ അതെടുത്ത് കുടിച്ചു പറഞ്ഞു..

ഉണ്ണി മൂത്രം പുണ്യാഹാണ്. അവന്‍ എനിക്ക് ലാഭണ്ടാക്കി തന്നതാണ്, ഇനീപ്പോ ഉപ്പിടണ്ടല്ലോ..

ഞാന്‍ ബെര്‍ത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കുഞ്ഞുനാളില്‍ അമ്മ ഗുരുവായൂര്‍ക്ക് എന്ന കൂട്ടാതെ പോയ ഒരു രാത്രിയില്‍, കരഞ്ഞു കരഞ്ഞു കണ്ണീരില്‍ കുതിര്‍ന്ന തലയിണയുടെ നനവും
നെഞ്ചുപുകയുന്ന ഓര്‍മ്മകളുടെ എങ്ങലടികള്മായി.........

No comments:

Post a Comment