Tuesday 29 July 2014

അബല....

ഹൃദയഭേദകമായ രംഗമുണ്ട് പറുദീസയായ പൂന്തോട്ടത്തില്‍. നമ്മുടെ ആദ്യസ്ത്രീജന്മം കണവന്റെ വാചകമടി കേട്ട് മനംമടുത്തു, ഒറ്റയ്ക്ക് കറങ്ങാന്‍ വിടണമെന്ന് പറഞ്ഞു വേലിക്കല്‍ പല്ല് തേച്ചു നില്‍ക്കുന്ന കണവനെ നിര്‍ബ്ന്ധിക്കുന്ന രംഗം. കണവന് അവളെ ഒരു നിമിഷം പിരിഞ്ഞിരിക്കാന്‍ വയ്യ . ശാരീരികബന്ധം തുടങ്ങിയിട്ടില്ല എന്നോര്‍ക്കണം. ഒടുക്കം അവള്‍ വഴക്ക് കൂടി, പിണങ്ങി, മൂക്ക് പിഴിഞ്ഞ് തലയില്‍ തേച്ചു, " 

എനിക്കൊന്നിനും സ്വാതന്ത്ര്യമില്ല. അവകാശമില്ല. നിങ്ങളുടെ നിഴല്‍പോലെ എന്നും പിന്നാലെ നടക്കാനാണ് എന്റെ വിധി, എന്തിനു എനിക്കീ പാഴ്ജജന്മമായ സ്ത്രീജന്മം..?

എന്നൊക്കെ പറഞ്ഞു, നെഞ്ചിലും തലയിലും തല്ലി, തന്നെ മുറുകെ പിടിച്ചിരിക്കുന്ന കൈവിരലുകള്‍ ബലമായി വിടുവിച്ചു ഒറ്റയ്ക്ക് പോകുന്ന രംഗം. ഹൃദയം പറിഞ്ഞുപോകുന്ന വേദനയുമായി, കൈ നീട്ടി പിടിച്ചു കൊണ്ട് പുരുഷജന്മം നില്ക്കുന്നു. അവള്‍ വിഷമിച്ചാലോ എന്ന് കരുതി തടുക്കാനും വയ്യ, എന്നാല്‍ ഒറ്റയ്ക്ക് പോയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് ഉല്കണ്ടയുമുണ്ട്. ആകെ ധര്‍മ്മസങ്കടം. എന്നാപിന്നെ പോയിട്ട് അനുഭവിക്കട്ടെ എന്ന് കരുതി കാജാബീഡി പുകച്ചു, കുന്തിച്ചിരുന്നു പുല്ലു പറിക്കാന്‍ തുടങ്ങി.

ലവൾ പോയി, സാത്താന്‍ " ച്ചുന്നരി, ചക്കരു, തങ്കക്കുടം" എന്നൊക്കെ പറഞ്ഞു അവളെ പാട്ടിലാക്കി, വിലക്കപെട്ട കനി തീറ്റിചു. ഒറ്റക്ക് തിന്നതും പോര, പണ്ടത്തെ മുത്തശ്ശിമാര്‍ കല്യാണറിസപ്ഷന് പോയി മുണ്ടിന്റെ കൊന്തലയില്‍ മിക്ച്ചരും മിട്ടായിയും പൊതിഞ്ഞു കൊണ്ട് വരുന്നപോലെ, ഒരു കനി കക്ഷത്ത്‌ വെച്ച് പോന്നു. കാരണം പേടിയുണ്ട്. ദൈവം പറഞ്ഞത് നല്ല ഓര്മയുണ്ട്. എന്തെരെന്കിലും വന്നാല്‍ ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കെണ്ടിവരും.

പേടിച്ചരണ്ട പുരുഷന്‍ വരുംവരായ്കകള്‍ അറിഞ്ഞുകൊണ്ടുതന്നെ,
സ്വന്തം വാരിയെല്ലായ ധര്‍മ്മപത്നിയെ ഒറ്റയ്ക്ക് ദൈവശിക്ഷ അനുഭവിക്കാന്‍ വിടരുതെന്നുള്ള ബോധം ഉള്‍ക്കൊണ്ടു, വരുന്നതെന്തും രണ്ടുപേരും ചേര്‍ന്നനനുഭവിക്കുകയെന്ന് തീരുമാനിച്ചു, വിഷംചേര്‍ത്ത ഭക്ഷണമാണെന്നറിഞ്ഞിട്ടും അമ്മ ഉരുട്ടി തന്ന ഉരുളകള്‍ വാങ്ങി കഴിച്ച തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയെ പോലെ, പഴം തിന്നു. ഒടനെ രണ്ടു പേര്‍ക്കും ചടപിടാന്നു നാണം വരുന്നു. അന്ന് വരെ ഒരു കൌതുകവും തോന്നാത്ത നഗ്നത, സ്ത്രീരത്നത്തിന് നാണം വന്നു മിഴികള്‍ താഴ്ത്തുന്നു. മുഖം ചുവക്കുന്നു, ആദ്യമായി ഭൂമിയില്‍ കാല്‍നഖം കൊണ്ടു ചിത്രം വരക്കുന്നു, ആദ്യസംഗമം, തളര്‍ച്ച...

അപ്പഴാണ് പുരുഷകേസരിക്ക് ബോധോദയം.
വേണ്ടായിരുന്നു, തിന്നരുതായിരുന്നു, ചെയ്യരുതായിരുന്നു പോകരുതായിരുന്നു എന്നൊക്കെ പുലമ്പി . ദേ വരുന്നു സ്ത്രീയുടെ ഇന്നത്തെയും അന്നത്തെയും ക്ലാസ്സിക്‌ ഡയലോഗ് :

ഹേ മനുഷ്യ...

ഇത്രയും വിവരമുണ്ടയിരുന്നേല്‍,
വെറും അബലയായ,
പൊട്ടിപെണ്ണായ,
ലോകം കാണാത്ത എന്നെ
പോകാന്‍ അനുവദിക്കാതെ,
രണ്ടു മുട്ടുകാലും തല്ലിയൊടിച്ചു,
" കേറി പോടീ പിത്തക്കാടി" എന്ന് പറഞ്ഞു വീട്ടിലിരുത്താഞ്ഞതെന്തേ ?

എങ്ങനീണ്ട്.. ? ഇതാണ് സ്ത്രീ ജന്മം എന്ന പുണ്യജന്മം. ഒരു തരിക്കെന്കിലും തന്റെ സഹധര്‍മ്മിണിക്ക് വിഷമമുണ്ടാകരുതെന്നു കരുതി അവളെ തടയാഞ്ഞതാണ് ഈ പഴി കേള്ക്കാനുള്ള കാരണം. ഈ സ്നേഹവായ്പാനു ഒരു രാമരാവണയുദ്ധത്തിനും കാരണം. വല്ല കാര്യവും ഉണ്ടോ സീതക്ക് കാട്ടിലേക്ക് പോകാന്‍? ആ ഊര്മിളയെ പോലെ അവിടെയെവിടെന്കിലും കാറ്റും കൊണ്ട് കമിഴ്ന്നു കിടന്നുറങ്ങിയാല്‍ പോരെ? ഇതിപ്പോ, ലൈഫ് ബോയ്‌ സോപ്പിന്റെ പരസ്യം പോലെ, രാമന്‍ എവിടെയോ അവിടെയാണ് സീതക്ക് അയോധ്യ എന്നൊക്കെ ഗീര്‍വാണം വിട്ടു പോയിട്ട് ഒരു യുദ്ധം തന്നെ വേണ്ടി വന്നു തിരിച്ചു പിടിക്കാന്‍.

അങ്ങിനെ നിഷേധത്തിന്റെ, പെന്ബുവദ്ധിയുടെ, ആവേശത്തിന്റെ, എടുത്തു ചട്ടത്തിന്റെ കഥകളെത്ര? ആ കഥകളൊക്കെ ഇന്നും ഒരു മാറ്റവുമില്ലാതെ അനുസ്യുതം തുടരുന്നു. " ഗന്ഗെ, നീ അല്ലിക്ക് വസ്ത്രം വാങ്ങാന്‍ പോകേണ്ട" എന്ന് പറഞ്ഞാല്‍, അവള്‍ കട്ടിലെടുത്തു തറയിലെറിയും. അഥവാ വിട്ടാല്‍ അല്ലിക്ക് മാത്രമല്ല, അടുത്ത തലമുറയ്ക്ക് പോലും വസ്ത്രം വാങ്ങിയിട്ട് വരും. ചോദിച്ചാല്‍ പണ്ടത്തെ അതേ ക്ലാസ്സിക് ഡയലോഗ് പറയും :

നിങ്ങള്ക്ക് ബലമായി പിടിച്ചു വീട്ടിലിരുത്താമായിരുന്നില്ലേയെന്ന്.

എന്നാലും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. അവള്‍ പോയി ആ പഴം തിന്നില്ലെന്കില്‍ പിന്നെയെന്തോന്നു ജീവിതം ?

" നീലഗിരിയുടെ സഖികളേ, ജ്വാലമുഖികളെ"

എന്ന് പാട്ടും പാടി,
വയറു നിറയെ കണികളും പഴങ്ങളും തിന്നു,
ഏമ്പക്കം വിട്ടു,
ചൊറിയുംകുത്തി, കറങ്ങി നടന്നു ജീവിതം പണ്ടാരമടങ്ങിയേനെ....



No comments:

Post a Comment