Wednesday 30 July 2014

നാടുവാഴികള്‍.....

ഒരു കാലത്ത് അംബാസിഡര്‍ കാറുകളില്‍ നാട് മുഴുവന്‍ സഞ്ചരിച്ചു സേവിചിരുന്നവര്‍ ഇന്ന് ഇന്നോവ, സ്കോട, വോക്സ്‌ വാഗണ്‍ മുതല്‍ ഒന്നര കോടി വിലയുള്ള Porsche Cayenne നിലോക്കെയാണ് ജനസേവനം. നാട് മാറുമ്പോള്‍ നാടുവാഴികളും മാറണ്ടേ. വേണം സര്‍, വേണം. 

സത്യത്തിന്റെ നിറമായ ഖദറില്‍ ഉടലിലെ കരിയും കറകളും പൊതിഞ്ഞു, 
പാല്‍ തിളച്ചു തൂവുന്നപോലെ ചിരിച്ചു വിലസാന്‍ വിലകൂടിയ തൂവെള്ള കാര്‍ തന്നെ വേണം. പക്ഷെ സാറിനറിയോ,

നമ്മുടെ നാട്ടില്‍ ഒറ്റമുണ്ടു ഉടുക്കാന്‍ ഗതിയില്ലാത്ത ജനങ്ങള്‍ ഉണ്ടെന്നു?

ഇത് വരെ ഒരു കാറില്‍ കയറാത്തവര്‍ ഉണ്ടെന്നു?

സാര്‍ മൂക്കെമുട്ടെ തിന്നു ഏമ്പക്കം വിട്ടു എ സി യുടെ സുഖശീതളിമയില്‍ മയങ്ങി സഞ്ചരിക്കുന്ന കാറിന്റെ പേര്‍ ഉച്ചരിക്കാന്‍ അറിയാത്ത നിരക്ഷരകുക്ഷികള്‍ ഉണ്ടെന്നു?

കുപ്പതോട്ടികളില്‍ പട്ടികളോടൊപ്പം എച്ചിലിനു കടിപിടി കൂടുന്ന അനാഥദൈന്യജന്മങ്ങള്ന്ടെന്നു?

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ മുഷിഞ്ഞു നാറിയ ബെടടുകളില്‍,
കണ്ണീര്‍വറ്റി വരണ്ടുണങ്ങിയ കണ്ണുകളും,
വിശന്നുവലഞ്ഞു ഉള്ളിലെക്കുന്തിയ വയറും,
മെലിഞ്ഞുണങ്ങിയ കൈകാലുകളും,
ഹൃദയത്തില്‍ തുള വീണു മാറാല വിരിച്ച കൂരച്ചശ്വാസകോശങ്ങളുടെ ഉന്തിയ നെഞ്ചിന്കൂടുമായി നാംബിടുന്ന പ്രതീക്ഷകളുടെ സ്വപ്നതേരില്‍ ശുഷ്ക്കശരീരങ്ങളായി കിടക്കുന്നുന്ടെന്നറിയാമോ...?

അലറിപെയ്യുന്ന കര്‍ക്കിടകമഴയിലെ മനവും തനുവും കോച്ചിപോകുന്ന തണുപ്പില്‍,
ഒറ്റഷീറ്റ് പുതച്ചു, വിറച്ചു വെറുങ്ങലിച്ചു,
ദുരിതങ്ങളുടെ നിഴല്പാടുകള്‍ വീഴ്ത്തിയ ദൈന്യമുഖങ്ങളും,
ചിതലരിച്ച ചിന്തകളുടെ ശോകഭാരവുമായി,
ആശുപത്രികളുടെ വരാന്തയിലും കല്പടവുകളിലും,
ജീവന്‍ രക്ഷാമരുന്നുകള്‍ കിട്ടുന്ന കാരുണ്യ ഫാര്‍മസിയില്‍ കൈകളിലുള്ള മുഷിഞ്ഞ നോട്ടുകള്‍ തികയുമോ എന്ന് ആകുലപെട്ടു പ്രതീക്ഷകളുടെ തൂവെള്ളസ്പര്‍ശത്തിനായി കാത്തിരിക്കുന്ന്ടെന്നറിയാമോ...

എവിടെ, ആര് അറിയാന്‍.......

ആരാന്റെ ചിലവില്‍ തെക്ക് വടക്ക് അലക്ഷ്യമായി നടന്നും തിന്നും കുടിച്ചും സുഖിച്ചും, ക്യാമറകളുടെ മിന്നലില്‍ , കൊലചിരിയും നുണകള്‍ കോര്‍ത്തിണക്കിയ വാചകമേളകള്‍ നടത്തുന്നവര്‍ എന്തറിയാന്‍...?

അന്തിയോളം പണിയെടുത്തു കിട്ടിയ കാശുമായി,
മാവേലി സ്റൊറിലും റേഷന്‍ ഷോപ്പിലും വരി നില്‍ക്കുന്ന,
സപ്ലൈകോയില്‍ വിലകുറവിനു വേണ്ടി അതിരാവിലെയെണീറ്റ്‌ കാത്തു നില്ക്കക്കുന്ന,
കൃഷി ചെയ്യാന്‍ അല്പം ഭൂമി തരൂ എന്ന് പറഞ്ഞു നാളുകളായി സമരം ചെയ്യുന്ന,
മഴ നനയാതിരിക്കാന്‍ ഒരു മേല്‍ക്കൂര പണിയാന്‍ ലോണിനു വേണ്ടി ബാങ്ക് മാനേജര്‍ക്കു മുന്നില്‍ പഞ്ചപുച്ചമടക്കി നിന്ന്,
കാര്യാലയങ്ങളുടെ അരമതിലില്‍ ചാരിയുമിരുന്നും കിടന്നും വരുമാനത്തിന്റെ ഒരു ദിവസം പാഴാക്കുന്ന ബി പി എല്‍ ക്കാരന്റെ് നികുതി പണം കൊണ്ട് ധൂര്‍ത്തടിച്ചു,
അഴിമതിയുടെയും കള്ളപണത്തിന്റെയും കുഷ്ഠംപിടിപ്പെട്ട പ്രുഷ്ടങ്ങള്ക്ക് , അധികാരലഹരിയുടെ അര്‍ബുദം ബാധിച്ച മലിനഹൃദയങ്ങള്‍ക്ക്, ആലോചിക്കാന്‍ നേരമുണ്ടാകില്ല...

കാലം കലികാലമായി മാറി. നാട് മാറിമലിനമായി. കുംഭയും വിടലച്ചിരിയുതിര്‍ക്കുന്ന പലകപല്ലുകളുള്ള, കാതില്‍ ചുവന്ന കല്ല്‌ വെച്ച, കുനിഞ്ഞു നിന്ന് നാറ്നടുന്ന കാരിരുമ്പിന്റെ നെഞ്ചിലേക്ക് പാളിവീഴുന്ന കാമകണ്ണുകളുള്ള നാടുവാഴികളും മാറി. മാറാത്തത് കോരന്‍ മാത്രം. അവനിന്നും പാള കുമ്പിളില്‍ നിറയാന്‍ മടിക്കുന്ന കഞ്ഞിവെള്ളത്തില്‍ വെന്തു മലച്ച വറ്റുകളെ പരതുന്നു. അവനിന്നും വയര്‍ നിറയാന്‍ പരമ്പരാഗതമായി കിട്ടിയ ആധിയും വ്യാധിയും വ്യാകുലതകളും മാത്രം..

ജനാധിപത്യത്തിന്റെമാലാഖരൂപങ്ങളെന്നു സ്വയം ഉദ്ഘോഷിച്ചു,
സാധാരണക്കാരന്റെ കഷ്ടപാടിന്റെ കഥ പറഞ്ഞു വിലപേശി നേടിയെടുത്ത സിംഹാസനങ്ങളിലിരുന്നു,
തൂവെള്ള വസ്ത്രത്തില്‍ മേദസ്സ് കയറി ചീര്‍ത്ത ശരീരം പൊതിഞ്ഞു,
മുഖകമലം തേച്ചു മിനുക്കി, പൂനിലാപുന്ചിരിയുതിര്‍ത്തു ,
മിന്നുകെട്ടിനും അടിയന്തിരത്തിനും തീണ്ടാരികല്യാണത്തിനും പാല് കാച്ചലിനും തറകല്ലിടലിനും സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉപജാപകവൃന്ദങ്ങളുടെ അകമ്പടിയോടെ ഓടി നടന്നു നാട്ടില്‍ തേനും പാലും ഒഴുക്കുന്ന ഗജകേസരിജന്മങ്ങളെ ഓര്‍ക്കുക,

കള്ളന്മാരില്‍ നിന്ന് മൂത്തകള്ളന്മാരെ തിരഞ്ഞെടുക്കുന്ന ആ സുദിനം വളരെ അകലെയല്ല...

No comments:

Post a Comment