Wednesday 30 July 2014

സ്നേഹമാനസങ്ങള്‍....

പനി പിടിച്ചത് മുതല്‍ തോന്നിയതാണ് അമ്മയെ കാണണം. "ഞാന്‍ വരണോ മോനെ എന്ന ചോദ്യത്തിന് മൂളാന്‍ തുടങ്ങിയത് ജയയുടെ കനപ്പിച്ച മുഖത്തില്‍ അലിഞ്ഞില്ലാതായി. അറുപത്താറ് വയസായ അമ്മയെ മധ്യവയസ്സിലെത്തി നില്‍ക്കുന്ന മകന്‍ ഇത്രയും ദൂരം വിളിച്ചു വരുത്തി കഷ്ടപെടുത്തുന്നതിന്റെ നീരസം അവള്‍ ഒറ്റ നോട്ടത്തിലൂടെ കനപ്പിച്ചറിയിച്ചു. "സരയൂ" എന്ന് പേരുള്ള വീടിന്റെ ഐശ്വര്യമായ SBI ബാങ്കില്‍ പോകണം; ബഹറിനില്‍ നിന്ന് വന്ന അനിലിനെ കാണണം. അനില്‍ മൂന്നു വര്‍ഷമായി എന്നില്‍ സഹോദര സ്നേഹത്തിന്റെ തേന്മഴ പൊഴിക്കുന്നവനാണ്. ഒരു സ്റ്റാറ്റസ് പോലും ഇടാതെ ലൈക്‌ കമ്മ്നെറ്റ്‌ കൊടുത്ത് എഴുത്തുകാരെ സ്നേഹം കൊണ്ട് പൊതിയുന്നവന്‍. ഒരു ലൈക്‌ തരുമ്പോള്‍ രണ്ടു ലൈക്‌ തിരിച്ചു ചോദിക്കുന്ന ഫേസ് ബുക്കില്‍ ഇദേഹം അതിശയമാണ്.

വീട്ടിലെത്ത പത്രം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ വന്നു. ഊര്‍ജസ്വലത അമ്മയെ കൈവിടുന്നുന്ടെന്നു തോന്നി. അമ്മയുടെ ദ്രുതഗമനം ഇപ്പോള്‍ കാണാനില്ല. ചന്ദ്രികയെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പൌര്‍ണമി കണക്കെ അമ്മയുടെ മുടി മുഴുവന്‍, കൈ വിട്ടു പോയ വിളറിയ ജീവിതചിത്രം പോലെ വെളുത്തിരുന്നു. . എന്തോ അമ്മയുടെ തേജസ്സു നഷ്ടപെടുന്ന മുഖത്തേക്ക് നോക്കാന്‍ വയ്യ. വിളര്‍ത്ത കണ്ണുകളും ചുളിവുകള്‍ വീണ കവിളും നരകജീവിതം കറുപ്പ് തേച്ചു പിടിപ്പിച്ച നെറ്റിയും പൂനിലാവുപോലെയിരുന്ന അമ്മയിൽ മേഘനിഴലുകൾ പാകിയിരിക്കുന്നു. ജീവിതയാദനകള്‍, ‍ കണ്ണന് ചാര്‍ത്തുന്ന കളഭം പോലെയിരുന്ന അമ്മയുടെ നിറവും മണവും കവര്ന്നെടുതിരുന്നു. അമ്മ ഒരിക്കല്‍ വളരെ സുന്ദരിയായിരുന്നു. കറുത്ത് നീണ്ടു മെലിഞ്ഞ, ജീവിതത്തില്‍ മൊത്തം ഗോപി വരച്ച അച്ഛന്‍ അമ്മയുടെ ജീവിതത്തിലെ അമാവാസിയായിരുന്നു. നെന്മാറയിലെ മാടമ്പി മൂത്താര്ക്ക് അമ്മയുടെ നിറത്തെക്കാള്‍ കഴുത്തിലും കയ്യിലും മിന്നിതിളങ്ങിയ സ്വര്‍ണ്ണത്തിലായിരുന്നു താല്പര്യം. ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട് അമ്മക്കെങ്ങിനെ ഇയാളെ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നു. ചോദിക്കുംബോഴൊക്കെ അമ്മ ദീര്‍ഘനിശ്വസമെടുത്തു പറയും..

"ഭര്‍ത്താവു നമ്മള്‍ വളര്‍ത്തുന്ന വീട്ടുമൃഗം പോലെയാണ്; അതെങ്ങിനെയിരുന്നാലും നമ്മള്‍ ഇഷ്ടപെടും..

ഞാന്‍ പത്രത്തിനു കണ്ണുകളും അമ്മക്ക് കാതുകളും കൊടുത്ത്, അമ്മ പറയുന്ന കുടുംബകാര്യങ്ങളും നാട്ടുകാര്യങ്ങള്‍ക്കും മൂളി കൊണ്ടിരുന്നു. എണ്ണ തൊട്ടുപുരട്ടാത്ത, കല്‍ചട്ടിയിലുണ്ടാക്കിയ ദോശയും ഉള്ളി ചമ്മന്തിയും കൊണ്ടാണ് അമ്മ വന്നത്.
ഞാന്‍ കഴിക്കുന്നത്‌ അടുത്തിരുന്നു അമ്മ കണ്ടു വയര്‍ നിറച്ചുകൊണ്ടിരുന്നു. ഞാന്‍ മുഖമുയര്‍ത്താതെ അനിയന്മാരെ പറ്റിയും മറ്റും ചോദിച്ചു കൊണ്ടിരുന്നു. അനിയന്‍ ടെറസ്സില്‍ നിന്ന് വീണു നടുവിന് ബെല്‍റ്റ്‌ ഇട്ടു കെടുക്കുകയാണ്. എത്ര കിട്ടിയിട്ടും ഒന്നും തികയാത്ത ഞാന്‍ വരുമാനമില്ലാത്ത അവന്റെ അവസ്ഥ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. പണ്ടത്തെ പോലെയല്ല; ഇന്ന് ഞാനും വലിയൊരു പ്രാരാബ്ധകാരനാണ്; വീട് വെച്ചതിന്റെ കടം എന്റെ നട്ടെല്ല് ഒടിചിരിക്കുന്നു. നിവരണമെങ്കില്‍ പെന്‍ഷന്‍ പറ്റണം. പലതും കാണാതിരിക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് മനസിനും ശരീരത്തിനും നല്ലത്. പുറത്തു മഴ കനത്തുതുടങ്ങിയിരുന്നു. ഇരുട്ട് വീഴ്ത്തുന്ന മഴ. അമ്മ പറഞ്ഞു :

ഇത്ര ദിവസം മഴേ ഇന്ടാര്‍ന്നില്ല. ഇന്നിപ്പോ തുമ്പിക്കൈ വണ്ണത്തിലാ പെയ്യണെ. ആ, വെള്ളം ഇന്ടാവട്ടെ.. സര്‍ക്കാരിന്‍റെ ഈ പോക്ക് കണ്ടിട്ട് വെള്ളം കുടി പോലും നടക്ക്വോ ന്നു സംശയ.. ഉച്ചക്ക് ഞാന്‍ കൊണ്ട്രില്; ല നീയ്യ്‌ അങ്ങോട്ട്‌ വന്നോ...

എന്നും കമ്മൂണിസ്റ്റായ അമ്മ രണ്ടു സർക്കാരിനും ഓരോ കൊട്ടുകൊട്ടി തിരിച്ചു പോയി..

ബാങ്കില്‍ പോയി ഇറങ്ങുമ്പോഴേക്കും ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. വൈകാതെ എല്ലാവരും വന്നു പ്രദീപിന്റെ വീട്ടില്‍ ചായയും ചക്കചുളയും കഴിച്ച ശേഷം വീട്ടിലേക്കു പോയി ഭക്ഷണവും സുരപാനവും വെടിവെട്ടവും പാട്ടും കവിതയുമായി ഞങ്ങളങ്ങിനെ കൂടി. ഇടയില്‍ ഒരു നോക്ക് കാണാന്‍ നോമ്പിന്റെ തളര്ച്ചയിലും അബ്ദുള്‍ ചെര്‍പ്പുളശേരിയില്‍ നിന്നെത്തി. ചേര്‍ത്ത് പിടിച്ച കൈകളില്‍ സ്നേഹസൌഹൃദത്തിന്റെ ഊഷ്മളത തെളിഞ്ഞുനിന്നു; വിടര്‍ന്ന ചിരിയില്‍ വാക്കുകളിലൂടെ പരിചയമായ സുധേട്ടനെ കണ്ടതിലുള്ള ചാരിതാര്‍ത്ഥ്യം പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങി നിന്നു. കണ്ണ് നിറയാതിരിക്കാന്‍ ഞാന്‍ പാട് പെട്ടു. അഞ്ചു മിനിറ്റു കാണാന്‍, ഇത്രയും ദൂരം, ഒരു ചായ പോലും കുടിക്കാതെ തിരിച്ചു പോവാന്‍. ഞാന്‍ വല്ലാതെയായി.

ഇടയില്‍ അമ്മ വീണ്ടും വന്നു ഉച്ചക്ക് ഉണ്ണാന്‍ വരാത്ത മകനെ തേടി. വന്നപ്പോള്‍ മുറ്റത്ത് നാല് മണിപ്പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞ പോലെ ഒരുപാട് മക്കള്‍. അമ്മയുടെ മുഖം വിടര്‍ന്നു. അമ്മുവിനു ശേഷം ഒരു കുട്ടി കൂടി ദാരിദ്ര്യം കാരണം വേണ്ടെന്നു വെച്ച എന്നോട് അമ്മ പറയാറുണ്ടായിരുന്നു

" ഡാ കണ്ടു മുട്ടുന്നൊരു സ്വത്തു എത്രേന്ടെന്ന്ല ചോയിക്ക്യാ മക്കളെത്രയന്ടെന്നാണ് "

പഴയ അമ്മ അവിടെ തന്നെ ജീവിക്കുകയാണ്. അന്ന് മക്കള്‍ സ്വരുക്കൂട്ടിവെക്കുന്ന സമ്പാദ്യമാണ്. ഇന്ന് മക്കളെന്നാല്‍ ഉണ്ടാക്കിയ സമ്പാദ്യം കടലില്‍ കായം കലക്കുന്ന മുടിയന്മാരാന്. അന്ന് തിരിച്ചു കിട്ടുന്ന നിക്ഷേപമാണ് മക്കള്‍; ഇന്ന് കിട്ടാകടമാണ്. ഇത്രയും മക്കളെ ഒന്നിച്ചു കണ്ട അമ്മ ചിരിച്ചു കൊണ്ടേയിരുന്നു . ഓരോരുത്തരെയും പരിചയപെട്ടു. ചിലര്‍ ചേര്‍ത്ത് പിടിച്ചു, ചിലര്‍ കാല്‍ തൊട്ടു വന്ദിച്ചു, ആരോ കൈകളില്‍ ഉമ്മ വെച്ചു. ആര്‍ക്കും അപരിചിത്വമില്ല കാരണം അമ്മയെ എന്റെ എഴുത്തിലൂടെ എല്ലാവരും അറിയാം. അമ്മയുടെ മനസ്സ് നിറയുന്നത് എനിക്ക് കാണാമായിരുന്നു. കുറച്ചു നേരം ഞങ്ങളുടെ ചിരിയും കളിയും കണ്ടു അമ്മ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ തിരിച്ചു പോയി. പുളിയോ രസമോ ആവും; ഒണക്കമീനും കാണും. ഞാന്‍ മനസ്സിലോര്‍ത്തു നാവില്‍ വെള്ളം കിനിഞ്ഞു.

നിര്‍ത്താതെ പെയ്ത മഴ ഒന്നിനും അനുവദിച്ചില്ല. ടിക്കറ്റ്‌ ഷോര്‍ണൂര്‍ നിന്നായിരുന്നതിനാല്‍ തിരിച്ചു അനിലിന്റെ കാറില്‍ പോരുമ്പോള്‍ വീടിനു മുന്‍പില്‍ ഇറങ്ങി അമ്മയുടെ കയ്യില്‍ താക്കോല്‍ കൊടുക്കുക മാത്രമാണ് ചെയ്തത്. കുട്ടികള്‍ക്ക് ഒന്നും ഉണ്ടാക്കി തരാന്‍ കഴിയാത്തതിന്റെ വിഷമം അമ്മക്ക്. പിറ്റേ ദിവസം ഞായര്‍ ആയതിനാല് ‍ഞാന്‍ അന്ന് തന്നെ പോരുമെന്നു അമ്മ കരുതിയില്ല. എന്നെ സ്റേഷനില്‍ ഇറക്കി മക്കള്‍ക്ക്‌ കൊണ്ട് വന്ന വലിയ മിഠായിയും മറ്റും തിക്കിനിറച്ച പൊതിയുമെല്‍പ്പിച്ചു അനില്‍ യാത്രമൊഴി ചൊല്ലി പിരിഞ്ഞു.

ഒറ്റക്കായപ്പോള്‍ എന്തോ ഒരു നഷ്ടബോധം എന്നിൽ മഴയുടെ തണ്പ്പിനെക്കാള്‍ ചൂഴ്നിറങ്ങാന്‍ തുടങ്ങി. . അമ്മയുടെ കൂടെ കുറച്ചു നേരമിരുന്നില്ല, അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല, അമ്മക്കെന്തെന്കിലും പറയാന്‍ കാണുമായിരിക്കും. ഞാന്‍ ഒറ്റയ്ക്ക് വരുമ്പോഴാണ് അമ്മ മനസ്സ് തുറക്കുക. ഞങ്ങള്‍ പഴയ വൈക്കോല്‍ പുരയുടെ ദാരിദ്ര്യത്തിലേക്ക് ഒന്നിച്ചുരിയാടാതെയിറങ്ങുന്നതും അപോഴാണ്. താക്കോല്‍ കൊടുക്കുമ്പോള്‍ " നെനക്കിന്നന്നെ പോണോ" എന്ന ചോദ്യത്തില്‍ വിഷമം നിഴലിച്ചു നിറഞ്ഞു നിന്നു. ഞാന്‍ വണ്ടി കയറി എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അടുത്ത മാസം വര്വോ നീയ്യ്‌ എന്ന ചോദ്യം ഇടറി നേര്‍ത്തു പോയിരുന്നു.

നോക്കട്ടെ, അമ്മൂന്റെ ക്ലാസാണ് പ്രശ്നം.. ന്നാലും നോക്കാം. ഞാന്‍ പറഞ്ഞു.

ഒന്നറിയാം. അമ്മ ഇന്ന് ഉച്ചക്കും രാത്രിയും ഒന്നും കഴിച്ചു കാണില്ല. ഒരു കാലത്ത് മകന് വയര്‍ നിറയെ ഒന്നും കൊടുക്കാന്‍ കഴിയാതെ,
ഒഴിഞ്ഞ മന്‍കലത്തിലേക്ക് പിഴിഞോഴിച്ച മിഴിനീരിന്റെ ഉപ്പുരസം ഇന്ന് സ്മരണകളില്‍ സുഖനോവുകളുടെ അമൃത കണങ്ങളാവുകയാണ്. അന്ന് ഒഴിഞ്ഞ വയറുമായി കമിഴ്ന്നു കിടന്നു താരാട്ട് കേട്ടുറങ്ങിയ ആ മകന്റെ സമ്പാദ്യത്തില്‍ നിന്ന് വാങ്ങിയ അരി ഇന്ന് കുടമുല്ല കണക്ക് വിടര്‍ന്നു നിറഞ്ഞു കിടന്നിട്ടും ഉണ്ണാതെ ഒട്ടിയ വയറുമായി ഗതകാലസ്മരണകളിലേക്ക് ഊളിയിട്ടു അമ്മ കിടന്നു കാണും. ഒരിക്കല്‍ സ്റ്റഡി ടൂര്‍ പോകാന്‍ കാശ് താരാത്തതിനു രണ്ടു ദിവസം പട്ടിണി സമരം നടത്തി അമ്മയെ സന്കടനീര് കുടിപ്പിച്ചു പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചു, പുറത്തു നിന്ന് ഭക്ഷണം കഴിച്ചു നിറഞ്ഞ വയറുമായി ഞാനുറങ്ങുമ്പോള്‍, ആ ദിവസങ്ങളില്ലാം ഉണ്ണാതെ ഒഴിഞ്ഞവയറുമായി ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടിയ അമ്മയെ ഓർമ്മ വന്നു.. ഉതിര്‍ന്ന നീര്‍മണികള്‍ ഇടതു കയ്യിന്റെ പുറം കൊണ്ട് തുടച്ചു അമ്മയെ ഒന്ന് കൂടി വിളിച്ചു. കാത്തിരുന്ന പോലെ അമ്മ ഫോണെടുത്തു..

എന്തെ മോനെ..

ഒന്നൂല്യാ.. ഇങ്ങള് വല്ലതും കഴിച്ചോ...

നിക്കെന്തിനാ ന്നു ചോറ്.. ന്റെ മോന്റെപ്പം എത്ര മക്കളെയാണ് ന്നു ഞാന്‍ കണ്ടേ.. അവരെ കണ്ടപ്പോ തന്നെ ന്റെ വയറൊക്കെ നിറഞ്ഞു.. ഒള്ള ചോറ് കൊണ്ട് വന്നു അവര്‍ക്ക് കൊടുക്കാര്‍ന്നു ന്നുള്ള ഒരു വെഷമേ നിക്കുപ്പോ ള്ളൂ. .. അവരൊക്കെ വരന്ടെന്കി പരയാര്‍നില്യെ.. ഒന്നൂം കൊടുതില്യാ കുട്ട്യോള്‍ക്ക്. എന്ത് കരുത്വോ ആവൊ.. ഒരൂസം കൂടി വരാന്‍ പറേണം അവരോടു.. ന്റെ മോന്‍ ഇങ്ങളോട് പെണങ്ങ്യാലും ഇങ്ങള് അവനെ കളേര്ത് ന്നു അവരോടു പറേണം നിക്ക്. കാരണം നിക്കര്യാം നെന്റെ മനസ്സ് ചെറുതാ, ഇത്തരി മതി നെനക്ക് ഇണങ്ങാനും പെണങ്ങാനും...

കെടന്നോ കെടന്നോ. ഇന്നലേം വന്ടീലല്ലേ കേടന്നെ, ... ഒറങ്ങിക്കോ.. എത്യാ ഒടനെ വിളിക്കണം.. ഞാന്‍ കേടക്കാണ് ന്നെ ള്ളൂ. നിക്കിന്നു ഒറക്കൊന്നും വരില്യ...

മറുപടി പറയാതെ ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു. എവിടെയോ ഒരു ഗദ്ഗദം വഴി മുടങ്ങി വീണു വെന്തു മരിച്ചു. അത്താഴംമുടങ്ങുന്ന ദിവസങ്ങളില്‍ അമ്മ പുറത്തു തട്ടി പാടിയുറക്കിയിരുന്ന ഒരു താരാട്ടിന്റെ ഈണം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു, കൂര്‍ത്തു പൊങ്ങി നില്‍ക്കുന്ന മുടിയിഴകളില്‍ അമ്മയുടെ വിരലുകളുടെ ചോരയോട്ടം ചികഞ്ഞെടുക്കാന്‍ പാടുപെട്ടു, തിങ്ങി തികട്ടി ഗദ്ഗദങ്ങളെ അമര്‍ത്തി പിടിച്ചു കൊണ്ട്, ഉയര്‍ന് താഴുന്ന നെഞ്ചിലെ സ്നേഹ വാല്‍സല്യ ശ്വാസ നിശ്വാസങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ തീര്‍ക്കാന്‍ കൊതിച്ചു, വീണ്ടുമൊരു വിടവാങ്ങലിന്റെ നോമ്ബരങ്ങള്‍ക്ക് അമ്മയുടെ സ്നേഹതലോടലുകളുടെ ഈണം പകര്‍ന്നു കൊണ്ട്,
തീവണ്ടിയുടെ ഉലചിലുകളില്‍ ആടിയുമൈലഞ്ഞും അമ്മയുടെ ഗര്‍ഭപാത്രമെന്ന ആലിലമഞ്ചലില്‍ ചന്ചാടിയാടിയുറങ്ങിയ കുരുന്നു ജീവനായലിഞ്ഞു,
അമ്മയുടെ വട്ടമുഖത്തു നോക്കി കിടന്നമൃതം നുണഞ്ഞ സുധയായി,
കണ്ണിലെ തിരയിളക്കങ്ങള്‍ക്ക് തടയിണ കെട്ടാന്‍ പാടുപെട്ടു ഞാന്‍ ബെര്‍ത്തില്‍ കമിഴ്ന്നു കിടന്നു...

No comments:

Post a Comment