Wednesday 30 July 2014

സുധാഭാഷിതം

ക്ലാ ക്ലാ ക്ലൂ ക്ലൂ.... സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന....

സുരേഷ് ഭാഗ്യവാനാണ്, അവനു സ്വന്തം വീട്ടു മുറ്റത്ത് ഒരു മൈനയെ കാണാന്‍ കഴിഞ്ഞു. എന്റെ മകന്‍ സിദ്ധാര്‍ത് മൈനയെ കാണുന്നത് മൂസിയത്തില്‍ പോയിട്ടാണ്. ഞാന്‍ തന്നെ മൈനയെ കണ്ട കാലംമറന്നു. മൈന മാത്രമല്ല, ചെമ്പോത്, കുയില്‍, കൊററി, തിത്തിരി, കാലന്കൊഴി ഒന്നിനെയം കാണാറില്ല. 

ഓണകാലത്ത് ഉച്ച കഴിഞ്ഞാല്‍ ഒരു നാല് മണിയായാല്‍ ചുവന്ന തുമ്പികള്‍ വട്ടമിട്ടു പറക്കുമായിരുന്നു.

പലവര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ മുറ്റത്തെ മന്ദാരത്തിലും തെചിയിലും ചെന്ടമല്ലിയിലുമൊക്കെ പിടിതരാത്ത കൌമാരക്കാരിയെപോലെ തൊട്ടും തൊടാതെയും വട്ടമിട്ടു പറക്കുമായിരുന്നു.

ഇന്ന്,

വിക്രുതികാമുകനായ കാറ്റിനോടൊപ്പം ലാസ്യത്തോടെ ആടിയുലയുന്ന കാമിനികളായ ചെടികളെവിടെ....?

വര്‍ണ്ണവൈവിധ്യത്തിന്റെ നിറലാവണ്യം ചോരുന്ന ചിത്രശലഭങ്ങളെവിടെ...?

മോട്ടിടാന്‍ വിതുമ്പുന്ന കന്യാവനങ്ങളില്‍ കണ്ണുകള്‍ വിടര്‍ത്തി, ചെവി വട്ടം പിടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പാത്തും പതുങ്ങിയിരിക്കുന്ന തുംബികളെവിടെ?

ചുവന്നുതുടുത്ത നിത്യാമെനോന്റെ കവിളുകള്‍പോലെ ചെഞ്ചായം പൂശിയ മണ്ണുള്ള മുറ്റമെവിടെ?

മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്ന മണ്ണിരകളെവിടെ?

കര്‍ക്കിടകമഴയില്‍ തുള്ളിതുളുംമ്പി കരകവിഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് വയലിലേക്ക് ചാടുന്ന വരാലുകളെവിടെ?

പുഴ മണലില്‍ ഓടിയകന്നു പതഞ്ഞുപുതഞ്ഞോളിക്കുന്ന കക്കയെവിടെ?

രാവുതോറും മത്സരിച്ചു വായ്പാട്ട് പാടുന്ന കുളകോഴിയും തവളയുമെവിടെ?

പാടവരമ്പിലൂടെ ദേവിദര്‍ശനത്ത്നു പോവുന്ന മേലെവാരിയത്തെ വാരസ്യാര്‍ കുട്ടികളുടെ പാദസരങ്ങളില്‍ നഖമുനയാല്‍ കൊളുത്തി തൂങ്ങുന്ന ഞെണ്ടുകളെവിടെ?

എളുപ്പത്തില്‍ ധനികനാവാനും നഗരനരകമാക്കാനും ജീവിതസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള നെട്ടോട്ടത്തിനിടയില്‍ നമ്മുക്കെന്തെല്ലാമാണ് നഷ്ടമായത്?

വികസനത്തിന്റെ നിര്‍വചനത്തില്‍ നമ്മുക്ക് നഷ്ടമായത് എല്ലാമൊരുക്കിതരുന്ന പ്രകൃതിയെയായിരുന്നു. ക്ഷേത്രനടയില്‍ തള്ളിയ അമ്മയെ പോലെ നമ്മള്‍ പ്രകൃതിയെ മറന്നു വെല്ലുവിളിച്ചു വിനാശവികസനത്തെ കെട്ടിപുണര്‍ന്നു. കാടുകളും പുല്‍മേടുകളും കുന്നും പാറകളും പുഴയും പുഴുവും പൂക്കളും എന്തിനു മണ്ണിര വരെ നമ്മുക്ക് നഷ്ടമായി. നഷ്ടകച്ചവടമായിമാറിയ നെല്‍കൃഷി മറന്നു

സുന്ദരിയായ പ്രകൃതിയുടെ നീര്‍മാതളമാറിടങ്ങളെ തച്ചു തകര്‍ത്ത്,
ജലസ്രോതസ്സായ വയലുകള്‍ നികത്തി വിറ്റുതിന്നു. പെട്ടെന്ന് ധനികനാകാന്‍ മരങ്ങളെല്ലാം മുറിച്ചു കളഞ്ഞു ഭൂമിയെ വന്ധ്യയാക്കുന്ന വിളകള്‍ നട്ടു പിടിപ്പിച്ചു നാടിന്റെ നറുമണം തൂത്തെറിഞ്ഞു മടിയില്‍ പണം കെട്ട്കെട്ടായി തിരുകി സുഖം തേടിയലഞ്ഞു.

ഭൂമിയുടെ വെള്ളിയരഞ്ഞാണമായ പുഴകള്‍ വറ്റി വരളുന്നത്, ഉള്ള വെള്ളം മലീമാസമാകുന്നത് നമ്മള്‍ കണ്ണടച്ച് കണ്ടു നിന്നു .

ഗജകേസരികളെപോലെ കറുത്ത് തിളങ്ങി ഭൂമിക്ക് ഉറപ്പും ഭംഗിയും നല്‍കിയ പാറകള്‍ക്ക് പകരം മരണകിണറുകള്‍പോലെ പാറമാടകള്‍ പ്രത്യക്ഷമായി.
കുന്നുകള്‍ക്ക് പകരം അതിനേക്കാള്‍ ഉയരമുള്ള സൌധങ്ങള്‍ പണിതുയര്‍ത്തി.

പുഴയില്‍ തോര്‍ത്തു വിരിച്ചു മീന്‍ പിടിച്ചു കുപ്പിയില്‍ ഇട്ടു കാണുന്ന സുഖം പെട്ടിയിലടച്ചുവെച്ച സ്വര്‍ണ്ണമീനുകളില്‍ കിട്ടുമെന്ന് കിനാവ്‌ കണ്ടു..

മനുഷ്യന്റെയകത്തെ നന്മയോടൊപ്പം പ്രകൃതിയിലെ നല്ലതെല്ലാം അപ്രത്യക്ഷമാവുകയാണ്. മടി, അലസത, സ്വന്തം കാര്യം, ഇന്നത്തെ ജീവിതം, സമ്പത്ത്, സമൃദ്ധി, സൗകര്യം, സുഖം, ആഡംബരം, ധാരാളിത്തം. ഇതിനോക്കെയായി നമ്മള്‍ കൊടുത്ത വില ഭീകരമാണ്.

ഇന്നെല്ലാം പാതി വെന്തതാണ്. വൃക്ഷച്ചായകള്‍ നിഴല്‍ വീശുന്ന കിണറുകളിലെ തണുത്ത തെളിനീരിനു പകരം വെന്തുമരിച്ച വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്.

കിണറ്റിലെ വെള്ളമെങ്ങിനെ മലീമസമായിയെന്നു ചിന്തിച്ചോ?

കിണറുകളില്‍ വെള്ളം വറ്റിയതെങ്ങിനെയെന്ന് ചിന്തിച്ചോ?

മഴ കുറഞ്ഞിട്ടില്ല പക്ഷെ ഈ മഴവെള്ളമോക്കെ തന്റെ മാറിടത്തില്‍ ചോർന്ന് ചേര്‍ത്ത് വെച്ചിരുന്ന വയലുകള്‍ പോയപ്പോള്‍, മുറ്റങ്ങള്‍ നഷ്ടമായപ്പോള്‍, ഉള്ളമുറ്റങ്ങള്‍ക്ക് മിന്നുന്ന കവചം പണിതപ്പോള്‍,
പുഴകളില്‍ നിന്നു കൊലുസ്സിന്‍മണിപോലെ യുള്ള മണല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഊറ്റിയെടുത്തപ്പോള്‍ തെളിനീരെന്ന അമൃത് നമ്മുക്ക് നഷ്ടമായി.

കിണറ്റില്‍ വെള്ളമില്ലാതായപ്പോള്‍ അടുത്ത വഴി നോക്കിയ മനുഷ്യന്‍ ഭൂമിയുടെ നെഞ്ചു തുരന്നുതുറന്നു, ഓരോ ഞെരമ്പിലും സൂചി കുത്തികയറ്റി അവശേഷിക്കുന്ന ഓരോ തുള്ളി വെള്ളവും കുഴല്‍കിണര്‍ വഴി കുഴിചെടുക്കുന്നു. ലവണങ്ങള്‍ കലര്‍ന്ന ഈ വെള്ളത്തില്‍ കുളിച്ചു നമ്മള്‍ യൗവ്വനത്തിലെ നരക്കുന്നു. തൊലികള്‍ ചുളിയുന്നു, വരളുന്നു.

വിഷമയമായ അന്തരീക്ഷത്തില്‍ ശ്വസിച്ചു നമ്മള്‍ അനുദിനം രോഗികളാവുന്നു.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു ഉള്ളിലുള്ള ഓരോ അവയവവും അകാലമൃത്യുയടയുന്നു. മുപ്പതാം വയസ്സില്‍ തന്നെ നമ്മള്‍ രോഗികളാവുന്നു; നാല്പതില്‍ വയോധികരും.
അര്‍ബുദങ്ങള്‍ നാവിലും തൊണ്ടയിലും ആമാശയത്തിലും കുടലിലും ശ്വാസകോശത്തിലും തൊലിയിലും വരുന്നു. ജനിക്കുന്ന തലമുറകള്‍ പോലും രോഗികളായി ജനിക്കുന്നു. കൂട്ടിവെച്ചിരിക്കുന്ന ധനം ഒന്നും ചെയ്യാനാവാതെ നമ്മെ നോക്കി പുച്ചിച്ച്ചു ചിരിക്കുന്നു. ചിരിക്കാത്തത് ചിരിക്കും; ഉടനെതന്നെ..

ശോഷിച്ചു ഊർധം വലിച്ചു കിടക്കുന്ന പുഴകളും,
മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു മലീമസമായ തടാകങ്ങളും
ഉടഞ്ഞവിഗ്രഹം പോലെ പാതിമരിച്ചു കിടക്കുന്ന കുന്നുകളും, ശവസംസ്ക്കാരം കഴിഞ്ഞ പട്ടടപോലുള്ള പാറമടകളും
വെന്തുപഴുത്തു വരണ്ടു വെറുങ്ങലിച്ചു കിടക്കുന്ന ഊഷരഭൂമിയും,
തൊലിയെ പൊള്ളിക്കുന്ന രൌദ്രവേനലും, പുഴുക്കവും, എരിപൊരി സന്ചാരവും
ദൈവത്തിന്റെ സ്വന്തം നാടിനെ, അതിന്റെ കണ്ണീരും കയ്യും കാണാതെ, സൌകര്യപൂര്‍വ്വം മാറി മാറി പീഡിപ്പിച്ചതിന്‍റെ ബാക്കിപത്രമാണ്.

എവിടെയാണ് പിഴച്ചത്....? തിരിഞ്ഞു നോക്കാന്‍ നമ്മള്‍ക്ക് വൈകിയോ..

മറക്കാതിരിക്കുക.

പൈതൃകമായി കിട്ടിയ ഈ പ്രകൃതിസമ്പത്ത് നമ്മുടെ അനാവശ്യചൂഷണത്തിനുള്ളതല്ല; ആസ്വാദനത്തിനുള്ള താണ്. കേടുവരുത്താതെ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ളതുമാണ്.

മറന്നാല്‍ നമ്മെ ശപിക്കുന്നതു മണ്മറഞ്ഞുപോയ തലമുറ മാത്രമാവില്ല; ജനിക്കാനുള്ളത് കൂടിയാവും.....

No comments:

Post a Comment