Wednesday 30 July 2014

അമ്മതൊട്ടിലുകള്‍......

ജനിച്ച വീണ അന്ന് മുതല്‍ നമ്മള്‍ക്കെന്താ വേണ്ടെതെന്ന് കൃത്യമായി അമ്മമ്മാര്‍ മനസ്സിലാക്കും. എല്ലാത്തിനും നമ്മുക്ക് ഒരു വഴി മാത്രമേ അറിയുമായിരുന്നുള്ളൂ.. ങ്ങനെ അലറി കരയാ.. അത്രന്നെ. പക്ഷെ അത് വശന്നിട്ടാണോ, വയര്‍ വേദനിചിട്ടാണോ, അപ്പിയിടാന്‍ മുട്ടിയിട്ടാണോ എന്നൊക്കെ കിറുകൃത്യമായി അമ്മമ്മാര്‍ മനസ്സിലാക്കും. മുലയൂട്ടി കണ്ണുകളടച്ചു പിടിച്ചു അകലേക്ക്‌ നോക്കിയിരിക്കും, പ്രണയത്തില്‍ പണ്ട് നോക്കിയിരുന്നതിനെക്കാള്‍ തെളിച്ചമുള്ള മന്ദഹാസം തൂവി കൊണ്ട്.

അസുഖങ്ങള്‍ വന്നാല്‍ രാത്രികളില്‍ എത്ര നേരം വേണമെങ്കിലും ഉണര്‍ന്നിരിക്കും, എത്ര കഴചാലും തൊട്ടില്‍ ആട്ടി കൊണ്ടിരിക്കും. അന്ത്യയാമങ്ങളില്‍ ഞെട്ടിയെണീട്ടു മുഖത്തേക്ക് തുണി വല്ലതും വീണും ശ്വസം മുട്ടുന്നോവെന്നു നോക്കും. ശാന്തമായുറങ്ങുന്ന നമ്മുടെ മുഖം നോക്കി കനവ് കാണും. " രാജാവായി തീരും നീ, ഒരു കാലമോമനെ" എന്ന് ഒരു മൂളി പാട്ട് പോലും പാടാത്ത ഹൃദയവും പാടും. എത്ര ആഴത്തിലുള്ള വേദനയും അമ്മമാര്‍ നമ്മുടെ ചിരി കണ്ടു മറക്കും..

നമ്മള്‍ അമ്മമാരോട് സംശയങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കും.. അവര്‍ തളരാതെ, മടുക്കാതെ, ഓരോ തവണയും ഇരട്ടി ആവേശത്തില്‍ ഉത്തരങ്ങള്‍ തന്നു കൊണ്ടേയിരിക്കും. ഒരോ ഉത്തരത്തിനുമോപ്പം കവിളില്‍ അമര്‍ത്തി ഉമ്മ തന്നു കൊണ്ട് തന്നെ. ന്‍റെ മോന്‍, പുത്തിമാന്‍" എന്ന് വീട്ടിലും നാട്ടിലും ഉറക്കെ പറയും.

പക്ഷെ നമ്മള്‍ നാലക്ഷരം പഠിച്ചു വലുതായാല്‍ അവരുടെ ചോദ്യങ്ങള്‍ കേട്ടില്ലെന്നു നടിക്ക്കും.. അവരുടെ നിഷ്കളന്കമായ ചോദ്യങ്ങള്‍ പോലും അസഹനീയമായി തോന്നും. പതിനന്ചിലും നാല്പ്പതിയന്ചിലും ഒരേ ഒരു ഉത്തരമാണ് നമ്മുടെ വായില്‍ നിന്ന് കൂടുതലും പുറത്തു വരിക... " ങ്ങ്ക്കിതോന്നും മനസ്ലാവില്യ ന്റെ മ്മേ " ന്നും പറഞ്ഞു നമ്മള്‍ കൊട്ടിയടക്കും വാക്കിന്റെയും മനസ്സിന്റെയും വാതായനങ്ങള്‍. സ്നേഹമനസുകള്‍ എവെടെയെന്കിലും ഒതുങ്ങി കൂടും, നമ്മുടെ സന്തോഷത്തിനു മാത്രം ജന്മമെടുത്ത അവതാരപിറവികള്‍. സ്വാര്‍ത്ഥജന്മങ്ങള്‍ അമ്മിഞ്ഞ പാല്‍ മറക്കും; താരാട്ട് പാട്ട് മറക്കും; ഉണര്‍ന്നിരുന്ന തോട്ടിലാട്ടിയ ചുക്കി ചുളിഞ്ഞ കൈകളെ മറക്കും.

പിന്നെ ഒരുനാള്‍ പഴയ പേപ്പറും കുപ്പിയും തുരുംബുകളും വിറ്റ് കിട്ടിയ ചില്ലറ തുട്ടുകള്‍ എണ്ണുമ്പോള്‍ ചിലപ്പോള്‍ കമ്പിളി പുതച്ചു മൂലയില്‍ കൂനി കൂടിയിരിക്കുന്ന വില്‍ക്കാചരക്കായ ദൈന്യത്തെ നോക്കും. ചിലപ്പോള്‍ പൂച്ചകുട്ടിയെ നാട് കടത്തുന്ന പോലെ കൊണ്ട് കളയും ക്ഷേത്രനടകളില്‍. അവിടെ കിടന്നും ആ ശപിക്കാനറിയാത്ത പാഴ്ജന്മങ്ങള്‍ ഇരന്നും കടം വാങ്ങിയും അര്‍ച്ചന നടത്തും " എന്റെ മക്കള്‍ക്ക്‌ നല്ലത് വരണേ" എന്ന് പ്രാര്‍ഥിച്ചു കൊണ്ട് തന്നെ..

ശപിക്കാതെ തന്നെ ശാപം ഏറ്റുവാങ്ങാന്‍ ഒരുങ്ങി പുറപ്പെടുന്ന പടുജന്മങ്ങളെ മറക്കരുത്; ക്ഷേത്രനടകള്‍ നിങ്ങളുടേത് കൂടിയാണ്.
-----------------------------------------------------------------------------------

മുന്‍പ് ദാരിദ്ര്യം ഒരു ശാപമായിരുന്നു; ഇന്ന് വാര്‍ധക്ക്യമാണ്....

No comments:

Post a Comment