Wednesday 30 July 2014

എം ടി; മലയാളത്തിന്റെ തമ്പുരാന്‍...

അകാലത്തില്‍ പൊലിഞ്ഞുപോയ നഷ്ടപ്രണയത്തിന്റെ സാന്ദ്രസ്വപ്നങ്ങള്‍ നിലാവുതിര്‍ക്കുന്ന കാല്പനിക മഞ്ഞുകാലത്തിന്റെ നിര്‍വൃതി തേടി പടിയിറങ്ങിപോയ വിമലയും,

പാതിരാവും പകല്‍വെളിച്ചവും ഒരുപോലെ ജീവിതപന്ഥാവില്‍ കരിനിഴല്‍ വീശിയ സുമിത്രമാരും,

കൌമാരപ്രണയത്തിന്റെ നിമിഷകാമനകളില്‍ ഞെരിഞമര്‍ന്നു ശ്വാസംമുട്ടി മരിച്ച ചുവന്ന വളപൊട്ടുകളുടെയും അമര്‍ത്തിപിടിച്ച കൈത്തണ്ടകളിലെ നഖക്ഷതങ്ങളുടെയും അനശ്വാരഗാഥകള്‍ സോപാനസംഗീതമായ്‌ നെഞ്ചിലേറ്റി നടക്കുന്ന തരളിതഹൃദയങ്ങളും,

ആസുരകാലത്തിന്റെ തേരോട്ടത്തില്‍ സ്വയം നഷ്ടമായ സേതുവും,

നാലുകെട്ടുകളുടെ ഉള്‍വലിവുകളും നൊമ്പരങ്ങളും അപകര്‍ഷതയും വിഴുപ്പുഭാണ്ടമാക്കി,
ലക്ഷ്യമില്ലാത്ത വിലാപയാത്രയുടെ തേങ്ങലുകള്‍ ചെങ്ങിലയില്‍ കൊട്ടി പാടിയാടി തളര്‍ന്ന അപ്പുണ്ണിയും,

താളം തെറ്റിയ ബുദ്ധിഭ്രമങ്ങളില്‍ ജീവനും ജീവിതം ബന്ധിതമാക്കപ്പെട്ട ഇരുട്ടിന്റെ ആല്‍മാവും,

തന്റെ കരുത്തില്‍ നേടിയ വിജയഘോഷ്തിമര്‍പ്പുകള്‍ നിര്‍വികാരതയോടെ നോക്കിനിന്ന രണ്ടാമൂഴക്കാരനും,

ദുസഹജീവിതങ്ങളുടെ ശ്വാസം മുട്ടലുകള്‍ കണ്ണിലും കവിളിലും കരളിലും കരിമഷിയെഴുതിയ കുട്ട്യേടത്തിയും,
രോഷയൌവ്വനത്തിന്റെ നെരിപ്പോടില്‍ വെന്തുനൊന്ത അസുരവിത്തും,

അനഘ്രാതകുസുമങ്ങളെ നിഷ്കരുണം തള്ളി കളഞ്ഞു വാടിയ നിര്‍മാല്യത്തെ തേടിപോയ പ്രണയത്രുഷ്ണകളും,
സ്വയംതീര്‍ത്ത വാരികുഴികളില്‍ കാലിടറി വീണു ശ്വാസം മുട്ടിമരിച്ച ഇരുട്ടിന്‍റെ ആല്‍മാക്കളും,

സ്വര്‍ഗം തുറക്കുന്ന സമയം നോക്കി വാനപ്രസ്ഥത്തിനിറങ്ങുന്നതിന്‍റെ വടക്കന്‍ വീരഗാഥകള്‍ അറബിപോന്നായി മിന്നിതിളങ്ങുന്ന ഈ കൂടല്ലൂര്‍കാരന്റെ രചനാവൈഭവമില്ലെങ്കില്‍ പിന്നെയെന്തു മലയാളസാഹിത്യം!!!

ഈ മണ്ണില്‍ താങ്കള്‍ പിറന്നില്ലായിരുന്നുവെന്കില്‍ മലയാളം വെറുമൊരു ഭാഷയായി പോയേനെ..

പ്രണാമം മഹാല്‍മാവേ, പ്രാണാമം..

No comments:

Post a Comment