Wednesday 30 July 2014

വായനശാല......

വായനകള്‍ വാതായനങ്ങളാണ്. അറിവിന്റെ, വെളിച്ചത്തിന്റെ, തിരിച്ചറിവുകളുടെ ലോകത്തിലേക്കുള്ള അക്ഷരപടിപ്പുര മലര്‍ക്കെ തുറക്കുകയാണ് വായനയിലൂടെ. സ്കൂള്‍ക്ലാസ്സിലെ വായ കൊണ്ടുള്ള വായന പിന്നീട് കണ്ണുകൊണ്ടും മനസ്സും കൊണ്ടുമുള്ള നിശബ്ദവായനയായി. ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍ മുഷിഞ്ഞിരുന്നു വായിക്കുക അസുഖകരമായി. ദൃശ്യശബ്ദഘോഷങ്ങളിലേക്ക് മിഴിയും ചെവിയും തുറന്നിരിക്കുക എന്ന സുഖനിലവാരതാഴ്വരയിലേക്ക് നമ്മള്‍ മൂക്ക് കുത്തി വീണു. ബാര്‍ബര്‍ഷാപ്പില്‍ മുടിവെട്ടാന്‍ ഇരുന്നു കൊടുക്കുന്നപോലെ വെറുതെ കെട്ടുകാഴ്ചകളുടെ ഇരകളായി തീര്‍ന്നു. വായന ശുഷ്ക്കമായി; ചിന്തകളും.

വായനശാലകള്‍ മരുഭൂമികളായി. ആരൊക്കെയോ അവരുടെ കല്പനകള്‍ക്കനുസരിച്ചു പടച്ചുവിട്ട ദൃശ്യോല്‍സവങ്ങളില്‍ അഭിരമിച്ച് നമ്മള്‍ വായനയെ മറന്നു. മനസ്സില്‍ നിന്ന് കല്‍പനകള്‍ പടിയിറങ്ങി പോയി. ഉത്സവപിറ്റേന്നുള്ള ആളൊഴിഞ്ഞ ഉത്സവപറമ്പ് പോലെ വായനശാലകള്‍ ആള്‍സന്ചാരമില്ലാതെ മാറാല പിടിക്കുന്നത്‌,
ബൈണ്ടിട്ട പുസ്തകങ്ങള്‍ വിളറിവെളുത്തു മഞ്ഞച്ചു പോവുന്നത്,
അക്ഷരങ്ങള്‍ മണം പരത്താതെ ഉണങ്ങികരിയുന്നത്,
കഥയിലെ രാജകുമാരന്മാരും കുമാരികളും അടഞ്ഞ പുസ്തകങ്ങള്‍ക്കുള്ളില്‍ കിടന്നു ശ്വാസംമുട്ടുന്നത് കണ്ടു നമ്മള്‍ വ്യസനിച്ചു. ഇരട്ടവാലന്‍പുഴു തിന്നു അരികുതേഞ്ഞ, മഞ്ഞപിത്തം പിടിച്ച പുസ്തകങ്ങളിരുന്നു വ്യസനിക്കുന്ന സാഹിത്യകുലപതികളെ കണ്ടില്ലെന്നു നടിച്ചു . അക്ഷരങ്ങള്‍ അടച്ചുവെച്ച പുസ്തകളിലമര്‍ന്നു ശ്വാസംമുട്ടി മരിച്ചു. വായനയുടെ പട്ടടക്ക് അറിയാതെ നമ്മള്‍ തീ കൊളുത്തുകുയായിരുന്നു. പഴകി കാലംതെറ്റിയ വായനയെ നമ്മള്‍ നടതള്ളുകയായിരുന്നു.

നവമാധ്യമാങ്ങളായ ഓര്‍ക്കൂട്ട്, ട്വിറ്റെര്‍, ഇ മെയിലുകള്‍ നമ്മെ എഴുതാന്‍ പ്രേരിപിച്ചുവെങ്കിലും എഴുത്തിന്റെ മായികലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ അവക്കായില്ല. മന്ഗ്ലീഷിന്‍റെ അസുഖസൌന്ദര്യം അലോസരമായിരുന്നു. പിന്നെ വന്ന എസ് എം എസ്സ് സംസ്കാരമാണ് ഭാഷയെ ശരിക്കും വ്യഭിച്ചരിച്ചത്. വായനയെ ജീവനോടെ പട്ടടയില്‍ വെച്ച് ഉദകക്രിയകള്‍ ചെയ്തു നമ്മള്‍, മണല്‍മാഫിയ സ്പോണ്‍സര്‍ ചെയ്ത പുഴരക്ഷാസമിതിയുടെ നിരാഹാരസത്യഗ്രഹമണ്ഡപത്തിലെ കറുത്ത തലകളും വെളുത്ത ഉടയാടകളുമുള്ള നേതാക്കന്മാരെ പോലെ മുതലകണ്ണീരൊഴുക്കി നിര്‍വൃതിയടഞ്ഞു.

ഇതിന്റെ പിറകയാണ് ഫേസ് ബുക്ക്‌ നമ്മുടെ പ്രിയ മേച്ചില്‍പുറമായി മാറുന്നത്. മലയാളത്തില്‍ എഴുതാനുള്ള അവസരം വന്നതോടെ അക്ഷരവിപ്ലവമായായിരുന്നു. എല്ലാവരും എഴുത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഭാഷയുടെ കുറവ് സ്വയം ബോധ്യപെടുകയും വായനകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപെടുകയും ചെയ്തു. പുസ്തകങ്ങള്‍ വീണ്ടും സുഗന്ധം പരത്താന്‍ തുടങ്ങി, സാഹിത്യമഹാരഥന്‍മാര്‍ കവര്‍പേജുകളിലിരുന്നു ഒരിക്കല്‍ കൂടി മന്ദഹാസത്തിന്റെ മലര്‍വാടി തീര്‍ത്തു. വായനകള്‍ക്കിടയില്‍ വരികളുടെ താഴവരകളിലും അക്ഷരങ്ങളുടെ മുഴുപ്പിലും തട്ടി വഴിമുട്ടി അതിശയിച്ചു നിന്നു. കാല്‍പ്പനികതയുടെ തേര്‍തട്ടിലേറി മലയാളഭാഷ ലയതാള തരന്ഗംങ്ങളില്‍ മേഘമല്‍ഹാര്‍ തീര്‍ത്തുല്ലസിക്കാന്‍ തുടങ്ങി. മലയാളഭാഷക്കുണ്ടായ ഈ വിപ്ലവകരമായ മാറ്റം മുഖപുസ്തകത്തിന്റെ വിജയമായിരുന്നു. എന്തും ഏതും ഫേസ് ബുക്കില്‍ എഴുതുന്ന സ്ഥിതിയില്‍ നിന്ന് എന്തെങ്കിലും ഗൌരവമായി അല്ലെങ്കില്‍ രസകരമായി എഴുതുണമെന്നു എല്ലാവര്‍ക്കും തോന്നി തുടങ്ങി.

ഫേസ് ബുക്കിലെ രചനകള്‍ ഒരു പ്രത്യക തലത്തിലുള്ളതാണ്. "മ" പ്രസിധീകരണങ്ങള്‍ അല്ലെങ്കില്‍ പൈങ്കിളി സാഹിത്യം എന്നൊക്കെ പറഞ്ഞു നമ്മള്‍ പുച്ചിച്ചു തള്ളുന്ന ജനപ്രിയരചനകളില്‍ നിന്ന് മുകളിലും മറ്റു മുഖ്യധാര വാരികകളില്‍ നിന്ന് തൊട്ടു താഴെയുമായി സ്ഥിതി ചെയ്യുന്ന ഒരു സാഹിത്യശാഖ തന്നെയാണ് മുഖപുസ്തകസാഹിത്യം. വിരോധാഭാസമെന്നു പറയട്ടെ; മലയാളത്തില്‍ ഇറങ്ങുന്ന ഒന്നാംകിട വാരികകളായ കലാകൌമുദി, മാതൃഭൂമി, മലയാളം, മാധ്യമം എന്നിവയില്‍ വരുന്നതിനേക്കാള്‍ മികച്ച രചനകള്‍ പലപ്പോഴും ഫേസ് ബുക്കില്‍ വായിക്കാന്‍ ഇട വരുന്നുണ്ട്. ഫേസ് ബുക്കില്‍ ഒരു നിബന്ധനകളും ഇല്ല, ആര്‍ക്കും എന്തും എഴുതാം. ഉടനെതന്നെ അതിനുള്ള പ്രതികരണങ്ങളും വിശകലനവും ലഭിക്കും. വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോവാം എന്നുള്ളതാണ്.

ഫേസ്ബുക്കില്‍ എഴുത്തിന്റെ നിലവാരത്തിന് പരിധിയുണ്ട് .വായനക്കാര്‍ പലതട്ടുകളിലുള്ളവരാണ്. വ്യാപ്തിയും ഗഹനവുമായ എഴുത്തുകള്‍ക്ക് സ്വീകാര്യത കുറവാണ്. ഓടിച്ചു വായിച്ചു ചിരിച്ചു പോകാവുന്നവക്കാന് കൂടുതല്‍ മാര്‍ക്കറ്റ്‌. അന്യഭാഷാചിത്രങ്ങള്‍ കാണുന്ന ഒഴുക്കൊടെയാണ് ഫേസ് ബുക്കില്‍ രചനകളെ സമീപിക്കുന്നത്. ആസ്വാദനം മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ നര്‍മം/ഗതകാലസ്മരണകള്‍/അനുഭവ കുറിപ്പുകള്‍ എഴുതുന്നവരാണ് ഫേസ് ബുക്കിലെ മുടിചൂടാമന്നന്മാര്‍. കവികളും തങ്ങളുടെ തട്ടകം സുഗന്ധപൂരിത പൂന്തോട്ടമാക്കി മാറ്റുന്നുണ്ട്.

നാട്ടിലെ വായനശാലകള്‍ ഒരു പറ്റം അതിഥികള്‍ക്ക് ആസ്വാദനം നല്‍കുമ്പോള്‍ ഫേസ് ബുക്ക്‌ ലോകമാകമാനം വായനയുടെ പരിമളം വീശുന്നു. ഫേസ് ബുക്ക്‌ ആധുനികയുഗത്തിലെ ലോകവായനശാലയാണ്; എഴുത്തുപുരയും. ആര്‍ക്കും എവിടെയിരുന്നും വടക്കൃന്ചെരിയിലെ ഒരു ഗ്രാമത്തിലിരുന്നു ഞാന്‍ കുത്തി കുറിക്കുന്നത് മിനുട്ടുകള്‍ക്കുള്ളില്‍ വായിക്കാമെന്നത് ഇതിന്‍റെ സവിശേഷതയാണ്. എഴുത്തും വായനയും ചര്‍ച്ചയും അവലോകനവും വിശകലനും വിമര്‍ശനവും നിരൂപണവുമൊക്കെ നിമിഷങ്ങള്‍കൊണ്ട് പൂത്തു വിരിയുന്ന ഈ ലോകവായനശാലയെ പരിപോഷിപ്പിക്കുക. നമ്മുക്കൊന്നിച്ചു കൈകോര്‍ത്തു എഴുത്തിന്റെയും വായനയുടെയും ഈ പുതുവസന്തം കണ്ടും മണത്തും മുന്നേറാം.

വായനകള്‍ മരിക്കുന്നില്ല; വായനശാലകളും!!!

No comments:

Post a Comment