Wednesday 30 July 2014

ആര്‍ദ്രം...

ജീവിതത്തില്‍ വേദനകള്‍ ഒരുപാട് കടിച്ചമര്‍ത്തിയത് കൊണ്ടും ജീവിതഭാരദൂരങ്ങള്‍ താണ്ടാന്‍ തന്നെ തനിച്ചാക്കിയവരോടുമുള്ളള്ള പ്രതിക്ഷേധം ചവച്ചരച്ചു തുപ്പിയതും കൊണ്ടുമാവും അമ്മയുടെ പല്ലുകള്‍ തേഞ്ഞൂ ദ്രവിച്ചു പോയതിനാല്‍ നാലെണ്ണം ഈയടുത്ത കാലത്ത് എടുത്തു കളഞ്ഞു. അതിന്റെ ചുളിവുകളും അടുത്ത കാലത്ത് കിട്ടിയ തൊലിപുറത്തുള്ള ചെറിയ നിറവ്യത്യ്സവും അമ്മയെ വേദനിപ്പിചില്ലെന്കിലും എന്നെ നൊമ്പരപെടുത്തിയിരുന്നു. ഓടി ചാടി നടക്കുന്ന അമ്മ മരുന്നുകള്‍ പുരട്ടി വീട്ടിലിരിക്കുന്നത് അസുഖകരമായ കാഴ്ചയായിരുന്നു. അമ്മയോടുള്ള സ്നേഹം പരിഹാസത്തിലും ദേഷ്യത്തിലും കാണിക്കുന്ന ഞാന്‍ പറഞ്ഞു..

ഇള്ള അമ്പലത്തിലും കേറിറങ്ങി, വഴിവക്കിലെ സര്‍വ്വേ കല്ലില്‍ പോലും തൊട്ടു തൊഴുതു ന്റെ കാശ് വഴിപാടായും ദക്ഷിണയായും കായം കലക്കിട്ടു പ്പോ, ന്തായി.. ദൈവങ്ങള്‍ക്ക് ഇങ്ങളോട് എന്തെങ്കിലും നന്ദിണ്ടെങ്കില്‍ ഇങ്ങക്ക് ഇങ്ങിനോരോ അസുഖങ്ങള് വരുത്ത്വോ.. ഇനീന്കിലും ഈ കാശ് വേസ്റ്റ് ചെയ്യണ പരിപാടി ങ്ങളു നിര്‍ത്തിന്‍...

പറഞ്ഞയൂടനെ തിന്നു കൊണ്ടിരുന്ന ദോശ നെറുകയില്‍ കയറി. സീമന്തപുത്രന്‍ തിന്നുന്നതു കണ്ടു മനവും വയറും നിറച്ചു, വിശപ്പകറ്റി, ഏമ്ബക്കത്തിനു തെയ്യാറെടുത്തുകൊണ്ടിരുന്ന അമ്മ, എണീറ്റ്‌ തലയില്‍ നാല് തട്ട് തട്ടി. ഗ്ലാസില്‍ വെള്ളമെടുത്തു തന്നു, മുഖത്ത് നോക്കാതെ പറഞ്ഞു..

അതിനു മോനെ, ഞാന്‍ നിക്ക് രോഗം വരുത്തരുതെന്നു ഒരിക്കലും പ്രാര്‍തിചിട്ടില്യാ; ന്റെ കുട്ട്യോള്‍ക്ക് വരുത്തരുതെന്നെ ചോദിചിട്ടുള്ളൂ. പിന്നെ ഒന്നൂട്യം പറഞ്ഞിരുന്നു. അഥവാ ന്റെ കുട്ട്യോള്‍ക്ക് രോഗം വരാൻ യോഗന്ടെന്കി, അതവര്‍ക്ക് കൊടുക്കാന്റെ നിക്ക് തരണെന്റെ തേവരെ ന്നും..

വാക്കുകള്‍ ഹിമപാതം പോലെ നെന്ചില്‍ പെയ്തു വീണു ചിന്നി ചിതറി. മറുപടിയില്ലാത്ത വാക്കുകള്‍ തൊണ്ട പൊള്ളിച്ചു. കഴിച്ചു കൊണ്ടിരുന്ന ദോശ അമ്മയുടെ കൈ പുണ്യത്തിന്റെ മധുരം മറന്നു കൈച്ചു.

നെനക്കോ, നെന്റെ കുട്ട്യോള്‍ക്കോ തരാതെ അങ്ങേരു നിക്ക് തന്നില്യെ,, ദിനെയാണ് ഈ ദൈവം ന്നു പറയണേ.. അറുപത്തിയാറു വയസ്സായ നിക്കിനി ഇന്ത് വന്നാലെന്താ ന്റെ കുട്ട്യേ, .. ന്റെ നെറോം ശബ്ദോം സൌന്ദര്യോക്കെ നെന്റെ മോളല്ലേ.. നീയ്യ്‌ വെഷമിക്കണ്ട.. തൊക്കെ അങ്ക്ട് മാറും..

അടുക്കളയിലെ ഇരുട്ട് രക്ഷകനായി എന്റെ മുഖഭാവത്തെയും മൗനമനമൊഴികളേയും വിഴുങ്ങി കൊണ്ടിരുന്നു. ഞാന്‍ ദോശയിലേക്ക് തല പൂഴ്ത്തിയിരുന്നു ചട്ട്നിയിലെ കറി വേപ്പിലക്കൊപ്പം നൊമ്പരങ്ങളെ ചവച്ചു തുപ്പാന്‍ ശ്രമിച്ചു. ഇറ്റ് വീണ മിഴിനീര്‍മണികളിലെ ഉപ്പ്, അമ്മയെ വേദനിപ്പിക്കുന്ന മകനോടുള്ള പ്രതികാരം തീര്‍ക്കാനെന്നവണ്ണം, ചട്നിയില്‍ കലരാതെ കലമ്പി നിന്നു....

No comments:

Post a Comment