Wednesday 30 July 2014

സുധാഭാഷിതം...

 വാരഫലം...

പ്രണയം.

കോളേജ് കാലഘട്ടങ്ങില്‍ ഞാന്‍ ഒരുപാട് തമാശ പറഞ്ഞു പെണ്‍കുട്ടികളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ജീവിതം മുഴുവന്‍ ചിരിച്ചു ജീവിക്കാന്‍ ഇഷ്ടപെടുന്ന ഒരാളെങ്കിലും എന്നെ സ്നേഹിക്കുമെന്നു ഞാന്‍ കിനാവ്‌ കണ്ടു.

അവര്‍ തല തല്ലി ചിരിച്ചു.
ചിരിച്ചു ചിരിച്ചു കണ്ണുകളില്‍ നിന്ന് നീര്‍മണികള്‍ ഉതിരും വരെയും ചിരിച്ചു.

ഒന്ന് ഞാന്‍ മറന്നു.

ഒരു രാജകുമാരിയും കൊട്ടാരവിദൂഷകനെ പ്രേമിചിട്ടില്ലെന്നുള്ള ദുഖസത്യം!!!

പ്രണയം പടിയിറങ്ങാതിരിക്കണമെങ്കില്‍   പ്രണയം പറയാതിരിക്കണം.
പറഞ്ഞു കഴിഞാല്‍ പ്രണയം തീര്‍ന്നു; ഉണ്ട് തീര്‍ന്നാല്‍ വിശപ്പ്‌ പോകുന്നപോലെ.

പ്രണയിക്കുമ്പോള്‍ ചുംബനം പോട്ടാറ്റോ ചിപ്സ് പോലെയാണ്; വിവാഹശേഷം,  ചായയില്‍ വീണ ബിസ്കറ്റ് പോലെയും.
-------------------------------------

കാലവും കോലവും.

മുന്‍പ്..

നീ കണക്ക് ചെയ്തത് കാണിച്ചു തന്നാല്‍ ഞാന്‍ നാരങ്ങ മിട്ടായി തരാം..

ഇന്ന്..

നീ എന്റെ പ്രൊഫൈല്‍ പിക്ചര്‍ ലൈക്‌ ചെയ്‌താല്‍ ഞാന്‍ നിന്റെ ലൈക്‌ ചെയ്യാം.
-------------------------------------
ഉപദേശി...

ധൂര്‍ത്തനായ ചെന്താമരാക്ഷനോടു  പിശുക്കി ജീവിക്കാന്‍ ഉപദേശിച്ച കൂട്ടത്തില്‍ ഉദാഹരണമായി ഞാന്‍ പറഞ്ഞു  " സിഗരറ്റ്‌ മുഴുവന്‍ വലിക്കാതെ പാതിയെടുത്തുവെച്ച് പിന്നീട് വലിക്കുക. ജീവിതത്തില്‍ അനാവശ്യ ചിലവുകള്‍ പാതിയാക്കുക".

അവനിപ്പോള്‍, 

പാതി കുത്തി കെടുത്തിയ സിഗരറ്റ്  ചെവിയിലും
പാതി ചവച്ച ബബ്ള്‍ ഗം പോക്കെറ്റിലും
പാതി ചവച്ച മുറുക്കാന്‍ പൊതിയിലും കൊണ്ട് നടക്കുന്നു..

ഉപദേശിക്കേണ്ടിയിരുന്നില്ല...
-------------------------------------
ദൈവത്തിനെ വികൃതികള്‍..

മകള്‍ ജനിച്ചപ്പോള്‍ കരുതി എന്റെ ഉയരവും ജയയുടെ നിറവും ചേര്‍ന്ന് നല്ലൊരു സുന്ദരികുട്ടിയാവുമെന്നു..

എവടെ.? പുള്ളിക്കാരന്‍ ഞങ്ങളുടെ കുറവുകള്‍ എണ്ണിയെടുത്തു പകര്‍ന്നു കൊടുത്തു.

എന്റെ നിറം,
തവളപോലെ വീര്‍ത്തമൂക്ക്; ജയയുടെ ഉയരകുറവും .

കഷ്ടമുണ്ട് ഭഗവാനെ. കഷ്ടമുണ്ട്.
------------------------------------
നാടകാന്തം കവിത്വം..

മരകഷണം വെട്ടി പൊളിച്ചു വിറകുകഷണങ്ങള്‍ ചേര്‍ത്തടക്കിവെക്കുന്നതുപോലെ ഗദ്യത്തെ വെട്ടിമുറിച്ചു താഴെ താഴെ അടുക്കി വെച്ചിട്ട്  ഞാനൊരു പേരിട്ടു...

ഗവിത !!!
-------------------------------------
BAR/BRA ........

BRA  നെന്ചിന്ലെ ഭാരം താങ്ങി നിര്‍ത്താന്‍ സഹായിക്കുമ്പോള്‍
BAR  നെഞ്ചിലെ ഭാരം ഇറക്കിവെക്കാന്‍ സഹായിക്കുന്നു.
-------------------------------------
കല കലക്ക് വേണ്ടി...

കലാകാരന് കലയോട് മാത്രമ്മല്ല  പ്രതിബദ്ധത, സമൂഹത്തിനോടുമുണ്ട്;  പ്രത്യകിച്ചു എഴുത്തുകാരന്.   സമൂഹത്തില്‍ നിന്ന് കിട്ടുന്ന ആദരവിനു എഴുത്തുകാരന്‍ പകരം കൊടുക്കുന്നതാണു സാമൂഹ്യപ്രതിബദ്ധത.

ഒരു സാധാരണമനുഷ്യന്‍  കാണാത്തത് കാണുന്നവനും  കേള്‍ക്കാത്തത് കേള്‍ക്കുന്നവനും പറയാത്തത് പറയുന്നവനുമാണ് എഴുത്തുകാരന്‍.  

എഴുത്തുകാരന്‍ സമൂഹത്തിന്റെ കണ്ണാണ്, ചെവിയാണ്‌, നാവാണ്.

നാട്ടിലെ ധര്‍മ്മച്യുതി കാണാതെ, നിലവിളികള്‍ കേള്‍ക്കാതെ,  പ്രതിഷേധചുണ്ടനക്കാതെ,
നാവില്‍ താഴിട്ടു,
ചെവികള്‍ കൊട്ടിയടച്ചു,
കണ്ണുകള്‍ ഇറുക്കിപൊത്തി ഇരിക്കുന്നവന്‍ എഴുത്തുകാരനല്ല.

കല കലക്കുവേണ്ടി എന്നത് കാലംതെറ്റിയ മുദ്രാവാക്യമാണ്. കാലം നിങ്ങളെന്ന കലാകാരനെയും നിങ്ങളിലെ കലയേയും പുച്ചിക്കാതിരിക്കണമെങ്കില്‍ കലയോടൊപ്പം താന്‍ ജീവിക്കുന്ന കാലത്തെയും ചേര്‍ത്ത് പിടിക്കുക.
-------------------------------------
ജീവിതം..

ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ കാണുന്ന കിടക്കവിരിയിലെ ചുളിവുകള്‍  സുഖസുഷുപ്തിയുണ്ടായില്ലെന്ന് കാണിക്കുന്നു.

ജീവിതസായാഹ്നത്തിലെ മുഖശരീരച്ചുളിവുകള്‍  ജീവിതയാത്രയില്‍ നേരിട്ട ദുരിതങ്ങൾ വ്യക്തമാക്കുന്നു.

ദിവസപുലരിയില്‍ ചുളിവുകള്‍ വിഴാത്ത കിടക്കവിരികളും ജീവിതാസ്തമയത്തില്‍ ചുളിവുകളും വരകളും വീഴാത്ത മുഖവും നിങ്ങള്‍ക്കുണ്ടാവട്ടെ.


ജീവിതത്തിൽ പ്രതീക്ഷകൾ സഫലമാവാതെ പോകുന്നത്,
സ്വപ്നങ്ങൾ പൂവണിയാതെ മൊട്ടിലെ കരിഞ്ഞു പോകുന്നത്,
അഭിലാഷങ്ങൾ ലക്ഷ്യം കാണാതെ തകർന്നു പോകുന്നത് വിഷമകരമാണ്. ഇതൊക്കെ ഇല്ലാതിരിക്കുന്നത്, ദുര്യോഗവും.

നഷ്ടപ്രണയത്തിൻടെ സുഖനോവുകൾപോലെ,
പറയാൻ മറന്ന പ്രണയമൊഴികൾപോലെ,
തൊട്ടുതലോടാൻ മിടിച്ചുമടിച്ച ഉഷ്ണതൃഷ്ണകൾപോലെ, 

അകാലത്തിൽ പൊലിഞ്ഞ സ്വപ്നങ്ങളേയൂം,
നിരാശയിൽ നരച്ച ആശകളേയും,
ലക്ഷ്യം കാണാഞ്ഞ പ്രതീക്ഷകളേയും ചേർത്തുപിടിക്കുക...

മിടിപ്പുകളുടെ
തുടിപ്പുകളുടെ
മടുപ്പുകളുടെ
ആകെതുകയെയല്ലെ ജീവിതമെന്നു വിളിക്കുക.

No comments:

Post a Comment