Thursday 31 July 2014

വനതൃഷ്ണകള്‍....

നിലാവുള്ള, 
നക്ഷത്രങ്ങള്‍ പ്രഭാപൂരം ചൊരിയുന്ന ഒരു മകരമാസരാവില്‍, 
കയ്യില്‍ മൈലാഞ്ചിയുടെ മൊഞ്ചുമായി, 
കറുത്ത വളകളിട്ടു, 
വാലിട്ടു കണ്ണെഴുതി, 
വട്ടത്തില്‍ കറുത്ത പൊട്ടുതൊട്ട്, 
ഇറുകിയ വസ്ത്രമണിഞ്ഞു, 
കനലെരിയുന്ന മിഴികളും വശ്യമായ പുഞ്ചിരിയുമായി, 
മുട്ടിമുട്ടിയില്ലാമട്ടില്‍ അരികിലിരുന്നു ആലസ്യത്തോടെ അവള്‍ ചോദിച്ചു :

" എനിക്ക് വേണ്ടി എന്ത് ചെയ്യും.... ? " 

മുല്ലപ്പൂമണം; വാക്കിന്നും വായുവിനും.. 
ഉച്ഛ്വസവായുവിനു പതിവില്ലാത്ത ചൂട്, 
വിയര്‍പ്പ് പൊടിയുന്ന കഴുത്തു, 
ഉയര്‍ന്നമരുന്ന മാറിടം, 
കക്ഷങ്ങളില്‍ നനഞ്ഞുതിരുന്ന ചെമ്പന്‍ മുടിയുടെ നനവ്‌, 
മുടിയില്‍ തിരുകിയ കുടമുല്ലയുടെ മദഗന്ധം.... 

തലക്കുള്ളില്‍ വട്ടമിട്ടു പറക്കുന്ന തുമ്പികള്‍ മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും എന്ന യുഗ്മഗാനം പാടാന്‍ തുടങ്ങി. പറയാനല്ല, പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നറിഞ്ഞിട്ടും സ്വയം നിയന്ത്രിച്ചു, എന്നിലെ സാഹിത്യകാരന്‍ പറഞ്ഞു: 

ഒരു ദിവസം ഞാന്‍ നിന്നെ വിട്ടു അങ്ങകലേക്ക് പോകും. ആ കാണുന്ന നക്ഷത്രകൂട്ടത്തില്‍ ഒരു പൊന്‍ന്താരകയായി ഉദിച്ചുയര്‍ന്നു നിന്നെ നോക്കി കണ്‍ചിമ്മും... നീ മിഴിയടച്ചു പിടിച്ചു ജീവിതയാത്രയില്‍ കൈപിടിക്കാന്‍ ഒരു സുന്ദരപുരുഷനു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, നിന്റെ അഭിലാഷം നിറവേറ്റാന്‍, ഉല്‍ക്കയായി പൊട്ടിവീണ്, സ്വയം കത്തിജ്വലിച്ചു ഞാന്‍ ജീവന്‍ വെടിയും... 

പിന്നെ കത്തിജ്വലിച്ചത് അവളിലെ കാമനകളായിരുന്നു!! 

ഞാന്‍ തിരമാലകള്‍ എണ്ണുന്ന കുട്ടിയെ പോലെ കൗതുകം പൂണ്ടു, 
ഉയര്‍ന്നു പൊങ്ങുന്ന സാഗരത്തിന്റെ വേലിയേറ്റവും വേലിയിറക്കവും ആസ്വദിച്ച്, അലയടിക്കുന്ന തിരമാലയില്‍ നനഞ്ഞു കുതിരുന്ന തീരം പോലെ, 
സഫലമായ വനതൃഷ്ണകളിലെ ധന്യതയേറ്റുവാങ്ങികൊണ്ട്, 
താമരനൂലു പോലെ നീണ്ടു വരുന്ന കൈകളിലെ നിര്‍വൃതിയണിഞ്ഞു, 
മേഘങ്ങള്‍ക്കിടയില്‍ നാണിച്ചു മറയുന്ന ചന്ദ്രനെ നോക്കി പാതി കണ്‍ചിമ്മി, നിലാവുകള്‍ നിഴല്പാകിയ മണ്ണില്‍, ചോരപൊടിഞ്ഞ കൈമുട്ടുകള്‍ വരച്ചു ചേര്‍ത്ത വികൃതരൂപങ്ങളില്‍ കോറിയും വരച്ചും അരമതിലില്‍ ചാഞ്ഞിരുന്നു........

No comments:

Post a Comment