Wednesday 30 July 2014

സ്ത്രീ......

ഞാനെന്ന ബീജത്തെ ജീവിതനിര്‍വൃതിയോടുകൂടി സ്വീകരിച്ച ഗര്‍ഭപാത്രം. തണുപ്പും ചൂടും തന്നു എന്നെ തൊട്ടിലിട്ടാട്ടിയ, താരാട്ട് പാടിയുറക്കിയ ജന്മഗേഹം. പൊക്കിള്‍കൊടിയുലൂടെ എന്റെ വിശപ്പും ദാഹവും തീര്‍ത്ത അക്ഷയപാത്രം. ഞാനീലോകത്തിലേക്ക്‌ കരഞ്ഞു വിളിച്ചു വന്നപ്പോള്‍, അസ്ഥികള്‍ പൊടിയുന്ന, നാഡീഞ്ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്ന വേദനകള്‍ തിന്നുകരഞ്ഞ ആ മിഴികളില്‍ നിന്നുതിര്‍ന്ന അശ്രുക്കളില്‍ ഉപ്പുരസത്തെക്കാള്‍ കൂടുതല്‍ മധുരമായിരുന്നു. മുഖത്ത് പൊടിഞ്ഞ വിയര്‍പ്പില്‍ ധന്യതയുടെ ആല്‍മാവിഷ്ക്കാരമായിരുന്നു. ഞാന്‍ കരഞ്ഞപ്പോള്‍ ആദ്യമായും അവസാനമായും മന്ദഹസിച്ച എന്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ. അമൃതമായി എന്നില്‍ ചുരത്തിയ മുലപ്പാലിലൂടെ ഞാനറിഞ്ഞ സ്നേഹസ്രോതസ്സ്.

ത്യാഗത്തിന്റെ മറ്റൊരു നാമം; അമ്മ. എന്റെ ജീവിതത്തിലെ താങ്ങും തണലും...
--------------------------------------------------------------------------------------
പത്തൊന്‍പതു വയസ്സില്‍ എന്റെ കൈ പിടിച്ചു ജീവിതസഖിയായ മറ്റൊരു സ്ത്രീ. ഒറ്റദിനം കൊണ്ട് പത്തൊന്പ‍തുവര്‍ഷത്തെ ജീവിതവും സ്വന്തവും ബന്ധവും മറന്നു, ഒരു അന്യപുരുഷന്റെ ജീവനും ജീവിതവും ജീവിതചര്യയും ജന്മലെക്ഷ്യവും ആല്‍മഹര്‍ഷവുമാക്കിയ വേറൊരു സ്ത്രീജന്മം. പതിനാറുവല്‍സരങ്ങള്‍ പനിനീര് പൊഴിച്ച ജീവിതയാത്രയില്‍, പെയ്തൊഴിയാതെ പെയ്തു കൊണ്ടിരിക്കുന്ന രാത്രിമഴ. അമ്മയുണ്ണാത്ത ചോറാണ് ഞാനെങ്കില്‍, ഞാനറിയാത്ത വേദനകളാണവള്‍.

സഹനത്തിന്റെ മറ്റൊരു നാമം; ഭാര്യ. എന്റെ ജീവിതതറയിലെ തുളസിയും; തെളിയുന്ന നെയ്ത്തിരിവെട്ടവും...
-----------------------------------------------------------------------------------
നറുനിലാവുപോലെ, ഇളംതെന്നല്‍ പോലെ, പുല്‍നാംബിലെ മഞ്ഞിന്‍കണം പോലെ, വാഴകൂമ്ബിലെ നിറതേന്‍പോലെ, പുണ്യമായി, വരദാനമായി, ജന്മസാഫല്യമായി വന്നുചേര്‍ന്ന എന്റെ ആദ്യ പ്രതിച്ഛായ.

നിര്‍മലതയുടെ, തെളിമയുടെ, നിറനിലാവിന്റെ മറ്റൊരു നാമം; മകള്‍. വെറും പുരുഷനായ എന്നെ അച്ഛനാക്കിയ മാലാഖജന്മം......
---------------------------------------------------------------------------------
ജീവിതത്തില്‍ ഇവരില്ലായിരുന്നുവെന്കില്‍
ജന്മം വെറും പാഴ്മരമായും,
ജീവിതപാതകള്‍ ഊഷരമായും,
ദിനരാത്രങ്ങള്‍ ചളിയും പായലും നിറഞ്ഞ ചതുപ്പുനിലവുമായി പോവുമായിരുന്നു....

അമ്മയും ജീവിതസഖിയും മകളും പകര്‍ന്ന അര്‍ത്ഥപൂര്‍ണതയാണ് സുകൃതവും സഫലവും, ധന്യവുമായ ഈ ജീവിതം....

ഇവര്‍ കാണിക്കുന്ന വാത്സല്യത്തിന്റെ, ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, സേവനത്തിന്റെ ഒരംശമെങ്കിലും തിരിച്ചു കൊടുക്കാന്‍ ഒരു പുരുഷായുസ്സ് മതിയാകില്ല. ജന്മങ്ങള്‍ പലതു വേണ്ടിവന്നേക്കും. മകളായും കുഞ്ഞനിയത്തിയായും ഒപ്പോളായും ജീവിതസഖിയായും അമ്മയായും മുത്തശ്ശിയായും എന്നില്‍ സ്നേഹവര്‍ഷം ചൊരിയുന്ന ഓരോരോ സ്ത്രീജന്മളോടും അപ്പോഴും ഞാന്‍ കടപ്പെട്ടു കൊണ്ടിരിക്കും...

ഭൂമിയിലെ ഏറ്റവും മനോഹരസൃഷ്ടിയായ സ്ത്രീജന്മങ്ങള്‍ക്ക് സാംഷ്ടാംഗപ്രണാമം !!!

No comments:

Post a Comment