Tuesday 29 July 2014

ആര്‍ച്ച..

രജസ്വലയായി തെക്കിനിയിലെ ചായ്പിലിരിക്കുമ്പോഴും മനസ്സും ശരീരവും കളരിയിലായിരുന്നു. വാളും പരിചയും കൂട്ടിമുട്ടുന്നതിന്റെ കലംബലുകള്‍ കര്‍ണ്ണപടങ്ങളില്‍ അലയടിച്ചു കൊണ്ടിരുന്നു. വായുവില്‍ ഉയര്‍ന്നുപുളയുന്ന ഉറുമിയുടെ സീല്‍ക്കാരങ്ങള്‍ മണ്ണിനെ ഋതുമതിയാക്കുകയാണ്. കണ്ണപ്പചേകവരെന്ന അച്ഛന്റെ പ്രായമെറിയിട്ടും ഇടറാത്ത ശബ്ദം ഈ കോലാഹലങ്ങള്‍ക്കിടയിലും ഉയര്‍ന്നു കേള്‍ക്കാം. പാണ്ടവരിലെ അര്‍ജുനനെപോലെ ഏവരുടെയും ഓമനയായ ആരോമാലാങ്ങള ഗൌരവ്വം വിടാതെ, ധീരവീരയോദ്ധാവിന്റെ ഭാവാഹാദികളോടെ, മീശയുടെ തുമ്പ് പിരിച്ചും, രോമംപടര്‍ന്ന വിരിഞ്ഞനെഞ്ചിലും ഉയര്‍ന്നു വിജ്രംബിച്ചു നില്‍ക്കുന്ന കൈവണ്ണകളിലും മാറിമാറി നോക്കി സ്വയം നിര്‍വൃതിയണയുന്നുണ്ടാവും. ഇതൊക്കെയുണ്ടായിട്ടും ചന്തുവിന്റെ മെയ്‌വഴക്കം തനിക്ക് കിട്ടാതെ പോയതെന്തു കൊണ്ടാണെന്ന് ചിന്തിച്ചുവശായും.........

ചന്തുവിനെ കുറിച്ചോര്‍ത്തപ്പോൾ പുതുനാമ്പുകള്‍ മണ്ണിനെ പിളര്‍ത്തു പുറത്തുവരുന്നപോലെ തോന്നി ഓരോ രോമകൂപങ്ങളും വികാരതീവ്രതയാൽ കണ്‍തുറക്കുന്നു. നിറത്തില്‍ ആരോമാലിനെക്കാള്‍ പിന്നിലാണെങ്കിലും ഉയരത്തില്‍ ചന്തുവാങ്ങള തിടമ്പേറ്റിയ ഗജകേസരിയെപോലെ തലയെടുപ്പോടെ നില്‍ക്കും. ഉറച്ചമാറിടം, പേരക്കാമരത്തിന്റെ കൊമ്പുകള്‍പോലെ മിനുസമാര്‍ന്ന കൈകള്‍, പനനൊന്ക് അടര്‍ത്തിയടുക്കിവെച്ചപോലെയുള്ള വയര്‍. വാക്കിലും നോക്കിലും ഇരുപ്പിലും കൌതുകം വിടര്‍ത്തുന്ന സൌകുമാര്യം. ആരോമലിനു ഓരോ ചുവടിലും എല്ലാമറിയാമെന്ന ഭാവമാണെന്കില്‍ ചന്തുവിന് എല്ലാം കൌതുകമാണ്.

പലപ്പോഴും ചന്തുവാങ്ങളയോടുള്ള ആരോമലിന്റെ പെരുമാറ്റത്തില്‍ വിഷമം തോന്നിയിട്ടുണ്ട്. അടിച്ചുതളിക്കാരിയുടെ മക്കളോടുള്ള സമീപനമാണ് മച്ചുനന്‍ ചന്തുവിനോട്. അച്ഛന്‍പെങ്ങളുടെ മകന്‍ ആയുധാഭ്യാസത്തില്‍ തന്നെ വെല്ലുന്നുന്ടെന്നു ആരോമലിനറിയാം. അഭ്യാസകാഴ്ചയില്‍ കര്‍ണ്ണന്റെ മുന്‍പില്‍ അര്‍ജുനന്‍ വിളറിവെളുത്തപോഉലെ പരിശീലനകളരിയില്‍ ചന്തുവിന്റെ മുന്‍പില്‍ പലപ്പോഴും വിയര്‍ത്തുകുളിക്കുന്ന ആരോമലിന്റെ മുഖം കണ്ടിട്ടുണ്ട്. പാണ്ഡവരെ അവസരം കിട്ടിയപ്പോഴൊക്കെ ഉപദ്രവിച്ച ദുര്യോധനനെപോലെ ആരോമലും ചന്തുവിനെ അവസരത്തിലും അനവസരത്തിലും ദ്രോഹിച്ചു. വിഷമവും നൊമ്പരങ്ങളും ചന്തു പുറത്തെടുത്തത് തന്‍റെയോപ്പം ഒറ്റക്കാവുംബോഴാണ്. അച്ഛന്‍ ചന്തുവുമായുള്ള വിവാഹത്തിനുവേണ്ടി ആലോചന തുടങ്ങിയപ്പോള്‍ ആരോമല്‍ ഈറ്റപുലിയെ പോലെ ചാടിചീറി വീണു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ പണ്ടെങ്ങോ എട്ടുംപൊട്ടും തിരിയാതെ കാലത്ത് കെട്ടിയ ഒരു ചരട് താലിമാലയാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ തളര്‍ന്നുപോയി. നാടുവഴിയോട്‌ അഭ്യാസകാഴ്ചയില്‍ ഗര്‍വ്വോടെ ചോദിച്ചു വാങ്ങിയ ചേകവത്തി സ്ഥാനം പോലും തന്നെ നോക്കി പുച്ചിക്കുന്നുവെന്നു തോന്നി. അന്നാണ് തനിക്ക് മനസ്സിലായത്‌ താന്‍ വെറും പെണ്ണാണ്; പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ബലി നല്‍കാനുള്ളതാണ് പെണ്ണിന്റെ ഇഷ്ടങ്ങളും ജീവിതവുമെന്നു മനസിലായത്. ആരോമലിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ അച്ഛനും തലകുനിച്ചപ്പോള്‍ ജീവിതം വഴുതിയൊഴുകിപോവുന്നത് നിസഹായയായി നോക്കി നിന്നു.

കുട്ടികാലത്ത് മൂന്നുനേരത്തെ ആഹാരം കിട്ടാന്‍ വന്നതാണെന്ന് ആരോമല്‍ പരിഹസിക്കുമ്പോള്‍ ചന്തു പറയുമായിരുന്നു " ആഹാരമല്ല; നിന്റെ ആകാരമാണ് എന്നെയിവിടെ പിടിച്ചു നിര്‍ത്തുന്നതെന്ന് ". ആരോമലിനോട് അങ്കംവെട്ടി തന്നെ കൊണ്ടുപോകാന്‍ തെയ്യാറാനെന്നു പറഞ്ഞപ്പോള്‍ താന്‍ തളര്‍ന്നു പറഞ്ഞു;
"വേണ്ട, പുരുഷന്മാരുടെ അഹന്തയ്ക്കും വാശിക്കും ദാര്‍ഷ്ട്യത്തിനുമായി അരിയൊടുങ്ങട്ടെ ഞാനെന്ന പെണ്ജന്മം. എന്നെ മറക്കൂ ചന്തുവാങ്ങളെ, " യെന്നു പറഞ്ഞു മലവെള്ളംപോലെ തച്ചുടച്ചുവരുന്ന സങ്കടമഴ ഒതുക്കിപിടിച്ചു. പാടില്ല; ചരിത്രത്തിലെ ആദ്യചേകവത്തി കരയാന്‍ പാടില്ല.

പുത്തൂരംവീട്ടില്‍ നിന്ന് കുഞ്ഞിരാമന്റെ വീടായ ആറ്റുമണമെലിലെക്കുള്ള പറിച്ചുനടല്‍ ഒരുതരത്തില്‍ അനുഗ്രഹമായി. പുത്തൂരംവീട്ടില്‍ എപ്പോഴും ചന്തുവുന്ടെന്നു തോന്നും. " ആര്‍ച്ചേ " എന്ന് വിളിക്കുമ്പോള്‍ വായുവില്‍ കലര്‍ന്ന് മുഖത്തടിക്കുന്ന ഉച്ച്വാസവായുവില്‍ കളിയടക്കയുടെയും വാസനചുണ്ണാബിന്റെയും സുഗന്ധം കലരും. വായുവിലലിഞ്ഞു ചേര്‍ന്ന ആ സുഗന്ധം തന്നെ വേട്ടയാടുന്നപോലെ തോന്നും. യാഥാസ്ഥിതിക കുടുംബമായ ആറ്റുംമണമേലില്‍ കാര്യങ്ങള്‍ മോശമായിരുന്നു. സ്ത്രീകള്‍ വെച്ചുവിളമ്പാനും പായവിരിക്കാനും പുരുഷന് ശയിക്കാനും മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തില്‍ വിളക്കെന്തി മരുമകളായി വന്ന പെണ്ണ് വാള്‍ കയ്യിലെടുക്കുന്നത് അവര്‍ക്ക് ചിന്തിക്കാനായില്ല. ഒന്നും കേട്ടില്ലെന്നു നടിച്ചു. താന്‍ ചേകവത്തിയാണ്, പഠിച്ച പാഠങ്ങള്‍ മറക്കാന്‍ പാടില്ല. ചെന്ന് കയറിയ ഉടനെ തന്നെ " അഹങ്കാരി, ഒരുംബട്ടോള്‍, നിഷേധി" എന്ന പേരുകള്‍ വീണു കിട്ടി. സമൃദ്ധി നിറഞ്ഞു കവിഞ്ഞുനിന്ന പേരുകേട്ട പുത്തൂരം തറവാട്ടില്‍ നിന്ന് കളരിയിലെ വരുമാനം കൊണ്ട് അഷ്ടിച്ചു ജീവിക്കുന്ന തറവാടിലേക്ക് ഒതുങ്ങേണ്ടിവന്ന ഗതികേടിനെ അവള്‍ ശപിച്ചു. ബന്ധങ്ങളുടെ നൂലിഴകള്‍ക്ക് ഉറപ്പേകാന്‍ താന്‍ തന്റെ ജീവിതംതന്നെ ഹോമിക്കേണ്ടിവന്നതിലവള്‍ അതിയായ്‌ ദുഖിച്ചു.

മാതാപിതാക്കളുടെ ഉത്തരവുകളില്‍ കുനിഞ്ഞുനിന്ന് റാന്‍ മൂളുന്ന കുഞ്ഞിരാമനെന്ന ചേകവന്റെ രൂപം നാള്‍ ചെല്ലുന്തോറും. അവളുടെ മുന്നില്‍ ചെറുതായി വന്നു. വെറുക്കാന്‍ തുടങ്ങിയത് അല്ലിമലര്‍ക്കാവില്‍ കൂത്ത് കാണാന്‍ കൊണ്ട് പോവാഞ്ഞപ്പോഴാണ്. ജോനകര്‍ അടക്കി വാഴുന്ന നാടാപുരത്തുവെച്ച് "ആകയുള്ള ആണ്‍തരിയെ കൊല്ലാന്‍ കൊണ്ടുവാണോ" എന്ന ചോദ്യത്തില്‍ കോപം ഇരച്ചു കയറി. മകംപിറന്ന മങ്കയുടെ സൗന്ദര്യവും പൂരംപിറന്ന പുരുഷന്റെ വീറും വാശിയുമുള്ള താന്‍ ഇനിമുതല്‍ തന്റെ ഇഷ്ടത്തിനു ജീവിക്കുമെന്നും ആരെതിര്‍ത്താലും കൂത്തിന് പോകുമെന്നും നാദാപുരത്തെ മൂപ്പന്റെ ഹുങ്ക് തീര്‍ത്തു പെണ്ണുങ്ങള്‍ക്ക്‌ വഴി നടക്കാന്‍ കഴിയുമോ എന്ന് തെളിയിക്കാനും തീരുമാനിച്ചു.

കവലയില്‍ മൊട്ടതലകള്‍ തടവിയിരിക്കുന്ന ജോനോന്മാര്‍ ശ്രീകോവിലില്‍ നിന്നിറങ്ങി വരുന്ന വിഗ്രഹം പോലെ ആടിയുലഞ്ഞു നടന്നടുക്കുന്ന സൌന്ദര്യധാമത്തെ കണ്ടു ഇളകിവശായി. അവര്‍ കാമചേഷ്ടകള്മായി ആര്‍ച്ചയെ പിടിച്ചു മൂപ്പന് കാഴ്ചവെക്കാന്‍ പാഞ്ഞടുത്തു. ആര്‍ച്ച ഉറുമിക്കായി അരയില്‍ കൈവെച്ചപ്പോഴാണോര്‍ത്തത്, വഴക്കിട്ടു പോരുന്നതിനിടയില്‍ ഉറുമിയെടുത്തില്ല. പിന്നോന്നും ആലോചിച്ചില്ല. മാറ്മറച്ച മേല്‍മുണ്ട് ഉരിഞ്ഞെടുത്തു ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാന്‍വെച്ച തൊട്ടിയില്‍ മുക്കി, രണ്ടു കയ്യിലും വലിച്ചുപിടിച്ചു മടക്കി പിരിച്ചെടുത്തു. ഇടതുകാല്‍ മുന്നോട്ടു വെച്ച് ഉപ്പൂട്ടിയിലൂന്നി, പിന്നില്‍ പരത്തിവെച്ച വലതുകാലിലെ വിരലുകളിലൂന്നി മൂന്നുതവണ ഇടത്തോട്ട് വട്ടം കറങ്ങി. മല്ലന്മാരെപോലെ ബാഹുവും വക്ഷസ്സും കാലുകളും ഉരുട്ടിമുഴപ്പിച്ചു നില്‍ക്കുന്ന മൊട്ടതലയന്മാരുടെ കണ്ണുകള്‍ തന്റെ മേനിയിലും മേല്‍മുണ്ട് മാറ്റിയ നിമ്നോന്നതങ്ങളിലും പരതി നടക്കുന്നത് അവളറിഞ്ഞു. അവരില്‍ കാമം കത്തുന്നതും ശക്തി ക്ഷയിക്കുന്നതും അവള്‍ മനസ്സിലാക്കി. ഇതാണവസരം. നീണ്ടു നിവര്‍ന്നു വായുവിലുയര്‍ന്നു നിന്ന്, ഇടതു കാല്‍ മുന്നോട്ടു വെച്ച്, വലതുകാലിന്റെ ഉപ്പൂറ്റിയില്‍ നിലയുറപ്പിച്ചു ആകാശത്തേക്ക് നീട്ടിനിവര്‍ത്തിയ വലതുകരത്തില്‍ പുളഞ്ഞു പിണഞ്ഞു ഹുങ്കാരത്തോടെ വട്ടത്തില്‍ വീശിയടിക്കുന്ന വെളുവെളുത്ത മല്‍മല്‍ മുണ്ടുമായവള്‍ ചീറിചാടി വീണു. വീശിയടിക്കുന്ന കടല്‍തിരകളില്‍ ഉയര്‍ന്നു തെറിക്കുന്ന മണല്‍തരികളെപോലെ, നനച്ചുപിരിച്ച ഒറ്റമുണ്ടിനാല്‍ വീശിയടിക്കുന്ന ഓരോ അടിയിലും തെറിച്ചുവീഴുന്ന ബലിഷ്ടയൌവ്വനങ്ങള്‍. ഭൂമിയില്‍ പതിക്കുന്ന ഇടിമിന്നലുകളായി നനഞ്ഞമുണ്ട് വായുവില്‍ കൊടുങ്കാറ്റു വിതച്ചു. ദുര്‍ഗയായും കാളിയായും മഹിഷാസുരമര്‍ദിനിയായും വിശ്വരൂപം പ്രാപിക്കുന്ന ആര്‍ച്ചയെ കണ്ടു മോഹല്‍സ്യപെട്ടു വീഴുന്നവരായി മാറി നാടിനെ വിറപ്പിക്കുന്ന ചട്ടംബികള്‍.

മുതുകിലും തുടയിലും ചന്തിയിലും വീഴുന്ന പിടിയിലും മാന്തലിലും തോലിപുറത്തു വരകള്‍ വീണു ചോരപൊടിഞ്ഞു നീറി. ലോകനാര്‍കാവിലമ്മ കൈകള്‍ക്ക് കരുത്ത് പകരുകയായിരുന്നു. നെഞ്ചിലേക്ക് നീണ്ടുവന്ന കൈകള്‍ മുണ്ടില്‍ ചുരുട്ടിയെടുത്തു അലകല്ലില്‍ മുണ്ട് അടിച്ചലക്കുന്നപോലെ വീശിയടിച്ചു. തുടക്കടിയെറ്റ്‌ തകര്‍ന്നു കിടക്കുന്ന സുയോധനനെ പോലെ നെന്ചികൂട് തകര്‍ന്നു മാപ്പിളചെക്കന്‍മാര്‍ നിണമുതിര്‍ത്തു ചുരുണ്ട്കിടന്നു. വീണുടയുന്ന കുപ്പിയിലെ ചില്ലുകള്‍പോലെ താടിയെല്ലും തലയും പൊട്ടി ചോരതുള്ളികള്‍ ഉതിര്‍ന്നുവീണ മഞ്ചാടികുരുക്കുള്‍പോലെ ചിന്നി ചിതറി കിടന്നു. അവസാനത്തെ മല്ലനും വീണശേഷവും പോരിനു വിളിച്ചലറി.

" ആണായി പിറന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വരിന്‍, പെണ്ണായ എന്റെ മുന്നില്‍ എഴുനേറ്റു നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ വരിന്‍.. ഇന്ന് പെണ്ണിന്റെ ശക്തി കാണിച്ചു തരുന്നുണ്ട് കണ്ണപ്പചേകവരുടെ മകളായ, ആരോമാലിന്റെ നേര്‍പെങ്ങളായ ആര്‍ച്ച.. അമ്മയുടെ മുലകുടിച്ചവര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരിന്‍.. പുത്തൂരം വീട്ടിലെ ആര്‍ച്ച വെല്ലുവിളിക്കുന്നു.. വരിന്‍.. വരിന്‍... "

ആരും അടുത്തില്ല, കാഴ്ചക്കാര്‍ വട്ടംകൂടി നിന്ന്, അല്‍ഭുദത്തോടെ ആര്‍ച്ചയെ നോക്കി. ഇവള്‍ പെണ്ണോ അതോ ആണോ എന്ന് പറഞ്ഞു മൂക്കത്ത് വിരല്‍ വെച്ചു. കിതച്ചുകൊണ്ട് തറയില്‍ മുണ്ട് വിരിച്ചു ഇടതുകാല്‍ മടക്കി ഉയര്‍ത്തി തലവെച്ച് കുനിഞ്ഞിരുന്നു. ദേഹമാകെ നീറി പുകയുന്നു. വെള്ളം വെള്ളം മെന്നവള്‍ പതുക്കെ പറഞ്ഞു.. ക്ഷമ ചോദിച്ചു കൊണ്ട് ആരോമാലിനോടൊപ്പം വന്ന മൂപ്പനാണ് വെള്ളം നല്‍കിയത്. ഇനിമുതല്‍ ഒരു പെണ്ണിനെയും ഉപദ്രവിക്കില്ല എന്ന മൂപ്പന്റെ പ്രതിജ്ഞ കേട്ടശേഷമേ വെള്ളമിറക്കിയുള്ളൂ. തലപ്പോക്കി നോക്കിയപ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ ആരാധന, ആദരവ്. വെറും മുണ്ട് കൊണ്ട് പത്തു മല്ലന്‍ന്മാരെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തിയ വനിതാരത്നം. ഒന്ന് ഉറക്കെ ചിരിക്കണമെന്നു തോന്നി ആര്‍ച്ചക്ക്. വേണ്ടസമയത്ത് ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്ന് മനസ്സിലെ പ്രണയത്തെ ആട്ടിയോടിച്ചു ജീവിതം കൈവിട്ടു കളഞ്ഞ ആര്‍ച്ചയുടെ കഥ ഇവര്‍ അറിയണ്ട.

ആരോമാലിന്റെ കല്യാണദിവസം പുത്തൂരം വീട്ടില്‍ വെച്ച് ചന്തുവാങ്ങളയെ കണ്ടപ്പോള്‍ മനസ്സ് പതറി. പാതിവൃത്യമെന്ന മുഖാവരണം അഴിഞ്ഞുവീഴുമോ എന്നവള്‍ ഭയന്നു. മറന്നതായിരുന്നു, കുഴിച്ചു മൂടിയതായിരുനു, കത്തിച്ചുകളഞ്ഞു ചാരമാക്കിതായിരുന്നു പക്ഷെ വീണ്ടും കണ്ടപ്പോള്‍ അത് വീണ്ടും തളിര്‍ക്കുന്നു. ചന്തുവിനോടുള്ള അകാലചരമമടഞ്ഞ പ്രണയം ഉള്ളില്‍ ഒരിക്കല്‍ കൂടി ചിറകടിക്കുന്നു. ആദ്യപ്രണയത്തിന്റെ തിരയിളക്കങ്ങള്‍ തന്നെ കൌമാരത്തിലേക്കു തിരിച്ചു കൊണ്ട് പോവുന്നത് അവളറിഞ്ഞു. തട്ടികളയാന്‍ നോക്കുന്തോറും പിടിച്ചുകയറുന്ന ചോണനുരുമ്പ്പോലെ തന്നില്‍ പടര്‍ന്നുകയറുന്ന പ്രണയം അവളെ ലാസ്യവതിയാക്കി. അപ്പോഴും അവിവാഹിതനായിരിക്കുന്ന ചന്തുവിനോട് അവള്‍ പറഞ്ഞു :

കുമരംപുഴ നീന്തി കടന്നാല്‍ ആറ്റുംമണമേലിലെക്ക് നടക്കാവുന്ന ദൂരല്ലേ ള്ളൂ.. കുഞ്ഞിരാമേട്ടന്‍ കളരിയില്‍ പോയാല്‍ നാലുദിനം കഴിഞ്ഞേ വരാറുള്ളൂ.
ചന്തുവാങ്ങള അങ്ങോട്ടൊക്കെ വരണം; ഒരൂസം...

അടുത്തുചെന്ന് തോളതമര്‍ത്തിപിടിച്ചു വരണമെന്ന് പറഞ്ഞപ്പോള്‍ മിന്നിതിളങ്ങിയ ചന്തുവാങ്ങളയുടെ കണ്ണുകള്‍ അവളെ വികാരതരളിതയാക്കി. പാതിരാത്രിയിലെ അറപുരവാതിലിലെ നേര്‍ത്ത മുട്ടും " ആര്ച്ചേ ആര്ച്ചേ" എന്ന പതിയെയുള്ള സ്വരവും താന്‍ തിരിച്ചറിഞ്ഞു. താനൊരു ഭാര്യയാണെന്നവള്‍ മറന്നു. ഇത് നിന്റെ ദിവസമെന്നു ആരോ ഉള്ളിലിരുന്നു പറയുന്നപോലെ തോന്നി. പുഴ നീന്തികടന്നു, നനഞുകുതിര്‍ന്നു കണ്ണുകളില്‍ കത്തുന്ന കാമതിരകള്‍ അടക്കിയോതുക്കി ചന്തുവാങ്ങള അകത്തു കയറുന്നതും കതകടക്കുന്നതും തന്നെ പുണരുന്നതും താന്‍ വാടിയ ചെന്ബിന്‍തണ്ട് കണക്ക് തളര്‍ന്നു വീണുലയുന്നതും അവളറിഞ്ഞു. ശ്വസോച്ച്വസങ്ങള്‍ തമ്മില്‍ കലരുന്നതിന്റെയും മേനിയും മേനിയും പുണരുന്നതിന്റെയും ദലമര്‍മരങ്ങള്‍ ഇളംകാറ്റില്‍ ഇളകിയാടുന്ന ജനലവിരികളില്‍ ചെര്‍ന്നുലഞ്ഞലിഞ്ഞകന്നു.. ചന്തുവിന്റെ അച്ച്ചടക്കമില്ലാത്ത വിരലുകള്‍ ശരീരമാകെ പരതുകയായിരുന്നു. മേനിയിലമരുന്ന ഭാരത്തില്‍ ലയിച്ചലിഞ്ഞില്ലാതാവുകയ്യിരുന്നു താന്‍.

വാതിലില്‍ മുട്ടുന്ന കേട്ടു ഞെട്ടിതരിച്ചുപോയി. രണ്ടു ദിവസം കഴിഞ്ഞു വരേണ്ട കുഞ്ഞിരാമന്റെ ആര്ച്ചേ ആര്ച്ചേ എന്ന വിളി മരണമണിയായി തോന്നി. എല്ലാം തകരും; തകര്‍ന്നു തരിപ്പണമാവും. തറവാടിന്റെ മാനം, ഒരു പെണ്ണിന്റെ മാനം.... എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ കൈകളില്‍ തടഞ്ഞത് വെള്ളം നിറച്ചു വെച്ച മൊന്തയായിരുന്നു. ചന്തുവാങ്ങളെ എന്നോട് പൊറുക്കൂ എന്ന് പറഞ്ഞും നെറ്റിയിലേക്ക് എറിഞ്ഞു. ഇടതുനെറ്റിയില്‍ ചോര പൊടിച്ചു മോന്ത കലപിലം തെന്നിതെറിച്ചു വീണു. ചന്തു മരവിച്ചു നില്‍ക്കുകയായിരുന്നു. വാതില്‍ തുറന്നു ചന്തുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു :

ആങ്ങളയെന്നു കരുതി കയറ്റിയതാണ്, പക്ഷെ.... പക്ഷെ....

ചന്തു വിഷണ്ണനായി ഇറങ്ങി പോവുന്നത് മുള്ളുകള്‍ കൊത്തിവലിക്കുന്ന ഹൃദയവേദനയോടെ നോക്കി നിന്നു. ചന്തുവിന്റെ കൂടെ ഒരു ദിവസംപോലും തനിക്ക് തരാന്‍ കഴിയാത്ത വിധിയെ പഴിച്ചു അവള്‍ താഴെ തഴപായയില്‍ തളര്‍ന്നു കിടന്നു..

ഇളമൂപ്പതര്‍ക്കത്തില്‍ അരിങ്ങോടരും ആരോമാലുമായി അങ്കംവെട്ടി തീര്‍പ്പുകല്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അടവുകള്‍ തിരിച്ചറിഞ്ഞു ആരോമലിനെ രക്ഷിക്കാന്‍ അതറിയുന്ന ചന്തുവാങ്ങളതന്നെ വേണമെന്ന് അച്ഛന്‍. പക്ഷെ പലവട്ടം ആരോമാലിനാല്‍ അപമാനിതനായ ചന്തു താല്പര്യം പ്രകടിപ്പിച്ചില്ല. അരിങ്ങോടരാണെങ്കില്‍ ഇപ്പോള്‍ ഗുരുവും. തേടിച്ചെന്നു. പിന്തിരിഞ്ഞു നിന്ന അദേഹത്തിന്റെ കാല്‍ക്കല്‍ വീണു മാപ്പ് പറഞ്ഞു. :

അന്ന് പ്രതീക്ഷിക്കാതെ കുഞ്ഞിരാമന്‍ കയറിവന്നപ്പോള്‍ ഉണ്ടാവാന്‍ പോവുന്ന പേരുദോഷം മാത്രമേ ഞാനോര്‍ത്തുള്ളൂ. പക്ഷെ ഇന്നെനിക്കിതൊരവസരമാണ്, ചന്തുവാങ്ങളയുടെ കൂടെ പൊറുക്കാനുള്ള അവസരം. ഇത് ഞാന്‍ പാഴാക്കില്ല. ചന്തുവാങ്ങള ആരോമലിനു തുണ പോകണം. ജയിച്ചുവന്നാല്‍ അന്ന് മുതല്‍ ഞാന്‍ ചന്തുവാങ്ങളയുടെ പെണ്ണാണ്. ലോകനാര്‍കാവിലെ അമ്മയാണെ, കളരിപരമ്പര ദൈവങ്ങളാണെ, മരിച്ചുപോയ പിത്രുക്കളാനെ ഇത് സത്യം...

ചന്തുവിന്റെ ഇരുണ്ടുമങ്ങിയ മുഖം വല്ലാതെ തെളിഞ്ഞു, മിഴികള്‍ തിളങ്ങി. വേലിയിറക്കത്തില്‍ പിന്നോട്ടിറങ്ങിപോയ പ്രണയത്തിന്റെ സാഗരതിരകള്‍ വീണ്ടും ഹൃദയതീരങ്ങളില്‍ വികാരയലകളായി, ആവേശതിരകളായി ഒരിക്കല്‍കൂടി ഉണര്ന്നുയര്‍ന്നു വരുന്നതുപോലെ തോന്നി. ഇനി ആരോമലിനോട് പറയാന്‍ എനിക്കൊരു കാരണമുണ്ട്, ഞാന്‍ ചന്തുവിന് വാക്ക് കൊടുത്ത് പോയി എന്ന്. കുഞ്ഞിരാമന് നൂലാചാരം മടക്കി കൊടുത്ത് ചന്തുവിന്റെ പെണ്ണായി തന്നെ ജീവിച്ചു, ചന്തുവിന്റെ മക്കളെ പ്രസവിക്കാന്‍ ഇതൊരു കാരണമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. ജീവിക്കണം ചന്തുവിനോടൊപ്പം ഇനിയുള്ള കാലം. എല്ലാംതികഞ്ഞ ഒരു ആണിനോടൊപ്പം, വെറും പെണ്ണായി... വെറും പെണ്ണ്..

പക്ഷെ, ചുരിക മുളയാണിവെച്ച് വിളക്കിയെന്നും മാറ്റചുരിക കൊടുത്തില്ലെന്നും അങ്കതളര്‍ച്ചയില്‍ കിടന്ന ആരോമലിനെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊന്നുവെന്നും നാട് വിട്ടു ഓടിപോയെന്നും കേട്ടപ്പോള്‍ ലോകം തകിടംമറിയുന്ന പോലെ തോന്നി.
താന്‍ പെണ്ണായി വരാമെന്നു പറഞ്ഞിട്ടും ആരോമാലിനോടുള്ള വാശി തീര്‍ത്തുവോ ചന്തു...? കുട്ടിമാണിയും ഉണ്ണിനീലിയുമെന്ന രണ്ടു മാദകതിടംബുകളെ കിട്ടിയപ്പോള്‍ എന്റെ പ്രണയത്തിന് മാറ്റ് കുറച്ചു കണ്ടുവോ ചന്തു... ? കിടപ്പറയില്‍ താന്‍ അപമാനിച്ചതിന് പകരം ചോദിച്ചതാവുമോ ചന്തു..?

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തലക്കുള്ളില്‍ വട്ടമിട്ടു പറന്നു. തന്നിലെ വിപ്ലവകാരിയായ ആര്‍ച്ച ഉണര്‍ന്നു. തന്റെ ചോരയെ ചതിച്ചതിനു പ്രതികാരം ചോദിക്കാതെ അഴിച്ചിട്ട മുടി കെട്ടില്ലെന്നു ശപഥം ചെയ്തു. ചൂടും ചൂരുമുള്ള ആര്‍ദ്രപ്രണയതൃഷ്ണകളില്‍ നിന്ന് പ്രതികാരത്തിന്റെ കനലുകള്‍ എരിയുന്ന വേവിലേക്ക് പ്രതികാരദുര്‍ഗയായുള്ള ചുവടുമാറ്റം. പകയുടെ പ്രതിരൂപമായി മാറുകയായിരുന്നു ആര്‍ച്ച. ഒരിക്കല്‍കൂടി ആശിച്ച ജീവിതം കൈവിട്ടു പോകുന്നതു സഹിക്കാനായില്ല ആര്‍ച്ചക്ക്. ജീവിതത്തിലുടനീളം താന്‍ സ്വപ്നം കണ്ടു, എന്തും ത്യജിച്ചു നേടാന്‍ ശ്രമിച്ച ജീവിതസ്വപ്നം, ചന്തുവാങ്ങളയുടെ പെണ്ണായുള്ള ജീവിതം. പിന്നെയവിടെ വാക്കുകള്‍ക്കു, വിശദീകരണങ്ങള്‍ക്ക് പ്രസക്തിയില്ല. നിലവിളക്കില്‍ ദീപപ്രഭ പൊഴിച്ച് കത്തിനിന്ന നെയ്ത്തിരി ആടിയുലഞ്ഞനണഞ്ഞു പോവുകയായിരുന്നു; എന്നെന്നേക്കുമായി....
----------------------------------------------------------------------------------------------
ആദ്യമായാണു ഒരു സ്ത്രീ കളരിയില്‍ അഭ്യാസമുറകള്‍ പഠിക്കുന്നതും നാടുവാഴിയോടു ചേകോത്തി സ്ഥാനം ചോദിച്ചു വാങ്ങുന്നതും. വെറ്റില മുറുക്കി, ചന്ദനം അരച്ച് തേച്ചു കുളിച്ചു, മുടികളില്‍ അകിലിന്റെ പുകകൊള്ളിച്ചു ലാസ്യവതിയായി അറപുരയില്‍ സംഭോഗസമാഗമത്തിനു കാത്തിരിക്കുന്ന വടക്കന്‍പാട്ട് കഥകളിലെ മറ്റു സ്ത്രീകളെപോലെ വെറുമൊരു പെണ്ണല്ല ആര്‍ച്ച. പെണ്ണിന്റെ ആകൃതസൗഭഗവും പുരുഷശക്തിയും ചേര്‍ന്ന ഒരു വീരാംഗനജന്മമായിരുന്നു. ഓര്‍മവെച്ച കാലംമുതല്‍ വിഗ്രഹമായി മനസ്സില്‍ പ്രതിഷ്ടിച്ച ചന്തുവിന്റെ ഒപ്പം ജീവിക്കാനായില്ലെന്കിലും അദേഹത്തിന്റെ പ്രതിച്ഛായക്ക് ജന്മം നല്‍കുകയെങ്കിലും യാഥാര്‍ത്യമാക്കാനാണ് അറപുരയുടെ വാതില്‍ തുറന്നുവെച്ച് ആര്‍ച്ച കാത്തിരുന്നത്. ഇവിടെ ശരികളില്ല; തീവ്രപ്രണയം മാത്രമേയുള്ളൂ. ഒരു പുരുഷനെ തന്റെ മണിയറയില്‍ കയറ്റുന്നത് ആ മനുഷ്യനോട് കരകവിഞ്ഞൊഴുകുന്ന സ്നേഹം വേണം. വിധിവൈപരീത്യം കൊണ്ട് എല്ലാം ഞൊടിയിടയില്‍ നഷ്ടമായി. ആങ്ങളയെ ചതിച്ചുകൊന്ന ചന്തുവിന്റെ തലയറുക്കാന്‍ മകനെയും മരുമകനെയും കച്ചകെട്ടിച്ചയയ്‌ക്കുന്ന ഉണ്ണിയാര്‍ച്ച പകയുടെ പ്രതിരൂപമായാണ്‌ നമ്മുടെ മുന്നില്‍ തെളിയുന്നത്‌. തന്‍പോരിമയുടെയും തന്റേടത്തിന്റെയും പ്രതിരൂപമാണ് ഉണ്ണിയാര്‍ച്ച. ആങ്ങളയുടേയും ചന്തുവിന്റെയും ആര് വലിയവന്‍ എന്ന ശീതസമരത്തില്‍ പിടഞ്ഞമരുന്ന പ്രണയമനസ്സായിരുന്നു ആര്‍ച്ച. കരള്‍പറിയുന്ന വേദനയോടെ ആങ്ങളയുടെ സ്നേഹത്തിനും ഭീഷണിക്കും കണ്ണ്നീരിലും മുന്‍പില്‍ പ്രണയത്തെ പട്ടടയില്‍ എരിച്ചു മരിച്ചുമരവിച്ച പെണ്ജന്മം.

യുധിഷ്ഠിരന്റെ കൂടെ കഴിയുമ്പോഴും ദ്രൌപദി മനസ്സ്കൊണ്ട് രമിച്ചത് അര്‍ജുനനോടോപ്പമായിരുന്നു. കുഞ്ഞിരാമനോടോത്തു ശയിക്കുമ്പോള്‍ ചന്തുവായിരുന്നിരിക്കണം ഒരുപക്ഷെ ഉണ്ണിയാര്‍ചയുടെ മനസ്സിലും..

No comments:

Post a Comment