Wednesday 30 July 2014

സബ് സീഡി വിമുക്ത കിനാശ്ശേരി......

പാചകവാതകവില കുറയ്ക്കില്ല.

കുറക്കേണ്ട സാറേ, ഒട്ടും കുറക്കേണ്ട.. പകരം ഞങ്ങള്‍ എല്ലാം കുറയ്ക്കാം സാറേ. കഴിക്കുന്ന ഭക്ഷണം, ഉടുക്കുന്ന വസ്ത്രം, മക്കളുടെ വിദ്യാഭ്യാസം, വയസ്സായ മാതാപിതാക്കളുടെ മരുന്ന്, ഒക്കെ കുറയ്ക്കാം. കാരണം നിങ്ങളെ പോലുള്ള ജനസേകവര്‍ ഞങ്ങള്‍ക്ക് വേണ്ടി കഷ്ടപെടുന്നത് കാണുമ്പോള്‍ ദേഹമാകെ കൊള്‍മയിര്‍ കൊള്ളുകയാണ്. രോമാന്ച്ചകഞ്ചുകമണിയുകയാണ്.

ശരിയാണ് സര്‍, ഇന്ത്യ മഹാരാജ്യം മുന്നോട്ടു പോകണമെങ്കില്‍, അന്താരാഷ്ട്രനിലവാരത്തില്‍ തിളങ്ങണമെങ്കില്‍ പൌര്ന്‍മാരായ ഞങ്ങള്‍ കുറെ ത്യഗങ്ങള്‍ സഹിച്ചേ മതിയാകൂ. നിങ്ങളൊക്കെ ചെയ്യുന്ന കഷ്ടപാടുകള്‍ കാണുമ്പോള്‍ ഞങ്ങളൊക്കെ രാജ്യത്തിന്‌ വേണ്ടി എന്ത് ചെയ്യുന്നു സാറേ ? ഞങ്ങള്‍ ഇടനാഴിയില്‍ മുണ്ട് മുറുക്കിയുടുത്തു കൊലായിയില്‍ നാട്ടുകാര്‍ കാണ്കെ മൃഷ്ടാന്നഭോജനം ചെയ്തപോലെ ഏമ്പക്കം വിട്ടുകൊള്ളാം സാറേ.....

സോപ്പും ചീപും കണ്ണാടിയും വാങ്ങുമ്പോള്‍ ഇവിടുത്തെ ദിവസകൂലിക്കാരന്‍ തരുന്ന പരോക്ഷ നികുതി, എണ്ണിചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഞങ്ങള്‍ സര്‍ക്കാര്‍ ജീവികള്‍ തരുന്ന പ്രത്യക്ഷ നികുതി, മരുഭൂവില്‍ നാടിനും വീടിനും വേണ്ടി യൌവ്വനം കരിന്തിരിയെരിച്ചു ജീവിതം ഹോമിക്കുന്ന പ്രവാസജന്മങ്ങളുടെ വിയര്‍പ്പിന്റെ ഫലങ്ങള്‍ ഇതൊക്കെ ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ ഞങ്ങള്‍ ചെയ്യുന്ന ചെറിയ സംഭാവനകളാണ്. അതില്‍ നിന്നാണ് നിങ്ങള്‍ ചെയ്യുന്ന മഹത്തായ സേവനന്ള്‍ക്ക് ഞങ്ങള്‍ തരുന്ന തുച്ഛമായ, ഞാന്‍ ആവര്‍ത്തിക്കുന്ന തുച്ഛമായ സിറ്റിംഗ് ഫീസ്‌, ശമ്പളം, പെന്‍ഷന്‍, യാത്ര, ഫോണ്‍, ഇന്റ്ലെര്നെറ്റ്‌ തുടങ്ങിയ ആനുകൂല്യങ്ങള്‍, ശീതികരിച്ച കെട്ടിട സമുച്ചയങ്ങള്‍, വിദേശ സഞ്ചാരങ്ങള്‍, വീട്ടലന്കാരങ്ങള്‍, ഒപ്പം സബ്സിഡി നിരക്കില്‍ കാന്റീനില്‍ നിങ്ങള്‍ മൂക്കെമുട്ടെ തിന്നുന്ന ഭക്ഷണവും... പതിമൂന്നു രൂപയ്ക്കു ബിരിയാണി എന്റെ കുഞ്ഞു നാളില്‍ പോലും ഞാന്‍ കഴിച്ചിട്ടില്ല സാറേ. എന്തിനു അന്ന് ബിരിയാണി എന്ന് ഞാന്‍ കേട്ടിട്ടുപോലുമില്ല സാറേ...

ഇവിടുത്തെ സാധാരണ പൌരന്മാരുടെ ആനുകൂല്യങ്ങള്‍, സബ്സീടികള്‍ എടുത്തുകളയുമ്പോള്‍, സ്വയം കിട്ടുന്ന ഭീമമായ ആനുകൂല്യങ്ങളില്‍ കൂടി കൈ വെച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ ശപിക്കാതെയിരിക്കാമായിരുന്നു സാറേ. ഇപ്പോള്‍ ഞങ്ങള്‍ സ്വയം ശപിക്കുകയാണ്; നിങ്ങളെയൊക്കെ ഈ കസേരയില്‍ ഇരുത്താന്‍ വെയിലിലും മഴയിലും നിരനിരയായി വരിനിന്നു, വികൃതമായ ഫോട്ടോ എടുത്തു വോടേര്‍ കാര്‍ഡ്‌ വാങ്ങി, വീണ്ടും വരിനിന്നു നിന്ന് മഷി തേച്ചു, മെഷീനില്‍ കുത്തി നിങ്ങളെ വിജയിപ്പിചില്ലേ അതിനു, ആ പിഴക്കു, ആ വലിയ പിഴക്കു ഞങ്ങള്‍ സ്വയം ശിക്ഷിക്കുന്നു സാറേ....

എവിടെ ആം ആദ്മിയുടെ ആ ചൂല്; എവിടെ ചാണകവെള്ളം..... ?

No comments:

Post a Comment