Tuesday 11 June 2013

അമ്മ


അമ്മക്ക് എന്തോ പെട്ടെന്ന് വയസ്സായി.  ജീവിതത്തില്‍ തിരിച്ചടികള്‍ അമ്മയെ പിടിച്ചുലച്ചുകാണും. കളര്‍ ഫോട്ടോ ഇറങ്ങുന്നതിനു മുന്‍പേ കളര്‍ ഫോട്ടോ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും ചായാച്ചിത്രം. അമ്മ ഷീലയെ പോലെ നരുനിലാവും  അച്ഛന്‍ കരിപൂശിയ വാവും. പാതിയില്‍ അച്ഛന്‍ കൈവിട്ടപ്പോള്‍,  ജീവിതം അമ്മക്ക് ഒറ്റയ്ക്ക് നേരിടേണ്ടി വന്നു.  മൂന്നു കുരുന്നുകളുമായി നാല്പതിനു മുന്‍പേ തന്നെ ജീവിതം നേരിട്ടപ്പോള്‍ അമ്മയുടെ തല അനവസരത്തില്‍ നരച്ചു.

ഞാന്‍ കളിയാക്കുമായിരുന്നു, പൂരത്തിന് അമ്മ ആന്പ്പുറത്തിരുന്നു തലയാട്ടിയാല്‍ പിന്നെ വെഞ്ചാമരം വീശാന്‍ വേറെ ആളുവേണ്ട എന്ന്. എന്നിലെ  കറുപ്പ് ആരെയും കാണിക്കാതെ വെക്കനാറിയാവുന്ന ഞാന്‍, എന്റെ തലയിലെ വെളുപ്പ്‌ മൂടി വെച്ചിട്ടാണ് ഇത് പറയുന്നത്. അമ്മക്ക് ഒന്നും മൂടി വെക്കാനില്ല.  ഉള്ളിലെ വിശുദ്ധി നിറഞ്ഞു തുളുമ്പി പുറത്തേക്ക് വന്നതാണെന്നാണ് തല നരച്ചതിനെ കുറിച്ച്
അമ്മ പറയാറ്..

ശരിയാകും. അച്ഛനില്ലാതെ, പൈതൃക സ്വത്തില്ലാതെ മൂന്നു മക്കളെ വളര്‍ത്തുക എളുപ്പമല്ല.  കഷ്ടപാട് അമ്മയെ വാര്ധക്ക്യത്തിലേക്ക് നയിക്കുമ്പോഴും അമ്മ കൂടുതല്‍ ഊര്‍ജസ്വലത നേടുകയായിരുന്നു, കരുത്ത് നേടുകയായിരുന്നു.. തളര്‍ന്നാല്‍ താങ്ങാനാളില്ല എന്ന അറിവ് അമ്മക്ക് കൂടുതല്‍ ശക്തി നല്‍കി.

അറിവും വിദ്യാഭ്യാസവും നല്‍കിയപ്പോള്‍ ഈ കരുത്ത് എനിക്ക് പകര്‍ന്നു നല്‍കാന്‍ അമ്മ മറന്നു പോയി, ഒരുപക്ഷെ ഇത് ഒരു സ്ത്രീക്ക് മാത്രം  ആര്‍ജിക്കാന്‍ പറ്റുന്ന കരുത്താണ്, ആരും തുണയില്ലാതെ വരുമ്പോള്‍ പതിമടങ്ങ്‌ ശക്തിയാര്‍ജിക്കുന്ന കരുത്ത്....

പലപ്പോഴും മനസ്സും ശരീരവും തളരുമ്പോള്‍ ഈ അറപതിയന്ചിലും ചുരുച്ചുരുക്കോടെ ഓടി നടക്കുന്ന അമ്മയെ ഓര്‍മവരും, അമ്മിഞ്ഞ പാലോര്‍മ്മവരും, തേനും വയമ്പും, നെറ്റിയില്‍ ചാര്‍ത്തുന്ന ചന്ദനവും, ശര്‍ക്കര കാപ്പിയും , സ്കൂളില്‍ തന്നുവിട്ടിരുന്നു മോരോഴിച്ച ചോറും, ചോറിന്റെ നടുക്ക് വൃന്ദ കാരാട്ടിന്റെ നെറ്റിയിലെ ചുവന്ന പൊട്ടുപോലെ വെക്കുന്ന ഉള്ളി ചമ്മന്തിയും, ചുവന്ന മുളകും ഉള്ളിയും ചതച്ചിട്ട കൊള്ളിയും ( മരച്ചീനി) പുളിവെള്ളവും ഒണക്കമാന്തള്‍ വറുത്തതും ഓര്‍മവരും...

നാല്പ്പതിയന്ച്ചുകാരന്‍ പത്തു വയസ്സുകാരനാണ് എന്നും അമ്മക്ക്. ഇന്നും ക്ഷേത്രത്തില്‍ നിന്ന് വന്നു നെറ്റിയില്‍ ചന്ദനം തോടുവിക്കുന്ന അമ്മ, 

വെയിലേറ്റു വീട്ടില്‍ വരുമ്പോള്‍ മുപ്പതിയന്ച്ചു വര്ഷം മുന്‍പേ കേട്ട അതെ വഴക്ക്, 
മഴ നനഞ്ഞു വരുമ്പോള്‍ തോര്തുമെടുത്തു മഴയത്തെക്കിറങ്ങുന്ന അമ്മ, 
പൂരത്തിന് പോവുമ്പോള്‍ നാലുവട്ടം ഫോണ്‍ ചെയ്തു പറയുന്ന അതെ വാക്കുകള്‍ " ആനയുടെ അടുത്തേക്ക്‌ പോവരുത്, വെടികെട്ടിന്റെ ദൂരെ നില്‍ക്കണം, തിരക്കില്‍ പെടരുത്, കാശും പണവും ശ്രദ്ധിക്കണം. എന്റെ ഷഷ്ടിപൂര്‍ത്തിയുടെ അന്നും അമ്മ പറയുമായിരിക്കും : തണുത്ത വെള്ളം നെറുകയില്‍ ഒഴിക്കണ്ട, നല്ലോണം അമര്‍ത്തി തോര്‍ത്തിക്കോ നീയ്യ്‌..

എന്നാണു നമ്മള്‍ അമ്മയോളം വലുതാവുക,
എന്നാണു നാം അമ്മയുടെ കടം വീട്ടുക,
എന്നാണ് ഒരു അച്ഛന് അമ്മയാകാന്‍ കഴിയുക.....

രണ്ടു മക്കളുടെ അച്ച്ചനായിട്ടും ഇന്നും ഒരു മകനായിരിക്കാന്‍ കാരണമായ എന്റെ അമ്മയ്ക്കു ദീര്‍ഘായുസ്സ് കിട്ടട്ടെ.....





5 comments:

  1. എന്നാണു നമ്മള്‍ അമ്മയോളം വലുതാവുക,
    എന്നാണു നാം അമ്മയുടെ കടം വീട്ടുക,
    എന്നാണ് ഒരു അച്ഛന് അമ്മയാകാന്‍ കഴിയുക.....

    രണ്ടു മക്കളുടെ അച്ച്ചനായിട്ടും ഇന്നും ഒരു മകനായിരിക്കാന്‍ കാരണമായ എന്റെ അമ്മയ്ക്കു ദീര്‍ഘായുസ്സ് കിട്ടട്ടെ................ ഞാനും ആശിക്കുന്നു,,, ഈ അമ്മയ്ക്ക് ആയുരരോഗ്യസൌക്യം നേരുന്നു..

    ReplyDelete
  2. അമ്മ, അതിനും വലിയ മറ്റൊരു നന്മ ഈ ലോകത്തില്ല.

    ReplyDelete
  3. അമ്മ ഒരു മണമാണ്.
    മോരു കൂട്ടി കുഴച്ച ചോറുരളയുടെ,
    കഞ്ഞിമുക്കി ഉണക്കിയ സെറ്റുമുണ്ടിന്‍റെ,
    ക്യൂട്ടിക്കൂറ പൗഡറിന്‍റെ,
    കാച്ചിയ എണ്ണയുടെ,
    പനിച്ചു പൊള്ളിക്കിടന്ന രാത്രികളില്‍ ഒരു നനഞ്ഞ തുണിക്കഷ്ണമായി,
    വാശി പിടിച്ചു കരഞ്ഞ വേളകളില്‍ മാറോടടക്കിപ്പിടിച്ച സാന്ത്വനമായി,
    വഴി അറിയാതെ കുഴങ്ങിയപ്പോഴൊക്കെ നേര്‍വഴിയുടെ വെളിച്ചമായി അമ്മ.
    ഈ കടത്തിന് മറുകടമില്ല.

    ReplyDelete
  4. ഈ അമ്മ സ്നേഹം എന്റെയും ഉള്ളില്‍ ഒരു പാട് ചിന്തകള്‍ തീര്‍ത്തു ഇത് ഞാന്‍ നേരത്തെ കണ്ടില്ല പക്ഷെ വേറൊന്നു കണ്ടു ഓണത്തിന് മുന്‍പ് സുധാജി വീട്ടില്‍ പോയപ്പോള്‍ ചോറിന്റെയും ചമ്മന്തിയുടെയും ഫോട്ടോ ഉള്‍പെടെ ഇട്ട പോസ്റ്റ്‌ .....ഈ അമ്മക്ക് സര്‍വ്വ ശക്തന്‍ എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും നല്‍കട്ടെ ....

    ReplyDelete
  5. അമ്മ ഉണ്ടാക്കി തരുന്ന ഉണക്കമീനും രസവും കൂട്ടി തരുന്ന ആ സ്നേഹാമൃതത്തിന്റെ മാധുര്യം ഉണ്ടായിരുന്നു !!!!! അമ്മയോളം വലുത് വേറെന്ത്! ഈ പ്രപഞ്ചത്തില്‍ ഒരു ദൈവമുണ്ടെങ്കില്‍ അത്മ്മയാണ് അമ്മ മാത്രമാണ് !!!!!!!!!!!

    ReplyDelete