Sunday 30 June 2013

അഗ്രഹാരം...


അഗ്രഹാരങ്ങള്‍ കണ്ടിട്ടുണ്ടോ,   ബ്രാഹ്മണന്‍മാര്‍ പാര്‍ക്കുന്ന തെരുവുകള്‍.  ഞാന്‍ ഊണ് കഴിക്കാന്‍ പോവുന്നത് തിരുവനന്തപുരത്തെ  ഇതുപോലുള്ള  തെരുവിലെ വീട്ടിലാണ്. പ്ചൂടുള്ള പരിപ്പ് വടയും   തയിരും കൂട്ടിയുള്ള  ആ ഊണ് നിത്യമേനോനെ പോലെതന്നെ എന്റെ മറ്റൊരു ദൌര്‍ബല്യമാണ്.  തമിഴ്‌ നാട്ടില്‍ നിന്ന് പൂജക്കും യാഗങ്ങള്‍ക്കും മറ്റുമായി കൊണ്ട് വന്നു താമസ്സിപ്പിച്ചവരാണിവര്‍. മലയാളം പറഞ്ഞു അവസാനം റെന്‍, ട്ടാള്‍, ടോം എന്നൊക്കെ ചേര്‍ത്താല്‍ തമിഴായി എന്ന് വിശ്വസിക്കുന്ന,  മുയലുകളെ പോലെ, മാനുകളെ പോലെ, അണ്ണാരകണ്ണനെ പോലെ സസ്യഭുക്കുകളായ വെറും പാവങ്ങള്‍..

അവരുടെ വീടിനു മതിലുകള്‍ ഇല്ല, സിറ്റ് ഔട്ട്‌ ഇല്ല, പടികെട്ടുകള്‍ ഇറങ്ങുന്നതു റോഡിലെക്കാണ്.. കുട്ടികള്‍ കളിക്കുന്നത്, ദീവാളിക്ക് പടക്കം പൊട്ടിക്കുന്നത്, സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നതു, കാര്ത്തികക്ക് വിളക്കുകള്‍ കത്തിക്കുന്നത്, ഒക്കെ ഈ പൊതുവഴിയിലാണ്..

 
ആ തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്തൊരു  ശാന്തതയാണ്.  ബഹളങ്ങളില്ല, തെറി വിളികളില്ല, വഴിയില്‍ ഫിറ്റ് ആയി പാംപുകള്‍ കിടക്കുന്നില്ല,  ബീഡി വലിച്ചു കുന്തിചിരിക്കുന്ന മേക്കട്ടുകേറികലില്ല, ചീഞ്ഞളിഞ്ഞ ശവങ്ങളുടെ നാറ്റമില്ല. ആകെയുള്ള ശല്യം നല്ല മൊരിഞ്ഞ ദോശയുടെ മണവും തയിര്‍ കൂട്ടി ഉണ്ട തടിയന്മാരുടെ ഏമ്ബക്കവുമാണ്..

ഈ വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ചുവര്‍ ആണ്. ഒരു വീട്ടില്‍ ഒരു കൂട്ടര്‍, ചുവരിന്റെ അപ്പുറത്ത് വേറെ ഒരു കൂട്ടര്‍.  ഈ ചുവരില്‍ തട്ടിയാല്‍ അപ്പുറത്ത് കേള്‍ക്കും. പക്ഷേ ഒരു പ്രശ്നവുമില്ല. ഈ ഏരിയയിലെ  പോലീസ്‌കാര്‍  ഒരിക്കലും   ആ വഴിക്ക് വന്നിട്ടുണ്ടാവില്ല, ഒരു പരാതി അവര്‍ക്ക് ഇവിടെ നിന്ന് കിട്ടി കാണില്ല.

പരാതിയില്ല, പരിദേവനങ്ങള്‍ ഇല്ല, വലിയ ആര്‍ഭാടങ്ങള്‍ ഇല്ല. വയര്‍ നിറയെ ഭക്ഷണം, അതിനു ശേഷം കുറച്ചു മധുരം, സന്ധ്യക്ക് മുടിയില്‍ കുറച്ചു മുല്ല/പിച്ചി പൂവ് ചൂടി ക്ഷേത്രത്തില്‍ പോകണം. ഒരു തമിഴ്‌ സിനിമ കൂടി കണ്ടാല്‍ ഓ ഹോ... പ്രമാദം....

മനസ്സ് കൊണ്ടുപോലും ആരെയും നോവിക്കാത്ത സുകൃതജന്മങ്ങള്‍.  അടിപിടിയില്ല, കത്തികുത്തില്ല, തെറി വിളിയില്ല, രാഷ്ട്രീയ ലഹളകളില്ല, ഈ തെരുവുകളില്‍ ഉയരുന്നത് മന്ത്രധ്വനികള്‍, നാമജപങ്ങള്‍, പിന്നെ നീട്ടി പാടുന്ന രാഗങ്ങളും സപ്തസ്വരങ്ങളും...

നമ്മള്‍ മതില്‍ കെട്ടി അതിര്‍ത്തി തിരിച്ചു, തുറക്കാന്‍ പാടുപെടെണ്ടിവരുന്ന ഭീമാകാരമായ  ഗേറ്റ്, അടച്ചു കുറ്റിയിട്ടു,   മുന്‍വാതിലടച്ചു,  അകത്തിരുന്നിട്ടു അയല്‍ക്കാരന്റെ ദോഷങ്ങളെ കുറിച്ചും അയാളുടെ വീട്ടില്‍ നില്‍ക്കുന്ന മാവില്‍ നിന്നും നമ്മുടെ വീട്ടിലേക്കു വീഴുന്ന മാവിലകളെ കുറിച്ചും ചര്‍ച്ച ചെയ്തു ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. തര്‍ക്കങ്ങളും സ്പര്‍ധയും വൈരാഗ്യവും തെരുവില്‍ പരസ്പരം വിഴുപ്പു അലക്കിയും മാനം കളഞ്ഞു  അടിച്ചും തീര്‍ക്കുന്നു..

നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ  ചിന്തകളും സ്വഭാവങ്ങളും മനോഭാവങ്ങളും ഒന്നിനൊന്നു ബന്ധപെട്ടിരിക്കുന്നുവോ.....?

ആവൊ... ?

Friday 28 June 2013

കണ്ടകശനി...

എന്റെ ഒപ്പം വളര്‍ന്ന സുഹൃത്ത്‌ ആണ് ചെന്താമരാക്ഷന്‍.  കൌമാരത്തിന്റെ പടിക്കെട്ടുകളില്‍ കാലെടുത്തു വെച്ചപ്പോള്‍,  അന്നത്തെ നാട്ടുനടപ്പ് പ്രകാരം വായ്‌ നോട്ടം ഇല്ലാത്ത സമയങ്ങളില്‍, ശ്രീമാന്‍ കുറേശ്ശെ പുകവലിയെ പ്രണയിക്കാന്‍ തുടങ്ങി.. അദേഹത്തിന്റെ തുടരെ തുടരെയുള്ള പ്രാണയാഭ്യര്‍ത്ഥന മാനിച്ചു പുകവലി തിരിച്ചും പ്രണയിച്ചു.  നീലചുരുളുകളായി ഊതി വിടുന്ന പുക, രതിലഹരിയായി അവനില്‍ പടര്‍ന്നു കയറുകയും, രമിച്ചു തളരുന്ന, മധുവിധു നാളുകളായി തീരുകയും ചെയ്തു അവന്റെ കൌമാരദിനങ്ങള്‍.

പുകവലി നിര്‍ത്തിയില്ലെങ്കില്‍ പുകച്ചു കളയുമെന്ന വീട്ടിലെ ഭീഷണിയില്‍ നിന്ന് രക്ഷപെടാന്‍,  ഒരു ദുശീലം കൊണ്ട് മാത്രമേ മറ്റൊരു ദുശീലം കളയാന്‍ പറ്റൂ എന്ന എന്റെ ഉപദേശപ്രകാരം,  അവന്‍ കുറേശ്ശെ പൊടിവലി തുടങ്ങി.. രണ്ടു വിരല് കൊണ്ട് കൂട്ടി പിടിച്ചു, മൂക്കിലൂടെ പഴയ ഒറ്റ മുണ്ട് കീറുന്ന പോലെ ശബ്ദമുണ്ടാകി ഈ പൊടി മൂക്കിലോട്ടു വലിച്ചു കയറ്റുകയും അത് നെറുകയിലെത്തിയത്തിന്റെ ലഹരിയാലസ്യത്തില്‍ അവന്‍ തുമ്മുകയും ആനന്ദാശ്രുക്കള്‍ പോഴിക്കുകയും ചെയ്യുമായിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴാണ് തന്‍റെ പാറപറത്തു ചിരട്ട ഉരക്കുന്നപോലെയുള്ള ഘനഗംഭീര പുരുഷസ്വരം, ചുക്ക് ചുളിഞ്ഞ ചെമ്പ് കുടത്തില്‍ വെള്ളം നിറയുന്ന പോലെ ഹ്രസ്വസ്വരങ്ങളായി പോവുകയും താന്‍ സ്വയം ഒരു രാധകൃഷ്ണശബ്ദമായി മാറുന്നുണ്ടോ എന്നും അവനു തോന്നി തുടുങ്ങിയത്.. ഈ പ്രണയവും തനിക്ക് ശേരിയാവില്ല എന്ന് തോന്നി തുടങ്ങി. ഇതിനിടയില്‍ പഴയ കാമുകി തീരെ വിട്ടു പോയിട്ടുമില്ലായിരുന്നു. അല്ലെങ്കിലും ആദ്യ കാമുകി എന്നും നമ്മുക്ക് പ്രിയപെട്ടതാണല്ലോ..

ഈ രണ്ടു പ്രണയിനികളെയും ദൂരെ കളയാന്‍ ഒരു വഴി കണ്ടു പിടിച്ചു. നല്ല തളിര്‍ വെറ്റിലയും കളിയടക്കയും വാസന ചുണ്ണാമ്പും ചേര്‍ത്തുള്ള മുറുക്ക്. നാലും കൂട്ടി മുറുക്കി തുപ്പി കൊണ്ടിരിക്കാം എന്ന് തീരുമാനിച്ചു.  മുറുക്കും താമരയെ നല്ല മുറുക്കെ കെട്ടിപുണര്‍ന്നു.

ഇപ്പോള്‍, വായനശാലയുടെ മുന്നില്‍, ഇടതു കയ്യിലെ വിരലുകള്‍ക്കിടയില്‍ സിഗരറ്റും, വലതു കയ്യിന്റെ തള്ള വിരലും ചൂണ്ടു വിരലും കൂട്ടി ചേര്‍ത്തു പിടിച്ചതില്‍ ഒരു നുള്ള് പൊടിയുമായി, മുറുക്ക് തുപ്പി എന്റെ കൂട്ടുക്കാരന്‍ താമര , " താമര കുംബിളല്ലോ മമ ഹൃദയം " എന്നും പാടി, മൂന്നു പ്രണയിനികളെയും ചേര്‍ത്തു പിടിച്ചു,  എന്നെ കാണുമ്പോള്‍ മൂക്കും കുത്തി വീണവരുടെ ശബ്ദം പോലെ " ഷുദേ, ഷുകം തന്നല്ലേഡാ  എന്നും പറഞ്ഞുകൊണ്ട്
ചന്തി ബെഞ്ചില്‍ തൊടാതെ കുന്തിചിരിക്കുന്നു. 
 
ദുശീലങ്ങള്‍ പ്രണയം പോലെയാണ്.... തുടങ്ങാന്‍ എളുപ്പമാണ്; വിട്ടു പോവാനാണ് പ്രയാസം. കണ്ടകശനി പോലെയുമാണ്; കൊണ്ടേ പോകൂ....!!!

ഋതുഭേദങ്ങള്‍..

സ്കൂള്‍ ക്ലാസ്സില്‍ നല്ല വസ്ത്രമണിഞ്ഞ് അലൂമിനിയം പെട്ടിയും കാമെല്‍ ബോക്സുമായി വരുന്ന മനോജ്‌ വീണു കയ്യോടിഞ്ഞപ്പോള്‍ എനിക്ക് ദുഃഖം തോന്നാതിരുന്നപ്പോള്‍ എനിക്ക് മനസിലായി എന്നിലൊരു ആസൂയക്കാരന്‍ ഉണ്ടെന്നു.

പരീക്ഷഹാളില്‍ കയറുന്നതിനു മുന്‍പ് കൂട്ടുകാരെ നല്ല മാര്‍ക്ക് ആശീര്‍വദിക്കുകയും മനസ്സില്‍ ഇവര്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യമ്പോള്‍ ഞാന്‍ മനസ്സിലാക്കി എനിക്ക് പൊയ്മുഖമുന്ടെന്നു..

വിവാഹം കഴിഞ്ഞു ഭാര്യയും മക്കളുമൊക്കെയായി, എന്റെ സ്നേഹം ഇവരിലെക്കൊതുങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എനിക്ക് എല്ലാവരോടും സ്നേഹമായിരുന്നെന്നു.

സ്ഥലം വാങ്ങി വീടുവെച്ച ഞാന്‍ BSNL Society യിലും എസ് ബി ഐ യിലും ശമ്പളത്തിന്റെ സിംഹഭാഗം കൊടുക്കെണ്ടിവരുമ്പോള്‍, പിശുക്ക് ഒരു സോഭാവമാക്കാന്‍ ശ്രമിക്കുമ്പോള്‍, മനസിലാക്കുന്നു മുന്‍പ് ഞാനോരു ധനികനായിരുന്നു വെന്നു.

നെറ്റിയുടെ രണ്ടു ഭാഗത്തിലൂടെയും ദേശീയപാതകള്‍ രൂപം കൊള്ളുമ്പോള്‍, നെറുകയില്‍ ഫുട്ബോള്‍ മൈതാനം പ്രത്യക്ഷപെടുമ്പോള്‍ എനിക്ക് ഇടതൂര്‍ന്ന മുടിയുണ്ടായിരുന്ന സത്യം ഞാന്‍ മനസിലാക്കുന്നു.

മുഖത്തെയും കൈകാലുകളിലെയും തൊലിയുടെ സ്നിഗ്തത നസ്തപെടുന്നത് കാണുമ്പോള്‍ എനിക്ക് ഓജസ്സും തേജസ്സുമുള്ള ഒരു മേനി ഉണ്ടായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.

മൂസിയത്തില്‍ മൂന്ന് റൌണ്ട് നടക്കുന്ബോഴേക്കും കിതക്കുന്ന ഞാന്‍ മനസിലാക്കുന്നു എന്നിലെ ചുറ്ചുറ്ക്കും യൌവ്വനത്തിന്റെ തുടിപ്പും നഷ്ടപെടുകയാണെന്നു .

കൌമാരത്തിലും യൗവ്വനത്തിലും എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു മറഞ്ഞ അനഘ്രാതകുസുമങ്ങള്‍  വാടിയ നിര്‍മാല്യമായിട്ടും എന്നെ നോക്കി പുഞ്ചിരിക്കാന്‍ മടിക്കുന്ബോള്‍ ഞാന്‍ മനസിലാക്കുന്നു സൌന്ദര്യം എന്നെ വിട്ടുപിരിഞ്ഞെന്നു...

ഞാന്‍, എന്റെ, എനിക്ക് എന്നീ വാക്കുകള്‍ എന്റെ നിഘണ്ടുവില്‍ ആവശ്യത്തിനും അനാവശ്യത്തിനും ആവോളം വന്നടിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കുന്നു പണ്ട് ഞാന്‍ ഒരു സ്വാര്‍ത്ഥനല്ലായിരുന്നുവെന്നു..

ഞാന്‍ ഞാനല്ലാതെവയാവുംബോഴാണ്,  ഞാന്‍, ഞാനായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്‌...

എന്നും മാറ്റത്തിന് വിധേയമയികൊണ്ടിരിക്കുന്ന ഞാന്‍ എന്നിട്ടും പറയുന്നു എനിക്കൊരു മാറ്റവുമില്ലെന്നു.....................!!!!!!

സ്ത്രീജന്മം...


അമ്മയായും സഹോദരിയായും ഭാര്യയായും മകളായും നമ്മില്‍ സ്നേഹത്തിന്റെ,  വാല്‍സല്യത്തിന്റെ ക്ഷീരധാര ചൊരിയുന്ന ദേവജന്മങ്ങള്‍...

ചരിത്രത്തിലുടനീളം പുരുഷന്റെ നിഴലുകലായി മാത്രം ജീവിക്കാന്‍ വിധിക്കപെട്ടവര്‍..

ഗാന്ധാരി;  ഭര്‍ത്താവു കണ്ടു രസിക്കാത്ത ഒന്നും തനിക്കു വേണ്ടെന്നു പറഞ്ഞു കാഴ്ചകളെ കൊട്ടിയടച്ചു പടിക്കു പുറത്താക്കി ഇരിക്കപിണ്ഡം വെച്ചവള്‍..

കുന്തി;  ഒരു ഷണ്ഡനെ കെട്ടി, രാജകുലം അന്ന്യം നിന്ന് പോകാതിരിക്കാന്‍ എവിടെ നിന്നോക്കെയോ വിത്തുകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപെട്ട ഉര്‍വ്വരജന്മം.

ദ്രൌപദി;  അഞ്ചുപേര്‍ക്ക്‌ മാറി മാറി പായ വിരിക്കേണ്ടി വന്നവള്‍. പണയപെട്ടവനാല്‍ പണയപെടുത്തി, കുടുംബസദസ്സിനു, വന്ദ്യവയോധികര്‍ക്ക്, ഗുരുജനങ്ങള്‍ക്ക് മുന്നില്‍ ചേലയുരിയപെട്ടവള്‍..

സീത;  ഭര്‍ത്താവിനോടൊപ്പം ഏതു കാട്ടിലും മേട്ടിലും അയോധ്യ തീര്‍ത്തവള്‍,  സംശയത്തിന്റെ സര്‍പ്പദംശനത്തിലുണ്ടായ പുരുഷന്റെ അഭിമാനക്ഷതത്തിനു ജീവിതം ത്യജിക്കേണ്ടി വന്നവള്‍..

ഊര്‍മിള;  പുരാണങ്ങളിലെ ആദ്യത്തെ വിരഹിണി, രാമന്റെ നിഴലിനെ പരിണയിച്ചതിന്റെ പരിണിതഫലം..

അങ്ങ് നിന്നിങ്ങോളം സ്ത്രീ വെറും നിഴലാണ്, നിശബ്ദയാണ്, സഹനമാണ്..

മനം മടുക്കുന്ന ഓരോ സ്ത്രീയുടെയും അഭിലാഷം അടുത്ത ജന്മം ഒരു ആണായി പിറക്കണേ എന്നാണു. എന്നാല്‍ എത്ര പുരുഷന്മാര്‍ ആഗ്രഹിക്കുന്നുണ്ട് ഒരു പെണ്ണായി പിറക്കണേയെന്ന്...?

ഏതു പുരുഷന് സാധിക്കും ഒന്‍പതു മാസം ഒരു കുഞ്ഞിനെ ചുമക്കാന്‍,
കമിഴ്ന്നോ, ചരിഞ്ഞോ കിടക്കനാവാതെ, 

ഓടാനാവാതെ, ചാടാനാവാതെ,
നാല് ചുവരുകള്‍ക്കുള്ളില്‍ തന്റെ ജീവിതം തളച്ചിടാന്‍,

എല്ലുകള്‍ പൊടിയുന്ന വേദന തിന്നു പ്രസവിക്കാന്‍, പറയാതെ പറയുന്ന കുഞ്ഞിന്‍റെ ഭാഷ മനസ്സിലാക്കാന്‍ ...?

രതിസുഖത്തിലാറാടി വിത്ത്‌ വിതച്ചു കൈ വീശി നടക്കുന്ന ഭാഗ്യജന്മങ്ങള്‍ നമ്മള്‍......

സര്‍വംസഹകളായ,
സഹനശക്തിയുടെ മൂര്‍ത്തിഭാവങ്ങളായയ,
ശക്തിസ്രോതസ്സുകളായ സ്നേഹസ്വരൂപങ്ങള്‍ക്ക് മുന്നില്‍ സംഷ്ടംഗ പ്രണാമം.....

ഇത്തിള്‍കണ്ണികള്‍..

അസഹ്യമായ്‌ ചൂടുള്ള മെയ്‌ മാസത്തില്‍ തമ്പാനൂര്‍ റെയില്‍വേ സ്റേഷനില്‍ നാട്ടില്‍ പോകാന്‍ ട്രെയിന ഇരിക്കുമ്പോള്‍ അമൃത എക്സ്പ്രസ്സ്‌ വന്നു നിന്നു. എ സി കമ്പാര്‍ട്ട്മെന്‍റ്  കണ്ട അമ്മു ചോദിച്ചു.. 

അച്ചാ, എന്താ സുഖാല്ലേ ഈ എ സി യില്‍ പോകാന്‍.  ചൂടില്ല, പൊടിയടിക്കില്ല, നല്ല വൃത്തിയുമുണ്ട്., സുഖ ഉറക്കം. എന്താ നമ്മള്‍ വല്ലപ്പോഴും മാത്രം അതില്‍ പോണേ..?

ഞാന്‍ അതിന് മറുപടി പറഞ്ഞില്ല. 


" വാ നമ്മുക്ക് നടക്കാം..". 

അവളെയും കൊണ്ട് ഞാന്‍ വണ്ടിയുടെ ഏറ്റവും പിന്നിലെത്തി. ജനറല്‍  കമ്പാര്‍ട്ട്മെന്‍റ് തിങ്ങി നിറഞ്ഞു ജനങ്ങള്‍ ശ്വാസം വിടാന്‍ പഴുതില്ലാതെ നില്‍ക്കുന്നു. ദൈന്യത തുളുമ്പുന്ന മുഖങ്ങള്‍.. എല്ലും തോലുമായ സ്ത്രീ ജനങ്ങള്‍, വയസ്സന്മാര്‍, കാലില്ലത്തവര്‍.. തിക്കി തിരക്കി നില്‍ക്കുന്നു. പത്താം ക്ലാസ്സുകാരിയോടു പിന്നെയൊന്നും പറയേണ്ടി വന്നില്ല. അവള്‍ എന്നെ നോക്കി എല്ലാം മനസ്സിലായപോലെ മന്ദഹസിച്ചു; ഞാനും.. വീണ്ടും തിരിച്ചു നടന്നു എ സി യുടെ മുന്നിലെത്തിയപ്പോള്‍ അവള്‍ ഉള്ളിലേക്ക് നോക്കി പറഞ്ഞു :

അച്ചാ, ഈ വെളുത്ത ഖദര്‍വേഷക്കാര്‍ നിറഞ്ഞിരിക്കുകയാനല്ലോ ഇതില്‍.  അതെന്താ ഈ ഖദര്‍ധാരികള്‍ ഇതില്‍ മാത്രമേ പോവൂ. നമ്മുടെ സ്ലീപ്പര്‍ക്ലാസ്സിലും ഇവരെ കാണാറില്ല ലോ..? ഇ രാഷ്ട്രീയം കൊണ്ട് നടക്കുന്നവര്‍ക്ക്  ഇത്രയും വരുമാനമുണ്ടോ?

എനിക്ക് ആധിയായി, ഇവള്‍ പഠനം ഉപേക്ഷിച്ചു ഇതിലേക്ക് ഇറങ്ങി പുറപ്പെടുമോ എന്ന് ശങ്കിച്ച് ഉടനെ പറഞ്ഞു.

അയ്യോ മോളെ, ഇവര്‍ ജനങ്ങള്‍ സേവിക്കുന്നവരാന്..  ഇവര്‍ അവിടെ ജനറല്‍ കമാപ്ര്‍ത്മെന്റില്‍ കണ്ടവര്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരാണ്. ഇ വര്‍ക്ക് നല്ല ഭക്ഷണം,  ഉറക്കം , വിശ്രമം ഒക്കെ കൊടുക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇവരൊക്കെ നമ്മുക്ക് വേണ്ടി സമരം ചെയ്യുന്നത് നീ ടി വി യില്‍ കണ്ടിട്ടില്ലേ,
പോലീസിന്റെ  അടി കൊള്ളൂന്നതും. ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.  ഇവര്‍ക്ക് ജനസേവനം ആണ് ജീവിതവൃതം. സമരത്തിന്റെ തീചൂളകളില്‍ പാതിവേന്തെരിഞ്ഞ ജീവിതമാണ് ഇവരുടേത്. ഇവിടത്തെ സാധരണക്കാരന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് തപം ചെയ്തു കല്ലും മുള്ളും ചവിട്ടി, കഷ്ടപാടുകളും ദുരിതങ്ങളിലും പങ്കാളികളായി സാധരണക്കാരന്റെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നവരാണിവര്‍..

അവളുടെ ചോദ്യം വൈകിയില്ല..

അച്ചാ? സാധാരണക്കാരന്റെ വിഷമം പന്കുവെക്കേണ്ട, തോളോട് തോള്‍ ചേര്‍ന്ന് നടക്കേണ്ട, അവരുടെ ദുരിതം മനസ്സിലാക്കേണ്ട ഇവരെന്താ പിന്നെ ജനറല്‍ കംപ്ര്‍ത്മെന്റില്‍ കയറാത്തത്...?

സത്യം കേള്‍ക്കുമ്പോള്‍ ഉത്തരത്തിലിരിക്കുന്ന പല്ലി ചിലക്കുന്ന പോലെ ട്രെയിന്‍ ചൂളം വിളിച്ചു......

അയനം

സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു പാട്ടുകാരനാവണമെന്നായിരുന്നു ആഗ്രഹം. കുറെ പേരുടെ ക്ഷമ പരീക്ഷിച്ചത് മാത്രമായിരുന്നു അതിന്റെ ബാക്കിപത്രം. കോളേജില്‍ എത്തിയപ്പോള്‍ എം ടി യും മുകന്ദനും മാധവിക്കുട്ടിയും ഒ. വി. വിജയനും സി. രാധകൃഷ്ണനുമൊക്കെ സന്തതസഹചാരികളായി ഒപ്പം കൃഷ്ണന്‍നായര്‍ സാറും ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുമുള്ള കലാകൌമുദിയും മദനന്റെ വരകളും വര്‍ണ്ണങ്ങളും നിറഞ്ഞ മാതൃഭൂമിയും.  കൂടല്ലൂരും ചമ്രവട്ടവും മയ്യഴിയും ഖസാക്കുമൊക്കെ വടക്കാന്ചെരിയിലേക്ക് വിരുന്നു വരികയായിരുന്നു. അല്ലെങ്കില്‍ വടക്കാന്ചെരിയും കുമ്പളങ്ങാടുമോക്കെ ഈ ദേശങ്ങളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഞാനും, എന്നിലൂടെ എന്റെ ദേശവും ഇതുപോലെ അറിയപെടണമെന്നു തിരതല്ലുന്ന അഭിലാഷമായി മനസ്സിനെ മദിക്കാന്‍ തുടങ്ങി.  ഒപ്പം എം എ മലയാളത്തില്‍ ചെയ്തു സാതിഹ്യമണ്ഡലത്തിലെ അപാരസീമകളെ താണ്ടണമെന്നും.

പക്ഷെ എഴുതാന്‍ ശ്രമിച്ചിട്ട് ഒന്നും വരുന്നില്ല. വരുന്നതൊക്കെ എവിടെയോ വായിച്ചു മറന്നവയായിരുന്നു. ബീഡി വലിച്ചു നോക്കി, ചാരായം കുടിച്ചു, ഊശാന്‍ താടി വളര്‍ത്തി, ജുബയിട്ടു, ബുജിസഞ്ചി തൂക്കി, കിം ഫലം... വായനയുണ്ട്, സാഹിത്യകാരന്റെ നല്ല ലുക്ക്‌ വരുന്നുണ്ട്.  സംസാരത്തിലും സാഹിത്യം അലയടിക്കുന്നുണ്ട്,  നാവില്‍ ശ്രീയുണ്ട് പക്ഷെ എഴുത്ത് മാത്രം വരുന്നില്ല, പലരും രൂപവും സംസാരവും കണ്ടു ചോദിക്കുമായിരുന്നു എഴുതുമോ? ആദ്യം കവിതയെഴുതാന്‍ ശ്രമിച്ചു. നമ്പ്യാര്‍ മാഷിന്റെ മകളെപോലെ തന്നെ ഈ കവിതയും എന്റെ മുഖത്ത് തന്നെ കാര്‍ക്കിച്ചു തുപ്പി,   ഈറ്റപ്പുലിയെ പോലെ ചീറി നടന്നു പോയി. കഥയില്ലാത്തവന്റെ "കഥ"എഴുതാനുള്ള ശ്രമവും  മണിയറയില്‍ കയറിയ പുതുമണവാളനെപോലെ  "ശല്യപ്പെടുത്തരുത് " എന്ന് പറഞ്ഞു   ശബ്ദത്തോടെ കതകടച്ചു പടിയടച്ചു പിണ്ഡം വെച്ചു.  എഴുതിയ ലേഖനങ്ങള്‍ ആര്‍ക്കും പിടി കിട്ടാതെയും പിടി കൊടുക്കാതെയും സ്വയം എരിഞ്ഞടങ്ങി.. ഞാന്‍ വെറും സുധാകരനായും,  വടക്കാഞ്ചേരി ഒരു നിയോജകമണ്ടലമായും അവശേഷിച്ചു.. വാരികകളിലേക്ള്ള കത്തുകളിലും വായനശാലയിറക്കിയ കയ്യെഴുത്ത് മാസികയിലെ സാഹിത്യ നിരൂപണത്തിലും  മരുമകന്റെ വീട്ടില്‍ അമ്മായിഅമ്മയുടെ അടുക്കളജീവിതം പോലെ എന്റെ രചനകള്‍ ഒതുങ്ങിപോയി.

കോളേജിനു ശേഷം പിന്നെ കഷ്ടപാടുകളുടെയും ദുരിതങ്ങളുടെയും ഇരുട്ടും വേവും നിറഞ്ഞ ഇരുണ്ട താഴവരകള്‍ ആയിരുന്നു. പിടിച്ചു നില്ക്കാന്‍ പാടുപെടേണ്ടിവന്ന ദിനങ്ങള്‍,  കാലാവധി കഴിഞ്ഞ വസ്ത്രങ്ങള്‍ ഓണപതിപ്പിലെ സര്‍ഗ്ഗഭാവന വറ്റിയ എഴുത്തുകാരുടെ ശുഷ്ക്കരചനകള്‍ പോലെ എനിക്ക് ചേരാതെ എന്നെ പൊതിഞ്ഞു നിന്നു.  എണ്ണപുരണ്ട, മുഖകുരുക്കള്‍ സംഹാര താണ്ടവം നടത്തിയ മുഖവും, കോലന്‍ മുടിയും കണ്ണാടിയെപോലും പേടിപ്പിച്ചുരുന്നുവെന്നു തോന്നി.  വീടു ഭീതിയുണര്‍ത്തുന്ന ഒരു പ്രേതാലയം പോലെ എന്നെ പേടിപ്പിക്കാന്‍ തുടങ്ങി. " ന്താ ഒന്നും ആയില്ലേ, ടൂടോറിയാല്‍ കൊണ്ട് എത്രകാലം? " എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പൂവിന് ചുറ്റും വട്ടമിട്ടു പറക്കുന്ന വണ്ടുകളെ പോലെ എന്നെ വലയം ചെയ്തു.. ഞാന്‍ എന്നിലേക്ക് ഉള്‍വലിയാന്‍ തുടങ്ങി. വായനശാലയും ടൂടോറിയലും പകല്‍ സമയങ്ങളില്‍ എനിക്കൊളിചിരിക്കാനുള്ള സങ്കേതങ്ങളായി, യാത്രകള്‍ രാത്രിയില്‍ മാത്രമായി. യാമിനി എന്റെ കൂട്ടുകാരിയായി, . ഞാനോഴുക്കിയ കണ്ണീര്‍ കണ്ടതും തുടച്ചതും അവള്‍ മാത്രമായിരുന്നു. ഇരുട്ടിനെ പ്രണയിച്ച ഞാന്‍ രജനിയുടെ രമണനായി.

പിന്നെ ജോലി തേടിയുള്ള അലചിലുകള്‍, കോയമ്പത്തൂര്‍, ബോംബേ ( എന്ത് മുംബൈ, അതിനൊക്കെ ബോംബെ കാണണം മോനെ) ബാംഗ്ലൂര്‍, പഞ്ചാബ്‌, ഡല്‍ഹി.. മേച്ചില്‍ പുറങ്ങള്‍ മാറി മാറി വന്നു. ജീവിതം കണ്ടു,  സഹനങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കൊടുത്തു, ഭാഷകള്‍ സ്വയത്തമാകി, സൌന്ദര്യം വന്നു, സൌന്ദര്യത്തെ തേടി, സൌന്നര്യധാമങ്ങള്‍ ഒഴുകിയെത്തി, വാഗ്ധോരണികളില്‍ മൂക്ക് കുത്തി വീണു, മുല്ലവല്ലിയെ പോലെ ഉടയാടകളില്ലാതെ അവര്‍ ചേര്‍ന്ന്  ഒട്ടി നിന്നു. ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. പടവെട്ടി മുന്നേറുകയായിരുന്നു, ഒരു തുള്ളി ചോര ചിന്താത്ത യുദ്ധം.. ജീവിത യുദ്ധം..

ഇന്ന് നാല്പ്പത്തിയന്ചിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ പാദമുദ്രകളില്‍ കണ്ണനീരുണ്ട്, ചിന്തയുണ്ട്, ചിരിയുണ്ട്, മോഹമുണ്ട്, അതിനേക്കാളേറെ മോഹഭംഗങ്ങളുണ്ട്, ഭാഗ്യമുണ്ട്, ഭാഗ്യകേടുകളും. ഇല്ലാത്തത് ചതിയും വഞ്ചനയും കാപട്യവുമാണ്.. ഇതുവരെ എന്നെയറിയാത്ത പത്തുപേര്‍ മുഖപുസ്തകത്തിലൂടെ എന്നെ അറിയുന്നു, എന്റെ എഴുത്തിനെ ആദരിക്കുന്നു, . സുധാകരനോടൊപ്പം പത്തുപേര്‍ വാടക്കന്ചെരിയെ കൂടി അറിയുന്നു. ദേശത്തിന് ഞാന്‍ തിരികെ നല്‍കുന്ന ദേശപൂജയാണ് എന്റെ പേരിനോടൊപ്പം ദേശവും ഖ്യതിയാര്‍ജിക്കുകയെന്നത്. വാടക്കന്ചെരിയെ നാലുപേര്‍ അറിയുന്നതില്‍ എനിക്ക് ചാരിതാര്‍തത്യമുണ്ട്, എന്നെ എന്റെ  പേര് പറയാതെ വടക്കാഞ്ചേരി എന്ന് വിളിക്കുന്നതില്‍ അന്തസ്സും അഭിമാനവുമുണ്ട്.

ഒരു ബ്ലോഗ്‌ തുടങ്ങുകയാണ്.  ആക്ക്രികള്‍ ചെര്‍ത്തിടുക എന്നെ ഇതിനു അര്‍ത്ഥമുള്ളൂ.. എന്റെ എഴുത്തിനേക്കാള്‍ എന്നെ ഇഷ്ടപെടുന്ന നിങ്ങള്‍ എന്നെ ചേര്‍ത്ത് പിടിച്ചപോലെ എന്റെ എഴുത്തിനെയും ഹൃദയത്തോട് ചെര്തുപിടിക്കുമെന്ന വിശ്വാസത്തില്‍, എന്റെ കുത്തികുറിക്കലുകള്‍ പുതിയ രൂപത്തില്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇതിലെ ഏതെന്കിലും വരികള്‍ ചുണ്ടുകളില്‍ പുഞ്ചിരി വിരിയെചെന്കില്‍, കണ്കൊണ്കളില്‍ ഒരു മിഴിനീര്‍ ഉരുണ്ടുകൂടാന്‍ കാരണമായെന്കില്‍, എന്നെപോലെതന്നെ മറ്റൊരാള്‍കൂടിയുണ്ട് എന്ന തോന്നാല്‍ ഉണ്ടാക്കിയെങ്കില്‍, ഞാന്‍ ചിന്തിച്ചത് ഈ വരികളിലുണ്ട് എന്ന് തോന്നിപ്പിച്ചുവേന്കില്‍,
ഈ വരികളില്‍ ഒരു മനുഷ്യനെ എനിക്ക് കാണാന്‍ കഴിഞ്ഞു എന്ന ബോധം ഉളവക്കിയെന്കില്‍ ഞാന്‍ കൃതാര്‍ത്ത്നായി..

സമര്‍പ്പിക്കുകയാണ്; മുഖപുസ്തകത്തിലെ എന്റെ പ്രിയപെട്ടവരുടെ കൈകളിലേക്ക്...

നിറഞ്ഞ സ്നേഹത്തോടെ, സുധാകരന്‍ വടക്കാഞ്ചേരി...

സഫലമീ യാത്ര...


ഏതൊരു വിഷയത്തിലും എന്നെ അല്ലെങ്കില്‍ എന്റെ ചുറ്റുമുള്ളവരെ കൂടി കക്ഷി ചേര്‍ത്തെ എഴതാനോക്കൂ.. അതുകൊണ്ട് തന്നെ ബന്ധുജനങ്ങള്‍, നാട്ടുക്കാര്‍ ഒക്കെ എന്നെ ശപിച്ചു, പ്രാകി കൈ വിട്ടു. .    പോട്ടെ.  അനിഴം നാളുകാരനായ എനിക്ക് ബന്ധുക്കളെ കൊണ്ട് അല്ലെങ്കിലും ഒരു ഗുണവും ഉണ്ടാകാന്‍ ഇടയില്ല..

അന്നും ഇന്നും മതവും രാഷ്ട്രീയവും എനിക്ക് രണ്ടാംകെട്ടിലെ മക്കളെ പോലെയാണ്. സാഹിത്യമാണ്, അല്ലെങ്കില്‍ ആയിരുന്നു ജീവവായു. നാന സിനിമവാരികയുടെ സെന്റര്‍ പേജ് തുറക്കുന്ന പോലെ, കിട്ടിയാലുടനെ, കലാകൌമുദിയുടെയും മാതൃഭൂമിയുടെയും പേജുകള്‍ ദീര്‍ഘമായി മണക്കും. വായന പിന്നെയാണ്. അതുകൊണ്ടാണ് അക്ഷരാര്‍ഥത്തില്‍ വായന ജീവവായു എന്നൊക്കെ പറഞ്ഞത്. കൂടാതെ അന്ന് മൂന്നുനേരം ഭക്ഷണം ഉറപ്പില്ലായിരുന്നു. " വിശക്കുന്ന മനുഷ്യ, പുസ്തകം കയ്യിലെടുക്കൂ, അത് ഒരു "ആയുധ"മാണ് എന്നുള്ളത്  "ഭക്ഷണ"മാണ് എന്ന് ഞാന്‍  ബെര്തോലെക്റ്റ്‌ ബ്രക്ടിനെ തിരുത്തി. നര്‍മവും രതിയുമാണ് ഇഷ്ട വിഷയങ്ങള്‍. പിന്നെ പിന്നെ വായനയോക്കെ ശുഷ്ക്കിച്ചു, ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ വക്രിച്ചു, കൊഞ്ഞനം കുത്തി തുടങ്ങിയപ്പോള്‍ എല്ലാം കൈ വിട്ടു,  മറ്റുള്ളവരെ പോലെ വെട്ടിപിടിക്കാന്‍ ശ്രമിചില്ലെന്കിലും പിടിച്ചു നില്കാനുള്ള തത്രപാട് ആയിരുന്നു. ഓട്ടമത്സരത്തില്‍ ഒന്നാമനായതുമില്ല,   പലതും കൈ വിട്ടു പോയി താനും. സാഹിത്യവും, ഒപ്പം പ്രേമിച്ച പെണ്ണും. ഊര്‍ന്നു പോകുന്ന മണല്‍ തരികളെ പിടിച്ചു നിര്‍ത്താനാവാതെ, താന്‍ നേടിയ ദ്രൌപദിയെ ചേട്ടന്റെ മണിയറയിലേക്ക്‌ ആദ്യരാത്രിയില്‍  പോകുന്നത് കണ്ടു  നിര്‍വികാരനായി, നോക്കി നിന്നു. ദാരിദ്ര്യം ഒരു ശാപമാണെന്ന് മനസിലൂട്ടിയുറപ്പിച്ച നാളുകള്‍, ദരിദ്രനായി ജനിച്ചു, ദരിദ്രനായി ജീവിച്ചു, ദരിദ്രനായി തന്നെ മരിക്കുമെന്ന് തോന്നിയ കാലഘട്ടം.

തിരിഞ്ഞു നോക്കുംബോള്‍ വെടിക്കെട്ട്‌ കഴിഞ്ഞ പൂരപറമ്പ് പോലെ ചിന്നി ചിതറി കിടക്കുന്ന കൌമാര യൌവനങ്ങളുടെ ഊര്‍ജം നഷ്ടപെട്ട കിതപ്പുകളും ഗദ്ഗദങ്ങളുടെ തളര്‍ച്ചയും. ഇന്ന് ജീവിതം സ്വര്‍ഗമാണ്.  പിന്നിട്ട വഴികളെ കുറിച്ച് ആലോചിക്കുമ്പോള്‍, തികട്ടി വരുന്ന ഗതകാല സ്മരണകളില്‍ വര്‍ണപോലിമ വാരി വിതറുന്ന പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധമില്ല, 

പാറി പറന്നു നടക്കുന്ന ചിത്ര ശലഭങ്ങലില്ല,
കൈ തണ്ടയില്‍ അവള്‍ ഏല്പിച്ച നഖക്ഷതങ്ങളില്ല,
ഞെരിഞ്ഞമര്‍ന്നുതിര്‍ന്നു വീണ ചുവന്ന വളപ്പോട്ടുകളില്ല,
ചെഞ്ചായം തൂവിയ ചുണ്ടുകളുടെ സ്നിഗ്ദ്ധതയില്ല.
ഉള്ളത് പച്ചയായ ജീവിതത്തിന്റെ തീക്ഷണങ്ങളായ അനുഭവങ്ങളും ഒറ്റപ്പെട്ട, അടക്കിപിടിച്ച ആഗ്രഹങ്ങളുടെ, അഭിലാഷങ്ങളുടെ തേങ്ങലുകളും മാത്രം ....

എന്നാലും ധന്യനാണ്, സന്തോഷവനാനു, കൃതാര്‍തനുമാണ്.. ജീവിതത്തിനു വര്‍ണവസന്തം നല്കിയ ഒരു കൂട്ടുകാരി, കണ്ണിനു കണ്ണായ രണ്ടു കന്മണികള്‍,  കടമുന്ടെന്കിലും  കേറി കിടക്കാന്‍ ഒരു വീട്,

ഈ സ്വപ്ങ്ങളോക്കെയല്ലേ അറുപതു/എഴുപതുകളില്‍ ജനിച്ച നമ്മള്ക്ക് ഉണ്ടായിരുന്നത്? അപ്പോള്‍ സഫലമായില്ലേ എന്റെ ജീവിതം. സഫലമീയാത്ര, പ്രിയ മിത്രങ്ങളെ, തീര്‍ത്തും സഫലം.....

മാമ്പഴം...

വടക്കാഞ്ചേരി സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. മലയാളത്തില്‍ വയലോപ്പിള്ളിയുടെ "മാമ്പഴം" കവിത പഠിക്കാന്‍ ഉണ്ടായിരുന്നു. മലയാളം എടുത്തിരുന്ന തങ്കമണി ടീച്ചര്‍, വായില്‍ അരിമണി ഇട്ടപോലെ ഇപ്പോഴും കടിച്ചു കടിച്ചു കൊണ്ടിരിക്കും. ടീച്ചര്‍ ക്ലാസ്സില്‍ വരും കവിതയുടെ ആദ്യത്തെ വരി വായിക്കും :

അന്കണ തയ്മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ,
അമ്മ തന്‍ നേത്രത്തില്‍. നിന്നുതിര്‍ന്നു ചുടുകണ്ണീര്‍ ....

എന്ന് രണ്ടു വരി കഴിയുമ്പോഴേക്കും ഇന്നത്തെ മെഗാ സീരിയല്‍ നടികളെ വെല്ലും വിധം അല്ലെങ്കില്‍ വൈലോപ്പിള്ളി തങ്കമണി ടീച്ചറുടെ ജീവചരിത്രമാണോ എഴുതിയത് എന്ന് തെറ്റിദ്ധരിക്കും വിധം ടീച്ചറുടെ കണ്ണുകളില്‍ നിന്ന് ഡാം 999 സിനിമയിലെ പോലെ വെള്ളം അനര്‍ഗളം പ്രവഹിക്കാന്‍ തുടങ്ങും. കൈലേസുകളും സാരിതുമ്പും നനഞ്ഞു കുതിരും, മുഖം വിവര്‍ണമാകും, മൂക്കിലൂടെ വരുന്ന കൊഴുത്ത ദ്രാവകം മുകളിലേക്ക് വലിക്കും, മേശയില്‍ കയ്യും കുത്തി, മുഖം താഴ്ത്തി, പൂതനക്ക് വിശപ്പടക്കാന്‍ വിട്ടു കൊടുത്ത കുട്ടിയുടെ അമ്മയെ പോലെ തേങ്ങും, വിങ്ങും വിതുമ്പും. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെ പീഡനം സഹിക്കാഞ്ഞു സാരിത്തുമ്പ് കൊണ്ട് മൂക്കുപിഴിഞ്ഞു സ്വന്തം വീട്ടിലേക്കു വരുന്ന പെണ്ണിനെ പോലെ കരഞ്ഞു വീര്‍ത്ത മുഖവുമായാണ് ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് തിരിച്ചു പോകാറുള്ളത്.

ദിവസങ്ങള്‍ കടന്നു പോയി, ടീച്ചര്‍ രണ്ടു വരിക്കപ്പുറം കടന്നില്ല. ചുടു കണ്ണീര്‍ പ്രവഹിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ ഹാപ്പി ആയിരുന്നു. അഞ്ചു മിനിറ്റ് മാത്രമെ ക്ലാസ്സ്‌ കാണുള്ളൂ.. ടീച്ചര്‍ തന്റെ അണപോട്ടിയോഴുകുന്ന ദുഃഖം അമര്‍ത്താന്‍ പാടുപെടുമ്പോള്‍,  പൂമ്പാറ്റയും കണ്ണാടി വിശ്വനാഥന്റെ മായാവിയും അമ്പിളി അമ്മാവനും ക്ലാസ്സില്‍ കൈകളില്‍ നിന്ന് കൈകളിലേക്ക് ടീച്ചറുടെ കണ്ണീര്‍ പ്രവാഹതോടൊപ്പം പടര്‍ന്നു കൊണ്ടിരുന്നു. ടീച്ചര്‍ ഇതൊന്നും അറിയാതെ ചുടു കണ്ണീര്‍ വാര്‍ത്തുകൊണ്ടേയിരുന്നു. അവസാനം ഈ മാംബഴത്തെ ഓര്‍ത്ത്‌ രണ്ടു തുള്ളി കണ്ണീര്‍ ഞങ്ങളും വീഴ്ത്തെണ്ടിവന്നു..

കൊല്ല പരീക്ഷക്ക്‌ എട്ടു മാര്‍ക്കിന്റെ ചോദ്യം അതില്‍ നിന്നായിരുന്നു!!!

Tuesday 18 June 2013

അഭ്യാസകാഴ്ച...

ഇന്ദ്രപ്രസ്ഥത്തില്‍ അഭ്യാസകാഴ്ചകള്‍ നടക്കണ ടൈം . പാണ്ടവമാധ്യനായ പാര്‍ഥന്റെ ബെസ്റ്റ്‌ ടൈം!! തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു ഞെളിഞ്ഞു നിക്കണ സമയത്ത് ദാണ്ടെ സൂര്യതേജസ്വോടെ കെടന്നു വരന് ഒരുത്തന്‍, അവിഹിത ഗര്ഭതിലെയായത് കൊണ്ട് മുന്നോക്കകാരനായിട്ടും പിന്നോക്കക്കാരന്റെ അപമാനം പേറേണ്ടി വന്ന , സൂതപുത്രന്‍, കര്‍ണ്ണന്‍.... 

ലവന്‍ പറഞ്ഞ് :

ഡേയ്, എന്തരു പോളപ്പു പളക്കനത്...? ലധികം കെടന്നു പോളക്കാതെ.... നീ കാണിച്ച ലതെല്ലാം ലതിനെക്കം ഗംഫീരമായി ഞാന്‍ കാണിച്ചു തരമാടെയ്... എന്തരു ? ലപ്പോ തോടങ്ങല്ലേ...?

ലവന്‍ തൊടങ്ങി.. പാര്‍ഥന്റെ തന്തയായ ഇന്ദ്രന്‍ ആകാശത്ത് വന്നു അനുഗ്രഹങ്ങള് ചൊരിഞ്ഞ്, ലവന്റെ പക്ഷം ചേര്‍ന്ന്. ലത് കണ്ടു സൂര്യന്‍ മേഘങ്ങളെ ഒക്കെ ഓട്ടിച്ചു കര്‍ണ്ണന്റെ മേല്‍ പ്രഭ ചൊരിഞ്ഞ്... അങ്ങനെ തന്തമാര്‍ ഓരോ ചേരിയിലായി.. അര്‍ജുനന്‍ കട്ടയും പടവും ഏകദേശം മടക്കി നിക്കുമ്പോ ലവന്റെ കലിപ്പ് തീരാതെ വീണ്ടും :

ഒരു കയ്യാന്‍കളി കൂടെ നോക്കനോടെയ്....?

അര്‍ജുനന്‍ ഉവാച.... സംഗതി അലമ്ബാവൂന്നു കണ്ട ഫീമന്‍ ചാടി വീണ്‌ പറഞ്ഞ്..

നീയെത് പയലേ...? നെന്റെ വീടെവിടെ? തന്തേടെ പെരെന്തെരു?

ഫീമന്‍ തന്നേ ചോയിക്കണം.. ലവന്മാര്‍ അഞ്ചു പേരുടെ തന്തയുടെ കാര്യത്തില്‍ തന്നെ ഒരു പിടിയുംല്ല.. എന്നിട്ടാണ് കര്‍ണ്ണന്റെ മേക്കട്ട് കേറനത്... സുയോധനന്‍ പറഞ്ഞ് ; നെന്റെ തന്തയുടെ തീയൂമാനം ആയൂട്ടു യെവന്റെ തീരുമാനിക്കാം കേട്ട.. യെവനെ ഞാന്‍ അങ്ക രായിത്തെ രായാവായി വാഴിചിരിക്ക്നു.. തോടങ്ങട്ടെ അടി...

ഇത് കേട്ട് കുന്തം പോലെയിരുന്ന കുന്തി അന്തിച്ചു ചന്തിയും കുത്തി കൊഴഞ്ഞു വീണ്‌...

മക്കള്‍ പരസ്പരം പോരാടുന്നതു  കണ്ടു,  മാനത്ത് പിതാക്കള്‍ കക്ഷി ചേരുന്നത് കണ്ട ഒരു അമ്മയുടെ മോഹാലസ്യം... ഒരേ വയറ്റില്‍ പിറന്ന രണ്ടു മക്കള്‍ സ്വത്തിനും പേരിനും പെരുമയ്ക്കും പരസ്പരം പോരാടാന്‍ ഒരുങ്ങി നില്‍ക്കുന്നു... തന്തമാര്‍ വേറെ വേറെ ആയതിനാല്‍ അവര്‍ ഓരോരുത്തരുടെയും പക്ഷം പിടിക്കുന്നു.. ഇതിനിടയില്‍ വിങ്ങി, ഞെരുങ്ങി നുറങ്ങുന്നത് സ്ത്രീ ഹൃദയമാണ്, അമ്മഹൃദയമാണ്..

അന്നും ഇന്നും പിതാകളുടെ ഈഗോ ക്ലാഷുകള്‍ക്കിടയിലും മക്കളുടെ പാരമ്പര്യ സ്വത്തിന് വേണ്ടിയുള്ള വടംവലികല്‍ക്കിടയിലും അച്ഛനും മക്കളും തമ്മിലുള്ള തലമുറ വ്യത്യാസങ്ങളുടെ ശീത സമരങ്ങല്‍ക്കിടയിലും വെന്തു നീറുന്ന ഹൃദയം അമ്മയുടേതാണ്.

കണ്ണീരോഴുക്കാന്‍ വേണ്ടി ജന്മമെടുക്കുന്ന വര്‍ഗം.

ഭക്തിശിരോമണി

ഭക്തിശിരോമണി സുധാകരന്‍ :

ചെലവ് :

മുപ്പതു രൂപയ്ക്കു ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ.

രണ്ടു രൂപയ്ക്കു വാങ്ങിയ കെട്ടില്‍ നിന്ന് ഒരു തിരി..

ഒരു സ്പൂണ്‍ നല്ലെണ്ണ.....

ഒരു രൂപയുടെ തീപ്പെട്ടിയില്‍ നിന്ന് ഒരു കൊള്ളി...

പ്രാര്‍ത്ഥന ( പ്രതീക്ഷയും) :

രണ്ടു കോടിയുടെ ലോട്ടറി അടിക്കണം
അരുന്ധതി ; ഡോക്ടര്‍ ആവണം
സിദ്ധാര്‍ത് : സിവില്‍ സര്‍വീസ്‌ കിട്ടണം
ജയക്ക് ഞാന്‍ തട്ടി പോണവരെ വരെ ആയുസ്സ് കൊടുക്കണം...

ഇന്‍ഫ്ര റെഡ്‌ ശബ്ദത്തില്‍ ഗുരുവായൂരപ്പന്‍ :

എന്താടോ സുധാകരാ, നന്നാവാത്തെ......?

ബോഞ്ചി...........

ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ( 1991-1998) പിശുക്കിനെ പേരുകേട്ട രണ്ടു തിരുവനതപുരം സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടായിരുന്നു. രണ്ടു പേരും പ്രൊഫസര്‍ ധന്ബതികളുടെ മക്കളാണ്, പൂത്ത കാശുണ്ട്. പക്ഷെ എന്ത് ചെയ്യാം നഗരത്തിന്റെ പുതുസന്തതികളാണ്.  
നന്മ, സ്നേഹം, സൗഹൃദം, കരുണ, സാഹോദര്യം, പങ്കുവെക്കല്‍ ഇതൊക്കെ ഇചിരിപൂരം കുറവാണ്. ഒരാള്‍ ഇപ്പോള്‍ കേന്ദ്ര സര്‍വീസിലും മറ്റൊരാള്‍ ബാങ്ക് മനജേരും ആണ്.

ഡല്‍ഹിയില്‍ മെയ്‌ മാസതിലെ, മുഖത്ത് പഴുത്ത ചീനച്ചട്ടി വെച്ച പോലെയുള്ള ചൂട് സമയത്ത്, രണ്ടു പേരും കൂടി ശേനിയാഴ്ച കറങ്ങാന്‍ ഇറങ്ങിയതാണ്. രണ്ടു പേര്ക്കും നല്ല ദാഹമുണ്ട്, പക്ഷെ എന്തെങ്കിലും കുടിച്ചാല്‍ ഷെയര്‍ ചെയ്യണം. അത് ആ ദിവസത്തെ ഉറക്കം കെടുത്തും. രണ്ടു പേരും വിശപ്പും ദാഹവും സഹിച്ചു നടന്നു. ഒടുക്കം ഗത്യന്തരമില്ലാതെ, മനോജ്‌ ഉണ്ണിയോട് പറയാണ്:

ഡേയ്, ഞാന്‍ നെനക്ക് ഒരു ബോഞ്ചി ( നാരങ്ങ വെള്ളം) വാങ്ങി തരാം, നെയെനിക്കും വാങ്ങി താടെയ്‌........

Sunday 16 June 2013

കടം...

ഇന്ന് ജീവിച്ചിരിക്കുന്ന മഹാരാജാവ് ബാലരാമവര്മ കാലത്ത് ഉണര്‍ന്നെണീക്കുമ്പോള്‍, കാല്‍ തറയില്‍ തൊടുന്നതിനു മുന്‍പ്, കൈ നീട്ടി ഭൂമിയെ തൊട്ടു, വണങ്ങി, " ഞാനെന്റെ പാദം നിന്റെ നെഞ്ചില്‍ വെചോട്ടെ" എന്ന് അനുവാദം ചോദിക്കുന്നു. പ്രകൃതിയെ പ്രപഞ്ചശക്തിയായ്‌ കണ്ടു അതോനോടിണങ്ങി ജീവിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. തിരിച്ചു പ്രകൃതിയും അവനെ സ്നേഹിച്ചു, തീറ്റി പോറ്റി, ചൂടെകി, തണലേകി, തലോടി താരാട്ട് പാടി.

എന്റെ വീടിനു മുന്നിലൂടെ മണല്‍മാഫിയകള്‍ കൊണ്ട് പോകുന്ന ഓരോ ലോറിയും എന്നെ എന്നില്‍ ഭീതി വിതക്കുകയാണ്. ഭാരതപുഴയുടെ കരളും ഹൃദയവുമാണ് മാന്തി കൊണ്ട് പോകുന്നത്. കുന്നുകളിടിച്ചു നിരത്തുന്ന ഓരോ ജെ സി ബി യുടെയും ശബ്ദം കേള്ക്കുമ്പോള്‍ എന്റെ നെഞ്ചു തകരുന്നു; ഭൂമിദേവിയുടെ മാറിടം കീറിമുറിക്കനാണ് അത് തന്റെ കൈകള്‍ നീട്ടുന്നത്. വേദനകൊണ്ട് അമ്മ പുളയുന്നത് ഗുജറാത്തില്‍ ഭൂകംബമായും സാഗരത്തില്‍ സുനാമിയായും നമ്മള്‍ ഭീകര രൂപത്തില്‍ കണ്ടതാണ്.

ഈ നിമിഷത്തിന്റെ, ഇന്നിന്റെ മാത്രം സന്തോഷത്തിലും നിര്‍വൃതിയിലും കഴിയുന്ന നമ്മള്‍ നാളെ കുറിച്ച് ചിന്തിക്കുന്നില്ല. നാളെ നമ്മുടേതല്ല, നമ്മുടെ മക്കളുടെതാണ.. അടുത്ത തലമുറക്കായി പ്രകൃതിയെ ചൂഷണം ചെയ്തു സമ്പത്തും സൌധങ്ങളും കൂട്ടി വെക്കുമ്പോള്‍, അവര്ക്ക് നഷ്ടപെടുന്നത് ഈ കൂട്ടി വെച്ചതൊക്കെ വെറും പാഴ്വസ്തുക്കളായി മാറുന്ന നാളെയെയാണ്..

വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ, അല്ലെങ്കില്‍ മനുഷ്യന്റെതന്നെ ചിതക്കു കൊളുതാനുള്ള തീകൊള്ളിയാണ് ...

ജെസിബി മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്..

കുഴല്‍ കിണറുകള്‍ കുത്തി വറ്റിചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്ധ്വം വലിക്കുന്ന അവന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗ ജലമാണ്....

ഓര്‍ക്കുക...

ഈ ഹരിതഭൂവും പ്രകൃതി സമ്പത്തും നമ്മള്‍ അടുത്ത തലമുറയില്‍ നിന്നും കടം കൊണ്ടതാണ്...

കേടുകൂടാതെ, തിരിചെല്പ്പിക്കേണ്ടതും ...!!!

പാര്‍ത്ഥന്‍...

പഞ്ചപാണ്ടവരിലെ മധ്യമന്‍. യോദ്ധാവ്, വില്ലാളിവീരന്‍, കൌരവരുടെ പേടിസ്വപ്നം!. ഇവനില്ലയിരുന്ന്നെങ്കില്‍ കാണാമായിരുന്നു അലസനും സുഖലോലുപനും പകിട കളികക്കാരനുമായിരുന്ന, മുക്കിനും മൂലക്കും ( ചിലപ്പോള്‍ രണ്ടു മുലകള്ക്കും ) ധര്‍മമശാസ്ത്രങ്ങള്‍ പറയുന്ന ചേട്ടായിടെ അവസ്ഥ!!! അനിയന്‍ മല്‍സരം ജയിച്ചു കൊണ്ടുവന്ന പെണ്ണിന് മേല്‍ കണ്ണ് വെച്ചത് ഈ അണകൊണാപ്പന്‍ രാജകുമാരന്‍. അമ്മ പറഞ്ഞ ഏതോ വാക്കില്‍ കയറി പിടിച്ചു, വിയര്‍ക്കുമ്പോള്‍ താമരപ്പൂവിന്റെ സുഗന്ധം പരത്തുന്ന ദ്രൌപദിയെ, കഷ്ടപ്പെട്ട് നേടിയവന് ആദ്യത്തെ അവസരം കൊടുക്കാതെ ( അതെന്തു നീതിസൂക്തതിന്റെ ചുവടു പിടിചാണാവോ) സ്വന്തമാക്കി സുഖിച്ചവന്‍. ഈ ഒന്നിനും കൊള്ളതതവന്റെ കഥ ഇവിടെ വിട്ടു, നമ്മുക്ക് ഫല്‍ഗുണനിലേക്ക് വരാം.

അസ്ത്രങ്ങള്‍ ഒഴിയാത്ത ആവനാഴി.  ജീവിതത്തില്‍ മുട്ട് വിറച്ചതും മൂത്രമോഴിച്ചതും ആന്‍കുട്ടിയായ കര്‍ണന്റെ മുന്നില്‍ മാത്രം. പണി പാള്മെന്നു തോന്നിയ അവസരത്തില്‍ ദ്രോണര്‍ രക്ഷപെടുത്തി, അല്ലെങ്കില്‍ മമ്മൂട്ടിയുടെ സിനിമകള്‍ പോട്ടണ പോലെ വില്ലാളി വീരന്‍റെ മാനം മാനത്തു എട്ടുനിലയില്‍ പോട്ടിയേനെ. സ്വന്തം കഴിവ് കൊണ്ട് നേടിയ കൈതപൂവിന്റെ ഗന്ധമുള്ള ദ്രൌപദിയെ സഹോദരന്മാര്‍ക്ക് പങ്കിട്ടു നല്കി്യ മഹാല്‍മാവ്‌  (എന്നിട്ടും ദാനധര്‍മങ്ങളുടെ പേറ്റെന്റ്  ഒരു കവചവും രണ്ടു കുണ്ടലങ്ങളും നല്‍കി്യ കര്‍ണെന്. ത്ഫൂ,..  ഈ സതുതിപാടകരുടെ ഒരു കാര്യം!!!) സൂതപുത്രനായ കര്‍ണ്ണ്നുമായി എതിരുടുമ്പോള്‍ ഒരു സൂതന്റെ പുത്രനെ  "ഞമ്മന്റെ ആളെന്നു" കരുതി ഒരു സൂതന്‍ തന്നെ ചതിചാലോ എന്ന ചിന്തയില്‍, സൂതന് പകരം പിന്നോക്കക്കാരനും കൌശലക്കാരനുമായ ഒരു യാദവനെ വണ്ടിയുടെ ഡ്രൈവര്‍ ആക്കി.  ഇനി യെവനെങ്ങാനും ചതിചാലോ എന്ന് കരുതി   അങ്ങേരെടെ പെങ്ങളെ കെട്ടി കക്ഷിയെ അളിയാനാക്കിയ ബുദ്ധിരാക്ഷസന്‍ ആണ് അര്‍ജുനന്‍.  പടകളത്തില്‍ തനിക്ക് നേരെ നിരന്നു നിന്ന കൌരവപടയെ കണ്ടു, കണ്ണ് മഞ്ഞളിച്ചു, ഊതി പെരുപ്പിച്ച തന്റെ ശക്തിയില്‍  വിശ്വാസം നഷപെട്ടു, അസ്ത്രപ്രഞ്ഞ്നായ്, നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു, മനം തളര്‍ന്നു, രഥത്തില്‍ കുന്തിചിരുന്നവന്‍, ഈ കുന്തിപുത്രന്‍, കാര്‍ത്തവീര്യാര്‍ജുനന്‍.

ഒടുക്കം അളിയന്‍ കൃഷ്ണന്‍, കവലപ്രസന്ഗം നടത്തുന്ന ഉപദേശികളെ പോലെ അറംപാതമില്ലാതെ നടത്തിയ ധര്‍മ്മത്തിലും കര്‍മ്മത്തിലും നട്ടം തിരിഞ്ഞു, വിലപിച്ചു, സഹികെട്ടു, പണ്ടാരമടങ്ങി, ഇനിയിപ്പോ യുദ്ധം ചെയ്താലേ അളിയന്‍ വായടക്കൂ എന്ന് സ്വയം തിരിച്ചറിഞ്ഞു യുദ്ധഭൂമിയിലേക്ക്‌
മേലെപറമ്ബിലെ ആണ്‍ വീട് എന്ന സിനിമയില്‍ കുളത്തിലേക്ക്‌ ചാടുന്ന ജഗതിയെ പോലെ,  "യെശോദേ " എന്ന് ഉറക്കെ വിളിച്ചു,   നീയോഗം, കര്‍മം, ധര്‍മം, മര്‍മം എന്നോക്കെ വിളിച്ചു കൂവി (എന്റെ ഒരു യോഗം, കര്മ്ദോഷം, പണ്ടാരമടങ്ങാന്‍ എന്നോക്കെയാണ് സത്യത്തില്‍ ഉദേശിച്ചതെന്നു കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ പിന്നെയെഴുതി) പടകളത്തിലേക്ക് എടുത്തു ചാടി, കിളവകേസരികളായ വകയിലെയും വകയിലില്ലാത്തതും ഒരു വകക്ക് കൊള്ളത്തവരുമായ മാതുലന്മാരോടും, കൊച്ചച്ചന്‍മാരോടും, പാമ്പ്, പാറ്റ, പഴുതാരകളോടും പൊരുതി, കള്ളത്തരത്തില്‍, ഗുരുവായ ദ്രോണരെയും,  സ്വന്തം ചോരയായ കര്‍ണനെയും തോല്പ്പിച്ച് നേടിയതെല്ലാം, പണ്ടതെപോലെതന്നെ, പൂര്‍വാധികം ഭംഗിയായി, ചേട്ടന് കാഴ്ച വെച്ച കഥ, മഗതരെ, സൂതരെ, ഇനിയുമിനിയും പാടൂ...

പാര്‍ഥന്റെ വീരശൂരപരക്രമാകഥകള്‍, സഹോദരങ്ങളുടെ, അമ്മയുടെ സന്തോഷത്തിനും ഐക്യത്തിനും വേണ്ടി ദാനം ചെയ്ത ത്യാഗത്തിന്റെ കണ്ണീര്‍ വറ്റാത്ത കഥകള്‍.....

ആത്മമകഥ....

പട്ടിണിയും പരിവട്ടവും ഒക്കെ ഉണ്ടെങ്കിലും മലയാളത്തില്‍ എം എ എടുക്കണം,
 അറിയപെടുന്ന  സാഹിത്യക്കാരനാകണം ഏന്നൊക്കെയായിരുന്നു ലോക്കലായി പറഞ്ഞാല്‍ പൂതി, സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ അഭിലാഷം.

കവിത, കഥ, ലേഖനം ഒക്കെ പയറ്റി. ഞാന്‍ എഴുതിയതെല്ലാം, സ്വന്തം ചോരയാനെന്നറിഞ്ഞു തേരില്‍ തരിച്ചു നില്ക്കു ന്ന ഭീമനെ, " ജീവന്‍ വേണമെങ്കില്‍ ഓടിക്കോ, വൃകോദര"  എന്ന് പറഞ്ഞു പുച്ചിചു ചിരിക്കുന്ന കര്‍ണ്ണനെപോലെ, എന്നെ നോക്കി കൊഞ്ഞനംകുത്തി, പരിച്ചസിച്ചു ചിരിച്ചു.

ഞാന്‍ വേദനയോടെ, 

അപമാനിതനായി,
തല താഴ്ത്തി, 
ഞാന്‍ എഴുത്തില്‍ ഒന്നുമാവില്ല എന്നാ തിരിച്ചറിവോടെ സ്വയം പിന്‍ വാങ്ങി..

അവസാനം, എന്റെ
ആത്മമകഥ  എഴുതാന്‍ ഞാന്‍ തീരുമാനിച്ചു.

പക്ഷെ അവിടെയും ഞാന്‍ തൊറ്റുപോയി; എന്റെ സ്വന്തം ജീവിതകഥ  എനിക്ക് മുന്നേ ആരോ എഴുതികഴിഞ്ഞിരുന്നു....!!!

രസതന്ത്രം.....


സ്കൂളില്‍ ഒന്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കീറാമുട്ടിയായിരുന്നു രേസതന്ത്രത്തിലെ സമവാക്യം പൂരിപ്പിക്കല്‍. ചിലപ്പോള്‍ ഇടതു വശത്ത് രണ്ടു ഇടണം, ചിലപ്പോള്‍ താഴെ, ചിലപ്പോള്‍ ഒരു ബ്രാക്കെറ്റ്‌ ഇട്ടിട്ടു രണ്ടോ മൂന്നോ ഇടണം. നീല ലിട്മസ് പേപ്പര്‍ ചുവപ്പവുമത്രേ. നല്ല വെളുത്ത മുണ്ട് അലക്കാന്‍ കൊടുത്തിട്ട് കൊണ്ട് വരുമ്പോള്‍ നീലയാകുന്നത് കണ്ടിട്ടുണ്ട്. ഈ ചുവപപ്പാകുന്നത് നമ്മള്‍ കണ്ണടച്ച് വിശ്വസിച്ചു കൊള്ളണം.

ഇതൊക്കെ സഹിക്കാം. ഈ മേന്ടലിയഫ് എന്നൊരു ചങ്ങായി പണ്ട് ജീവിച്ചിരുന്നു. ഇങ്ങരുടെ ഭാര്യ അമേരിക്കയില്‍ എങ്ങാണ്ടോ നേഴ്സ് ആയിരുന്നെന്നു തോന്നുന്നു. ഇയാള്ക്ക് ഒരു പണിയുമില്ല. ബിഗ്‌ ബസാറിലെ പോകുമ്പോള്‍ ബാഗും കുടയും വെക്കാന്‍ കുറെ കൂടുകള്‍, ചതുര കള്ളികള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ.  ഇയാളും ഇത് പോലെ ഒന്ന് വീട്ടില്‍ ഉണ്ടാക്കി വെച്ചിടുണ്ട്. ദിവസവും കാലതെണീക്കും. പല്ല് പോലും തേക്കാതെ ഓരോ മൂലകങ്ങളെ പിടിക്കും അതിനെ അത്തള പിത്തള തവളാച്ചി ചുക്ക് മരിക്കണ ചൂലാപ്പ്, മറിയം വന്നു വിളക്കൂതി ഗുണ്ട് മാണി സാറാപ്പു എന്നോ അതിന്റെ ജര്‍മന്‍ വേര്‍ഷണോ ഒക്കെ പാടി അവസാനം കുത്തിയ കള്ളിയില്‍ പുള്ളി വെക്കും.

അങ്ങിനെ ഈ ദുനിയാവിലുള്ള സകല മൂലങ്ങളെയും,  ഛെ, മൂലകങ്ങളേയും പിടിച്ചു ഓരോ കള്ളിയില്‍,  ഒരു ടൈംപാസിനു ഇട്ടു. എന്നിട്ട് തനിക്ക് ജീവശാസ്ത്രപരമായി ഒരു ഗുണവും ഇല്ലാത്ത ഭാര്യയുടെ പേരില്‍ അത് ഡെഡിക്കേറ്റ് ചെയ്തു. അവള്‍ക്ക് പിരിയോടിക്കല്‍ ആയി വരുന്ന "പീരീഡ്‌ " എടുത്തു, ഈ ഡൈനിങ്ങ്‌ ടേബിള്‍, സ്റ്റഡി ടേബിള്‍ എന്നൊക്കെ പറയുന്ന പോലെ, പിരിയോടിക് ടേബിള്‍ എന്നങ്ങു നാമകരണം ചെയ്തു. എന്നിട്ട് ഞാനൊന്ന് മറിഞ്ഞില്ലേ രാമാ നാരായണ എന്നും പാടി, പച്ച വെള്ളം കുടിച്ചു, ഉടുത്ത മുണ്ട് അഴിച്ചു, തലയിലൂടെ മൂടി, എന്തോ മഹാകാര്യം ചെയ്ത മട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങി.

ആ കശ്മലന് കൈ നാട്ടയില്‍ തിരുകി, വായുടെ അരികിലൂടെ കൊറവ ഒളിപ്പിച്ചു, കൂര്‍ക്കം വലിച്ചറങ്ങിയാല്‍ മതി. ഇവിടുത്തെ 13-14 വയസ്സുക്കാര്‍ ഈ തീണ്ടാരിമേശയെ ( period table) പഠിക്കാന്‍ പെടുന്ന പാട് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല... അന്നെങ്ങനും ഇയാള്‍ വാടക്കന്ചെരിയോ മറ്റോ വന്നിരുന്നെങ്കില്‍, ആറ്റുകാല്‍ അമ്മച്ചിയാണേ എന്റെ കൂടുക്കാര്‍ക്ക് വേണ്ടിയും, വരുംതലമുറയ്ക്ക് വേണ്ടിയും, ഞാന്‍ ഇയാളെ കൊന്നു രക്തസാക്ഷിയായേനെ.....!!!

പ്രകൃതി...

ഒരു കാലമുണ്ടായിരുന്നു. തൊഴുത്തിലെ പശുവിനെ കറന്നു, നേര്‍മയും നന്മയും സത്യവും സമ്മോഹിച്ച പാല്‍ കുട്ടികള്‍ കുടിക്കുമായിരുന്നു. ആ ധവളപ്രഭ ചേര്‍ത്ത ചായ നമ്മള്‍ കുടിച്ചു ഉന്മേഷരാകുമായിരുന്നു. വീട്ടിലെ കോഴികള്‍ ഇടുന്ന മുട്ട പുഴുങ്ങി കുഞ്ഞുങ്ങളുടെ ആരോഗ്യം വര്ധിപ്പിക്കുമായിരുന്നു. കൌമാരത്തില്‍ നിരാശകള്‍ ബാധിക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകെട്ടുകളില്‍ പോയി മലര്‍ന്നു കിടന്നു, നീലവിഹായസ്സിലേക്ക് നോക്കി ആശ്വാസം കണ്ടെത്തുമായിരുന്നു. മാനംമുട്ടെ നില്ക്കുടന്ന കുന്നുകളില്‍ കയറി താഴെ പച്ചപ്പും വൃക്ഷലതാദികളും പുഴയും നോക്കി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചതില്‍ നിര്‍വൃതി കൊളള്മായിരുന്നു.

പ്രകൃതിയെ സ്നേഹിച്ച, പ്രകൃതി തിരിച്ചും ഇരട്ടിയളവില്‍ സ്നേഹിച്ച ഒരു കാലം. ഞാറ്റ്വേലകളും ഋതുഭേദങ്ങളും വെയിലും മഴയും തണുപ്പും അവനു കാലാകാലങ്ങളില്‍ നല്‍കി, ഗര്ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിനെ കാക്കുന്ന പോലെ, അവനെ പരിചരിച്ചു, പരിപാലിച്ചു. പ്രകൃതിയും മനുഷ്യനുമായി സംവദിച്ചു, സഹാവര്‍ത്തിച്ചു ഒന്നായി ജീവിച്ചിരുന്ന ഒരു കാലം, പ്രകൃതിയിലുള്ള ഓരോ അചേതനവും സചേതനവും ദൈവസമമായി കണ്ടിരുന്ന ഒരു കാലം..

എവിടെയാണ് പിഴച്ചത്?

കാലത്തിന്‍റെ കുത്തൊഴുക്കില്‍, മാററങ്ങളുടെ മഴവെള്ളപാച്ചിലില്‍, മനുഷ്യന്‍ മാറിയത് എപ്പോഴാണ്? ആരോഗ്യദായകമായ മുട്ട തരുന്ന കോഴിയെ, അതിനെ പ്രാണന്‍ എടുത്തു, ചോര ചിന്തി, നമ്മുടെ ദയ്നംദിന ഭക്ഷണമാകിയത് എന്ന് മുതലാണ്‌? നിഷ്കളങ്കതയുടെ പ്രതിരൂപമായ, സത്യത്തിന്റെ ശുഭ്രപ്രഭ തൂകുന്ന ക്ഷീരം ചുരത്തുന്ന പശുവിനെ, തലയ്ക്കു കൂടം കൊണ്ടടിച് ആഘാതത്തില്‍, പ്രാണവേദനയാല്‍ മലം വിസര്ജിച്ചു, തലച്ചോറില്‍ ചോര കട്ടയായി, കണ്ണ് തള്ളി, പിടഞ്ഞു ചത്ത ഒരു ദൈവസൃസ്തിയുടെ ഇറച്ചി, സന്ച്ചയനവും പതിനാരടിയന്തിരവും കഴിഞ്ഞുപോലും തണുപ്പിച്ചും വരുത്തും വെച്ച്, മനുഷ്യനും മൃഗത്തിനും ജീവന്‍ നല്കിയ സര്‍വേശ്വരന്റെ പടത്തിന് താഴെ ഇരുന്നു കടിച്ചു ചവച്ചു തിന്നാന്‍ മടി തോന്നാതെ അത്രയും ക്രൂരനായത് എന്നാണ്?

പ്രകൃതി മാതാവിന്റെ മാറ് പിളര്ന്നെടുക്കുന്ന പോലെ, നമ്മുക്ക് ഒരിക്കല്‍ സുന്ദരമായ പ്രകൃതി സൌന്ദര്യം ഔന്നത്യം കാണിച്ചു തന്ന കുന്നുകളെ മാന്തിയെടുത്ത്, ഒരിക്കല്‍ നമ്മെ മലരര്‍ന്നു കിടന്നു വിണ്ണിലെ നീലിമ ആസ്വദിക്കാന്‍ മെത്തയോരുക്കിയ ആ ആനച്ചന്തങ്ങളെ, കരിമരുന്നു വെച്ച് പൊട്ടിച്ചു, പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകിടം മറച്ചു, ആ കുന്നുകളെക്കള്‍ ഉയരത്തില്‍ കൊട്ടാരങ്ങള്‍ പണിതുയര്ത്തി , അന്തസ്സും അഭിമാനവും ഉയര്ത്തി പിടിക്കാന്‍ നമ്മള്‍ പഠിച്ചതെന്നാണ്?

നമ്മുക്ക് നീന്തി തുടിക്കാന്‍, അഴുക്ക് കഴുകി കളയാന്‍, നമ്മളെ കവികളാകാന്‍, കളകളം പുളിനങ്ങള്തിര്‍ത്തു അലസമോഴുകിയിരുന്ന പുഴകളെ മാലിന്യ ചാലുകളാക്കാന്‍, മണല്‍ വാരി നമ്മുടെ സൌധങ്ങളെ നിത്യാമേനോന്റെ കവിള്തകടങ്ങള്‍ പോലെ മിനുസ്സമാക്കാന്‍ നമ്മളെ പ്രേരിപ്പിച്ച വികാരമെന്താണ്

കെട്ടിപോക്കിയ സൌധങ്ങളുടെ ചാരുപടിയിലിരുന്നു, അങ്ങകലെ പോട്ടിക്കുന്ന പാറകളെയും ഇടിചിടുന്ന കുന്നുകളെയും നോക്കി പരിസ്ഥിതി പ്രേമം പ്രകടിപ്പിക്കുന്ന ഇരട്ടതാപുള്ള മനുഷ്യ, നീ മനുഷ്യനെന്ന, ദൈവത്തിന്റെ മഹത്തായ സൃഷ്ടിക്ക് അപമാനമാണ്. പ്രകൃതി പിടയുകയാണ്, അവിവേകിയായ, ചിന്തശൂന്യനായ മനുഷ്യന്‍ കാണിക്കുന്ന പെക്കൂത്തുകളില്‍ അവള്‍ ചിതയില്‍ ഏറിയ പെട്ട സതിയെ പോലെ എരിഞ്ഞു തീരുകയാണ്. പ്രകൃതി സ്ത്രീയാണ്, സര്‍വ്വംസഹയാണ്, ക്ഷമയുടെ മൂര്‍തതിരൂപമാണ്. പക്ഷെ അവള്‍ക്കു മറ്റൊരു മുഖമുണ്ട്, രൌദ്രതയുടെ, സംഹാര മൂര്‍ത്തിയുടെ, സര്‍വ്വവും തകര്‍ത്തെറിയുന്ന ദുര്‍ഗയുടെ...

അഹങ്കാരിയായ സുധാകരന്മാരെ, 


പ്രകൃതിയോടുള്ള വെല്ലുവിളി നിന്റെ സ്വന്തം കുഴിമാടത്തിന്റെ മാത്രമല്ല, വരുന്ന തലമുറയുടെ കൂടെ കുഴികള്‍ തോന്ടുന്നതിനു തുല്യമാണ്. ഈ അരാജകത്വം കാണാതെ, ഇതിനെതിരെ പ്രതികരിക്കാതെ, മൊബൈലിലും ലാപ്‌ടോപിലും നാല് ചുവരുകള്‍ക്കുള്ളിലെ കുളിര്‍മയിലും വിരാജിക്കുന്ന സുധാകരന്മാരെ, നിങ്ങള്ക്ക് വരും തലമുറ മാപ്പ് നല്കില്ല. സൌധങ്ങളുടെഉയരവും ഉറപ്പുമൊന്നും ഒരു സുനാമിയും തടുക്കാന്‍ നിനക്ക് ഉപകരിക്കില്ല, ഭൂമികുലുക്കങ്ങള്‍ നിത്യസംഭാവങ്ങളാകും, സുനാമികള്‍ നിത്യ കാഴ്ചകളാകും, കടല്‍ വലുതായി കരയെ കാര്‍ന്നു തിന്നും, ഊഷ്മാവ് കൂടി നിന്റെ തൊലികള്‍ വെന്തുരിയും.

സുധാകര, 


നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിന്റെ പിതാമഹന്മാരുടെ ചുളിവ് വീണ കൈകള്‍ മാത്രമാവില്ല, പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുനനുത്ത നേര്ത്ത  കൈകള്‍ കൂടിയാകും...

 ശപിക്ക പെട്ട സുധാകര ജന്മങ്ങളെ, ഓര്‍ക്കുക. 

പ്രകൃതി നിങ്ങളെ സ്നേഹിക്കും, പ്രകൃതിയെ നിങ്ങള്‍ സ്നേഹിച്ചാല്‍......

മനുഷനെ തേടി...

എന്‍റെ മാതപിതാക്കാള്‍ ഹിന്ദുക്കളാണ്. അതുകൊണ്ട് മാത്രം ഞാനും ഒരു ഹിന്ദുവായി. എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഈശ്വര, ദൈവമേ, ന്റെ ഗുരുവായൂരപ്പാ എന്നോക്കെ വിളിച്ചു പഠിച്ചു. അതൊരു ശീലമാണ്. ഹിന്ദുവായോ, ക്രിസ്ത്യനായോ മോഹമദീയനായോ ജനിക്കുന്നതില്‍ നമ്മുക്ക് ഒരു പങ്കും ഇല്ല. ഏതു മതത്തില്‍ ജനിച്ചു എന്ന് അനുസരിച്ച് നമ്മള്‍ വിശ്വാസങ്ങള്‍ തുടര്ന്ന് പോരുന്നു. എന്‍റെ നാട്ടില്‍ ക്രിസ്ത്യാനികള്‍ കൂടുതല്‍ ഉള്ളതിനാല്‍ അവരുടെ ജീവിതരീതികള്‍ എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അതിലൊന്നാണ് മാല്‍സ്യമാംസഭക്ഷണം. 

നമ്മുടെ മാതാപിതാക്കളുടെ ജാതിയും മതവും നമ്മുക്ക് പകര്‍ന്നു കിട്ടുന്നപോലെ തന്നെ, ഒന്നാണ് ദൈവവിശ്വാസവും. എനിക്ക് ഭക്തി കുറവാണ്. പക്ഷെ അമ്പലത്തില്‍ പോകാറുണ്ട്, എന്തിനാ എന്ന് ചോദിച്ചാല്‍ ഇഷ്ടമാണ് പോകുന്നത്, കുട്ടിക്കാലം മുതലുള്ള ശീലം പിന്തുടരുന്നു. അമ്മയുടെ, ഭാര്യയുടെ നിര്‍ബന്ധത്താല്‍ വഴിപാടുകള്‍ കഴിക്കുന്നു. അവരുടെ സന്തോഷം എന്റെയും സന്തോഷം. അമ്പലത്തില്‍ പൈസ ഇടാറുണ്ട്, അമ്പലങ്ങള്‍ നിലനില്‍ക്കണം എന്ന് ആഗ്രഹമുണ്ട്. ആഘോഷങ്ങള്‍ ഒത്തിരി ഇഷ്ടവുമാണ്. " ഒരു നേരമെന്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പാ നിന്‍ പുണ്ണ്യരൂപം" എന്ന് യേശുദാസ്‌ പാടുമ്പോള്‍ എനിക്ക് ഭക്തിയിഇല്ല, പക്ഷെ മധുരതരമായ ആ ഗാനം വീണ്ടും വീണ്ടും ഞാന്‍ കേള്ക്കും . വീട്ടില്‍ പൂജമുറിയുണ്ട്, അവിടെ പല വര്‍ണങ്ങളിലുള്ള ചിത്രങ്ങള്‍ ഉണ്ട്, വിഗ്രഹങ്ങള്‍ ഉണ്ട്. കാണാന്‍ സുഖവും ഭംഗിയുമുണ്ട്. ശബരിമലയില്‍ കെട്ട് എടുക്കാതെ, മാലയിടാതെ, പോയിട്ടുണ്ട്. പഴനി/മധുര പോയി ഇനി ഒരിക്കലും കാലു കുത്തില്ല എന്ന് ശപഥം ചെയ്തു തിരിച്ചു പോന്നിട്ടുമുണ്ട്.

എന്റെ വിഭക്തി ഞാന്‍ മറ്റുള്ളവരുടെ മേല്‍ അടിചെല്പ്പിക്കാറില്ല. എന്റെ കുടുമ്പത്തില്‍ പോലും. എല്ലാവരും സ്വയം കണ്ടെത്തുക, എവിടെ അഭയം/ആശ്വാസം/സമാധാനം കണ്ടെത്താന്‍ സാധിക്കുന്നുവോ, കണ്ടെത്തുക, ആള്‍ ദൈവമോ, കരിങ്കല്ലോ, വിഗ്രഹമോ, സചേതനമോ അചെതനമോ, എന്തെങ്കിലും ആകട്ടെ, ആശ്വാസവും അഭയവും തരുന്നതെന്തും ദൈവമാണ്. അത് മനുഷ്യരിലും പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളിലും ഉണ്ട്. വെളിച്ചം തരുന്ന സൂര്യന്‍, ദാഹജലം തരുന്ന മഴ, തണല്‍ തരുന്ന മരം എല്ലാം ദൈവ ചൈതന്ന്യം ഉള്ളതാണ്. അതാണെന്റെ വിശ്വാസം. എന്നിലും ദൈവമുണ്ട് പിശാച്ചുമുണ്ട്. അതുപോലെ എല്ലാവരിലും. സമയവും സന്ദര്‍ഭവവും അനുസ്സരിച്ച് ഈ രണ്ടു അവസ്ഥകളും പുറത്തു വരും. ഇതില്‍ ഏതു അംശം കൂടി നില്‍ക്കുന്നു എന്നതനിനനുസരിച്ചു നമ്മുക്ക് ദൈവചൈതന്ന്യം ഏറിയും കുറഞ്ഞുമിരിക്കും.
ഏതു വിശ്വാസവും, അത് അന്ധ വിശ്വസമാനെന്കില്‍ കൂടി, സമൂഹത്തിനു നല്ലതാണെങ്കില്‍, മനുഷ്യനെ നല്ലവഴിക്ക് നയിക്കുമെന്കില്‍ നല്ലത് തന്നെയാണ്. ദൈവ/മതവിശ്വാസം തൂതെരറിഞ്ഞിട്ടു കള്ളനോ കൊലപാതകിയോ രാജ്യദ്രോഹിയോ ആയിട്ട് കാര്യമില്ലല്ലോ. വിശ്വാസങ്ങള്‍ പലപ്പോഴും നമ്മുക്ക് ആശ്വാസം തരാറുണ്ട്, വിധി, നിയോഗം ഒക്കെ ഉള്ളത് കൊണ്ട് നമ്മള്‍ കുറെയൊക്കെ ഇതിലൊക്കെ പഴിചാരി ആശ്വാസം കൊല്ലാരുമുണ്ട്. മനുഷ്യനും സമൂഹത്തിനും ഗുണകരമാനെന്കില്‍ വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ തെറ്റില്ല എന്നാണു എന്റെ പക്ഷം.

ഈ സമീപനം തന്നെയാണ് എന്നെ ഒരു രാഷ്ട്രീയകക്ഷിയിലും അന്ധമായി വിശ്വസിക്കാന്‍ പ്രേരിപ്പിക്കാത്തത്. ഒരു കോടിയുടെ കീഴില്‍ നടക്കുമ്പോള്‍, ആ പാര്‍ടിയുടെ നന്മ മാത്രം കാണുകയും അതിലെ തിന്മ ഞാന്‍ കാണാതെ പോവുകയും ചെയ്യും, അത് ഞാന്‍ എന്നോട് ചെയ്യുന്ന അപരാധമാകും. നന്മ എല്ലാവരിലും എല്ലാറ്റിലും ഉണ്ട്. ഒന്നിനെയും, ആരെയും അന്ധമായി സ്തുതിക്കാണോ തള്ളിപറയാനോ എനിക്ക് സാധ്യമല്ല. നന്മ ആരു ചെയ്താലും സ്വാഗതം, തിന്മ ആര് ചെയ്താലും അത് വിമര്‍ശിക്കപെടുക തന്നെ വേണം. ഒരു നിഷ്പക്ഷന്‍ എന്ന പേര് എനിക്ക് യോജിക്കില്ല, എനിക്ക് പക്ഷമുണ്ട്, ഞാന്‍ ഒരു ഹിന്ദുവായതിനാല്‍ ഹിന്ദുപക്ഷവും.  എന്നാല്‍ ഈ വിശ്വാസങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു, ഇതിനേക്കാളോക്കെ ഉപരിയായി, ഞാന്‍ ആവാന്‍ ശ്രമിക്കുന്നത് ഒരു മനുഷ്യനാവാനാണ്......

ഈ വിശ്വാസങ്ങള്‍ എന്നെ പിന്നോട്ട് വലിക്കുമ്പോഴും, എന്നില്‍ ഇരുട്ട് നിറക്കുമ്പോഴും
അന്ധനായി പോകാതെ,
ബധിരനായി പോകാതെ,
മൂകനായി പോകാതെ
ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു; ഒരു മനുഷ്യനാകാന്‍......!!!

മെയില്‍ ഷോവ്നിസം


എന്റെ അച്ഛന്‍, മഹാന്‍, കാരുണ്യമുള്ളവാന്‍, കുടുംബത്തെ സ്വന്തം കണ്ണിലുണ്ണി പോലെ നോക്കുന്നവന്‍, രാപകലിലെ, വാല്‍സല്യത്തിലെ, വലിയേട്ടനിലെ മമ്മൂട്ടിയെ പോലെ പിതാവ് എന്ന പദത്തിന് യോജ്യനായവാന്‍...

എന്റെ സഹോദരന്‍, പ്രിത്വിരാജിനെ പോലെ സുന്ദരന്‍, അടക്കവും ഒതുക്കവും വിനയും കവച കുണ്ഡലങ്ങളായി ജനിച്ചവന്‍, വീട്ടില്‍ നിന്നിറങ്ങിയാല്‍ തന്റെ കാലടികള്‍ മാത്രം നോക്കി നടന്നു, തന്നോട് ഐ ലവ് യു എന്ന് പറഞ്ഞാല്‍ പോലും സഹോദരി, ഞാന്‍ ബ്രഹ്മചാരിയാണ്  എന്ന് വിലപിച്ചു പുസ്തകങ്ങള്‍ മാറോടു അടക്കി പിടിച്ചു വീട്ടില്‍ വന്നു കട്ടിലില്‍ കമിഴ്ന്നടിച്ചു വീണു കരയുന്ന പച്ച പാവം.. എന്റെ കൂട്ടുകാരികള്‍ക്കൊക്കെ ഭയങ്കര ആരാധന ഉള്ള ഒരു പുരുഷകേസരി..

എന്റെ പൂവന്‍ പഴം പോലെയുള്ള മകന്‍. അവന്‍ ജനിച്ചപ്പോഴാനു ഞാന്‍ ശെരിക്കും ഒരു സ്ത്രീ ആയത്, അവന്റെ ചിരി, കളി, ബാല്യം, കൌമാരം. ആരോടും വഴക്കിടാത്ത, ക്ലാസ്സില്‍ ഒന്നാമനായ, കലയിലും കായികത്തിലും ഒന്നമനായ എന്റെ മാത്രം മകന്‍. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ, മന്നനിലെ രജനികാന്തിനെ പോലെ, എല്ലാവരും മാതൃകയാക്കേണ്ട ഒരു മകന്‍..

എനിക്ക് വരദാനമായി, എന്റെ പ്രണയവസന്തത്തില്‍ സുഗന്ധംപരത്തി, ജീവിതത്തില്‍ പൂക്കാലം വിരിയിച്ച, പതിവൃതനായ, കമലഹാസനെ പോലെ സുന്ദരനായ, അന്യസ്ത്രീകളെ സഹോദരിയും അമ്മയും മകളുമായി മാത്രം കാണുന്ന മഹാരഥന്‍...

ഇതൊക്കെകൂടാതെ ഇവരൊക്കെ ഒന്നാംതരം ഫെമിനിസ്ടുകളും...

ബാക്കി ഈ കാണുന്ന ഈ ആണുങ്ങളൊക്കെ എന്ബോക്കികള്‍, വായ്‌ നോക്കികള്‍, പൂവാലന്മാര്‍, ചെറ്റകള്‍, തന്തോന്നികള്‍, തെണ്ടികള്‍, വിഷയലംബടന്മാര്‍, കൂതറകള്‍, ജാരന്മാര്‍, അസുരജന്മങ്ങള്‍, സര്‍വ്വോപരി 
മെയില്‍ ഷോവനിസ്ടുകള്‍!!!
 
ന്താ ലെ..........................................

ഭക്ഷണചിന്തകള്‍....

അഗ്രഹാരങ്ങള്‍ കണ്ടിട്ടുണ്ടോ, ഈ ബ്രാഹ്മണന്‍മാര്‍ പാര്‍ക്കുന്ന തെരുവുകള്‍. ഞാന്‍ ഊണ് കഴിക്കാന്‍ പോവുന്നത് ഒരു തെരുവിലെ വീട്ടില്‍ ആണ്, തിരുവനന്തപുരത്ത് കിഴക്കെകോട്ടയിലെ മൂന്നാം തെരുവില്‍. മണി മെസ്സ്.   വടയും തയിരും കൂട്ടിയുള്ള ആ ഊണ്   എന്റെ  ദൌര്‍ബല്യമാണ്. തമിഴ്‌ നാട്ടില്‍ നിന്ന് പൂജക്കും യാഗങ്ങള്‍ക്കും മറ്റുമായി കൊണ്ട് വന്നു താമസ്സിപ്പിച്ചവര്‍ ആണിവര്‍. മലയാളം പറഞ്ഞു അവസാനം റെന്‍, ട്ടാള്‍, ടോം എന്നൊക്കെ ചേര്‍ത്താല്‍ തമിഴ്‌ ആയി എന്ന് വിശ്വസിക്കുന്ന മുയലുകളെ പോലെ, മാനുകളെ പോലെ, അണ്ണാറകണ്ണനെ പോലെ സസ്യഭുക്കുകളായ വെറും പാവങ്ങള്‍..

അവരുടെ വീടിനു മതിലുകള്‍ ഇല്ല, സിറ്റ് ഔട്ട്‌ ഇല്ല, പടികെട്ടുകള്‍ ഇറങ്ങുന്നതു റോഡിലെക്കാണ്.. കുട്ടികള്‍ കളിക്കുന്നത്, ദീവാളിക്ക് പടക്കം പൊട്ടിക്കുന്നത്, സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നതു, ഒക്കെ ഈ പൊതുവഴിയിലാണ്..

ആ തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്ത് ശാന്തതയാണ്, ബഹളങ്ങള്‍ ഇല്ല, തെറി വിളികളില്ല, വഴിയില്‍ ഫിറ്റ് ആയി പാംപുകള്‍ കിടക്കുന്നില്ല, ചീഞ്ഞളിഞ്ഞ ശവങ്ങളുടെ നാറ്റമില്ല. ആകെയുള്ള ശല്യം നല്ല മൊരിഞ്ഞ ദോശയുടെ മണവും തയിര്‍ കൂട്ടി ഉണ്ട തടിയന്മാരുടെ ഏമ്ബക്കവുമാണ്..

ഈ വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ചുവര്‍ ആണ്. ഒരു വീട്ടില്‍ ഒരു കൂട്ടര്‍, ചുവരിന്റെ അപ്പുറത്ത് വേറെ ഒരു കൂട്ടര്‍. ഈ ചുവരില്‍ തട്ടിയാല്‍ അപ്പുറത്ത് കേള്‍ക്കും.. ഒരു പ്രശ്നവുമില്ല. ഈ ഏരിയയില്‍ പോലീസ്‌കാര്‍ ജീവിതത്തില്‍  വന്നിട്ടുണ്ടാവില്ല,  ഒരു പരാതി അവര്‍ക്ക് ഇവിടെ നിന്ന് കിട്ടി കാണില്ല.

പരാതിയില്ല, പരിദേവനങ്ങള്‍ ഇല്ല, വലിയ ആര്‍ഭാടങ്ങള്‍ ഇല്ല. വയര്‍ നിറയെ ഭക്ഷണം, അതിനു ശേഷം കുറച്ചു മധുരം, സന്ധ്യക്ക് മുടിയില്‍ കുറച്ചു മുല്ല/പിച്ചി പൂവ് ചൂടി ക്ഷേത്രത്തില്‍ പോകണം. ഒരു തമിഴ്‌ സിനിമ കൂടി കണ്ടാല്‍ ഓ ഹോ... സുഖം.

മനസ്സ് കൊണ്ടുപോലും ആരെയും നോവിക്കാത്ത സുകൃത് ജന്മങ്ങള്‍.. അടിപിടിയില്ല, കത്തികുത്തില്ല, തെറി വിളിയില്ല, രാഷ്ട്രീയലഹളകളില്ല, ഈ തെരുവുകളില്‍ ഉയരുന്നത് മന്ത്രധ്വനികള്‍, നാമജപങ്ങള്‍, പിന്നെ സപ്തസ്വരങ്ങളും.

നമ്മള്‍ മതില്‍ കെട്ടി അതിരിതി തിരിച്ചു, വാതിലടച്ചു അകതതിരുന്നിട്ടു അയല്‍ക്കാരന്റെ ദോഷങ്ങളെ കുറിച്ചും നമ്മുടെ വീട്ടിലേക്കു വീഴുന്ന മാലിന്ന്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. തര്‍ക്കങ്ങളും സ്പര്‍ധയും വൈരാഗ്യവും തെരുവില്‍ പറഞ്ഞും അടിച്ചും തീര്‍ക്കുന്നു..

ഭക്ഷണവും ചിന്തകളും സോഭാവങ്ങളും മനോഭാവങ്ങളും പരസ്പരം ബന്ധപെട്ടിരിക്കുന്നുവോ.....?

ആവൊ... ?

Saturday 15 June 2013

ശബ്ദവും വെളിച്ചവും......



സ്കൂളില്‍ പഠിപ്പില്‍ മോശമല്ലാതിരുന്നിട്ടും കൂട്ട് സീനിയര്‍ സിറ്റിസന്‍സ്‌ ന്റെ കൂടെ കൂട്ട് കൂടിയതിനാല്‍, മനപൂര്‍വം ഒന്നാം ബെഞ്ച് ഒഴിവാക്കി പിന്‍ ബെഞ്ചില്‍ പഠിപ്പില്‍ പിന്നോക്കക്കാര്‍ക്ക് ഐക്യാദാര്‍ട്യം പ്രഖ്യാപിച്ചതിനാള്‍, ജയിച്ചിട്ടും തോററവരുടെ കൂടെ ഇരുന്നതിനാല്‍,  അധ്യാപകരുടെ മുന്നില്‍ "വഷളന്‍" എന്ന പേര് കിട്ടി.

കൌമാരത്തില്‍ ദാരിദ്ര്യവും അപകര്‍ഷതയും വേണ്ടുവോളമുണ്ടയിരുന്നതിനാല്‍ ആരോടും പ്രണയം പറഞ്ഞില്ല.   പക്ഷെ വായ്‌ നോക്കികള്‍ക്ക് കൂട്ട് പോകും. പക്ഷെ ഒടുക്കം പേര് വരുമ്പോള്‍ കൂട്ടത്തില്‍ ഉള്ളവനായതിനാല്‍ "വായ്‌നോക്കി" എന്ന പേര് കിട്ടി.

തിളച്ചു മറിയുന്ന രോഷയൗവ്വനത്തില്‍ നാട്ടിലെ അധസ്ഥിതരുടെ ദയനീയ സ്ഥിതി കണ്ടു വ്യവസ്ഥാപിത നിയമങ്ങളെ, സര്‍ക്കാരിനെ വെറുത്തു, കാട്ടുകള്ളന്മാരെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പോസ്റ്റര്‍ ഒട്ടിച്ചു ഞാന്‍ മറ്റുള്ളവരുടെ ഒരു "നക്സല്‍" ആയി.

1991 ല്‍ ഡല്‍ഹിയിലെ ഹനുമാന്‍ റോഡിനടുത്തുള്ള ഗുരുദ്വാരയില്‍ ( സിക്ക് കാരുടെ ആരാധനാലയം) വെച്ച് അവിടുത്തെ പുരോഹിതന്‍ എന്റെ കയ്യില്‍ ഒരു സ്റ്റീല്‍വളയിട്ടു തന്നു, അവരുടെ ആചാരമാണിത്. എല്ലാ സര്‍ദാര്‍മാരുടെയും കയ്യില്‍ ഇത് കാണാം. ഇന്നും ഞാനിതു തുടരുന്നു. പക്ഷെ ഇവിടെ സ്റീല്‍ വളയിട്ട എന്നെ കാണുന്നതു ചെറിയൊരു "ഗുണ്ട" ആയിട്ടാണ്. വിവാഹത്തിന്റെ അന്ന് പോലും ഞാന്‍ ഇത് ഊരിയില്ല. സദസ്സിലെ സ്ത്രീകള്‍ പറയുന്നുണ്ടായിരുന്നു. സുന്ദരനായ ഗുണ്ട ആണല്ലോ. ( മൂക്കത്ത് വിരല്‍ വെക്കേണ്ട, അന്ന് ഡല്‍ഹിയിലെ തനുപ്പുകൊണ്ട്, ചുവന്നു തുടുത്തു ചെങ്കദളിപഴം പോലെയായിരുന്നു ഇരുപത്തെട്ടു വയസ്സുള്ള സുധാകരന്‍).

രാഖി കെട്ടുന്ന ശീലം ഡല്‍ഹിക്കാര്‍ക്കുണ്ട്, അത് സന്ഘികള്‍ മാത്രമാല്ല അവിടെയുള്ള എല്ലാ ഹിന്ദുക്കളും കെട്ടും. സ്ത്രീകള്‍ ആണ് കെട്ടി തരുക. എന്റെ സോഭാവഗുണം കൊണ്ട് , സഹോദര സ്ഥാനത്ത് നിര്‍ത്താന്‍ വേണ്ടി,  പല സുന്ദരികളും ഈ പണി ഒപ്പിച്ചു എന്റെ ഹൃദയം തകര്‍ത്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ രാഖി കെട്ടാറുണ്ട്. വലിയ ഇഷ്ടമാണ് ചരടും രാഖിയും കയ്യില്‍ കെട്ടുന്നത്.. കള്ളിമുണ്ട് ഉടുക്കുന്നത് ഇഷ്ടമല്ല, കാവിയാണ് ഉടുക്കുന്നത്. പലരും ഞാനൊരു "ബിജെപി" ക്കാരനാണെന്ന് ധരിച്ചു വെച്ചിരിക്കുന്നു.

പണ്ട് അമ്മ തോടുവിച്ചിരുന്ന ചന്ദനകുറി  ഇപ്പോലള്‍ ജയ തൊട്ടു തരാറുണ്ട്. ഞാന്‍ സ്വയം മെനക്കിടാറില്ല. വീട്ടില്‍ പൂജാമുറിയുണ്ട്, അമ്പലത്തിലും പോകും.  ചിലപ്പോള്‍ വെറുതെ കൈകൂപ്പി നില്‍ക്കും. ഇതുവരെ എന്താ ഈ ദൈവങ്ങളോട് പറയേണ്ടതെന്ന് എനിക്ക് ഓര്‍മ വരാറില്ല. വല്ലതും പറയണോ എന്നാ കാര്യത്തിലും സംശയമുണ്ട്. എന്നാലും അമ്പലത്തില്‍ പോകുന്ന, വീട്ടില്‍ പൂജമുറിയുള്ള ഞാന്‍ "ഭക്തശിരോമാണി"യായി

ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെ, അനാവശ്യ ആചാരങ്ങള്‍ക്കെതിരെ , ധൂര്‍ത്തിനെതിരെ, ചൂഷണത്തിനെതിരെ പറയുമ്പോള്‍, ഞാന്‍ കമ്മ്യൂണിസ്റ്റ്‌ ആയി, ജോല്‍സ്യം ശുദ്ധ അസംബന്ധം ആണെന്നു വാദിക്കുമ്പോള്‍ "യുക്തിവാദി"യായി.

സര്‍ക്കാര്‍ ആവശ്യപെട്ടതിനനുസരിച്ചു ശനിയാഴ്ചകളില്‍ ഖദര്‍ ഇടുമ്പോള്‍ ചിലരുടെ കണ്ണില്‍ ഒരു "കോണ്‍ഗ്രസ്‌ " ആയിപോവുകയും ചെയ്യുന്നു.

എന്നില്‍ ആരും ഒരു മനുഷ്യനെ കണ്ടില്ല. ആരും ആരിലും ഒരു മനുഷ്യനെ കാണുന്നില്ല, പറയുന്ന വക്കില്‍, ധരിച്ച വസ്ത്രത്തില്‍, നടത്തത്തില്‍, ഇരിപ്പില്‍, പെരുമാറ്റത്തില്‍ ഓരോ പദവി, ഓരോ രൂപം, stature ചാര്‍ത്തി നല്കുകയാണ്, അവരോധിക്ക പെടുകായാണ് നമ്മളറിയാതെ. എനിക്കും സംശയമായി തുടങ്ങി. ഞാനും ഒരു മനുഷ്യനെ തിരയുകയാണ്, എന്നിലും പുറത്തും. ആള്‍കൂട്ടത്തിലും, തിക്കിലും തിരക്കിലും ഒരു മനുഷ്യനെ എനിക്ക് കാണാന്‍ കഴിയുന്നില്ല, എല്ലാവര്‍ക്കും ഒരേ മുഖം, എന്റെ മുഖം തന്നെ അവരില്‍ പ്രതിഫലിക്കുന്നു. കണ്ണാടിയില്‍ നോക്കുന്നപോലെ, എവിടെയും മനുഷ്യനില്ല. എവിടെയും ഞാന്‍ മാത്രം. ഞാന്‍ മനുഷ്യനാണെന്ന് വല്ലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത് വാമഭാഗമാണ്. ഞാന്‍ വല്ല അബദ്ധവും കാണിക്കുമ്പോള്‍, വലിയ വായില്‍ അവള്‍ വിളിച്ചു പറയും,

" മനുഷ്യാ...... നിങ്ങളെ കൊണ്ട് ഞാന്‍ തോറ്റു ".

ഞാന്‍ മനുഷ്യനാവുന്ന ഒരേ ഒരു നിമിഷം.......

ജന്മജന്മാന്തരപുണ്യം

ശ്രീക്ക് (സിദ്ധാര്‍ത്) എല്ലാറ്റിനും മടിയാണ്. അച്ഛന്റെ മകന്‍ തന്നെ. പല്ല് തേക്കാനും കുളിക്കാനും പഠിക്കാനും ഒക്കെ മടിയാണ്. പക്ഷെ ഇതിനേക്കാള്‍ കൂടുതല്‍ മടിയാണ് മുടി വെട്ടാന്‍ പോകാന്‍. വല്ലാത്ത ഇക്കിളിയാണ്, പിന്നെ കത്രിക കൊണ്ട് മുറിയുമോ എന്ന പേടിയും..

പലപ്പോഴും ഞാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നാണം കെടും. ഞങ്ങള്‍ തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടാണ് ബാര്‍ബര്‍ ഷോപ്പില്‍ പോവുക. കിന്ടെര്‍ ജോയ്‌, ഡയറി മില്‍ക്ക്, ബെന്‍ ടെന്‍ കാര്‍ എന്നിവയാണ് മുടി വെട്ടുമ്പോള്‍ കരയാതിരിക്കാനുള്ള കൈക്കൂലി. സീമന്തപൊട്ടനായ ഞാന്‍ ഇതൊക്കെ ഒരു ബൂസ്റ്റ്‌ ആയിക്കോട്ടെ എന്ന ഗുഡ്വില്ലില്‍ ആദ്യമേ തന്നെ വാങ്ങി കൊടുക്കും. അവന്‍ ഇതൊക്കെയായി കസേരയില്‍ ഇരിക്കും. പക്ഷെ കുറച്ചു വെട്ടി കഴിയുമ്പോള്‍ ലവന്റെ സോഭവം മാരും. അലറി വിളിക്കാന്‍ തുടങ്ങും. ഓഫര്‍ ചെയ്ത കിന്ടെര്‍ ജോയ്‌, ഡയറി മില്‍ക്ക് സില്‍ക്ക്‌ ഒക്കെ കയ്യില്‍ പിടിച്ചു, അലിഖിത കരാര്‍ പിച്ച്ചി ചീന്തി വായുവിലെറിഞ്ഞു അവന്‍ ഉറക്ക കരയും. ഞാന്‍ വിഷമവൃത്തതിലാവും.

ദേഷ്യം കൊടുമ്പിരി കൊണ്ട്, അവനെ വീട്ടില്‍ കൊണ്ടുവന്നു കത്രിക എടുത്തു ഞാന്‍ ശ്രീമതിയും കൂടിപഴനിയിലും തിരുപതിയിലും കുട്ടികളെ കാലിന്റെ മുട്ടിനിടയില്‍ തല അമര്‍ത്തി വെച്ച് വെട്ടുന്ന അബട്ടന്മാരെ പോലെ ബലം പ്രയോഗിച്ചു വെട്ടും. പാവം കരഞ്ഞും ബലം തിരിച്ചു പ്രയോഗിച്ചും അവന്‍ തളരും. എല്ലാം തീര്‍ന്നു കണ്ണുനീരില്‍ കുതിര്‍ന്ന മുഖവുമായി അവന്‍ നിര്‍ത്തി നിര്‍ത്തി ഈണത്തില്‍ സങ്കട പെട്ട് പറയും :

ശ്രീക്ക് നല്ല വേദനീണ്ടാര്‍ന്നു.. അമ്മയ്ക്കും ആച്ഛനും എന്നെക്കാളും ശക്തിയാനല്ലേ....

അവനറിയില്ലല്ലോ ഈ അച്ഛനമ്മമാര്‍ക്ക് അവരുടെ ശക്തി കാണിക്കാന്‍ പറ്റിയവര്‍ സ്വന്തം കുഞ്ഞുങ്ങള്‍ മാത്രമാണെന്ന്...

അതും അവര്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മാത്രമാണെന്ന്..

Wednesday 12 June 2013

സുധാകരന്‍ ..............


ഒന്‍പതുമാസം, അമ്മയുടെ ഗര്‍ഭഗേഹത്തില്‍ ഹൃദയതാളങ്ങള്‍ ഏറ്റുവാങ്ങി സസുഖം വാണശേഷം, വയറ്റാട്ടി നാണിതള്ള തന്റെ ചളി നിറഞ്ഞ നഖമുള്ള പരുപരുത്ത കൈകള്‍ കൊണ്ട് പിടിച്ചു വലിച്ചു ഇഹലോകത്തെക്ക്  എടുത്തിട്ടു. നല്ല ഉഷ്ണമുള്ള മേടമാസത്തിലെ ഒരു പുലര്‍ച്ചയിലാണ്  ഞാനെന്ന ദേവാസുരജന്മം പിറവികൊണ്ടത്.  മേടം മുപ്പത്തിയൊന്നും മെയ്‌ പതിമൂന്നും. ഒന്നും മൂന്നും കൂട്ടിയാല്‍ നാല്. അനിഴം നക്ഷത്രവും ടോറസ് രാശിയും ചേര്‍ന്ന് എന്നെ പതിമൂന്നിന്റെ പല്‍മവ്യൂഹത്തില്‍ തളച്ചിട്ടു.   അമ്മയുടെ കരച്ചിലടങ്ങാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ ആ വീട്ടില്‍ ആദ്യപിറവിയുടെ  കാഹളനാദം  മുഴക്കി.
ആ കരച്ചിലില്‍ അമ്മ വേദനകള്‍ മറന്നു,
ധാരധാരയായോഴുകുന്ന കണ്ണീരിനു നക്ഷത്ര തിളക്കം,
ഉപ്പിന് പകരം മധുരം കിനിയുന്ന മിഴിനീര്‍ത്തുള്ളികള്‍..
കഷ്ടപാടിന്റെ, വിയര്‍പ്പിന്റെ, വേദനകളുടെ കണ്ണുനീരിന് പകരം അമ്മക്ക് കിട്ടിയ ആദ്യത്തെ മിഴിനീര്‍മധുരം....
നിര്‍വൃതിയുടെ പുളകചാര്‍ത്തു,
സ്ത്രീ അമ്മയാകുന്ന ധന്യനിമിഷം,
സ്ത്രീക്ക് അര്‍ത്ഥപൂര്‍ണത വരുന്ന അസുലഭ മുഹൂര്‍ത്തം.

വയ്ക്കോല്‍ മേഞ്ഞ പുരയില്‍ ഞാന്‍ അമ്മിഞ്ഞപാലും, വയമ്പും ചാണകമെഴുതിയ തറയിലെ ഒണക്കചാണകവും  അതിലൂടെ അരിച്ചു നീങ്ങുന്ന ജീവികളെയും പിടിച്ചു തിന്നു വളര്‍ന്നു. കിടന്നും കമിഴ്ന്നും ഇരുന്നും എണീട്ടും നടന്നും സുധമോന്‍ ശൈശവഘട്ടങ്ങള്‍ താണ്ടുകയായിരുന്നു. ഓരോ ഘട്ടങ്ങളിലും അമ്മ പറഞ്ഞു : ദേ ന്റെ മോന്‍ കമിഴ്ന്നു, ദേ ന്റെ മോന്‍ എനീറ്റിരിക്ക്നു... അമ്മയുടെ കറുപ്പ് പടര്‍ന്ന കണ്ണുകളില്‍ കൌമാരത്തിന്റെ തിളക്കവും തുടിപ്പും തിരികെ വരുകയായിരുന്നു. സൊകാര്യ സമ്പത്തായി ഇന്നും ഈ ഓര്‍മ്മകള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മക്ക് താരാട്ടുപാട്ടാകുന്നു. "കണ്ണും പൂട്ടിയുറങ്ങുക നീയെന്‍, കണ്ണേ പുന്നാര പോന്നു മകനെ.." എന്ന് പാടികൊണ്ടിരിക്കുമ്പോള്‍ എന്നെക്കാള്‍ മുന്‍പേ അമ്മ ഉറങ്ങുമായിരുന്നു. അമ്മയുടെ പാട്ടിന്റെ മൂളലുകള്‍ ഞാനേറ്റു മൂളുകയും അമ്മ അധ്വാനത്തിന്റെ തളര്‍ച്ചയില്‍ മയങ്ങിപോവുകയുമായിരുന്നു.

പിന്നെ വളര്‍ച്ചയുടെ കാലങ്ങള്‍, സ്കൂളും കോളേജുമായി പതിനഞ്ചു വര്‍ഷം. അതൊക്കെ ഗതാകാലസ്മ്രുതികഥകളായി വരുന്നതിനാല്‍ വിവരിക്കുന്നില്ല. ദാരിദ്ര്യവും അപകര്‍ഷതയും അവഗണനയുമോക്കെയായി പിടിച്ചു നിന്നു, പടവെട്ടി, ഇങ്ങുവരെയെത്തി.. ഇന്ന് സ്വര്‍ഗമാണ്. ഭൌതികമായ നേട്ടങ്ങളാണ് സമൃദ്ധിയെന്കില്‍ ഞാനിന്നും ദാരിദ്രനാണ്. എന്റെ കണ്ണില്‍ ഞാന്‍ രാജാവാണ്, കവചകുണ്ഡലങ്ങളില്ലാതെ, സൂര്യതേജസ്സില്ലാതെ, കുലമഹിമയും പൈതൃക സമ്പത്തുമില്ലാതെ പിറന്നു വീണവന്‍. ചോരചിന്താതെ,  വിയര്‍പ്പൊഴുക്കി പടവെട്ടി പിടിച്ച സാമ്രാജ്യത്തിലെ സ്വയം പട്ടാഭിഷേകം നടത്തി  വാഴിച്ച ചക്രവര്‍ത്തി..

ഒരു എഴുത്തുകാരനാകാന്‍ കൌമാരത്തില്‍ ഒരുപാട് ശ്രമിച്ചതാണ്, അനുവാചകരുടെ ഭാഗ്യംകൊണ്ടു ആയില്ല. ഇനിയിപ്പോ ആയിരുന്നാലും ഞാന്‍ സുധാകരന്‍ തന്നെ. എന്റെ ജീവിതം ഇതൊക്കെ തന്നെ. എനിക്ക് നഷ്ടബോധമില്ല, മൈനസ്സില്‍ നിന്ന് വന്നവന് കിട്ടുന്നതെല്ലാം പ്ലസ്‌ ആണ്. ഞാന്‍ ഒരു എഴുത്തുകാരനല്ല,  നിങ്ങള്‍ വായനക്കാരുമല്ല. ഊണ് കഴിഞ്ഞു  ഉച്ചക്കു കൂട്ടം കൂടിയിരുന്നു പേന്‍ നോക്കുകയും ഒപ്പം   കുശുംബും കുന്നായ്മയും പറയുന്ന പാലക്കാടന്‍ ഗ്രാമങ്ങളിലെ പെണ്ണുങ്ങളെപോലെ ഞാന്‍ എന്തൊക്കെയോ നിങ്ങളുമായി  പങ്കുവെക്കുന്നു. അതില്‍ ചിരിയുണ്ടു, വിതംബുലുണ്ട്, സത്യമുണ്ട്, തത്വമുണ്ട്, വികരവിസ്ഫോടനങ്ങളുണ്ട്.   ഞാന്‍ പണ്ട് പറഞ്ഞപോലെ നിങ്ങളുടെ ചിന്തകള്‍ എന്നിലൂടെ പുറത്തു വരുന്നു, ശബ്ദവര്‍ദ്ധിനീയായ ഒരു ഉച്ചഭാഷിണി,  അത്രയെ ഉള്ളൂ.. 

ഞാന്‍ എന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാണ്, നിങ്ങളെയോരുരുത്തരെയും പോലെ തന്നെ. എന്നെ ഞാനായി, എന്റെ എല്ലാ കുറവുകളോടും കൂടി തന്നെ സ്വീകരിക്കുക. ഒരുപക്ഷെ എന്റെ കുറവുകളാവും എന്റെ ഏറ്റവും വലിയ ആകര്‍ഷണം.. ഈ കുറവുകളെ പര്‍വതീകരിച്ച് നിങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുക്കുക എന്നതില്‍ എത്രത്തോളം വിജയിച്ചുവെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.. ഇനിയെന്‍റെ വാക്കും വചനവും പോരുളുമെല്ലാം എല്ലാം നിങ്ങളുടെ കൈകളിലാണ്.. ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുമെന്നാണ് പ്രതീക്ഷ; അഭിലാഷവും..

സ്നേഹിക്കുക, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക..
എന്നെയും,
എഴുത്തിനെയും
എന്റെ ദേശമായ വടക്കാന്ചെരിയെയും...
സസ്നേഹം, സുധാകരന്‍, വടക്കാഞ്ചേരി..



Tuesday 11 June 2013

അമ്മ


അമ്മക്ക് എന്തോ പെട്ടെന്ന് വയസ്സായി.  ജീവിതത്തില്‍ തിരിച്ചടികള്‍ അമ്മയെ പിടിച്ചുലച്ചുകാണും. കളര്‍ ഫോട്ടോ ഇറങ്ങുന്നതിനു മുന്‍പേ കളര്‍ ഫോട്ടോ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും ചായാച്ചിത്രം. അമ്മ ഷീലയെ പോലെ നരുനിലാവും  അച്ഛന്‍ കരിപൂശിയ വാവും. പാതിയില്‍ അച്ഛന്‍ കൈവിട്ടപ്പോള്‍,  ജീവിതം അമ്മക്ക് ഒറ്റയ്ക്ക് നേരിടേണ്ടി വന്നു.  മൂന്നു കുരുന്നുകളുമായി നാല്പതിനു മുന്‍പേ തന്നെ ജീവിതം നേരിട്ടപ്പോള്‍ അമ്മയുടെ തല അനവസരത്തില്‍ നരച്ചു.

ഞാന്‍ കളിയാക്കുമായിരുന്നു, പൂരത്തിന് അമ്മ ആന്പ്പുറത്തിരുന്നു തലയാട്ടിയാല്‍ പിന്നെ വെഞ്ചാമരം വീശാന്‍ വേറെ ആളുവേണ്ട എന്ന്. എന്നിലെ  കറുപ്പ് ആരെയും കാണിക്കാതെ വെക്കനാറിയാവുന്ന ഞാന്‍, എന്റെ തലയിലെ വെളുപ്പ്‌ മൂടി വെച്ചിട്ടാണ് ഇത് പറയുന്നത്. അമ്മക്ക് ഒന്നും മൂടി വെക്കാനില്ല.  ഉള്ളിലെ വിശുദ്ധി നിറഞ്ഞു തുളുമ്പി പുറത്തേക്ക് വന്നതാണെന്നാണ് തല നരച്ചതിനെ കുറിച്ച്
അമ്മ പറയാറ്..

ശരിയാകും. അച്ഛനില്ലാതെ, പൈതൃക സ്വത്തില്ലാതെ മൂന്നു മക്കളെ വളര്‍ത്തുക എളുപ്പമല്ല.  കഷ്ടപാട് അമ്മയെ വാര്ധക്ക്യത്തിലേക്ക് നയിക്കുമ്പോഴും അമ്മ കൂടുതല്‍ ഊര്‍ജസ്വലത നേടുകയായിരുന്നു, കരുത്ത് നേടുകയായിരുന്നു.. തളര്‍ന്നാല്‍ താങ്ങാനാളില്ല എന്ന അറിവ് അമ്മക്ക് കൂടുതല്‍ ശക്തി നല്‍കി.

അറിവും വിദ്യാഭ്യാസവും നല്‍കിയപ്പോള്‍ ഈ കരുത്ത് എനിക്ക് പകര്‍ന്നു നല്‍കാന്‍ അമ്മ മറന്നു പോയി, ഒരുപക്ഷെ ഇത് ഒരു സ്ത്രീക്ക് മാത്രം  ആര്‍ജിക്കാന്‍ പറ്റുന്ന കരുത്താണ്, ആരും തുണയില്ലാതെ വരുമ്പോള്‍ പതിമടങ്ങ്‌ ശക്തിയാര്‍ജിക്കുന്ന കരുത്ത്....

പലപ്പോഴും മനസ്സും ശരീരവും തളരുമ്പോള്‍ ഈ അറപതിയന്ചിലും ചുരുച്ചുരുക്കോടെ ഓടി നടക്കുന്ന അമ്മയെ ഓര്‍മവരും, അമ്മിഞ്ഞ പാലോര്‍മ്മവരും, തേനും വയമ്പും, നെറ്റിയില്‍ ചാര്‍ത്തുന്ന ചന്ദനവും, ശര്‍ക്കര കാപ്പിയും , സ്കൂളില്‍ തന്നുവിട്ടിരുന്നു മോരോഴിച്ച ചോറും, ചോറിന്റെ നടുക്ക് വൃന്ദ കാരാട്ടിന്റെ നെറ്റിയിലെ ചുവന്ന പൊട്ടുപോലെ വെക്കുന്ന ഉള്ളി ചമ്മന്തിയും, ചുവന്ന മുളകും ഉള്ളിയും ചതച്ചിട്ട കൊള്ളിയും ( മരച്ചീനി) പുളിവെള്ളവും ഒണക്കമാന്തള്‍ വറുത്തതും ഓര്‍മവരും...

നാല്പ്പതിയന്ച്ചുകാരന്‍ പത്തു വയസ്സുകാരനാണ് എന്നും അമ്മക്ക്. ഇന്നും ക്ഷേത്രത്തില്‍ നിന്ന് വന്നു നെറ്റിയില്‍ ചന്ദനം തോടുവിക്കുന്ന അമ്മ, 

വെയിലേറ്റു വീട്ടില്‍ വരുമ്പോള്‍ മുപ്പതിയന്ച്ചു വര്ഷം മുന്‍പേ കേട്ട അതെ വഴക്ക്, 
മഴ നനഞ്ഞു വരുമ്പോള്‍ തോര്തുമെടുത്തു മഴയത്തെക്കിറങ്ങുന്ന അമ്മ, 
പൂരത്തിന് പോവുമ്പോള്‍ നാലുവട്ടം ഫോണ്‍ ചെയ്തു പറയുന്ന അതെ വാക്കുകള്‍ " ആനയുടെ അടുത്തേക്ക്‌ പോവരുത്, വെടികെട്ടിന്റെ ദൂരെ നില്‍ക്കണം, തിരക്കില്‍ പെടരുത്, കാശും പണവും ശ്രദ്ധിക്കണം. എന്റെ ഷഷ്ടിപൂര്‍ത്തിയുടെ അന്നും അമ്മ പറയുമായിരിക്കും : തണുത്ത വെള്ളം നെറുകയില്‍ ഒഴിക്കണ്ട, നല്ലോണം അമര്‍ത്തി തോര്‍ത്തിക്കോ നീയ്യ്‌..

എന്നാണു നമ്മള്‍ അമ്മയോളം വലുതാവുക,
എന്നാണു നാം അമ്മയുടെ കടം വീട്ടുക,
എന്നാണ് ഒരു അച്ഛന് അമ്മയാകാന്‍ കഴിയുക.....

രണ്ടു മക്കളുടെ അച്ച്ചനായിട്ടും ഇന്നും ഒരു മകനായിരിക്കാന്‍ കാരണമായ എന്റെ അമ്മയ്ക്കു ദീര്‍ഘായുസ്സ് കിട്ടട്ടെ.....





ജയസുധ : ജീവിത സഖിക്കൊരു സ്നേഹഗീതം.


പത്തൊന്‍പതില്‍,
തോളോട് തോള്‍ ചേര്‍ന്ന്, 
കൈകള്‍ കോര്‍ത്ത്‌, 
അഗ്നിസാക്ഷിയായ്‌ ഇടതുഭാഗം ചേര്‍ന്നു നിന്നവള്‍...

ജന്മാന്തര സുകൃതഫലം പോലെ, 

പോയ ജന്മ്പപുണ്യംപോലെ
പുളിനങ്ങള്‍ പോഴിചോഴുകുന്ന നിളാനദി പോലൊഴുകി ചാരത്തണഞ്ഞവളിവള്‍...


പവിത്രതയില്‍ ഇവള്‍ ഗംഗയായ്‌ ,
പാതിവൃത്യത്തില്‍ അരുന്ധതിയായ്,
പരിചരണത്തില്‍ സീതയായ് ,
വിരഹത്തില്‍ ഊര്‍മിളയായ്
നിശ്ചയദര്ട്യത്തില്‍ ഗാന്ധാരിയായ് ,
ഭര്‍ത്രസ്നേഹത്തില്‍ പാര്‍വതിയായ്
സഹനത്തില്‍ സീതയായ്‌, 

സഹവര്‍തിത്തില്‍ ദ്രൌപദിയായ്
എന്റെ മൌനത്തിന്റെ വാക്കായ്‌ , 

വാക്കുകളുടെ ശബ്ദമായ്‌
ഞാനെന്ന അവളായ്, അവളെന്ന ഞാനായ്‌ ...
പിന്നിലാവായ്‌, തെന്നലായ്‌, കാറ്റായ്, കുളി൪മഴയായ്‌,
മേഘമായ്‌, മേഖഗര്‍ജ്ജനമായ്, മൌനമായ്‌, മൌനനൊമ്പരമായ്‌
പുലര്‍വേളയില്‍ തുളസികതിരിന്‍ ന്യ്ര്‍മല്യമായ്‌,

സന്ധ്യയില്‍ നെയ്ത്തിരി വെട്ടമായ്‌, 

വാഴുക തോഴിയായ്‌, റാണിയായ്‌, രാഗസുധാരസമായ്‌ ...
ഈ ജന്മത്തിലും, വരും ജന്മങ്ങളിലും..

 
ജയ, ജയ, ജയ, ജയ ഹെ....!













അബ്ബാസ്‌, ദി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഫ് ഫേസ് ബുക്ക്‌.......,..!!







അബ്ബാസ്‌, ദി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഫ് ഫേസ് ബുക്ക്‌.....


അബ്ബാസ്‌,
കുബ്ബൂസ്സിനെ വെറക്കുന്നവരുടെയിടയില്‍, അതിനെ തന്‍റെ
പ്രാണപ്രേയസിയെ പോലെ തന്നെ പ്രണയിക്കുന്ന ഒരു വരുത്തന്‍
ആ പ്രണയത്തെ താമരനൂലിനാല്‍ മിന്നുകെട്ടി
ഹൃദയത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ടിച്ചവന്‍..
ജീവിതഗന്ധിയായ അനുഭവകഥകള്‍കോണ്ടും
നര്‍മ്മത്തില്‍ ചാലിച്ച നിരീക്ഷണങ്ങള്‍ കൊണ്ടും
മുഖപുസ്തകത്തില്‍ കഥാസരിത്സാഗരം തീര്‍ത്തവനിവന്‍...
മുഖപുസ്തകത്തിലെ ആമുഖം; ഫലശ്രുതിയും...
മുഖപുസ്തക സൌഹൃദസദസ്സില്‍ കമ്രനക്ഷത്രമായ്
വിരാജിക്കുന്ന നിനക്ക് പകരം വെക്കാന്‍ ആരുണ്ട്‌.....?
ക്രിക്കെറ്റില്‍ വിനയത്തിന്‍റെ പ്രതീകമായ സച്ചിനു തുല്യം;
നടനകാന്തിയിലിവന്‍ കമലഹാസന്‍...
സ്വരമാധുരിയിലിവന്‍ ഗാനഗന്ധര്‍വന്‍,
നര്‍മത്തില്‍ വടക്കേകൂട്ടാലക്കാരനിവന്‍..
കാല്പന്തില്‍ മറഡോണക്ക് തുല്യം;
എഴുത്തില്‍ വാസുദേവ ജന്മം.
നിത്യഹരിതം ഇവന്റെ രചനകള്‍,
നിത്യയൗവ്വനം കല്‍പ്പനകള്‍ ...
ഋജുവായ കല്പനകള്‍,
ലളിതമായ വാക്കുകളില്‍ പകര്‍ത്തി
ഹൃദയത്തിലെക്കിറങ്ങുന്ന ഗതകാലസ്മൃതികളുടെ
നൊമ്പരകാഴ്ചകള്‍ കൊണ്ട് അനുവാചകഹൃദയങ്ങള്‍
കീഴടക്കിയ മഹാമാന്ത്രികന്‍; കുബൂസ്സിനെ പ്രനയിക്കെണ്ടിവന്ന പ്രവാസിയായ  അബ്ബാസ്‌.
നിര്‍മലമായ നിഷ്കളങ്കനര്‍മം കൊണ്ട് ലോലഹൃദയങ്ങള്‍ കീഴടക്കി,
സരസ്വതിദേവി വിളയാടുന്ന വിരല്‍തുമ്പില്‍ നിന്നും
പെയ്തൊഴിയാത്ത മഴപോലെ  അക്ഷരങ്ങളുടെ ജലധാരയോഴുക്കി
വ്രണിത-വിരഹഹൃദയങ്ങള്‍ക്ക് സാന്ത്വനമേകിയവാന്‍
കുബ്ബൂസ്സിനെ പ്രണയിക്കേണ്ടി വന്ന പെരിന്തല്‍മണ്ണക്കാരന്‍ അബ്ബാസ്...
ഓം കാരത്തിന്റെ നാദവും പൊരുളും
പേരിലും നാവിലും അക്ഷരത്തിലും ചേര്‍ത്ത്
ഇന്ദ്രജാലപ്രകടനം നടത്തുന്ന ദേവജന്മം, ശ്രി അബ്ബാസ്‌ ഓം.....
ചരിത്രത്താളുകളില്‍ ഇവന്റെ നാമം
സുവര്‍ണലിപികളാല്‍ രഖപെടുതതട്ടെ...
മുഖപുസ്തകത്തിലെ ഓരോ താളിലും
ഇവന്റെ നാമം വെട്ടിതിളങ്ങട്ടെ..
അക്ഷരമോഴിയാത്ത ആവാനാഴിയുമായി,
നര്‍മ്മതിന്റെയും നൊമ്പരങ്ങളുടെയും
കവച്ച കുണ്ഡലങ്ങള്മായി പിറന്ന,
അബ്ബാസ്സിക്കയുടെ വിജയഗാഥകള്‍ പാടിയും
പറഞ്ഞും രസിച്ചും ഊറ്റം കൊള്ളട്ടെ വരും തലമുറകള്‍,
കഥ തുടരുക വ്യാസാ, ഇനിയുമിനിയും...
പുഷ്പവൃഷ്ടി നടത്തട്ടെ ദേവര്‍ഷകള്‍,
വാരിചോരിയട്ടെ അനുഗ്രാഹശിസ്സുകള്‍ നിന്നില്‍ മാലാഖമാര്‍...
നേരെ മടക്കിയ വെറ്റിലയില്‍ പൊതിഞ്ഞ
പഴകി മുഷിഞ്ഞു നിറം മങ്ങിയ, ഈ അഞ്ചു രൂപ,മനനം ചെയ്തു, മന്ത്രം ചൊല്ലി, പുഷ്പങ്ങളര്‍പ്പിച്ചു,
നീ തരുന്ന നിവേദ്യത്തിനു പകരമായി, കാണിക്കയായി,
ദക്ഷിണയായി സമര്‍പ്പിക്കുന്നു...
സ്വീകരിക്കുക ലക്ഷ്മണാ,
 ജേഷ്ഠസഹോദരനായ സുധാകരന്‍ കൈക്കൂപ്പി നമിക്കുന്നു,
 നമ്രശേഷനായി നില്‍ക്കുന്നു,
 നെറുകയില്‍ കൈ വെച്ചു പറയുന്നു,
നീ ഇനിയും ദൂരങ്ങള്‍ താണ്ടും,
ഉയരങ്ങള്‍ കീഴടക്കും,
വളര്‍ന്നു വിശ്വരൂപം പൂകും
അബ്ബാസ്സെന്ന നാമം ലോകമറിയും
ലോകം നിന്‍ മുന്നില്‍ നിര്‍നിമെഷരായ്‌ നില്‍ക്കും..
അബ്ബാസ്‌,
നീ കുബ്ബൂസ്സിനെ പ്രണയിച്ചു കൊണ്ടിരിക്കുക, ഞങ്ങള്‍ നിന്നെ പ്രണയിക്കാം ....
ആദരവോടെ, സ്നേഹത്തോടെ, വാല്‍സല്യത്തോടെ വടക്കാഞ്ചേരി......

Monday 10 June 2013

സ്നേഹം..!


പത്തു മാസം ചുമന്നു നൊന്തു പെറ്റ, വെണ്ണപോലെയുരുകിയോലിക്കുന്ന നീരുവയാണോ സ്നേഹം...? അല്ല, ഇത് ഒരു സ്ത്രീ അമ്മയാകുന്നതിന്റെ ധന്യതായാണ്. ഒരു തരത്തില്‍  അമ്മ കുഞ്ഞിനോടാണ് കടപ്പെട്ടിരിക്കുന്നത്, തന്നെ വെറുമൊരു സ്ത്രീയില്‍ നിന്ന് അമ്മയക്കിയതിനു, വിത്ത്‌ മുളക്കാത്ത ഊഷരഭൂ എന്ന പെരുദോഷത്തില്‍ നിന്ന് ശാപമോക്ഷം നല്‍കിയതിനു, ഉര്‍വ്വരമാക്കിയതിനു, നാല് ചുവരും മേല്കൂരയും ചേര്‍ന്ന ഒരു കെട്ടിടം വീടാക്കിയതിനു, ദേവചൈതന്യം  വീട്ടിലേക് ഇളം ചുവടുകള്‍ വെച്ച് നടന്നു കയറിയതിനു അമ്മ മക്കളോട് കടപ്പെട്ടിരിക്കുന്നു.

ചുമലിലേറ്റി, കാഴ്ചകള്‍ കാണിച്ചു, കഥ പറഞ്ഞു, കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു തന്ന ഖനിഭവിച്ച ഈര്‍പ്പമാണോ സ്നേഹം....? അല്ല, നിരരര്‍ത്തകമാകുമായിരുന്ന, അര്‍ഥം നഷ്ടപെടുമായിരുന്ന, പടുജന്മാമാവുമായിരുന്ന ഒരു ജീവിതം സ്നേഹതീര്‍ത്തം തളിച്ച്, വളമിട്ടു പുഷ്ടിപെടുത്തിയതിനു, നിറംകെട്ട, വിളറി വെളുത്ത, വരയും വര്‍നവുമില്ലാത്ത വെള്ളകടലാസ് പോലെയുള്ള ജീവിതം വര്‍നാഭാമാക്കിയതിനു കടപ്പെട്ടിരിക്കുകയാണ് ഓരോ ആച്ചനും..

വര്‍ണ്ണടുപ്പുകള്‍ തന്നു, മുന്തിയ്‌ സ്കൂളില്‍ വിട്ടു, മൊബൈലും കമ്പ്യൂട്ടറും വാങ്ങിത്തന്നു പോക്കെട്ടില്‍ ചിലറ തിരുകുന്നതാണോ വാല്‍സല്യം? അല്ല മക്കളെ ഇടക്കൊക്കെ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നതും നെറുകയില്‍ തലോടുന്നതും നെറ്റിയില്‍ ച്ചുംബിക്കുന്നതുമാണ് സ്നേഹം.

അവരെ നമ്മുടെ പിടിവാശിക്കും സ്വപ്നങ്ങള്‍ക്കനുസരിച്ചും വളര്‍ത്തുന്നതും എഞ്ചിനീയര്‍/ഡോക്ടര്‍ ആക്കുന്നതും അല്ല, മറിച്ചു അവരിലെ ചെറിയ കഴിവുകള്‍ കണ്ടെത്തി അത് പ്രോല്‍സാഹിപ്പിച്ചു, അവര്‍ക്കെന്താവനമോ അതിലേക്കു നയിക്കുന്നതാണ് സ്നേഹം.  കാരണം ജീവിതമുന്നേറ്റം ഭൌതികമായ നേട്ടമല്ല, മറിച്ചു പ്രതീക്ഷകുളുടെ ലെക്ഷ്യപ്രപതിയാണ്, മാനസികസന്തോഷമാണ്, ചരിതാര്‍ത്യമാണ്..

മരിച്ച ശേഷം സന്ച്ചയനവും അടിയന്തിരവും കേമമാക്കുകയും വലിയെ ഫോട്ടോ വെച്ച് മുന്നില്‍ ദീപം പ്രകാശിപ്പിക്കുന്നതാണോ സ്നേഹം? അവര്‍ ഉയിരോടെ ഇരിക്കുംബോള്‍ അവരോടു അടുത്തിരുന്നു സംസാരിക്കുന്നതു, അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്നതും കുറഞ്ഞത്, ഉറങ്ങുന്നതിനു മുന്‍പ് അമ്മ/അച്ഛന്‍ ഊണ് കഴിച്ചോ എന്നെങ്കിലും വിളിച്ചു ചോദിക്കുന്നതാണ്. ആയിരം വട്ടം നാമം ജപിച്ചതിനു തുല്യമാകുമിത്.

അവാര്‍ഡു ദാന ചടങ്ങുകളില്‍ എല്ലാരും കാണ്കെ കെട്ടി പടിച്ചു ഉമ്മ കൊടുക്കുന്നത് അല്പത്വമാണ്, ഹിപ്പോക്രസി ആണ്, അതില്‍ ഷോ ബിസിനെസ്സ്‌ മാത്രമാനുള്ളത്, ഒരു തരിമ്പു സ്നേഹമില്ല. രണ്ടുപേരും മാത്രമാവുംബോഴാനു ഒരു സ്ത്രീ ഭര്‍ത്താവിന്റെ ഈ അശ്ലേഷവും ചുംബനവും ആസ്വദിക്കുന്നത്. എല്ലവരും ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ നീയുമിരിക്കൂ എന്ന് പറഞ്ഞു ഭാര്യയെയും കൂടെ പിടിചിരുത്തുന്നതാണ്, പരിഗണിക്കുന്നതാണ്, ബഹുമാനിക്കുന്നതാണ് സ്നേഹം, അല്ലാതെ പത്തുമണിക്ക്  ശേഷമുള്ള "വെറുതെ അല്ല ഭാര്യ" എന്ന തോന്നല്‍ സ്നേഹമല്ല, സ്വന്തം കാര്യം നടക്കാനുള്ള അഭിനയമാണ്, സേവനം പിടിച്ചു വാങ്ങലാണ്, അടിമത്തമാണ്, അധീശത്വമാണ്...

സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ അടിചെല്പ്പിക്കളല്ല സ്നേഹം, കൊടുക്കലും വാങ്ങലുമല്ല സ്നേഹം, കെട്ട് കാഴ്ചകളല്ല സ്നേഹം, പിടിച്ചോ ഇരന്നോ വാങ്ങാവുന്ന ഒന്നല്ല സ്നേഹം, നിര്‍വചികാനവാത്ത, അനുഭവിച്ചറിയാന്‍ മാത്രള്ള ഒന്നാണ് സ്നേഹം.

ഞാന്‍ നിന്നെ എന്റെ ജീവനെക്കാളെറെ സ്നേഹിക്കുന്നു എന്ന് പറയേണ്ട ഗതികേടല്ല സ്നേഹം,  മറിച്ചു നമ്മുടെ കണ്ണില്‍ നിന്ന് അത് വായിച്ചെടുക്കുന്ന രീതിയില്‍ സ്നേഹിക്കുന്ന്താണ് സ്നേഹം. 

അമ്മ നെറുകില്‍ തലോടുംമ്പോള്‍ നാല്പതിയന്ചിലും ഉറങ്ങിപോകുന്നതാണ് സ്നേഹം, 
ഉറക്കം വരാതെ കിടക്കുമ്പോള്‍ അമ്മയുടെ മടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നതാണ് സ്നേഹം, 
മക്കളെ നെഞ്ചില്‍ കിടത്തി മുതുകത്ത് തലോടി ഉറക്കുംബോള്‍ അച്ഛനെ ഓര്‍മ വരുന്നതാണ് സ്നേഹം, 
ആ ഓര്‍മയില്‍ കണ്ണുകളില്‍ മിഴിനീര്‍ മുത്തുകള്‍ ഉരുണ്ടു കൂടുന്നതാണ് സ്നേഹം, 
ഭാര്യക്ക്‌ സാരി വാങ്ങുമ്പോള്‍  സഹോദരിയെ മറക്കതതാണ് സ്നേഹം..

ആറടി നാലിന്ച്ചു കട്ടിലില്‍ ഒറ്റ പുതപ്പിനടിയില്‍ കെട്ടിപിടിച്ചു ഒന്നിച്ചുറങ്ങുന്നതാണ് സ്നേഹവീട്... 






എഴുത്തും, സംസാരവും


പുതിയ തലമുറയിലെ കൂട്ടുക്കാര്‍ക്ക് വേണ്ടി രണ്ടു കാര്യങ്ങളാണ് ഇന്ന് മുന്നോട്ടു വെക്കുന്നത്. എഴുത്തും സംസാരവും. എഴുത്ത് മലയാളവും, സംസാരം ഇംഗ്ലീഷും. രണ്ടിലും മലയാളിക്ക് താല്പര്യമുണ്ട്, നല്ലോണം. പക്ഷെ എങ്ങിനെ ഇത് നേടിയെടുക്കാം എന്നുള്ളതില്‍ ഒരു മാര്‍ഗം കാണാതെ ഉഴറകയാണ് മലയാളി. സര്ക്കാര്‍ സ്കൂളില്‍ പഠിച്ച സാധാരണക്കാരനായ എനിക്ക് തോന്നുന്ന രണ്ടു എളുപ്പവഴികള്‍ പറയാം.

എഴുതാന്‍ ഇത്രയേ ചെയ്യേണ്ടൂ, നല്ലോണം വായിക്കണം. ഇരുത്തി, പരത്തി, ആറ്റി കുറുക്കി വായിക്കണം.  വരികളില്‍ ചിന്തകള്‍ ഉടക്കണം, വരിയുടെ ഇടയില്‍ വായിക്കണം, അര്‍ത്ഥ ഗര്‍ഭാങ്ങളായ മൌനങ്ങളെ കണ്ടെത്തണം. ഒരു വരി വായിച്ചു കഴിഞ്ഞാല്‍ പിന്നെ മുന്നോട്ടു പോകാനാകാതെ വരികളില്‍ മനസ്സുടക്കി നില്‍ക്കണം. അപ്പോഴാണ്‌ ഭാവന, കല്‍പ്പന മനസ്സില്‍ രൂപമെടുക്കുന്നത്. ആരും എഴുത്തുക്കാരനായി ജനിക്കുന്നില്ല. വായനയാണ്, എഴുത്തുക്കാരനെ സൃഷ്ടിക്കുന്നത്. ചുറ്റുമുള്ള ജീവികള്‍, ജീവിതങ്ങള്‍, സംഭവങ്ങള്‍, വസ്തുക്കള്‍ ഇവയില്‍ നമ്മുക്കുണ്ടാവുന്ന അനുഭവങ്ങളും നിരീക്ഷ്നങ്ങള്മാണ് കല്പനയായി മനസ്സില്‍ ഊറി കൂടുന്നത്. ഒരുപാട് പേര്‍ ഫേസ് ബുക്കില്‍ കഴിവും ഭാവനയും ഉള്ളവരാണ്, പക്ഷെ വായനാദാരിദ്ര്യം കൊണ്ട് ആര്‍ക്കും ഇത് ചടുലമായ ഭാഷയിലേക്ക് പകര്ത്താനാവാതെ പോകുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അനുഭവസന്ബത്തുള്ളവര്‍, കഴിവുള്ളവര്‍, ഭാവനയുള്ളവര്‍ ധാരാളം ഇവിടെയുണ്ട്. പ്രതിഭയുടെ നാമ്പുകള്‍ ഇവരില്‍ കാണുന്നുമുണ്ട്. ഇത് ഭാഷയിലേക്ക് പകര്‍ത്തണമെങ്കില്‍ വായനവേണം, ആഴത്തിലുള്ള വായന.

facebook നിങ്ങള്ക്ക് കിട്ടിയ വലിയൊരു ക്യാന്‍വാസ്‌ ആണ്. എഴുതി തുടങ്ങുന്നവര്‍ക്ക് തങ്ങളുടെ കൊച്ചു കൊച്ചു രചനകള്‍ പരസ്യപെടുത്തനും അതിവേഗത്തില്‍ അതിനോടുള്ള പ്രതികരണങ്ങള്‍ കിട്ടനുമുള്ള ഒരു മാധ്യമം. അത് വഴി തങ്ങളുടെ രചനകളുടെ ആഴവും പരപ്പും മനസ്സിലക്കാനുള്ള വഴിയും തുറന്നു കിട്ടുന്നു. ഭാഗ്യം ചെയ്തവര്‍ ആണ് ഇന്നത്തെ തലമുറ അവര്‍ക്ക് അവരുടെ ഏതു കഴിവായാലും അത് ജനമധ്യത്തില്‍ അവതരിപ്പിക്കാനുനും അത് വഴി വളരാനുള്ള അവസരം ഇന്നുണ്ട്, ഫേസ് ബുക്ക്‌, ടി വി, എഫ എം റേഡിയോ എന്നിവ വളര സഹായകരമാണ്. ഇത്രയേ എനിക്ക് പറയാനുള്ളൂ, നന്നായി വായിക്കുക, വായിക്കുന്തോറും വളരുക. വായിച്ചാല്‍ വളരും, തീര്‍ച്ച.

ഇംഗ്ലീഷ് സംസാരിക്കുക വളരെ എളുപ്പമുള്ള സംഭവമാണ്. ഭാഷയില്‍ ഇന്ദ്രജാലം കാണിക്കുന്ന നമ്മള്‍ മലയാളികള്‍ ഇഗ്ലിഷ് എഴുതുന്ന കാര്യത്തില്‍ വളരെ മുന്‍പന്തിയില്‍ ആണ്, അതുകൊണ്ട് തന്നെഇന്ഗ്ലീഷില്‍ അവഗാഹമില്ലെന്നു പറയാനാകില്ല, പക്ഷെ സംസാരിക്കുമ്പോള്‍ എന്ത് കൊണ്ട് നമ്മുക്ക് പിന്നോക്കം നില്‍ക്കേണ്ടി വരുന്നു എന്നുള്ളത് ചിന്തിച്ചിട്ടുണ്ടോ? ശുഷ്ക്കമായ വായനപോലെ തന്നെയാണ് ഇംഗ്ലീഷ് ഭാഷയില്‍ നമ്മുടെ ശുഷ്ക്കമായ പരിശീലനവും. സ്കൂളില്‍ കോളേജില്‍ പഠിച്ചത് കൊണ്ട് ഇംഗ്ലീഷ് വരില്ല, ഇന്നത്തെ വിദ്യാഭ്യാസ സംബ്രദായം വെച്ച് ഒന്നും വരില്ല, സൂക്ഷിച്ചു വെക്കാന്‍ പറ്റുന്ന കുറെ വെള്ള കടലാസുകള്‍ അല്ലാതെ, ജീവിതത്തില്‍ ഈ വിദ്യാഭ്യാസത്തിനു വലിയ സംഭാവന ഇല്ല. ടാഗോര്‍ പറഞ്ഞ പോലെ പലപ്പോഴും മോശമായ വിദ്യാഭ്യാസത്തിനു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് സര്‍വ്വകലശാല ബിരുദം..

ഇംഗ്ലീഷ് സംസാരിക്കാനുള്ള വഴിയെന്ത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ., അങ്ങ് സംസരിക്കുക. നമ്മള്‍ ഇംഗ്ലീഷ് പറയില്ല, ആരെങ്കിലും പറയുന്നത് കേട്ടാല്‍ അയാളെപരിഹസിക്കും  "ഓ ഒരു സായിപ്പു വന്നിരിക്കുന്നു" ഇവിടെയാണ്‌ തകരാറു സംഭവിക്കുന്നത്. സംസാരിച്ചാലെ ഏതു ഭാഷയും നാവില്‍ വരുകയുള്ളൂ.  മലയാളം നെഞ്ചിലേറ്റി ഹിന്ദിയെ ഒഴിവാക്കിയ ഞാന്‍ ഡല്‍ഹിയില്‍ തുടകക്കത്തില്‍ വലിയ അപമാനം നേരിട്ടു, ഇംഗ്ലീഷ് കുറവ്, ഹിന്ദി കുച്ച് ഭി നഹി.. പക്ഷെ ഒരു വര്‍ഷം കൊണ്ട് ഹിന്ദിയില്‍ കവിതയെഴുതുന്നവരെ അവഗാഹം ഉണ്ടായി. മലയാളിക്ക് ശ്രമിച്ചാല്‍ എത്തി പിടിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല, ശ്രമമാണ് പ്രധാനം. ഇംഗ്ലീഷ് vocabulary/grammar ഒക്കെ നമ്മുടെ കൈവശം ഉണ്ട്, പിന്നെ എന്താണ് പറയാന്‍ സാധിക്കാത്തത്. ? പറയുന്നില്ല അത്രതന്നെ.. നമ്മുടെ വിചാരം ഈ ഇംഗ്ലീഷ്കാര്‍ അവരുടെ വീട്ടില്‍ പറയുന്ന ഇംഗ്ലീഷ് ഗ്രാമര്‍ വെച്ചിട്ടാണ് എന്നാന്.  ശുദ്ധ ഭോഷ്ക്ക്. ഭാഷ സംവേദനതിനുള്ള ഒരു ഉപാധി മാത്രമാണ്. Its a medium for conveying your intentions . ഇതിനു ഗ്രാമര്‍ ആവശ്യമില്ല, പക്ഷെ എഴുതുമ്പോള്‍ വേണം. 


നമ്മുക്ക് പറ്റിയ തെറ്റ് നമ്മുടെ അടുത്ത തലമുറയ്ക്ക് ഉണ്ടാവരുത് മലയാള ഭാഷയോടുള്ള നമ്മുടെ സ്നേഹം മറ്റൊരു ഭാഷയെ അകറ്റി നിര്‍ത്തിയിട്ടാവരുത്, എന്റെ അമ്മ എനിക്ക് പ്രിയപെട്ടതായത് കൊണ്ട് മറ്റൊരാളുടെ അമ്മയെ ഞാന്‍ സ്നേഹിക്കതിരിക്കുന്നില്ല. interview കളില്‍, നാലുപേര്‍ കൂടുന്നിടത്ത്, പ്രസംഗവേദിയില്‍, ഒരിടത്തും, നമ്മള്‍ അപകര്‍ഷതയോടെ തല താഴ്ത്തിയത് പോലെ, നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ. അവര്‍ എല്ലാ ഭാഷയും പറയട്ടെ, കാരണം മലയാളി ഇന്ന് കേരളത്തിന്റെ അതിരുകള്‍ക്കുള്ളില്‍ കിടക്കുന്നവനല്ല, അതിരുകളില്ലാതെ ഒരു ജീവിതസാമ്രജ്യമാനു ആവന്റെത്, അവന്റെ ഭാഷക്കും അതിരുകളില്ലതിരിക്കട്ടെ..

ശ്രേഷ്ടമാവട്ടെ മലയാളം, ഭാഷ ഏതായാലും എവിടെയായാലും ശ്രേഷ്ടമാവട്ടെ മലയാളിയും. !!





ചില കല്യാണ വിശേഷങ്ങള്‍..


മുന്പൊക്കെ ഞങ്ങള്‍ നാട്ടിലെ കല്യാണത്തിന് തലേദിവസം തന്നെ എല്ലാവരും ഉത്സാഹിച്ചു കൂടും. പന്തലിടാനും സദ്യയുടെ സാധനങ്ങള്‍ കൊണ്ട് വരാനും ഒക്കെയായി. ഒന്നുകില്‍ കൂട്ടുക്കാരുടെ പെങ്ങന്മാര് കല്യാണമാകും. അല്ലെങ്കില്‍ ഓരോരുത്തരുടെയും പ്രണയിനിമാരുടെയും.  പ്രനയിനിമാരുടെതാകുമ്പോള്‍ ദുഖമുന്ടെന്കിലും ഉത്സാഹം കൂടും, നാളെ കാണുന്പോള്‍ ഈ നന്ദിയെന്കിലും ഉണ്ടാവുമെന്ന് കരുതിയും " എനിക്ക് പിറക്കാതെ പോയ മകനല്ലേ" എന്ന് പറഞ്ഞു ഒന്ന് തലോടി കുട്ടിയെ എടുക്കാനും കൂടി വേണ്ടിയാകും. പന്തല്‍ പണിയൊക്കെ കഴിഞ്ഞു ഊണോക്കെ കഴിച്ചു രാത്രി ഒരു പതിനൊന്നു മണിവരെയൊക്കെ എല്ലാവരും കാണും. പിന്നെ ഓരോരുത്തരായി മുങ്ങും. നാളെ വായ്‌ നോക്കാന്‍ ഉറക്കച്ചടവോട് കൂടി വരരുതല്ലോ. കഠിനദ്ധ്വനമുള്ള പണി പിന്നെയാണ്. പായസത്തിനു തേങ്ങ ചിരവല്‍, പിഴിയല്‍, അട ഇലയില്‍ നിരത്തല്‍ എന്നിവ. . ഇതിനു ഞങ്ങള്‍ സ്ഥിരംകുറ്റികള്‍ മാത്രമേ കാണൂ. കാജ ബീഡിയും കട്ടന്‍ ചായയുമാണ് ആകെ കിട്ടുക. പിന്നെ ഞങ്ങള്‍ ഒരു അടവ് പ്രയോഗിക്കാന്‍ തുടങ്ങി. ഊണ് കഴിക്കുമ്പോള്‍ യക്ഷികഥകള്‍ പറയുക. അപ്പോള്‍ ആരും പേടിച്ചിട്ടു പോകില്ല കാരണം ഊടുവഴികളില്‍ വെളിച്ചം ഇല്ല, കൂടാതെ ഇന്നത്തെ പോലെ നിറച്ചു വീടുകളും ഇല്ല. മൊത്തം ഇരുട്ടാണ്.  കഥകള്‍ ഏകദേശം സ്വനുഭവമായി തന്നെ പറയും . 
രാത്രി ഇതുപോലെ പോകുമ്പോള്‍ ഒരാള്‍ വന്നു :

അനീയ, തീപ്പെട്ടിയുണ്ടോ ?

തീപ്പെട്ടി കൊടുക്കുന്നു, ഉരക്കുന്നു, അറിയാതെ കത്തുന്ന കൊള്ളി താഴെ വീഴുന്നു, അപ്പോഴാണ് കാണുന്നത് അയാള്ക്ക് കാല്പാദമില്ല , പകരം രണ്ടു കുളംബാണ്. പേടിച്ചോടി പോകുമ്പോള്‍ ഒരാള്‍ റാന്തലുമായി വരുന്നു. ആശ്വാസത്തോടെ അയാളോട് പറയുന്നു. അവിടെ ഒരാളെ കണ്ടു, അയാള്ക്ക് പാദമില്ല, പകരം കാളയുടെ കുളംബാനു.അപ്പോള്‍ അയാള്‍ റാന്തല്‍ താഴേക്കു പിടിച്ചിട്ടു പറയുന്നു " ദാ, ഇതുപോലെയുള്ള കുളംബാണോ എന്ന്?  ഒറ്റയ്ക്ക് പോയവന്‍ പനീ പിടിച്ചു ടിം.....

അങ്ങിനെ കഥകള്‍ കേട്ട് ആരും പോകതെയായി. ഒരു കല്യാണതിനു എനിക്ക് ഇതുപോലെ രാത്രി പോരേണ്ടി വന്നു. സ്കൂളിന്റെയവിടെനിന്നു തിരിഞ്ഞപ്പോഴാനു പേടി തുടങ്ങിയത്.. സംഗതി കഥയാണ്, എങ്കിലും ഇനി വല്ല കുളമ്പ് മനുഷ്യരും ശെരിക്കും ഉണ്ടാകുമോ?  ഭയം പോലെ നെഞ്ചില്‍ ശിങ്കാര മേളം കൊട്ടാന്‍ തുടങ്ങി. ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ഞാന്‍ " അര്ജു്ന, ഫല്‍ഗുന" എന്നൊക്കെ ചൊല്ലാന്‍ തുടങ്ങി. ഭൂതമില്ല, പ്രേതമില്ല എന്നൊക്കെ പറഞ്ഞു അവരുടെ വില കളയുന്ന എന്നെ നോട്ടമിട്ടിരിക്കുകയനെന്കിലോ അവറ്റ? കാലുകള്‍ വിറക്കുന്നു, മുന്നോട്ടു നീങ്ങുന്നില്ല. ആരോ പിന്നിലുണ്ട്. തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ല താനും. അപ്പോള്‍ അതാരണ്ടു പേര്‍ നടന്നു വരുന്നു, റാന്തലും ആട്ടികൊണ്ട്. കുളമ്പ് നിലത്ത് ഉറയുന്നതിന്റെ ശബ്ദമുണ്ടോ? എന്റെ ശ്വാസം നിശ്ചലമായി, എടുക്കുന്നതു അവസാനത്തെ ശ്വാസമാനെന്നു തോന്നി. ഒരു നിമിഷം ധൈര്യം വീണ്ടെടുത്ത്‌ ഞാന്‍ നോക്കിയപ്പോള്‍ വീശുന്ന റാന്തലിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു മനുഷ്യരുടെ കാലുകളാണ്.  ശരി പേടിക്കാനില്ല, പിന്നെ ആരാണ് എന്നറിയാനുള്ള ആകാംഷയോടെ ചോദിച്ചു ;

ഞാന്‍ സുധയാണ്, ഇങ്ങള്...?

 ഒരാള്‍  റാന്തല്‍ പൊക്കി പിടിച്ചു, രണ്ടുപേര്‍ക്കും  മുഖമില്ലയിരുന്നു, ഇസ്തിരിപെട്ടിപോലെ വെറും നിരപ്പായ ഒരു വട്ടം, നടുവില്‍ രണ്ടു ഒട്ടയും...ഹെന്റമ്മേ എന്ന വിളി മാത്രം ഓര്‍മയുണ്ട്. വീടിന്റെ ഉമ്മറത്ത്‌ കിടന്ന എന്നെ അമ്മമ്മയാണ് ഉണര്‍ത്തിയത് :

" ന്റെ തേവരെ, കുട്ടിക്ക് പൊള്ളുന്ന പനിയാണല്ലോ,രാത്രീം പകലൂല്ല്യന്റെ ങ്ങനെ നടക്കും".

പിന്നെ ഊതികെട്ടികലായി, പൂജയായി, ഒരാഴ്ചയോളം പനിയോടു പനി. ഇപ്പോഴും കാണുമ്പോ ലൂവീസ് ചോദിക്കും : ഇപ്പോഴും നീ കുളമ്പ് മനുഷ്യന്റെ കഥ പറയുന്നുണ്ടോ...? നാല്പ്പത്തിയന്ചിലും ഞാന്‍ നാണിച്ചു പോകും.

ഈ ലൂവീസിനും മോഹനനും ഞാന്‍ പോന്നപ്പഴെ വേറെ വഴിയില്‍ കൂടി മുഖത്ത് പാള വട്ടത്തില്‍ മുറിച്ചു കെട്ടി, റാന്തലുമായി വന്നതായിരുന്നു.