Monday 10 June 2013

തനിയാവര്‍ത്തനം..!!

തനിയാവര്‍ത്തനം....

തരിശായി കിടന്ന മണ്ണ് അമ്മ കിളച്ചു മറിച്ചു. ആരോടോ ഇരന്നു വാങ്ങി കൊണ്ട് വന്ന കുറച്ചു കൊള്ളിതറികള്‍  (കപ്പ) ഓരോ മന്കൂനയിലും സ്നേഹത്തിന്റെ തേന്‍പുരട്ടി തിരുകി വെച്ചു. രണ്ടു നേരം വെള്ളമൊഴിച്ചു.. സീമന്ത പൊട്ടനായ എന്നെ പോലെ എന്നും വേര് വന്നോ എന്ന് പറിച്ചു നോക്കാതെ സുധാമോന്‍ വളര്ന്നപോലെ  വളരും എന്ന വിശ്വാസത്തില്‍  ഓമനിച്ചു. . കിളുന്തിലകള്‍ നാംബിടുന്നത് കണ്ടു അമ്മ പ്രകാശം ചൊരിഞ്ഞു ചിരിച്ചു, ശൈശവത്തില്‍ ഞാന്‍ ചിരിച്ചപ്പോള്‍ അമ്മക്കുണ്ടായ നിര്‍വൃതി ഇതായിരിക്കണം. തൊടിയില്‍ ഒറ്റക്കിരുന്നു അമ്മ ചിരിച്ചു.

എന്നെ പോലെ തന്നെ മരച്ചീനിയും വളര്‍ന്നു വലുതായി. കാറ്റിലാടി, പാട്ടു പാടി, തൊടിക്ക് ച്ചായയേകി, വാലിട്ടെഴുതിയ നീലകടക്കന്നുള്ള പതിനാറുകാരിയെ പോലെ സ്വയം മറന്നു ആടി തിമിര്‍ത്തു. ഇളം കാറ്റില്‍ തിരുവാതിരയ്ക്ക് അതിരാവിലെ കുളത്തില്‍ കുളിക്കാന്‍ പോകുന്ന വള്ളുവനാടന്‍ പെണ്‍കിടാങ്ങളെ പോലെ, കാലിട്ടടിച്ചു നീന്തി തുടിച്ചു. വീടിനു പിന്നിലൂടെ നടന്നു പോകുമ്പോള്‍ ഇത് എന്റെ മേല്‍ ഇതിന്റെ ഇലകള്‍ തട്ടുമായിരുന്നു, ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു :

ഈ അമ്മക്കെന്താ, ആകെ ത്തിരി സ്തലേ ള്ളൂ, വഴേം, കൊള്ളീം തെങ്ങും ഒക്കെ നേറചിരിക്കാന്. നീപ്പോ തൊക്കെ കൃഷി ചെയ്തു വിറ്റിടല്ലേ ന്റെ കടം വീടാന്‍ പോണേ... പരിഹാസത്തിലും അമ്മ ചിരിച്ചു. അമ്മമാര്‍ അങ്ങിനെയാണ് തര്‍ക്കുത്തരം ചിരിയിലോതുക്കും, തത്വങ്ങളും!!

" അവടെ നിന്നോട്ടെടാ, വാളോം ന്നും ഇടന്ടല്ലോ...?  


വളമിട്ടു വളര്‍ത്തിയ ഞാന്‍ എന്തിനു കൊള്ളാമെന്നു അമ്മ പറയാതെ പറഞ്ഞുവോ.. ആവൊ..

അടക്കാ മരം കവുങ്ങവുന്ന പോലെ കൊള്ളി വളര്‍ന്നു അമ്മയെക്കാള്‍ ഉയരമായപ്പോള്‍ അമ്മയതൊക്കെ മറന്നു.. അതായി, അതിന്റെ പാടായി എന്ന രീതി, മക്കളായാലും മരമായാലും.. മടിയില്‍ വെക്കേണ്ട പ്രായം കഴിഞ്ഞാ പിന്നെ.....

മധ്യാഹ്നം. അകത്തും പുറത്തും പുകചിലുള്ള ഏപ്രിലില്‍ ഞാന്‍ വീശി കൊണ്ട് പുറത്തിരിക്കുകയാണ്. ശ്രീമതി കൃത്യം മൂന്നു മണിക്ക് തന്നെ വിശക്കുന്നുന്ടെന്നു ഭംഗ്യന്തരേണ ഭൂതല പ്രക്ഷേപണം ആരംഭിച്ചു,

" ന്താ പ്പോ ചായക്കിണ്ടാക്കാ, അടുത്താചിങ്ങി ഒരു കടയൂം ല്യാ.."

അറിയാതെ എന്റെ കണ്ണുകള്‍ മുതിര്‍ന്നു പുര നിറഞ്ഞു നില്‍ക്കുന്ന മരചീനിയിലേക്ക് വീണു..

"അമ്മ്വോ വാടി, ഇമ്മക്ക് ഒന്ന് പിഴുതു നോക്കാ". ആ ക്യാമറയും എടുത്തോ... കര്‍ഷകശ്രീ അവാര്‍ഡിന് അയച്ചു കൊടുക്കാം.

ബാക്കി ചരിത്രമാണ്, അഞ്ഞൂറ് ലൈക്കുകളിലേക്ക് കുതിക്കുന്ന ചരിത്രം.

വിയര്‍പ്പോഴുക്കാതെ, യുവരാജാവായി വാഴിക്കപെടുന്നവന്റെ, 

കൈ നനയാതെ മീന്‍ പിടിക്കുന്നവന്റെ,
മഹത്വം പിടിച്ചു വാങ്ങുന്നവന്റെ, 
ഉടമസ്ഥതയുടെ, ഭൂവുടമയുടെ ബൂര്‍ഷസിയുടെ, ചിരിയിലും തെളിയുന്ന ജാള്യതയുടെ അല്പത്തം നിറഞ്ഞ ചരിത്രം.

വാഴക്കുലയില്‍ നിന്ന് മരചീനിയിലെത്തി നില്‍ക്കുന്ന തനിയാവര്‍ത്തനചരിതം..





No comments:

Post a Comment