Friday 28 June 2013

മാമ്പഴം...

വടക്കാഞ്ചേരി സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. മലയാളത്തില്‍ വയലോപ്പിള്ളിയുടെ "മാമ്പഴം" കവിത പഠിക്കാന്‍ ഉണ്ടായിരുന്നു. മലയാളം എടുത്തിരുന്ന തങ്കമണി ടീച്ചര്‍, വായില്‍ അരിമണി ഇട്ടപോലെ ഇപ്പോഴും കടിച്ചു കടിച്ചു കൊണ്ടിരിക്കും. ടീച്ചര്‍ ക്ലാസ്സില്‍ വരും കവിതയുടെ ആദ്യത്തെ വരി വായിക്കും :

അന്കണ തയ്മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ,
അമ്മ തന്‍ നേത്രത്തില്‍. നിന്നുതിര്‍ന്നു ചുടുകണ്ണീര്‍ ....

എന്ന് രണ്ടു വരി കഴിയുമ്പോഴേക്കും ഇന്നത്തെ മെഗാ സീരിയല്‍ നടികളെ വെല്ലും വിധം അല്ലെങ്കില്‍ വൈലോപ്പിള്ളി തങ്കമണി ടീച്ചറുടെ ജീവചരിത്രമാണോ എഴുതിയത് എന്ന് തെറ്റിദ്ധരിക്കും വിധം ടീച്ചറുടെ കണ്ണുകളില്‍ നിന്ന് ഡാം 999 സിനിമയിലെ പോലെ വെള്ളം അനര്‍ഗളം പ്രവഹിക്കാന്‍ തുടങ്ങും. കൈലേസുകളും സാരിതുമ്പും നനഞ്ഞു കുതിരും, മുഖം വിവര്‍ണമാകും, മൂക്കിലൂടെ വരുന്ന കൊഴുത്ത ദ്രാവകം മുകളിലേക്ക് വലിക്കും, മേശയില്‍ കയ്യും കുത്തി, മുഖം താഴ്ത്തി, പൂതനക്ക് വിശപ്പടക്കാന്‍ വിട്ടു കൊടുത്ത കുട്ടിയുടെ അമ്മയെ പോലെ തേങ്ങും, വിങ്ങും വിതുമ്പും. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെ പീഡനം സഹിക്കാഞ്ഞു സാരിത്തുമ്പ് കൊണ്ട് മൂക്കുപിഴിഞ്ഞു സ്വന്തം വീട്ടിലേക്കു വരുന്ന പെണ്ണിനെ പോലെ കരഞ്ഞു വീര്‍ത്ത മുഖവുമായാണ് ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് തിരിച്ചു പോകാറുള്ളത്.

ദിവസങ്ങള്‍ കടന്നു പോയി, ടീച്ചര്‍ രണ്ടു വരിക്കപ്പുറം കടന്നില്ല. ചുടു കണ്ണീര്‍ പ്രവഹിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ ഹാപ്പി ആയിരുന്നു. അഞ്ചു മിനിറ്റ് മാത്രമെ ക്ലാസ്സ്‌ കാണുള്ളൂ.. ടീച്ചര്‍ തന്റെ അണപോട്ടിയോഴുകുന്ന ദുഃഖം അമര്‍ത്താന്‍ പാടുപെടുമ്പോള്‍,  പൂമ്പാറ്റയും കണ്ണാടി വിശ്വനാഥന്റെ മായാവിയും അമ്പിളി അമ്മാവനും ക്ലാസ്സില്‍ കൈകളില്‍ നിന്ന് കൈകളിലേക്ക് ടീച്ചറുടെ കണ്ണീര്‍ പ്രവാഹതോടൊപ്പം പടര്‍ന്നു കൊണ്ടിരുന്നു. ടീച്ചര്‍ ഇതൊന്നും അറിയാതെ ചുടു കണ്ണീര്‍ വാര്‍ത്തുകൊണ്ടേയിരുന്നു. അവസാനം ഈ മാംബഴത്തെ ഓര്‍ത്ത്‌ രണ്ടു തുള്ളി കണ്ണീര്‍ ഞങ്ങളും വീഴ്ത്തെണ്ടിവന്നു..

കൊല്ല പരീക്ഷക്ക്‌ എട്ടു മാര്‍ക്കിന്റെ ചോദ്യം അതില്‍ നിന്നായിരുന്നു!!!

No comments:

Post a Comment