Saturday 15 June 2013

ജന്മജന്മാന്തരപുണ്യം

ശ്രീക്ക് (സിദ്ധാര്‍ത്) എല്ലാറ്റിനും മടിയാണ്. അച്ഛന്റെ മകന്‍ തന്നെ. പല്ല് തേക്കാനും കുളിക്കാനും പഠിക്കാനും ഒക്കെ മടിയാണ്. പക്ഷെ ഇതിനേക്കാള്‍ കൂടുതല്‍ മടിയാണ് മുടി വെട്ടാന്‍ പോകാന്‍. വല്ലാത്ത ഇക്കിളിയാണ്, പിന്നെ കത്രിക കൊണ്ട് മുറിയുമോ എന്ന പേടിയും..

പലപ്പോഴും ഞാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നാണം കെടും. ഞങ്ങള്‍ തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടാണ് ബാര്‍ബര്‍ ഷോപ്പില്‍ പോവുക. കിന്ടെര്‍ ജോയ്‌, ഡയറി മില്‍ക്ക്, ബെന്‍ ടെന്‍ കാര്‍ എന്നിവയാണ് മുടി വെട്ടുമ്പോള്‍ കരയാതിരിക്കാനുള്ള കൈക്കൂലി. സീമന്തപൊട്ടനായ ഞാന്‍ ഇതൊക്കെ ഒരു ബൂസ്റ്റ്‌ ആയിക്കോട്ടെ എന്ന ഗുഡ്വില്ലില്‍ ആദ്യമേ തന്നെ വാങ്ങി കൊടുക്കും. അവന്‍ ഇതൊക്കെയായി കസേരയില്‍ ഇരിക്കും. പക്ഷെ കുറച്ചു വെട്ടി കഴിയുമ്പോള്‍ ലവന്റെ സോഭവം മാരും. അലറി വിളിക്കാന്‍ തുടങ്ങും. ഓഫര്‍ ചെയ്ത കിന്ടെര്‍ ജോയ്‌, ഡയറി മില്‍ക്ക് സില്‍ക്ക്‌ ഒക്കെ കയ്യില്‍ പിടിച്ചു, അലിഖിത കരാര്‍ പിച്ച്ചി ചീന്തി വായുവിലെറിഞ്ഞു അവന്‍ ഉറക്ക കരയും. ഞാന്‍ വിഷമവൃത്തതിലാവും.

ദേഷ്യം കൊടുമ്പിരി കൊണ്ട്, അവനെ വീട്ടില്‍ കൊണ്ടുവന്നു കത്രിക എടുത്തു ഞാന്‍ ശ്രീമതിയും കൂടിപഴനിയിലും തിരുപതിയിലും കുട്ടികളെ കാലിന്റെ മുട്ടിനിടയില്‍ തല അമര്‍ത്തി വെച്ച് വെട്ടുന്ന അബട്ടന്മാരെ പോലെ ബലം പ്രയോഗിച്ചു വെട്ടും. പാവം കരഞ്ഞും ബലം തിരിച്ചു പ്രയോഗിച്ചും അവന്‍ തളരും. എല്ലാം തീര്‍ന്നു കണ്ണുനീരില്‍ കുതിര്‍ന്ന മുഖവുമായി അവന്‍ നിര്‍ത്തി നിര്‍ത്തി ഈണത്തില്‍ സങ്കട പെട്ട് പറയും :

ശ്രീക്ക് നല്ല വേദനീണ്ടാര്‍ന്നു.. അമ്മയ്ക്കും ആച്ഛനും എന്നെക്കാളും ശക്തിയാനല്ലേ....

അവനറിയില്ലല്ലോ ഈ അച്ഛനമ്മമാര്‍ക്ക് അവരുടെ ശക്തി കാണിക്കാന്‍ പറ്റിയവര്‍ സ്വന്തം കുഞ്ഞുങ്ങള്‍ മാത്രമാണെന്ന്...

അതും അവര്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മാത്രമാണെന്ന്..

No comments:

Post a Comment