Monday 10 June 2013

ഉലകനായകന്‍..,...!

ഉലകനായകന്‍....




രാജസ്വലയാകാത്ത, പുരുഷസുഖം അനുഭവിക്കാന്‍ പ്രായമാകാത്ത, ഒരു പൊട്ടിപെണ്ണിന്റെ കൌതുകം, 
കയ്യില്‍ കിട്ടിയ സമ്മാനം തുറന്നു നോക്കാനുള്ള കുഞ്ഞുമനസ്സിന്റെ ചാപല്യത്തോടെ മന്ത്രമുരുവിട്ടു സൂര്യതേജസ്സില്‍ രമിച്ചവള്‍ക്കുണ്ടായ അപമാനത്തിന്റെ ബാക്കിപത്രം. അവിഹിത ബന്ധതിലുണ്ടായ ആദ്യ സന്തതി. വെട്ടിതിളങ്ങുന്ന കവചകുണ്ടലങ്ങള്‍ക്ക് പോലും മറയ്ക്കാന്‍ കഴിയാഞ്ഞ അപമാനത്തിന്റെ മൂര്‍ത്തിരൂപം... കര്‍ണ്ണന്‍!!!

ഗംഗയുടെ മടിയിലേക്ക് ഒഴുക്കിവിട്ട കര്‍ണ്ണനെ, താരാട്ട് പാടി, മൃദുയലകളോഴുക്കി തോട്ടിലാട്ടി, മക്കളില്ലാത്ത രാധക്ക് കൈമാറി. ദുര്യോഗം നോക്കണേ, എന്തേ ഒരു ക്ഷത്രിയന് കൈമാറിയില്ല? എന്തേ മക്കളില്ലാത്ത ബ്രാഹ്മണര്‍ക്ക് കൊടുത്തില്ല? അങ്ങിനെ സംഭവിചിരുന്നെന്കില്‍ ഒരുപക്ഷെ മഹാഭാരതകഥ തന്നെ മാറുമായിരുന്നു. കര്‍ണ്ണന് സൂതപുത്രനായി വളരേണ്ടി വന്നു. പക്ഷെ കയ്യില്‍ വിളങ്ങിയ്തു ചമ്മട്ടിക്ക് പകരം, വാളും ഗദയും അമ്പും വില്ലുമായിരുന്നു. സൂര്യതേജസ്സു കരുത്തായി കയ്യിലും മെയ്യിലും ഉറഞ്ഞു കൂടുകയായിരുന്നു. അഭ്യസിച്ച കരുത്ത് അര്‍ജുനന് മിഴിവേകിയപ്പോള്‍, ജന്മവൈഭവം കര്‍ണ്ണന് മാറ്റു കൂട്ടി. തന്റെ കഴിവുകളുടെ പ്രദര്‍ശനത്തിനായ്‌, തന്നെ നാലുപേര്‍ അറിയാന്‍ ഒരവസരത്തിന്നായ്‌ കര്‍ണ്ണന്‍ കാത്തിരുന്നു.

ഹസ്തിനപുരിയിലെ അഭ്യാസകാഴ്ചകളില്‍ മനംകവര്‍ന്ന പ്രകടനവുമായി അര്‍ജുനന്‍ തിളങ്ങുന്നത് അവസാനം വരെ അടക്കി പിടിച്ചു കണ്ടിരുന്നു, നോക്കട്ടെ വൈഭവം എത്രയുന്ടെന്നു.. ഒടുവില്‍ അര്‍ജുനനെ ദ്രോണര്‍ അഗ്രഗണ്യനായി, അജയനായി വാഴിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ അടക്കാനായില്ല. വിളിച്ചു കൂവി, "ഞാനുണ്ട്, ഞാന്‍ ചെയ്യാം, ഇതിനേക്കാള്‍ ഭംഗിയായി, എന്നിട്ട് തീരുമാനിക്കൂ, ആരാണ് വീരനെന്നു ". അര്‍ജുനന്റെ വലിഞ്ഞു മുറുകുന്ന മുഖതോടൊപ്പം ഞെരിഞ്ഞമര്‍ന്ന നിശബ്ദത. ആര്‍പ്പവിളികള്‍ മിന്നല്‍ വേഗത്തില്‍ അണഞ്ഞുപോയി, ആരവങ്ങള്‍ നിലച്ചു, സദസ്സിലൂടെ തിളങ്ങുന്ന മാണിക്യം പോലെ അവന്‍ മുന്നോട്ടു വേദിയിലേക്ക് നടന്നു വന്നു. ദ്രോണര്‍ ഭയന്നു, തന്റെ അരുമ ശിഷ്യനെക്കാള്‍ കേമനായ ഒരാളുടെന്കില്‍ പിന്നെ ശ്രേഷ്ടഗുരു എന്ന പദത്തിന് ഞാന്‍ കളങ്കകമാകും. ആവുന്നത് നോക്കി, കള്ള പണിയില്‍ കര്‍ണ്ണന്റെ ഉന്നം തെറ്റിച്ചു, പക്ഷെ എന്നിട്ടും കര്‍ണന്‍ പിന്‍ വാങ്ങിയില്ല, ദ്വന്ദയുദ്ധത്തിനു അര്‍ജുനനെ വെല്ലു വിളിചതാണ്, പക്ഷെ കുലമഹിമയുടെ ചോദ്യത്തില്‍, വിരണ്ടു പോയി, മിന്നല്‍ പിണര്‍ പോലെ പതിച്ച ചാട്ടവറടിയില്‍ പുളഞ്ഞുപോയി. മുഖം താഴ്ന്നു, നീചകുലം ഇടിതീയായ്‌ തലക്കുമേല്‍ പതിച്ചപ്പോള്‍ തളര്‍ന്നിരുന്നു പോയി.

അംഗരാജാവായി തീര്‍ന്നിട്ടും പോകാതെ, മായാതെ, മറയാതെ "നീചകുലത്തില്‍ പിറന്നവന്‍" എന്ന കറ പറ്റിപിടിച്ചു തന്നെ കിടന്നു. അതിരഥനെ കണ്ട കുന്തി ബോധംകെട്ടത് അവിഹിതമകനോടുള്ള മമത കൊണ്ടാണോ അതോ ക്ഷത്രിയന്മാരായ മക്കളെ കൊല്ലാന്‍ ഒരാള്‍ വന്നിരിക്കുന്നു എന്ന പേടി കൊണ്ടാണോ? ആവോ? ദാസികളായ സൂത സ്ത്രീകളിലും, ഒരു പിന്നോക്കകാരനായ യാദവന്റെ സഹോദരിയായ സുഭദ്രയിലും എന്തിനു കാട്ടാളത്തിയായ ഹിടിമ്ബിയില്‍ വരെ വിസര്‍ജ്യങ്ങള്‍ പങ്കിട്ടു രമിക്കാം, പക്ഷെ ആണുങ്ങളോട് യുദ്ധം ചെയ്യില്ല. തത്വശാസ്ത്രങ്ങള്‍ സൌകര്യപൂര്‍വ്വം ഉപയോഗിക്കുന്ന ധര്‍മപുത്രരെ, കൃപരെ, ശല്യരെ പ്രണമിക്കുന്നു.

സ്വയവരത്തില്‍ ഭാഗഭാക്കാകാന്‍  വന്ന കര്‍ണ്ണനോട് , അനിതരസാധാരണ ഗര്‍വ്വോടെ " ഒരു സൂതപുത്രനെ വേള്‍ക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന്" പറഞ്ഞു ദ്രൌപദിയുടെ വക അപമാനം. കൌരവസദസ്സില്‍ ദ്രൌപദിയുടെ ഉടയാടകള്‍ അഴിഞ്ഞു വീഴുന്നത് കണ്ടു കര്‍ണ്ണന്‍ ഒരുപക്ഷെ ആനന്ദിചിരിക്കണം. വില്ലാളി വീരനായിട്ടും സൂതപുത്രന്‍റെ കീഴില്‍ പടവെട്ടാന്‍ ആവില്ലെന്ന് പറഞ്ഞു, വില്ലാളിവീരനായ യോദ്ധാവിനെ ഈച്ചയടിക്കാന്‍ അന്തപുരത്തിലിരുത്തി കൌരവര്‍ക്ക് ക്ഷീണം വരുത്തിയ, യുദ്ധം കൈവിട്ട ഭീഷ്മര്‍, എന്നും നീചകുലത്തെ പറ്റി അവഹേളിക്കുന്ന ശല്യര്‍, കൃപര്‍. വില്ലാളി വീരനായ ഒരുവന്‍ ക്ഷത്രിയകുലത്തില്‍ നിന്നല്ലാതെ ഉണ്ടാകരുതെന്നു ശപഥമെടുത്ത പോലെ, ആല്മവീര്യം ചോര്‍ത്തുകയായിരുന്നു, തേജോവധം ചെയ്യുകയായിരുന്നു കര്‍ണ്ണനെ സ്വന്തം പാളയത്തില്‍ വെച്ച് തന്നെ ക്ഷത്രിയകുലം.

സീമന്തപുത്രനോട് തന്റെ മക്കളെ കൊല്ലരുതെന്നു അപേക്ഷിച്ച കുന്തി വീണ്ടും അവഗണനയുടെ നേരിപോടില്‍ വെന്തുരുകുന്ന ഹൃദയത്തെ പൊള്ളിച്ചു. അര്‍ജുനനെ മാത്രം നഷ്ടപെടാന്‍ അമ്മ തെയ്യറായി ക്കോളൂ, പഞ്ചപാണ്ഡവര്‍ എന്നുമുണ്ടാകുമെന്ന് പറഞ്ഞു അമ്മയെ മകന്‍ സാന്ത്വനപ്പെടുത്തിയപ്പോള്‍ കുന്തിക്ക് സാധിചിരിക്കുമോ ഈ പഞ്ചപാണ്ഡവരില്‍ ഒന്ന് കര്‍ണനായി കാണാന്‍ ? സംശയമാണ്. അപ്രതീക്ഷിത, അവിഹിതജന്മം കൊണ്ട് കിട്ടിയ ശനിദശകള്‍ എപ്പോഴും എല്ലായിടത്തും കര്‍ണ്ണനെ വിടാതെ പിന്തുടരുകയായിരുന്നു. അര്‍ജുനന് വേണ്ടി കരുതിവെച്ച ബ്രഹ്മസ്ത്രം ഘടോല്‍കചനു നേരെ പ്രയോഗിക്കേണ്ടി വന്നു. സുഹൃത്തിന്റെ വിജയമായിരുന്നു, സന്തോഷമായിരുന്നു തന്റെ സ്വന്തം ലക്ഷ്യത്തെക്കള്‍, വൈരിയായിരുന്ന അര്‍ജുനന്റെ ജീവനേക്കാള്‍, കര്‍ണ്ണന് പ്രതിപത്തി. കവചകുണ്ഡലങ്ങള്‍ അഴിച്ചു കൊടുക്കുമ്പോഴും കര്‍ണ്ണന് തന്റെ അഹന്കാരമായ ദാനശീലം തനിക്ക് വിനയാകുന്നത് കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ചതിയില്‍ കൊന്നു, ശരീരത്തില്‍ നിന്ന് ഒഴുകിയിറങ്ങുന്ന ചോര, തന്റെ സ്വന്തം ചോര കണ്ടാഹ്ലാദിക്കുന്നത് കണ്ടുകൊണ്ടു മരണത്തിന് കീഴടങ്ങാനെ ഈ വീരന് സാധിച്ചുള്ളൂ. മരണമെന്ന വാക്ക് സ്വയം ധന്യമായ ഒരു നിമിഷം....

ധീരത, വീരം എന്നൊക്കെ പറയുന്നത് ആളും അമ്പാരിയും ആയുധങ്ങളുമായി നായാട്ടിനു പോകുന്നതല്ല, മറിചു തുറന്ന മൈതാനത്ത് ശരീരം കൊണ്ട് വന്യമൃഗത്തെ നേരിടുന്നതാണ്. മഹാഭാരതത്തില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ച കഥാപാത്രമെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ, കര്‍ണ്ണന്‍!!!

നേട്ടങ്ങള്‍ നേടാതെ,
വിജയങ്ങള്‍ കൊയ്യാതെ,
സ്നേഹത്തിനും സൌഹൃദത്തിനും മുന്‍പില്‍ സ്വയം എരിഞ്ഞടങ്ങിയ ഈ മഹാപുരുഷന്‍ അല്ലാതെ ആരാണ് മഹാഭാരതത്തിലെ നായകന്‍...?

അപമാനവും
അവഗണനയും
ഒററപെടലും
ഇകഴ്ത്തലും
താഴ്ത്തികെട്ടലും ആവോളം അനുഭവിച്ച, കണ്ണീരിന്റെ കൈപുനീര്‍ ആവോളം കുടിച്ച സുധാകരന്മാര്‍ക്ക് ഞാനിത് സമര്‍പ്പിക്കുന്നു. നിങ്ങള്‍ നായകാരാണ്; വെട്ടി പിടിച്ചെടുത്ത നിങ്ങളുടെ സ്വന്തം സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരാണ്.

കൌന്തെയനായ,
ഗന്ഗേയനായ,
രാധേയനായ,
ജനപ്രിയനായകാനായ കര്‍ണ്ണന് പ്രണാമം; ജീവിതനായകരായ നിങ്ങള്‍ക്കും!!!



1 comment:

  1. എനിക്ക് പണ്ടേ ഇഷ്ടം അഭിമന്യുവിനോട് മാത്രം ആയിരുന്നു. ചക്രവ്യുഹം കടന്നു പൊരുതി മരിച്ച അവനോടുള്ള സ്നേഹം ഇവിടെ അടിയറ വെക്കുന്നു സുടെട്ടന്റെ കർണ്ണന് വേണ്ടി. ഇങ്ങനെ ഒരു വീരന അവിടെ ഉള്ളപ്പോൾ എങ്ങനെ മറ്റുള്ളവരെ നമ്മുക്ക് ചക്രവര്‍ത്തിമാരാക്കാൻ പറ്റും ....

    ഫേസ്ബുക്കിൽ ഇതൊന്നും കണ്ടില്ല എന്നൊരു പരാതി ഉണ്ട് അതോ ഇതെല്ലാം പണ്ടേക്കു പണ്ടേ ഞാൻ അറിയാതെ എന്നെ കടന്നു പോയതോ

    ReplyDelete