Sunday 7 December 2014

മുദ്ര...


കൂട്ടലും കുറയ്ക്കലും കൈവിരലുകളിലും എന്ച്ചുവടിയിലും പെട്ട് കറങ്ങുന്ന ബാല്യത്തിനപ്പുറത്തേക്ക് വളര്‍ന്നു വലുതായപ്പോള്‍, ഈ വിഷയത്തില്‍ എനിക്കുള്ള ദാരിദ്ര്യം തീര്‍ക്കാന്‍, മൌനത്തിന്റെ വത്മീകം പൂകി കൊടുംതപസ്സനുഷ്ടിക്കുന്ന ബ്രഹ്മചാരികളായ മുനിവര്യന്‍മാരെ പോലും ഉണര്‍ത്തിയെടുത്തു വിഷയാസക്തി ജനിപ്പിച്ചു വികാരവിവശരാക്കുന്ന ഊര്‍വശി, മേനക, രംഭമാരെപോലെ, ക്ലാസ്സ്‌മുറിയെന്ന റാമ്പിലേക്ക് പൂച്ചനടത്തവുമായ്‌ വന്നു ചേര്‍ന്നവരാണ് അഭൗമസൗന്ദര്യത്തിൻടെ മൂന്നു മൂര്‍ത്തരൂപങ്ങൾ.

" Miles to go before I sleep" എന്ന കവിവാക്യം ഉറക്കെ ചൊല്ലി, ഇനിയുമെനിക്ക് ദൂരങ്ങള്‍ താണ്ടാനുന്ടെന്നും പറഞ്ഞു ശരവേഗത്തില്‍ രശ്മി.

"പ്രണയമണിതൂവല്‍പൊഴിയും പ്രണയമഴ" എന്ന് പാടി, ഉദ്യാനത്തിലെ സിമെന്റ് ബെഞ്ചില്‍ വലതുകാല്‍ മടക്കി, ഇടതുകൈ നനഞ്ഞൊട്ടിയ വയറിലും വലതുകൈ,  മഴത്തുള്ളികള്‍ വീണു പൊട്ടിചിതറുന്ന വിടര്‍ന്ന നെറ്റിയിലും  മലര്‍ത്തിവെച്ചും കിടക്കുന്ന ഭാനുപ്രിയയെപോലെ മഴയില്‍ നനച്ചു കുളിച്ചു രേഖ.

കുടമുല്ലപൂപോലെ വെളുത്തുരുണ്ട് തടിച്ചു ലാസ്യാലസ്യവതിയായി ബിന്ദു.

ഇവരെ തൊട്ടും തലോടിയും തേച്ചും മാച്ചുമുള്ള സഹവാസം എന്നിലെ തൃഷ്ണകള്‍ക്ക് തീപിടിപ്പിച്ചതിനാല്‍ പിന്നെയങ്ങോട്ട് കണക്കായി പോവേണ്ട ഈ വിഷയത്തില്‍ ഞാനൊരു കണക്ക്പിള്ളയായി മാറി. " സുധാകരന്‍, അന്‍പതില്‍ നാല്പത്തിയോന്പതു" എന്ന് മാഷ് ഉറക്കെ വിളിച്ചു പറയുമ്പോള്‍ ആല്‍മഹര്‍ഷത്താല്‍ ഞാനെഴുന്നേൽക്കുന്നതിനോടൊപ്പം എന്നിലെ രോമങ്ങള്‍ അതിയായ ആനന്ദാതിരേകത്തോടെ എഴുനേറ്റു നിന്നത് ഇവര്‍ കൂടി ഓണതുമ്പികളെപോലെ എന്നെ വട്ടമിട്ടു പറക്കുന്നത് കൊണ്ടായിരുന്നു.

ജീവിതപുസ്തകത്തില്‍, മോഹങ്ങള്‍ കണക്കിലെ കൂട്ടലുകളായും, മോഹഭംഗങ്ങള്‍ കിഴിക്കലുകളായും, പ്രതീക്ഷകള്‍ ഗുണനവും തിരിച്ചടികള്‍ ഹരണവുമായി വരവ് ചെലവ് കണക്കുകളില്‍ തുല്യതയില്ലാത്തതിനാല്‍ ജീവിതബാക്കിയിൽ ശിഷ്ടം വരാതെ കഷ്ടം വെച്ച് ഇഷ്ടകേട്‌ കാണിച്ചു കൊണ്ടിരുന്നു. ജീവിതത്തിന്റെ ഗതിവേഗം കുറഞ്ഞപ്പോള്‍ ശരവേഗത്തില്‍ കുതിക്കുന്ന തുടിപ്പും മിടിപ്പുമായ കൌമാരവും യൌവ്വനവും അതിവേഗത്തില്‍ കടന്നു പോയതിന്റെ കൂട്ടത്തിൽ രശ്മി എന്നെ പിടിവിട്ടകന്നു പോയി. പിടിച്ചു നിന്നത് രേഖയും ബിന്ദുവും മാത്രം...
ശിരോ-കൈരേഖകള്‍ മങ്ങിയും തെളിഞ്ഞും വളഞ്ഞും ഒടിഞ്ഞും എന്റെ ജീവിതയാത്രയില്‍ നേട്ടങ്ങളും കോട്ടങ്ങളും ഏറ്റങ്ങളും ഇറക്കങ്ങളും തന്നപ്പോഴൊക്കെ, ആശ്വാസമായും സാന്ത്വനമായും താങ്ങായും എന്നും ഇവരുണ്ട്. ജയങ്ങളില്‍ ശ്രീ ചേര്‍ത്ത് കൊണ്ട് എന്റെ ജീവിത യാത്രയിലെ ലാഭനഷ്ടപത്രത്തില്‍ എന്നോടൊപ്പം ചിരിച്ചും കരഞ്ഞും അവര്‍ എന്നെ താങ്ങിതലോടി നില്‍ക്കുന്നു!

പാദമുദ്രകളെപോലെ ഞാന്‍ ബാക്കിവെച്ച് പോവുന്ന എന്റെ ലിഖിതങ്ങളുടെ താഴെ, മുകളില്‍ എഴുതിയതെല്ലാം സത്യം; സത്യമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങള്‍ ഗ്യാരന്ടി എന്നുറക്കെ പ്രഖ്യാപിച്ചു, എന്റെ വാക്കിനും വചനത്തിനും അടിവരയിട്ടു മേലൊപ്പു ചാര്‍ത്തിക്കൊണ്ട്, നെഞ്ചുവിരിച്ചു നീണ്ടുനിവര്‍ന്നു കിടക്കുന്നു സുഭഗസൌന്ദര്യം വിടര്‍ത്തികൊണ്ട് രേഖയും; മൃദുമന്ദഹാസത്തിന്റെ പൌര്‍ണമി പൊഴിച്ച്കൊണ്ട് രണ്ടു ഹൃദയസ്പന്ദനബിന്ദുക്കളും !!!

No comments:

Post a Comment