Sunday 7 December 2014

വിലാപയാത്ര.


തല മുഴുവന്‍ വെളുത്തുനരക്കുകയും നെറുകയില്‍ മരുഭൂമി പ്രത്യക്ഷപെടുകയും ചെയ്തപ്പോള്‍ മനസിലായി ഒരിക്കലെനിക്ക് കര്‍ക്കിടകത്തിലെ കറുത്തവാവുപോലെ ഇടതൂര്‍ന്നിരുണ്ട കനത്ത മുടിയുണ്ടായിരുന്നുവെന്നു....

കണ്ണടയുടെ സഹയാത്രികനായപ്പോള്‍ ഞാനറിഞ്ഞു സൂചികുഴ പോലും തെളിച്ചു കാണിച്ചുതന്ന നേത്രങ്ങള്ണ്ടായിരുന്നുവെന്നു.

കാപ്പിപൊടിയില്‍ പഞ്ചസാരമണികള്‍ തൂവിയപോലെ മീശയില്‍ പക്വതയുടെ വെള്ളി നൂലുകളിഴപാകിയപ്പോളെനിക്ക് മനസിലായി മേല്‍ചുണ്ടിനും മൂക്കിനുമിടക്ക് കരിനാഖം പൌരുഷഫണം വിടര്‍ത്തിയിരുന്നുവെന്നു.

പുകവലിച്ചു കറുത്തിരുണ്ടു വിളര്‍ത്തു കിടക്കുന്ന ചുണ്ടുകള്‍ എനിക്ക് പറഞ്ഞു തന്നു ഒരിക്കലവ നിത്യ മേനോന്റെ ഉടലുപോലെ ചുവന്നു തുടുത്തിരുന്നിരുന്നുവെന്നു.

ഇതില് " ഉപ്പൂല്യ, മോളകൂല്യ, പുളിയൂല്യ" എന്നതു എന്റ സ്ഥിരം പല്ലവിയായപ്പോള്‍ സ്വയം തിരിച്ചറിയുന്നു നാവിലെ സ്വാദേനിക്ക് നഷ്ടമായെന്ന്...

ഒറ്റചിരിയില്‍ പെന്കൊടികളെ മലര്‍ത്തിയടിച്ചിരുന്ന എന്റെ ദന്തനിരകളില്‍ ഗര്‍ത്തങ്ങളും വിടവുകളും പ്രത്യക്ഷപെടുകയും പലതും പിണങ്ങി പിരിയുകയും ചെയ്തപ്പോള്‍ ഞാനറിഞ്ഞു ചിരിവസന്തം എനിക്ക് നഷ്ടമായെന്ന്..

വിജയമുദ്രയായ V പോലെ വിടര്‍ന്നു വിരിഞ്ഞു വിരാജിച്ച നെഞ്ചു തേന്‍പാളികളെ പോലെ ആര്‍ദ്രമായടര്‍ന്നു തൂങ്ങിയപോളെനിക്ക് മനസിലായി എനിക്കിനി നെഞ്ചുവിരിച്ചു നടക്കാനാവില്ലയെന്നു..

പനനൊന്കുകള്‍ അടക്കി വെച്ച പോലെയിരുന്ന അടിവയര്‍ സ്കൂട്ടര്‍ ട്യൂബിട്ടപോലെ വീര്‍ത്തു വന്നു വികൃതരൂപമായപോള്‍ എന്നിലൊരു ആലില വയറണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അഞ്ചുവട്ടം ഓടി കഴിഞ്ഞിട്ടും തളരാതിരുന്ന ഞാന്‍ മൂന്നാംവട്ടം കിതച്ചു തളര്‍ന്നു മതിലില്‍ ചാരി നിന്നപ്പോള്‍ തിരിച്ചറിഞ്ഞു എന്നിലെ യൌവ്വനം എന്നന്നേക്കുമായി പടിയിറങ്ങി പോയെന്നു...

മുഖപുസ്തകത്തിലും പുറത്തും പിള്ളാരുമായി ആടി തിമിര്‍ക്കുന്നതില്‍ അഭിനിവേശം നഷ്ടമായപ്പോള്‍ എനിക്ക് മനസിലായി എന്നിലെ കുട്ടിയെ ഞാന്‍ കൈവിട്ടുവെന്നു...

ചേര്‍ത്തുനിര്‍ത്തിയ സൌഹൃദങ്ങള്‍ പഴി പറഞ്ഞു, കുറവുകളക്കമിട്ടെഴുതി പരിഹസിച്ചു പടിയിറക്കിയപ്പോള്‍ പതിയെ പഠിച്ചറിഞ്ഞു ഞാന്‍ നല്ലൊരു സുഹൃത്തല്ലെന്നു...

കല്യാണഫോട്ടോയെടുത്തു പൊടി തൂത്തു തഴുകി തലോടി ദീര്‍ഘനിശ്വസമുതിര്‍ക്കുന്ന പത്നി പറയാതെ പറഞ്ഞു തന്നു ഞാന്‍ വയസാനെയെന്നു...

"അച്ഛനിത് മനസിലാവില്ല, അച്ഛന്‍ പഴന്ച്ചനെനെന്നു" പ്രിയപകര്‍പ്പുകള്‍ പറഞ്ഞപ്പോള്‍ പിടഞ്ഞ ഹൃദയം പറഞ്ഞു " പഹയാ അന്റെ കാലം കഴിഞ്ഞുവെന്നു...

സ്നേഹം പങ്കുവെച്ചപ്പോള്‍ അമ്മയുടെ കൈകള്‍ വിറച്ചു മടിച്ചപ്പോള്‍ കനലില്‍ വീണു കരിഞ്ഞ അമ്മിഞ്ഞപാലിന്‍റെ കരിമണം മരണതണുപ്പായ് കരളില്‍ കനത്തുകിടന്നു.

ഞാനറിയാതെ ഞാനെന്ന ഞാനെന്നില്‍ നിന്നടര്‍ന്നു പോയപ്പോള്‍ ഞാനെന്തയിരുന്നുവെന്ന ചോദ്യവുമായി ഞാനന്തിച്ചു നില്‍ക്കുകയാണ്.

എവിടെയൊക്കെയാണ് നാക്കും വാക്കും പ്രവര്‍ത്തിയും പിഴച്ചത്?

ആരെയൊക്കെയാണ് മുറിവേല്പ്പിച്ചത്?

ആരുടെ മിഴികളിലാണ് ഞാന്‍ കാരണം ജലകണികകള്‍ ഉരുണ്ടു കൂടിയത്?

ആരുടെയൊക്കെ സന്തോഷവും സുഖവുമാണ് ഞാന്‍ തല്ലികെടുത്തിയത്?

ഉറക്കെ വിളിച്ചു പറഞ്ഞ വാക്കുകള്‍ മുനയുള്ള ശരങ്ങളായി ആരുടെ വിരിമാറുകളിലാണ് തുളച്ചു കയറി രക്തം ചിന്തിയത്...?

അസുരാംശം കൂടുതലുള്ള ഒരു മനുഷ്യപിറവിയുടെ പൊരുള്‍ തേടി മനസ്സ് കൊണ്ട് ഞാനിപ്പോള്‍ പിറകോട്ടു നടക്കുകയാണ്. ശാപമോക്ഷം തേടിയുള്ള യാത്രയില്‍ അശാന്തിപര്‍വ്വങ്ങളാണെങ്ങും പാപമോക്ഷചിന്തകള്‍ കൊണ്ട് മനുവും തനുവും ആല്മാവും ഇരുണ്ടു, ജീവിതതേര്‍തട്ടില്‍ തളര്‍ന്നിരിക്കുന്നയെനിക്ക് ആരാണ് ഗീതോപദേശം നല്‍കുക. സുധാകരനിലെ സുധയെന്ന അമൃതെനിക്ക് നഷ്ടമായിരിക്കുന്നു; കരന്‍ ( കര്‍ണ്ണന്‍) എന്ന യോദ്ധാവ് തളര്‍ന്നിരിക്കുന്നു. താണ്ടിയ അര്‍ദ്ധജീവിതായനത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പാപത്തിന്റെയും ശാപത്തിന്റെയും വെറുപ്പിന്റെയും വേദനയുടെയും നിഴല്‍പാടുകള്‍ തിണര്‍ത്തു കിടക്കുന്നു.

പടയോട്ടത്തില്‍ മനം മടുത്തുവന്ന എം ടി യുടെ സേതുവിനെ പോലെ
ആര്‍ത്തലച്ചു വരുന്ന കണ്ണുനീരിനെ മിഴിവക്കില്‍ തടഞ്ഞു നിര്‍ത്തി,
തികട്ടിവരുന്ന ഗദ്ഗദത്തെ നെഞ്ചിലുടച്ചു കളഞ്ഞു,
അമര്‍ത്തി ചേര്‍ത്ത് കൂപ്പിയ കൈ നെറ്റിയലമര്‍ത്തി
അടഞ്ഞു കിടക്കുന്ന ശ്രീ കോവിലിനു മുന്‍പില്‍
താണു വണങ്ങി നിന്ന് ഞാന്‍ വരം തേടുകയാണ്.

ഒരിക്കല്‍ കൂടി ഈ ഒറ്റയടിപാത നടന്നു തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍?

ഞാന്‍ കാരണം ഉരുണ്ടുകൂടിയ കണ്ണീര്‍ കണങ്ങള്‍ തുടക്കാന്‍ കഴിഞ്ഞെങ്കില്‍?

പോറലുകള്‍ വീണ ഹൃദയങ്ങളില്‍ തേന്‍ പുരട്ടാന്‍ കഴിഞ്ഞെങ്കില്‍?

നൊന്തുവെന്തു കരിഞ്ഞ കരളിനു പകരം കരള്‍ പകുത്തു നല്‍കാന്‍ കഴിഞ്ഞെങ്കില്‍?

ഒരിക്കല്‍ കൂടി നടന്നു കയറാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ താണ്ടിയ വഴിതാരകള്‍......

തരുമോ ഈ യൊരു വരം മൂകരും ബധിരരും അന്ധരുമായ മുപ്പത്തി മുക്കോടിദൈവങ്ങള്‍....?

അരൂപികളായ ദൈവപുത്രന്മാര്‍...?

പ്രവാചകപുണ്യജന്മങ്ങള്‍...

വയ്യ....

വരിക കൃഷ്ണ; വന്നെന്റെയീ യാത്രയില്‍ സാരഥിയാവുക;
ഓതുകയെന്‍ കര്‍ണ്ണങ്ങളില്‍ ജന്മകര്‍മ്മമൃതിഗീതികള്‍.

ജന്മകര്‍മഫലങ്ങളുടെ പൊരുള്‍തേടിയുള്ള ഈ യാത്രയില്‍
അല്‍പനെരമീ തേര്‍ തെളിക്ക കൃഷ്ണ; ഞാനൊന്നു നിശ്വസിക്കട്ടെ!!!

No comments:

Post a Comment