Sunday 7 December 2014

പീഡിതപ്രിഥ്വി...



പ്രകൃതിയിലെ സര്‍വ്വതും പരസ്പരം ആശ്രയിചിരിക്കുന്നുവെന്നും പരസ്പരപൂരകങ്ങളാണെന്നും ശാസ്ത്രവും വിദ്യാഭ്യാസവും അത്രയ്ക്ക് വളർന്നു വികസിക്കാത്ത കാലത്തു മനുഷ്യന് മനസ്സിലായിരുന്നു. നിരാശകള്‍ ബാധിക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകെട്ടുകളില്‍ പോയി മലര്‍ന്നുകിടന്നു, നീലവിഹായസ്സിലേക്ക് നോക്കി ആശ്വാസം കണ്ടെത്തുമായിരുന്നു. മാനംമുട്ടെ നില്‍ക്കുന്ന കുന്നുകളില്‍ കയറി കാല്‍ച്ചുവട്ടിലെ പച്ചപ്പും വൃക്ഷലതാദികളും പുഴയും നോക്കി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചതില്‍ നിര്‍വൃതി കൊളളുമായിരുന്നു. ഞാറ്റുവേലകളും ഋതുഭേദങ്ങളും വെയിലും മഴയും തണുപ്പും അവനു കാലാകാലങ്ങളില്‍ നല്കി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിനെപോലെ അവനെ പരിചരിച്ചു.
ആ കാലം കാലികാലമായി എപ്പഴോ മാറി. ഇന്ന് നന്മയുടെയും കനിവിന്റെയും ഉറവിടങ്ങളാവേണ്ട മനുഷ്യമനസ്സുകള്‍ തിന്മയുടെയും ക്രൂരതയുടെയും ഊഷരഭൂമികളാകുകയാണ്. ചൂഷണത്തിനുള്ള ഉപാധി മാത്രമായിരിക്കുന്നു പ്രകൃതി. എവിടെയാണ് പിഴച്ചത്? കാലത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യന്‍ മാറിയത് എപ്പോഴാണ്?

ഉള്ളില്‍ തിളച്ചുമറിയുന്ന കനല്‍ഭൂമിയുടെ പച്ചപുതപ്പായ ചേലയാണ് മരങ്ങള്‍.
മണ്ണിനെ കെട്ടിപിടിച്ചു നിര്‍ത്തുുന്നതാണ് നാടിന്റെ നാരായ മരവേരുകള്‍.
മണ്ണിനു ഉറപ്പു നല്കുന്നതാണ് പാറകെട്ടുകള്‍.
മണ്ണിനെ കുളിരണിയിക്കുന്ന, ഭാവഗായകനാക്കുന്ന പ്രകൃതിയുടെ വെള്ളിയരഞ്ഞാണമാണ് പുഴകള്‍.

പ്രകൃതിമാതാവിന്റെ മാറ് പിളര്‍ന്നെടുക്കുന്നപോലെ, പ്രകൃതിസൌന്ദര്യത്തിന്റെ ഔന്നത്യം കാണിച്ചുതന്ന കുന്നുകളെ മാന്തിയെടുത്ത്, മലര്ന്നു കിടന്നു ആകാശനീലിമ ആസ്വദിച്ച പാറകളെ കരിമരുന്നു വെച്ചൂപൊട്ടിച്ചു, പ്രകൃതിയുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ചു, ആ കുന്നുകളേക്കളുയരത്തില്‍ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി അന്തസ്സും അഭിമാനവും ഉയര്‍ത്തി പിടിക്കാന്‍ നമ്മള്‍ പഠിച്ചതെന്നാണ്?

നമ്മുക്ക് നീന്തി തുടിക്കാന്‍, അഴുക്ക് കഴുകി കളയാന്‍, നമ്മളെ കവികളാക്കാന്‍, കളകളം പുളിനങ്ങള്തിര്‍ത്തു അലസമൊഴുകിയിരുന്ന പുഴകളെ മാലിന്യചാലുകളാക്കാന്‍, മണല്‍വാരി നമ്മുടെ സൌധങ്ങളെ സിനിമാനടികളുടെ കവിള്‍തടങ്ങള്‍പോലെ മിനുസ്സമാക്കാന്‍ പ്രേരിപ്പിച്ച വികാരമെന്താണ്?

മരം ഒരു വരമാണെന്നറിഞ്ഞിട്ടും, ജീവന്‍ നിലനില്ക്കുന്നത് ഇതിന്റെ തണലിലാണെന്നറിഞ്ഞിട്ടും, കാതലുള്ള മരംവെട്ടി വീടിന്റെ ചിത്രപണികളുളള വാതായനങ്ങളുണ്ടാക്കി, ചുവരുകള്‍ക്ക് ചാരുത നല്കി ഞെളിഞ്ഞിരിക്കുന്നു.

തെളിനീര് അമൃതാതാണെന്നറിഞ്ഞിട്ടും മുറ്റത്ത് ഒരുതുള്ളി മഴവെള്ളം കെട്ടിനില്‍ക്കാനനുവദിക്കാതെ ഒഴുക്കികളഞ്ഞിട്ടു, കിണറ്റില്‍ വെള്ളമില്ലെന്ന് പറഞ്ഞു നെന്ച്ചത്തടിക്കുന്നു.

ഇന്ധനം അധികാലം ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ചുമ്മാ വാഹനങ്ങളില്‍ ഊരുചുറ്റാന്‍ പോകുന്നു.

വൈദ്യൂതി പാഴാക്കരുതെന്നു പരസ്യം കണ്ടു ശരിയെന്നര്‍ത്തത്തില്‍ തലയാട്ടി, എല്ലാറൂമിലും എ സി വെച്ച്, വീടിനുചുറ്റും അലങ്കാരദീപങ്ങള്‍ തെളിയിച്ചു സുഖസുഷുപ്തിയണയുന്നു.

പുഴയില്‍ നിന്ന് ഐശ്വര്യറായിയുടെ കണ്ണുകള്‍ പോലെയുള്ള വെള്ളാരംകല്ലുകള്‍ ഊറ്റിയെടുത്ത് സൌധങ്ങള്‍ പണിഞ്ഞു, മെലിഞ്ഞുശോഷിച്ച പാതിവെന്ത പുഴക്ക് ചരമഗീതമെഴുതുന്നു.

നമ്മുക്ക് വനമെന്നാല്‍ മരം മുറിച്ചെടുക്കാനുള്ളതാണ്. പുഴ, മണല്‍ വാരാനും മാലിന്യങ്ങള്‍ വലിച്ചെറിയാനും.
  അടുത്ത തലമുറക്കായി നല്ലതൊന്നും നമ്മള്‍ ബാക്കിവെച്ചിട്ടില്ല. മലീമാസമാവാത്ത വായുവോ വെള്ളമോ കായ്‌ഫലമോ ഒന്നുമില്ല. ഉള്ളത് കുറെനോട്ടുകളാണ്. ഇന്ന് പഴയ ന്യൂസ്‌പേപ്പര്‍ വില്‍ക്കുന്നപോലെ തൂക്കിവില്‍ക്കാന്‍ പറ്റുന്ന കടലാസുകള്‍. മറ്റൊന്നിനുകൂടി ഉപകരിക്കും. ഇളംപ്രായത്തില്‍ അവര്‍ വിഷമയമായ വായു ശ്വസിച്ചു, വെള്ളം കുടിച്ചു, ഭക്ഷണം കഴിച്ചു കാന്‍സര്‍ വന്നു അകാലത്തില്‍ പൊലിയുമ്പോള്‍, കത്തിച്ചു കളയാന്‍ ഈ നോട്ടുകെട്ടുകള്‍ ഉപകരിക്കുമായിരിക്കും. പ്രകൃതിസമ്പത്ത് ചൂഷണത്തിനു വേണ്ടിത്തന്നെയാണ്. ന്യായമായ, അവശ്യമായ, അര്‍ഹമായ ചൂഷണമാവാം. അതിരുകവിഞ്ഞ സുഖലോലുപതക്കു വേണ്ടിയാവുംബോഴാണ് പ്രകൃതിയുടെ ഹൃദയതാളം തെറ്റുന്നത്. ഈ നിമിഷത്തിന്റെ, ഇന്നിന്റെ സന്തോഷത്തിലും നിര്‍വൃതിയിലും കഴിയുന്ന നമ്മള്‍ നാളെ കുറിച്ച് ചിന്തിക്കുന്നില്ല. നാളെ എന്നത് അടുത്ത തലമുറയുടെതാണ്. നമ്മുടെ മക്കള്‍ക്ക് സമ്പത്തും സൌധങ്ങളും കൂട്ടിവെക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപെടുന്നത് ഇതൊക്കെ വെറും പാഴ് വസ്തുക്കളായിമാറുന്ന നാളെയാണ്.

വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ, അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ ചിതക്കു തീകൊളുത്താനുള്ള തീകൊള്ളിയാണ്.

മാന്തിയെടുക്കുന്ന ഓരോപിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്.

വറ്റിചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്‍ധ്വം വലിക്കുന്ന മനുഷ്യന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗജലമാണ്.

മലീമസമായ വായുവും വെള്ളവും.

വറ്റി വരണ്ടു കിടക്കുന്ന പുഴക്ക് മേലെ പട്ടടവെച്ചപോലെയുള്ള പാലങ്ങള്‍.

ഹരിതാഭ വറ്റിവരണ്ടു വിറങ്ങലിച്ചു കിടക്കുന്ന ഊഷരയായ പ്രിഥ്വി.

പെരുകുന്ന ചൂടില്‍ പുഴുങ്ങിയെടുത്ത പാതിവെന്ത മനുഷ്യരും കരയെടുക്കുന്ന കടലും.

മഴവില്ല് നഷ്ടപെട്ട നിറമില്ലാത്ത ആകാശത്തിന് താഴെ വിളറി വെളുത്തു വെള്ളകടലാസ്സുപോലെ വെറുങ്ങലിച്ചു നില്‍ക്കുലന്ന, കാലംമറന്നു കോലംകെട്ട മനുഷ്യസമൂഹവും.

ആവാസവ്യവസ്ഥയെ തകിടം മറിക്കാന്‍ കൂട്ട് നിന്നു, രമ്യഹര്‍മ്മ്യങ്ങളുടെ ചാരുപടിയിലിരുന്നു, പിളർക്കുന്ന പാറകളെയും ഇടിചിടുന്ന കുന്നുകളെയും നോക്കി പരിസ്ഥിതിപ്രേമം പ്രകടിപ്പിക്കുന്ന ഇരട്ടതാപ്പുള്ള മനുഷ്യ, നീ മനുഷ്യനെന്ന ദൈവത്തിന്റെ മഹത്തായ സൃഷ്ടിക്ക് അപമാനമാണ്.
പ്രകൃതി പിടയുകയാണ്.

അവിവേകിയായ, ചിന്തശൂന്യനായ മനുഷ്യന്‍ കാണിക്കുന്ന പേക്കൂത്തുകളില്‍ അവള്‍ ചിതയില്‍ എറിയപെട്ട സതിയെപോലെ എരിഞ്ഞുതീരുകയാണ്.

അഹങ്കാരിയായ മനുഷ്യാ,

പ്രകൃതിയോടുള്ള നിന്റെ വെല്ലുവിളി സ്വന്തം കുഴിമാടത്തിന്റെ മാത്രമല്ല, വരുന്ന തലമുറയുടെ കൂടെ കുഴികള്‍ തോന്ടുന്നതിനു തുല്യമാണ്.

അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളും മാളുകളും പുരോഗമനമല്ല; ചൂഷണത്തിന്റെ സ്മാരകശിലകളാണ്.

പാതിവെന്ത മണല്‍പുറം, ഭൂമിദേവിയുടെ പട്ടടയാണ്.

അനാവശ്യമായി കെട്ടിയുയര്‍ത്തപെടുന്ന ഓരോ സിമന്റ്കോട്ടയും ശവപുരകളാണ്.

പ്രകൃതി,
കറുത്തിരുണ്ട വനാന്തരംപോലെ, ഇടതൂര്‍ന്നു നില്ക്കുന്ന പാറകെട്ടുകള്‍ പോലെ ഇരുണ്ടതും, പുളിനങ്ങള്‍ പൊഴിച്ച് കളകളമൊഴുകുന്ന പുഴയെപോലെയുമുള്ള ദ്രൌപദിയാണ് . അവളുടെ ഉടയാടകളാണ് വൃക്ഷലതാധികള്‍. ഒരിക്കല്‍ പ്രകൃതിയുടെ ഉടയാടകളഴിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ച അവതാരം തന്നെയാണ് പറഞ്ഞത് അവസാനം പ്രളയമാണെന്നു. പറയാതെ പറഞ്ഞ മറ്റൊന്നുണ്ട്. ക്ഷണിച്ചു വരുത്തുന്ന പ്രളയത്തില്‍ എനിക്കൊന്നും ചെയ്യനാകില്ലെന്നു.

ദുശ്ശാസനാ...

നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിനക്കീ പ്രകൃതിരമണീയത കൈമാറിയ പിതാമഹന്മാരുടെ ചുളിവുവീണ കൈകള്‍ മാത്രമാവില്ല, പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുത്തനേര്‍ത്ത കൈകള്‍ കൂടിയാകും.

മറക്കാതിരിക്കുക.....

ഈ പ്രകൃതിസമ്പത്ത് മുത്തശ്ശന്മാര്‍ നമ്മുക്ക് ജീവിതാസ്വാദനത്തിന് കടംതന്നതാണ്; ഒരു കേടുപാടും കൂടാതെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാമെന്ന വ്യവസ്ഥയില്‍.
അടുത്ത തലമുറ നിങ്ങളുടെ സ്മാരകത്തില്‍ നെയ്ത്തിരി കൊളുത്തണമോ അതോ കാര്‍ക്കി്ച്ചു തുപ്പണമോയെന്ന് ദുശ്ശാസനന്മാരെ നിങ്ങള്‍ തീരുമാനിക്കുക!!!

No comments:

Post a Comment