Sunday 7 December 2014

മുറിവ്.


ചിന്നിചിതറി കിടക്കുന്ന ഭൌതികാവശിഷ്ടങ്ങളില്‍ പുകയുന്ന ചിതയുണ്ട്..

പട്ടടയില്‍ പിടയുന്ന  പട്ടുനൂല്‍ പോലൊരു കുഞ്ഞുണ്ട്.

നേര്‍ത്ത വീണാനാദംപോലെ ഇടവിട്ടുയരുന്ന ദീനരോദനങ്ങളുണ്ട്;

പതിക്കുന്ന ഷെല്ലുകളില്‍ അമര്‍ന്നരഞ്ഞു പോവുന്ന പച്ചമാംസങ്ങളുണ്ട്.

അച്ഛന്‍ ചേര്‍ത്തണച്ചു പിടിക്കുമ്പോള്‍ ഉമ്മ കൊടുക്കുന്ന കുഞ്ഞിളം ചുണ്ടുകള്ണ്ട്

അമ്മയുടെ കണ്ണീര്‍ വടിചെടുക്കുന്ന നനുനനുത്ത തളിര്‍വിരലുകളുണ്ട്

ആകാശകീറുകളില്‍ ശരവേഗത്തില്‍ പുളഞ്ഞു പോകുന്ന മിസ്സൈലുകളില്‍ കൌതുകനോട്ടമെറിഞ്ഞു ചിരിക്കുന്ന നിഷ്കളങ്കബാല്യമുണ്ട്.

പാതിമയങ്ങിയ മിഴിയില്‍ നിശബ്ദപുലരിയെ സ്വപ്നം കാണുന്ന വൃദ്ധമാനസങ്ങളുണ്ട്

ചുട്ടെടുത്ത റൊട്ടിയില്‍ അവസാനത്തെ അത്താഴം കണ്ടുകണ്ടമിടറുന്ന അമ്മഹൃദയങ്ങളുണ്ട്.

സ്വപ്നവും പ്രതീക്ഷയും വറ്റിയ, ഇരുള്‍ കരിമഷിയെഴുതിയ കണ്‍തടാകങ്ങളില്‍
വറ്റിവരണ്ടു കിടക്കുന്ന മരണഭയത്തിന്റെ വികൃതചിത്രങ്ങളുണ്ട്..

ശ്വാസമെടുക്കുമ്പോൾ, നിശ്വസിക്കാന്‍ കഴിയാതെ അര്‍ദ്ധനിമിഷത്തില്‍ ഉയിരൊഴിഞ്ഞു പോവുന്ന ശാപജന്മങ്ങളുണ്ട്.

മരണത്തിനു കാതോര്‍ത്തു,
ഉടലടര്‍ന്നു,
തലയടര്‍ന്നു,
ഉയിരടര്‍ന്നു പോവും മുന്‍പേ,
ഒരു കട്ടിലില്‍,
ഒറ്റപുതപ്പിന്‍ തണലില്‍
ഒന്നായി പുണര്‍ന്നു കിടക്കുമ്പോള്‍
ദൈവവും പ്രവാചകന്മാരും മത്സരിച്ചു കൈവിട്ട പാപജന്മങ്ങളുടെ
പ്രാര്‍ഥിക്കാന്‍ മറന്നു പോയ ചുണ്ടുകളുച്ചരിച്ചത്
ദൈവമേയെന്നോ ചെകുത്താനേയെന്നോ..

വിണ്ടു കീറിയ ഒരു തളിരിലയെ കൈകളില്‍ കോരിയെടുത്ത്
നിസ്സഹായനായ, നിരാലംബനായ, നിശ്ചലജന്മം നിലവിളിക്കുന്നു....
നിന്റെ
ജന്മവും ജീവനും
നിറവും നീതിയും
മതവും മരണവും
തീറ്റയും തൂറലും
ഭാഷയും ഭൂമിയും
പ്രായവും പ്രാര്‍ഥനയുമെന്തുമാവട്ടെ,
എന്റെയും നിന്റെയും ചോരയുടെ നിറവും മണവുമൊന്നാണ്;
നീ മനുഷ്യനാണ്; ഞാനും..
എന്റെ കുരുന്നിനെ കൊന്നു തള്ളരത്; തിന്നേക്കുക !!!

No comments:

Post a Comment