Sunday 7 December 2014

സ്വത്വം.....


നരച്ചു വെളുത്ത നഭസ്സില്‍ വിടര്‍ന്നുല്ലസിച്ചിരുന്ന വാര്‍മഴവില്ലിനു നിറങ്ങള്‍ കൈമോശം വന്നതെങ്ങിനെയാണ്.....

നേരിന്റെയും നേര്‍മയുടെയും നിറങ്ങള്‍ക്കെന്നാണ് തെളിമയും നൈര്‍മല്യവും നഷ്ടമായത്...

എന്ന് മുതലാണ്‌ വായുവിനും വെള്ളത്തിനും അരാജകത്വത്തിന്റെ ഇരുള്‍നിറം കൈവന്നത്...

ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, വര്‍ഷാരംഭത്തിന്റെ സുവര്‍ണ്ണവര്‍ണ്ണമായ കര്‍ണ്ണികാരത്തിനു തങ്കതിളക്കം നഷ്ടമായതെന്നാണ്.....

ഉര്‍വ്വരതയുടെ ഹരിതവര്‍ണ്ണത്തില്‍ നിന്ന് ചേതന പിണങ്ങി പടിയിറങ്ങി പോയതെന്നാണ്...

ഉദയാസ്തമനസൂര്യന്‍റെ യൌവ്വനം ജ്വലിക്കുന്ന കനല്‍മുഖം മങ്ങിവിളര്‍ത്തതെന്നു മുതലാണ്...

സത്യത്തിന്റെ, വിശുദ്ധിയുടെ, നന്മയുടെ നിര്‍മ്മലഭാവം വര്‍ണ്ണവിവേചനമറിയാത്ത വെളുപ്പിന് അന്യമായതെന്നാണ്...

ബ്രഹ്മചര്യത്തിന്റെ , വൃതശുദ്ധിയുടെ, സന്ന്യാസത്തിന്റെ പര്യായമായ കാവിയുടെ തേജസ്സടര്‍ന്നു പോയതെന്നാണ്...

നീലവിഹായസ്സില്‍ പാറികളിക്കുന്ന ത്രിവര്‍ണ്ണത്തെ അലക്കല്ലില്‍ അടിച്ചുവെളുപ്പിച്ചു നിറങ്ങള്‍ ചോര്‍ത്തിയെടുത്തതാരാണ്...

ഗഗനസാഗരനീലിമക്കും നിന്റെ കണ്ണിലെ പ്രണയനിലാവിനും അശ്ലീലം ബാധിച്ചതെന്നു മുതലാണ്‌......

പത്രദൃശ്യമാധ്യമങ്ങള്‍ നുണകൾക്ക് മേലാടയണിയിച്ച് അക്ഷരവെളിച്ചം ഊതികെടുത്തിയതെന്നുമുതലാണ്...

എന്നുപെയ്ത മഴയിലാണ്ണ് കൂണൂകൾപോലെ ഇരുളിൻടെ സന്തതികളായ നൂറുകണക്കിന് ദുരാഗ്രഹരാഷ്ട്രീയങ്ങൾ ജന്മമെടുത്തത്....

എന്നാണ് എൻടെ ദേശീയതയിലും രാഷ്ട്രബോധത്തിലും ജാതിമതമേലാളവേതാളികൾ വിഭാഗീയതയുടെ വിഷവിത്തുകൾ വിതച്ചത് .......

എന്നാണു നിരന്തരം, നിര്‍ഭയം, നിഷ്പക്ഷം, അര്‍ഥം നഷ്ടപെട്ട അക്ഷരകൂട്ടങ്ങളായി നെറികേടിന്റെ നേര്‍പരിചേദങ്ങളായത്.....

എന്ന് മുതലാണ്‌ കേവലമനുഷ്യന്‍റെ ജന്മവും മരണവും കലണ്ടറിലെ കറുത്തയക്ഷരങ്ങളെ ചുവപ്പിച്ചത്....

എന്റെ സ്വാതന്ത്ര്യം ഹനിക്കലാണ് നിന്റെ സ്വതന്ത്ര്യമെന്നത് നീ വിശ്വസിച്ചു തുടങ്ങിയതെന്നാണ്....

എന്നുമുതലാണ് ദൈവങ്ങള്‍ പാതയോരങ്ങളില്‍ ഭിക്ഷക്കായ്‌ ഹുണ്ടിക വെച്ചിരിക്കാന്‍ തുടങ്ങിയത്...

എന്നു മുതലാണ്‌ അമ്മിയും ആട്ടുകല്ലും ഉരലും ഉലക്കയും കൂട്ടിയിട്ടിടത്തു വാര്‍ദ്ധക്ക്യങ്ങള്‍ക്കായ്‌ നമ്മള്‍ പായ വിരിച്ചത്...

എന്ന് മുതലാണ് നമ്മള്‍ വാതായനങ്ങള്‍ കൊട്ടിയടച്ചു ജനലിലൂടെ ഒളിഞ്ഞു നോക്കാന്‍ പഠിച്ചത്...

എന്ന് മുതലാണ്‌ അടുത്ത വീട്ടിലെ മുറ്റവും കിണറും പയറും മുളകും മുരിങ്ങയിലയും
നമ്മുടെയല്ലാതായത്...

എന്നാണു അതിരുകളിലെ വേലിപൊത്തുകളും ഇടകളും വേര്‍തിരിവുകളുടെ ചങ്ങലകണ്ണികള്‍പോലെ ചേര്‍ന്നുറച്ചു പോയത്...

എന്നാണു ഓണം എന്റേയാഘോഷവും റംസാനും ക്രിസ്മസ്സും നിന്റെതുമാത്രമായത്.

എന്നുമുതലാണ്‌ എന്റെ ശരിയും നിന്റെ ശരിയും, പിന്നെ അശോകചക്രത്തിലെ മറഞ്ഞു കിടക്കുന്ന നാലാമത്തെ സിംഹംപോലെ മറ്റൊരു ശരിയുമുണ്ടായത് ....

എന്നാണു എന്നില്‍ നിന്നും ഒരു വ്യത്യസവുമില്ലാത്ത നീയെനിക്ക് അന്ന്യനായത്...
എന്നാണു ഞാന്‍ ഞാന്‍ മാത്രമായത്; എന്റേ എന്റേതു മാത്രമായത്...

കാലമേ....

എനിക്ക് നഷ്ടമായതെല്ലാമെനിക്ക് തിരിച്ചു തരിക.

എനിക്ക് എന്നെയും നിനക്ക് നിന്നെയുമല്ല; നമുക്ക് നമ്മെ തിരിച്ചു തരിക....

മനുഷ്യനെന്ന പദം വെറുംവക്കാവാതെ, ഒരു വികാരമാക്കാന്‍,
എന്നില്‍ നിന്നടര്‍ത്തിയെടുത്തതെല്ലാമെനിക്ക് തിരികെ തരിക

കാലമേ..... തിരികെ തരിക...

No comments:

Post a Comment