Thursday 28 May 2015

Selfless selfies....

നിലാവും കുളിരുമുള്ള തിരുവാതിരയുണ്ടായിരുന്നു.
തുമ്പിയും തുമ്പയുമുള്ള ഓരോണക്കാലമുണ്ടായിരുന്നു.
വെള്ളിതുട്ടുകളുടെ ധവളപ്രഭയുള്ള വിഷുക്കാലമുണ്ടായിരുന്നു.
അച്ചപ്പവും കുഴലപ്പവും ചിരിച്ചു വിരുന്നുവരുന്ന തിരുന്നാളുണ്ടായിരുന്നു.
വേലിപഴുതിലൂടെ ഒളിച്ചുവരുന്ന ബിരിയാണിമണമുള്ള പെരുനാളുണ്ടായിരുന്നു.

നാണം നിണം പടര്‍ത്തിയ കപോലങ്ങളുള്ള കൌമാരക്കാരിയുണ്ടായിരുന്നു..
മ്മ്മ്.. ഈയോരൊററ മൂളലില്‍ മൂത്രമൊഴിച്ചു പോവുന്ന ഗൌരവക്കാരനായൊരച്ഛനുണ്ടായിരുന്നു.
ചിരിച്ചു കൊണ്ട് കരയുകയും കരഞ്ഞു കൊണ്ട് ചിരിക്കുകയും ചെയ്യുന്ന അമ്മയെന്ന അത്ഭുതമുണ്ടായിരുന്നു.
" അതെന്തേട്ട അങ്ങിനെ " എന്ന് ചോദ്യചിഹ്നങ്ങള്‍ കൌതുകം വിടര്‍ത്തുന്ന മിഴിയുളള ഒടപിറന്നോളുണ്ടായിരുന്നു.
അക്ഷയപാത്രംപോലെ കഥകളുടെ മാന്ത്രിക ചെപ്പുള്ള തല നരച്ച, മുറുക്കി ചുവപ്പിച്ച, വെറുതെ ചിരിക്കുന്ന ഐശ്വര്യങ്ങളുണ്ടായിരുന്നു.

ദാരിദ്ര്യം എന്നൊരു കുറവുണ്ടായിരുന്നു.
നിന്നിലുള്ളത് എന്നില്ലില്ല, എന്നിലുള്ളതു നിന്നിലില്ല എന്ന പരസ്പരാശ്രയത്വവും.
തൂക്കി നോക്കാതെ, അളന്നു നോക്കാതെ, വലുപ്പചെറുപ്പമില്ലാതെ കൊടുത്തും വാങ്ങിയും കഴിഞ്ഞ ഒരു മാവേലികാലം.
ഇന്നെനിക്കെല്ലാമുണ്ട്. നിന്നിലുളളതിലേറെയുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിലുമാണ് ഞാന്‍.

തമിഴ് പേശും പൂവിട്ട ഓണവും,
കിലുക്കമില്ലാത്ത കൈനീട്ടവും,
മന്‍മറഞ്ഞ ഞാറ്റുവേലക്കൊപ്പം പടിയിറങ്ങിയ തിരുവാതിരയും
നിന്റെയും അവന്റെയും ആഘോഷമായി മാറിയ തിരുനാളും പെരുന്നാളുമായി, സ്വയാശ്രയത്തിന്റെ കരിങ്കല്‍ മതില്‍കെട്ടിനുള്ളില്‍, വാതായനങ്ങള്‍ കൊട്ടിയടച്ചു ഞാന്‍ കൈവഴുതിപോയ നഷ്ടങ്ങളെ കുറിച്ച് കവിതയെഴുതുകയാണ്...

പിന്‍വിളിക്ക് കാതോര്‍ത്തു നിന്ന കണ്മണിയെ കണ്ടില്ലെന്ന നടിച്ച കാമുകനെ പോലെ,
പിടിച്ചു പുറത്താക്കി പടിയടച്ചു പിണ്ഡംവെച്ച ഞാന്‍,
പിന്‍തിരിഞ്ഞുപോയ പിന്‍നിലാവുകളെ കുറിച്ച് കവിതയെഴുതുകയാണ്.

പിടഞ്ഞു മരിച്ച പുഴയേയും
കാര്‍ന്നുതിന്ന കുന്നിനേയും
ഇടിച്ചുപൊടിച്ച പാറയേയും
പൊള്ളുന്ന വേനലിനെയും
അകാലത്തില്‍ പെയ്തൊഴിയുന്ന മഴയേയും,
പരാജയപ്പെട്ട പ്രണയത്തേയും കുറിച്ച്,
അകത്തു മലവും പുറത്തു മലയും ചുമക്കുന്ന,
മടിയനായ മനുഷ്യന്‍ കവിതെയെഴുതുകയാണ്..

No comments:

Post a Comment