Thursday 28 May 2015

എഴുതാന്‍ മറന്നത്......



ചോദ്യകടലാസ്സു നിവര്‍ത്തി, മിഴിയും മൂക്കും വിടര്‍ത്തി, മഷി കുടഞ്ഞു, മുന കൂര്‍പ്പിച്ചു ഇടതു കൈതാങ്ങില്‍ മുഖം വെച്ച് ഉത്തരമെഴുതാനിരുന്നു.

ഒറ്റവാക്കിലുത്തരമെഴുതേണ്ടിടത്തു അവളുടെ ചിരിയലകള്‍പോലെ, രണ്ടു പുറം കവിഞ്ഞുപോയി; ഉപന്യാസം, അവളെയ്യും മിഴിമുന കണക്കു ഒറ്റവാക്കിലൊതുങ്ങിയും പോയി..

അടുത്തെത്തുമ്പോള്‍ വാക്കും മിടിപ്പും മരവിച്ചുപോവുന്നയെന്നില്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ ബാക്കിവെച്ചത് അവളുടെ ഉച്ച്വാസങ്ങളില്‍ വീണുടയുന്ന നിശബ്ദശബ്ദം മാത്രമായിരുന്നു..

വിട്ടുപോയത് പ്രണയമായതിനാല്‍ അര്‍ദ്ധവൃത്തങ്ങള്‍ക്കടിയിലെ തിരഞ്ഞെടുക്കേണ്ട മൂവാക്കും വിരഹമായിരുന്നു.

നാനാര്‍ത്ഥത്തില്‍ അർത്ഥം നഷ്ടപെടാതിരിക്കാന്‍ ഞാന്‍ നീയ്യായും നീ ഞാനായും വരച്ചു വെച്ചു.

എതിര്‍പദമെഴുതാതെ ഞാന്‍ നേട്ടം കൈവിട്ടത് നമ്മള്‍ വിപരീതദിശയില്‍ നടന്നകലാതിരിക്കാനായിരുന്നു.

ഉത്തരകടലാസ് നെടുകെ മടക്കി, പുറംപേരെഴുതി വെച്ചപ്പോള്‍ മരണമണി മുഴങ്ങിയതെന്തിനായിരുന്നു...?

കാത്തു നിന്ന നീ കൈവെള്ളയില്‍ അമര്‍ത്തിവെച്ച കടലാസ് മടക്കിലെ ഒടിഞ്ഞു നുറുങ്ങിയ അക്ഷരകൂട്ടങ്ങില്‍ ചതഞ്ഞരഞ്ഞു ശ്വാസം മുട്ടി മരിച്ചത് ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു.

ചേരുംപടിചേരാതെ പോയത് എന്നിലെ ശുദ്ധമോ അതോ നിന്നിലെ ചൊവ്വയോ...?

No comments:

Post a Comment