Thursday 28 May 2015

സുധാഭാഷിതം....


നാടെവിടെ മക്കളെ..... കാടെവിടെ മക്കളെ...

അന്ന്,
പുഴയില്‍ മുങ്ങാംകുഴിയിട്ട് നീന്തി തുടിക്കുമായിരുന്നു.
നീര്‍ച്ചാലുകളില്‍ കടലാസ് തോണിയിറക്കി കളിക്കുമായിരുന്നു.
കുന്നിന്മേല്‍ ഓടികയറി ചുറ്റുമുള്ള പച്ചപ്പ്‌ ആസ്വദിക്കുമായിരുന്നു.
വൃക്ഷതണുപ്പിലിരുന്നു ചൂടിനെ പുകച്ചു പുറത്തു ചാടിക്കുമായിരുന്നു.
കറുത്തിരുണ്ട പാറമേല്‍ മലര്‍ന്നു കിടന്നു മിഴികളടച്ചു സ്വപ്നം കാണുമായിരുന്നു.

ഇന്ന്,

ഒരു പുഴയുണ്ടായിരുന്നെങ്കില്‍ മണല്‍ വാരി പൂമുഖം മിനുക്കാമായിരുന്നു.
ഒരു നീര്‍ച്ചാല്‍ കണ്ടിരുന്നെങ്കില്‍ എന്നിലെ മാലിന്യം വലിച്ചെറിയാമായിരുന്നു.
ഒരു കുന്നു കണ്ടെങ്കില്‍ ഇടിച്ചു നിരത്തി മാന്തിയെടുത്ത് മണിമന്ദിരം തീര്‍ക്കാമായിരുന്നു.
ഒരു മരം കിട്ടിയിരുന്നെങ്കില്‍ വെട്ടി ചിത്ര പണികളുള്ള വാതായനങ്ങള്‍ തീര്‍ക്കാമായിരുന്നു.
ഒരു പാറ കണ്ടിരുന്നെങ്കില്‍ ഇടിച്ചുപൊടിച്ചു മഹാസൌധം കെട്ടി അന്തസ്സ് കൂട്ടാമായിരുന്നു.

കാട് കയ്യേറി നാടാക്കി. നാട് നഗരമാക്കി, നഗരത്തെ നരകമാക്കി, നരന്‍ നായക്കും നരിക്കും സമാനനായി.
നാടുമില്ല; ഇപ്പോള്‍ കാടും.

ശുദ്ധവായുവില്ല,
ശുദ്ധവെള്ളമില്ല,
ശുദ്ധഭക്ഷണമില്ല.

അടുത്ത തലമുറക്കായി ഒരുക്കി വെച്ചിരിക്കുന്നത് പുകയുന്ന വേനലിന്റെ ശ്മശാനഭൂമിയാണ്. പുതു തലമുറ പിറന്നു വീഴുന്നത് എരിയുന്ന പട്ടടയിലേക്കാണ്.

നമ്മളിന്ന് കഴിക്കുന്ന പേരക്കയും നീര്‍മാതളവും മാമ്പഴവും നമ്മള്‍ നട്ടുവളര്‍ത്തിയതല്ല. ഈ കാണുന്ന നല്ലതെല്ലാം പൂര്‍വികര്‍ അവര്‍ക്കനുഭവയോഗ്യമാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, നമ്മളെ വളര്‍ത്തിയപോലെതന്നെ വെള്ളമൊഴിച്ച് വളമിട്ടു പരിപാലിച്ചു പരിപോഷിപ്പിച്ചതാണ്. അവയൊക്കെ അവരുടെ പ്രതീക്ഷകൾക്കൊപ്പം വളര്‍ന്നു വലുതായി തലമുറകള്‍ക്ക് സ്വാദ് തരുന്നു. നമ്മള്‍ അടുത്ത തലമുറയ്ക്ക് കൈമാറേണ്ട പ്രകൃതിയെന്ന സൌഭാഗ്യം പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന അത്യാഗ്രഹിയെപോലെ ചൂഷണം ചെയ്യുന്നു. നല്ലതെന്താണ് അടുത്ത തലമുറക്കായി ബാക്കിവെച്ചിരിക്കുവെന്നു ചിന്തിക്കുക.

ഓര്‍ക്കുക, നോട്ടുകെട്ടുകള്‍ വെറും ചവറാവുന്ന കാലം വിദൂരമല്ല.

ചിന്ത ചിതയില്‍ വെച്ച് സൗകര്യപൂർവ്വം നമ്മളെടുത്തണിഞ്ഞ നിസ്സംഗതയുടെ മൂടുപടം കുടഞ്ഞു കളഞ്ഞുണരുക.

കണ്ണ് തുറക്കുക ; വൈകിയിരിക്കുന്നു, വല്ലാതെ..

No comments:

Post a Comment