Thursday 28 May 2015

നാലുമണിപൂവുകള്‍....


ടേബിള്‍ലാമ്പിന് താഴെ നാലാക്കി മടക്കിവെച്ചിരുന്ന കടലാസു ഒന്ന് കൂടെ എടുത്തു വായിച്ചു. ചുളിവുകള്‍ വീണ കടലാസില്‍ പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ കോറിവരഞ്ഞപോലെയുള്ള എഴുത്തില്‍ നിനവുകളുടെ നനവുകള്‍ ഉണങ്ങിപിടിച്ചിരിക്കുന്നത് കാണാം . ഗദ്ഗദം വിഴുങ്ങിയ വാക്കുകള്‍ വരിയും ദിശയും വിട്ടു ഗതികിട്ടാതെ വഴി മറന്നു നില്‍ക്കുകയാണ്.
ഒന്ന് കാണണം ന്നു കൊറായി തോന്നീട്ടു.. നിക്കിനി അധികല്യാ ന്നാണ് തോന്നണെ.. വല്യേ എഴുത്തുകാരനോക്കെയായി ന്നൊക്കെ അറിഞ്ഞപ്പഴും ഞാന്‍ തേടി വന്നിട്ടില്യാ.. ഇപ്പൊ, ശ്യാമിന്റെ ഭാഷേല് പറഞ്ഞാ, ഈ ജീവിതാസ്തമയം അടുത്ത സമയത്ത് ഒന്ന് കാണണം, മിണ്ടണം ന്നു വല്ലാതെ തോന്ന്വ.. തെരക്കുള്ള ആളാന്ന് അറ്യാം.. സിനിമാക്കൊക്കെ തിരകഥ ഒക്കെ ഇണ്ടാവും ല്ലേ. പറ്റൂച്ചാ ഒന്ന് വരൂ.. ചെലപ്പോ ശ്യാം ദ്. വായിക്കുമ്പോഴേക്കും ഞാന്‍....
സ്വന്തം രേണു..
നീണ്ടു പരന്നു കിടക്കുന്ന മുടിയുടെ വലതു ഭാഗത്ത് ചുവന്ന റോസാപൂ ചൂടി, പാദസരകിലുക്കം പേടിച്ചു, കണംകാലില്‍ തലതല്ലിപിടയുന്ന പാവാടതുമ്പ് ഉയര്‍ത്തി പിടിച്ചു മഷിയെഴുതിയ വട്ടകണ്ണുകള്‍ വിടര്‍ത്തി, നാലുമണിപൂക്കള്‍ വിരിയുന്ന സമയത്ത് പോക്കുവെയില്‍ നീണ്ട നിഴലുകള്‍ വീഴ്ത്തുന്ന മുറ്റത്തു വന്നുനിന്ന് " ചന്ദ്രികമ്മേ പാല് " എന്ന് മുകളിലിരുന്ന പഠിക്കുന്ന എന്നെ കേള്‍പ്പിക്കാന്‍ വിധത്തില്‍ പറഞ്ഞിരുന്ന രേണു... ജനല്‍മരയഴിവിടവിലൂടെ എന്റെ മുഖം പരതുന്ന കണ്ണുകളില്‍ നാണം മഷിയെഴുതിയിരുന്നു. തിരിച്ചുപോവുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചെമ്പകത്തില്‍ നിന്നൊരു പൂ വള്‍ പറിക്കാന്‍ കയ്യുയര്‍ത്തുമ്പോള്‍ നടന്നുവിയര്‍ത്ത കക്ഷം എന്റെ കണ്ണിലുടക്കുമായിരുന്നു. അവളുടെ ചുവന്നുരുണ്ട ഉപ്പൂറ്റിയും നനഞ്ഞ കക്ഷവും ഒബ്സെഷനായി തീര്‍ന്നു പിന്നീട്‌. താന്‍ ഡിഗ്രിക്കും അവള്‍ പ്രീഡിഗ്രിക്കും. രണ്ടു വയസിനിളപ്പം. വായനയും എഴുത്തും ഒപ്പം അത്യാവശ്യം പഠനവുമുളള പതിനെട്ടുകാരൻറ്റെ വിശപ്പുവഴിയിലെ പാഥേയമായിമാറുകയായിരുന്നു അവള്‍.
" എന്തൊക്ക്യാ ഈയെഴുതി കൂട്ടണേ... പകുതി നിക്ക് മന്സിലാവണില്യാ.. ആലോൾക്ക് മനസിലാവാത്തത് എഴുതീട്ടെന്താ കാര്യം..
നിനക്കുവേണ്ടി ഞാനെന്താ എഴുതേണ്ടത്...
ഇന്നോടുള്ള ഇഷ്ടം.. അതെഴുതോ...?
മ്ഹ്..... നീ തന്നെയല്ലേ എൻറ്റെ എഴുത്തു മുഴുവൻ..
എന്റെ എഴുത്തുമഷി നിന്റെ കണ്ണിലെ കറുപ്പല്ലേ...
എന്റെ തൂലിക നിന്റെ നീണ്ടുമെലിഞ്ഞ വിരലല്ലേ..
നിന്റെ ചന്ദ്രകല നെറ്റിയിലല്ലേ ഞാനെന്റെ അക്ഷരകുറി തൊടുവിക്കുന്നത്..
ഉയര്‍ന്നമ്മരുന്ന നിന്റെ നെഞ്ചിന്റെ താളമല്ലേ എന്റെ കവിതയുടെ ഈണവും ലയവും...
അവള്‍ മയില്പീലിയിമകള്‍ വിടര്‍ത്തി കണ്ണുകളില്‍ നിലാതിളക്കവുമായി വാതിലില്‍ കോറിവരച്ചു നിന്നു.
മുപ്പതുവര്‍ഷം എത്ര വേഗമാണ് ഓടി പോയത്. ഡിഗ്രിക്ക് കഴിഞ്ഞപ്പോള്‍ അവളെ വിവാഹം ചെയ്തയച്ചു. കല്യാണതലേന്ന് ഉറക്കപിച്ചുള്ള കണ്ണുകളില്‍ നിന്ന് ജലധാരയോഴുക്കി തിങ്ങിവരുന്ന വാക്കുകള്‍ക്ക് ശബ്ദം കൊടുക്കാനാവാതെ കുറെ നേരമവള്‍ നിന്നു. അരപട്ടിണിയും കഷ്ടിച്ച് രണ്ടു ഷര്‍ട്ട്കള്മുള്ള, ധനികവീടുകളില്‍ പോയി ടൂഷനെടുത്തു ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നവനും ശബ്ദമില്ലായിരുന്നു.
സന്ദര്‍ശകര്‍ക്ക് വിലക്കുള്ള മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടി പച്ചസ്ക്രീന്‍ കൊണ്ട് മറച്ച കട്ടിലിനടുത്തെക്ക് കൊണ്ട് പോയി, ഔപചാരികതയുടെ ചിരി സമ്മാനിച്ച്‌ പുറത്തിറങ്ങി. പദസ്വനം കേട്ടിട്ടാവണം ഇടത്തോട്ടു ചരിഞ്ഞു കിടന്നിരുന്ന അവള്‍ മെല്ലെ തിരിഞ്ഞു. അവളുടെ രൂപം കണ്ട ഞെട്ടല്‍ ഉള്ളിലൊതുകാന്‍ പാടുപെട്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ഇരിക്കൂ ശ്യാം ...
അടുത്തുള്ള സ്റ്റൂള്‍ ശബ്ദമുണ്ടാക്കാതെ വലിച്ചിട്ടു ഇരുന്നു. കഴുത്തുവരെ മൂടിയിരുന്ന ഷീറ്റ് അരയോളം താഴ്ത്തി തലയിണക്ക് മുകളിലേക്ക് പ്രയാസപെട്ടവള്‍ ചാഞ്ഞിരുന്നു. കാലവും രോഗവും കാര്‍ന്നുതിന്ന അവളുടെ രൂപത്തെ ഉള്കൊള്ളനാവാതെ ഉള്ളു പിടഞ്ഞു. കര്‍ക്കിടകത്തിലെ ആകാശം കണക്കു ഇടതൂര്‍ന്ന മുടിയാല്‍ ഇരുണ്ടു കനത്തുകിടന്ന ശിരസ്സില്‍ വകഞ്ഞു മാറ്റിയ മാറാലപോലെ കുറച്ചു രോമങ്ങള്‍. വരണ്ട നെറ്റിയിലും കഴുത്തിലും കറുപ്പ് പടര്‍ന്നിരിക്കുന്നു. വിളര്‍ത്തൊട്ടിയ കവിളുകളില്‍ നിന്ന് പുറത്തേക്ക് തെന്നിനില്‍ക്കുന്ന കവിളെല്ലുകള്‍. വിണ്ടു നെടുകെ വരകള്‍ വീണ ചുണ്ടുകള്‍, ഗുളികകള്‍ കഴിച്ച് പല്ലുകളടര്‍ന്നു പോയി കിളിവാതിലുകള്‍ തുറന്നിരിക്കുന്നു. മെലിഞ്ഞുണങ്ങി ചുള്ളികമ്പുകള്‍പോലെ കൈകളിലെ വിരലുകള്‍ നിവര്‍ത്താനാവാത്ത വിധം വളഞ്ഞു അവളെ പോലെ തന്നെ കൂനി കൂടിയിരിക്കുന്നു. മീനമാസത്തില്‍ കിണറ്റിലെ ഇത്തിരിവട്ടജലവിതാനംപോലെ ഉള്ളിലേക്ക് പോയിരിക്കുന്ന കണ്ണുകളിപ്പോഴും തിളങ്ങുന്നു. ഒരുപക്ഷെ ഗതകാലസ്മരണകള്‍ തിരയടിക്കുന്നതു കൊണ്ടാവാം . അവള്‍ മുട്ടുകള്‍ മടക്കി നെഞ്ചിനോട് ചേര്‍ത്തു വെച്ച് താടിയമര്‍ത്തി വെച്ച് കൗതുകത്തോടെ ആടികൊണ്ടിരുന്നു.
എങ്ങിനെയിരുന്നതാണ്. നാട്ടിലെ ചിരിവസന്തമായിരുന്നു. മുടിയും ചിരിയും അവളെ കഴിഞ്ഞിട്ടേ നാട്ടിലെ ഏതു പെണ്ണിനുമുള്ളൂ. നേര്‍ത്തുനനുത്ത ചുണ്ടുകള്‍ പിളര്‍ത്തി വെളുത്തപല്ലുകള്‍ മുഴുവന്‍ കാണിച്ചു ചിരിക്കുമായിരുന്നു. നൃത്തം ചെയ്യുന്നപോലെയാണ് കൈകള്‍ അല്പം അകത്തിപിടിച്ചു നടക്കുക. . മുടി, ക്ലോക്കിലെ പെന്‍ഡുലംപോലെ നിതംബത്തെ തൊട്ടുതലോടി ആടികളിച്ചു കൊണ്ടിരിക്കും. കവിളിലെ അരുണിമയെ വെല്ലുവിളിച്ചു എഴുന്നുനില്‍ക്കുന്ന മുഖകുരുക്കൾ അവള്‍ക്കു കൂടുതല്‍ ചന്തം നല്‍കി. വലതുകയ്യിലെ ചെറുവിരല്‍ നഖത്താല്‍ അവളതു പൊട്ടിക്കുമ്പോള്‍ വേദനിക്കുന്നത് നാട്ടിലെ കൌമാരക്കാര്‍ക്കായിരുന്നു. ശ്.... എന്ന വേദനയുടെ സീല്‍ക്കാരത്തിന് ഡബ്ബിംഗ് കൊടുത്തത് പുരുഷകൗമാരശബ്ദങ്ങളായിരുന്നു.. കണ്മഷി തടംകെട്ടിയ കറുത്ത കണ്ണുകളില്‍ കിനാവുകള്‍ തളിരിടുന്നതു കാണാനും ആ നിലാകയങ്ങളില്‍ മുങ്ങി നിവരാനും കൊതിച്ചു സ്വയം മറന്നു നില്‍ക്കുമായിരുന്നു സ്വപ്നകാമുകന്മാര്‍.
ന്താ ആലോചിക്കണേ.. അവള്‍ ചിലമ്പിച്ച സ്വരത്തില്‍ ചോദിച്ചു.
ജീവിതം ഇത്രയും ക്രൂരത അവളോട്‌ കാണിക്കാന്‍ പാടില്ലായിരുന്നു. അസുഖം വന്നതോടെ ഭര്‍ത്താവ് കുട്ടികളെയും കൊണ്ട് ഒഴിഞ്ഞുപോയി. ആകെയുള്ള ചേച്ചിയാണ് കൂട്ടിനും സഹായത്തിനും. വരുന്ന വഴിയില്‍ ഡ്രൈവര്‍ പറഞ്ഞറിഞ്ഞതാണ്. അയാള്‍ക്ക്‌ പഴയ കഥകളറിയാം. പൊതുവേ വാക്കുകള്‍ അനര്‍ഗളം പൊഴിയുന്ന എനിക്ക് സഹതപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇനിയൊന്നും ശരിയാവാനില്ല എന്നറിയുന്ന അവളോട്‌ ഞാന്‍ സഹതാപത്തിന്‍റെ സ്വരം പകര്‍ന്നു പൊള്ളവാക്കുകള്‍ പറഞ്ഞു.
ഞാനെന്താ ചെയ്യേണ്ടത്.. എങ്ങിനെ മാനേജ് ചെയ്യുന്നു ചിലവുകള്‍? വിഷമിക്കേണ്ട രേണു, ഒന്നും വരില്ല.. ഒക്കെ ശര്യാവും..
ശര്യാവേ.. എങ്ങിനെ....? എന്തിനു.. ?
ശ്യാം എന്നോട് സഹതപിക്കരുത്. മരുന്നുകളെക്കാള്‍ ഞാന്‍ വെറുക്കുന്നത് സഹതാപവും സഹാനുഭൂതിയുമാണ്. നീയെങ്കിലും സഹതാപത്തിന്റെ വാക്കുകള്‍ കൊണ്ടെന്നെ ബോറടിപ്പിക്കരുത്..
പിന്നെ ഞാനെന്തു വേണം എന്നര്‍ത്ഥത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി..
അവള്‍ ചിരിച്ചു. മെലിഞ്ഞുണങ്ങിയ കൈകള്‍ കൊണ്ട് എന്റെ വിരലുകള്‍ പിടിക്കാനാഞ്ഞു. ഞാന്‍ എഴുന്നേറ്റു അവള്‍ക്കരികില്‍ കിടക്കയിലിരുന്നു. അടുത്തിരിക്കാനും ഉണ്ണിപിണ്ടിയുടെ നിറമുള്ള കൈകളില്‍ തൊടാനുമൊക്കെ എത്ര ആശിച്ചതാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്ന വികാരമെന്താണ്. കരുണയാണോ... ? ദയയാണോ.. ? സഹാനുഭൂതിയാണോ.. ? ഈശ്വരാ.. നിറവും തുടിപ്പുമാണോ പ്രണയത്തിന്റെ അളവ് കോല്‍.. ? അല്ലെന്നു പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്തോറും ആണെന്ന് ആരോ പറയുന്നപോലെ തോന്നി. അവള്‍ വിരലുകളില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചു. പണ്ട് പുഴയ്ക്കു കുറുകെയുള്ള ഇരട്ടകവുങ്ങിന്റെ പാലത്തില്‍ വിറച്ചു വിറച്ചു നടന്ന അവളുടെ കൈപിടിച്ചു അക്കരെ കടന്നതോര്‍മ്മ വന്നു. കൈനാറിപൂവിന്റെ ഗന്ധമായിരുന്നു അവള്‍ക്കു. റോസാദളം കയ്യില്‍ പിടിച്ചപോലെ അവളുടെ വിരലുകള്‍ എന്റെ കൈക്കുള്ളില്‍ ശ്വസംമുട്ടി. ഇടക്കെപ്പഴോ പാലം ഒന്നുലഞ്ഞപ്പോള്‍ അവള്‍ ചേര്‍ന്ന് ചാരിനിന്നു. അപ്പോള്‍ വിറച്ചത് എന്റെ കാലുകളായിരുന്നു. തലചുറ്റി രണ്ടുപേരും കൂടി വെള്ളത്തിലേക്ക്‌ വീണുപോവുമായിരുന്നു. ഈ പരുപരുത്ത വിരലുകള്‍ അവള്‍ കടന്നുപോയ ജീവിതപ്രയാസങ്ങളുടെ നേര്‍പരിചേദമാണെന്നു തോന്നി.
" പ്പോ ന്താ എന്നോട് തോന്നണേ.. ?
എന്റെ മനോവികാരങ്ങള്‍ അളെന്നെടുത്തവണ്ണം അവള്‍ ചോദ്യം തൊടുത്തു വിട്ടു.. ഞാന്‍ തീര്‍ത്തും അശക്തനായി മറുപടി കൊടുക്കാനാവാതെ വികൃതമായി ചിരിച്ചു. ഉഷ്ണം തീക്ഷണമായ ഒരു ഉച്ചനേരത്ത് വിയര്‍പ്പും ഭയവും കലര്‍ന്നൊഴുകുന്ന ശരീരവുമായി ഇടനാഴിയിലെ വാതില്‍ മറവില്‍ ഒരു വട്ടം ചേര്‍ത്തു പിടിച്ചതും ദിശതെറ്റുന്ന കൈകളില്‍ അവള്‍ നുള്ളിയതും കാലടി ശബ്ദം കേട്ട് ഓടിപോകുമ്പോള്‍ മുള്‍വേലിയില്‍ ദേഹം കൊരുത്തു പോറലുകള്‍ വീണതും യുഗങ്ങള്‍ക്കു മുന്‍പാണെന്ന് തോന്നി. ആ വെള്ളികൊലുസ്സിട്ട ഫുള്‍പാവാടകാരിയാണ് തൻറ്റെ മുമ്പിലിരിക്കുന്ന ചോരയും നീരുമില്ലാത്ത, ചുള്ളികമ്പുകള്‍ അടക്കിവെച്ച രൂപമെന്നു സങ്കല്‍പ്പിക്കുക വയ്യ.
" എഴുത്തുകാരനല്ലേ.. പറയുമ്പോള്‍ കളിയാക്കരുത്. ജീവിതമെന്നത് ദിവസം പോലെയാണ്. ബാല്യത്തിന്റെ നിഷ്കളങ്കമായ പുലരിയും കൌമാരത്തിന്റെ ഇളംവെയിലുകളും ഉച്ചയുടെ ഉഷ്ണയൌവ്വനവും പക്വതയാര്‍ന്ന മധ്യാഹ്നവും കടന്നു ശാന്തിയുടെ മൃദുരശ്മികളുതിര്‍ത്തു മരണത്തിന്റെ കറുത്തകമ്പിളി പുതപ്പിക്കുന്ന കാലയളവ്‌.
അവള്‍ ഒന്ന് നിര്‍ത്തി. ജനലിലൂടെ ചുവന്നവെളിച്ചം പൊഴിച്ചു പടിഞ്ഞാറു കത്തിയുരുകി നില്‍ക്കുന്ന സൂര്യനെ നോക്കി പറഞ്ഞു..
" ഞാനസ്തമിക്കുകയാണ് ശ്യാം. അസ്തമയചക്രവാളത്തോട് അനുദിനം അടുക്കുകയാണ്. കത്തിതീരാന്‍ പോവുന്ന എല്ലാം ഒന്ന് ആളികത്തുമല്ലോ, ഒരു നിമിഷത്തേക്കെങ്കിലും. ശ്യാം എന്നോട് ചോദിച്ചല്ലോ ഞാനെന്താ ചെയ്യേണ്ടതെന്ന്... ഞാനും നീയും ഒരുമിച്ചു താണ്ടിയ കാലസ്മരണകള്‍ അയവിറക്കി, പഴയകഥയിലെ നായികയായി ഒരു നിമിഷമെങ്കിലും എനിക്ക് ജീവിക്കണമെന്നുണ്ട്. എപ്പോഴെന്കിലും ജീവിച്ചുവെന്നു തോന്നാനെങ്കിലും.... എന്റെ വിരലുകള്‍ അന്ന് പുഴ കടക്കുമ്പോള്‍ അമര്‍ത്തിപിടിച്ചപോലെ പിടിച്ചു എന്റെയൊപ്പം നടക്കാമോ ശ്യാം. ഒരു പത്തുചുവട് എന്‍റെ...
അവള്‍ വികാരതള്ളലാല്‍ കിതച്ചു പോയി. ആവേശം കയറിയപോലെയവള്‍ തുടര്‍ന്നു.
ചക്രവാളം അധികം ദൂരത്തല്ല.. ഈ പത്തു ചുവടിനുള്ളിൽ ഞാന്‍ വീണു മരിച്ചാല്‍ ജനനത്തിനും മരണത്തിനുമിടയില്‍ ഞാന്‍ ജീവിച്ചു മരിച്ചു എന്ന ധന്യതയോടെ എനിക്കുപോകാം ശ്യാം..
അവള്‍ കരുണക്കായ്‌ കൈവിടാതെ എന്നെ നോക്കിയിരുന്നു. ഞാനെണീറ്റ്‌ വലതുകൈ കൊണ്ട് വട്ടം ചുറ്റിപിടിച്ചു സ്ഫടികപാത്രം എടുക്കുന്നപോലെ അവളെ കട്ടിലില്‍ നിന്ന് താഴെയിറക്കി. കൊക്കി കൊക്കി കിതച്ചു നടക്കുന്ന അവളുടെ വിരലുകള്‍ മുറുകെപിടിച്ചു നടന്നു. അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
ചിലമ്പിച്ച സ്വരങ്ങളില്‍ അവള്‍ പോക്കുവെയിലില്‍ ചിരിക്കുന്ന നാലുമണിപൂവുകളെ കുറിച്ചും, ചുവന്ന ഓണതുമ്പികളെ പറ്റിയും, നിലാവുകള്‍ ചിത്രം വരയ്ക്കുന്ന പത്തായപുരയെ പറ്റിയും, എന്നോ വായിച്ചു മറന്ന എന്റെ കവിതയെ കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വെറുതെ മൂളിയും..

No comments:

Post a Comment