Thursday 28 May 2015

നിഷാദം...

---------------------------------------------------------------
ഇതിഹാസങ്ങള്‍ വായിക്കുകയാണ് ഞാന്‍.
രാജാധിരാജന്മാർ കാട്ടികൂട്ടിയ തോന്ന്യാസങ്ങളുടെ നിറംപിടിപ്പിച്ച നുണകഥകള്‍, വെള്ളംതൊടാതെ വിഴുങ്ങുകയാണ്.
പുത്തനരിചോറിലെവിടെയോ ഒരു കല്ല്‌ കടിക്കുന്നു.
തൊണ്ടയിലെങ്ങോ ഒരു മുള്ള് തടയുന്നു.
ഒരു കറുമ്പൻറ്റെ ചോര നുണഞ്ഞെൻ നാവുപൊളളുന്നു.
കള്ളവും കലഹവും കവര്‍ച്ചയും പകല്‍സ്വപ്‌നങ്ങളാക്കിയ മാവേലിമന്നന്റെ കെട്ടുകഥ കേട്ടെൻ ചെവിയടയുന്നൂ
ഒടപിറന്നോളുടെ മാനത്തിന്റെ കണക്കു ചോദിച്ച,
സതിയെ പതിവ്രതയായി കണ്ടു കൺവെട്ടത്തില്‍ നിന്നകറ്റി നിര്‍ത്തിയ അസുരശ്രേഷ്ഠന്റെ മുടിയിഴകളാണോ പല്ലിനിടയില്‍ കുരുങ്ങിയത്....
ഏകലവ്യന്റെ ചോരവാര്‍ന്ന പെരുവിരലാണോ ശ്വാസനാളത്തിൽ ഞെരുങ്ങിയത്....
ഹിഡുംബന്റെ ആര്‍ത്തനാദമാണോ,
ബകന്റെ അലർച്ചയാണോ,
ജരാസന്ധന്റെ അട്ടഹാസമാണോ എന്റെയുറക്കം കെടുത്തിയത്....?
വിത്ത്‌ വിതച്ചു മറന്നുമറഞ്ഞ താതന്റെ കാല്‍ക്കല്‍ ജീവബലിയേകിയ ഘടോല്‍കചനാണോ നെഞ്ചിനുള്ളിൽ തേങ്ങിയത്.....
കാടിന്‍ കറുത്തമക്കളെ കഥ കഴിച്ചു,
കരി വാരിതേച്ചു,
അധിനിവേശത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ആര്യചരിതങ്ങള്‍,
വെന്തചോറിലെ വേകാത്ത കല്ലുപ്പോലെ പല്ലിലും,
ഒടിയാത്ത മുള്ളായി നെഞ്ചിലും കൊള്ളുന്നു.
നിഷാദന്റെ,
അസുരന്റെ,
കാട്ടാളന്റെ വീരഗാഥകള്‍ പാടാന്‍ എന്നാണൊരു കീഴാളന്‍ പൂണൂലിടുക...?
എന്നാണവന്‍ കറുത്തചോരയിൽ മുക്കിയ നാരായത്താൽ അസുരഗണഗുണങ്ങളെഴുതുക...?
എന്നാണു അധിനിവേശത്തെയെതിര്‍ത്തു അടര്‍ക്കളത്തില്‍ അടരാടിവീണ അധഃകൃതന്‍, അനശ്വരനായകനാവുക...?
എന്നാണു കാടുകയറിയ നാട്ടാളരുടെ കാട്ടുനീതിയിൽ കരിഞ്ഞുവീണ കീഴാളകഥകള്‍ ഇതിഹാസങ്ങളാവുക..?

No comments:

Post a Comment