Thursday 21 April 2016

മാ നിഷാദാ....


വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ,
അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ ചിതക്കു തീകൊളുത്താനുള്ള തീകൊള്ളിയാണ്.
മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്.
വറ്റിച്ചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്‍ദ്ധം വലിക്കുന്ന മനുഷ്യന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗജലമാണ്.
അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളും മാളുകളും കൻവെൻഷൻ സെൻറ്ററുകളും പുരോഗമനത്തിൻറ്റ അടയാളങ്ങളല്ല; ചൂഷണത്തിന്റെ സ്മാരകശിലകളാണ്.
പാതിവെന്ത മണല്‍പുറം, ഭൂമിദേവിയുടെ പട്ടടയാണ്.
അനാവശ്യമായി കെട്ടിയുയര്‍ത്തപെടുന്ന ഓരോ സിമന്റ്കോട്ടയും ശവപുരകളാണ്.
പ്രകൃതി,
കറുത്തിരുണ്ട വനാന്തരംപോലെ ഇരുണ്ടതും,
പുളിനങ്ങള്‍ പൊഴിച്ച് കളകളമൊഴുകുന്ന പുഴയെപോലെയുമുള്ള ദ്രൗപദിയാണ് . അവളുടെ ഉടയാടകളാണ് വൃക്ഷലതാദികള്‍. ഒരിക്കല്‍ പ്രകൃതിയുടെ ഉടയാടകളഴിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ച അവതാരം തന്നെയാണ് പറഞ്ഞത് അവസാനം പ്രളയമാണെന്നു.
പറയാതെ പറഞ്ഞ മറ്റൊന്നുണ്ട്. ക്ഷണിച്ചു വരുത്തുന്ന പ്രളയത്തില്‍ എനിക്കൊന്നും ചെയ്യനാകില്ലെന്നു.
ദുശ്ശാസനാ...
നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിനക്കീ പ്രകൃതിരമണീയത കൈമാറിയ പിതാമഹന്മാരുടെ ചുളിവുവീണ കൈകള്‍ മാത്രമാവില്ല. പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുത്തനേര്‍ത്ത കൈകള്‍ കൂടിയാകും.
മറക്കാതിരിക്കുക.....
പ്രകൃതിസമ്പത്ത് മുത്തശ്ശന്മാര്‍ നമ്മുക്ക് ജീവിതാസ്വാദനത്തിന് കടംതന്നതാണ്; ഒരു കേടുപാടും കൂടാതെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാമെന്ന വ്യവസ്ഥയില്‍.
അടുത്ത തലമുറ നിങ്ങളുടെ സ്മാരകത്തില്‍ നെയ്ത്തിരി കൊളുത്തണമോ അതോ കാര്‍ക്കി്ച്ചു തുപ്പണമോയെന്ന് ദുശ്ശാസനന്മാരെ നിങ്ങള്‍ തീരുമാനിക്കുക!!!
വനദിനാംശകൾ...

No comments:

Post a Comment