Thursday 21 April 2016

സാക്ഷിപത്രം...


നക്ഷത്രമായും
ഗ്രഹമായും
വായുവായും
വാനമായും
പ്രപഞ്ചത്തെ പകുത്തു.

ജലമായും
ജീവനായും
ഖരമായും
ഹിമമായും
ഭൂമിയെ പകുത്തു.
പുലരിയെന്നും
ഉച്ചയെന്നും
പ്രദോഷമെന്നും
നിശയെന്നും
ദിനത്തെ പകുത്തു.
വാരത്തെ ഏഴാക്കി,
നക്ഷത്രങ്ങളെ ഇരുപത്തേഴാക്കി,
മാസത്തെ മുപ്പതാക്കി,
വര്‍ഷത്തെ പന്ത്രണ്ടാക്കി പകുത്തു.
വര്‍ഷവും
വേനലും
വസന്തവും
ഹേമന്തവുമായി
പ്രകൃതിയെ നാലാക്കി പകുത്തു.
ശൈശവമായും
ബാല്യമായും
കൗമാരമായും
യൗവ്വനമായും
വാര്‍ദ്ധക്ക്യമായും
അഞ്ചദ്ധ്യായങ്ങളാക്കി ജീവിതമെന്ന പാഠപുസ്തകത്തില്‍ തുന്നിച്ചേര്‍ത്തു.
പക്ഷേ,
പാകം വന്നു പഴുത്ത നിന്നെ മാത്രം
പങ്കുവെക്കുവാനോ,
പകുക്കുവാനോ
പകര്‍പ്പെടുക്കാനോ കഴിഞ്ഞില്ല.
പകരംവെക്കാനില്ലാത്ത നിന്നെ
പകര്‍ന്നെഴുതാന്‍ കഴിയാതെ
പഴി പറഞ്ഞപ്പോൾ
പിണങ്ങി പിരിഞ്ഞ പേനയും
പ്രണയാക്ഷരങ്ങളും
പ്രതിഷേധപ്പൂര്‍വം
പ്രണയമഷിയില്‍ ചാടി
പ്രാണൻ വെടിഞ്ഞു,
പ്രണയത്തിനു സാക്ഷ്യപത്രമെഴുതി,
പവിത്രസ്മാരകം പണിതു.

No comments:

Post a Comment