Tuesday 13 January 2015

ജയ, ജയ, ജയ, ജയ ഹെ ....


മറ്റു പുരുഷന്മാരെപോലെതന്നെ എനിക്കും കടയില്‍ കയറി എല്ലാം വാരി വലിച്ചിട്ട് ചികഞ്ഞു നോക്കി " അയ്യോ, ഒന്നും ഇഷ്ടായില്ലാട്ടോ" എന്ന് പറഞ്ഞു ഇറങ്ങിപോരാന്‍ കഴിയില്ല. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും പണ്ടാരമടങ്ങി എന്തെങ്കിലും ഒന്നും വാങ്ങി കാശ് കളയും. എന്നാല്‍ നോമിൻടെ ശ്രീമതി, ജയശ്രീ, അങ്ങിനെ കാശ് കളയാന്‍ തെയ്യാറല്ല. ഇഷ്ടപെട്ടില്ലെന്കില്‍ നല്ലൊരു മന്ദഹാസം കൊടുത്ത് കൂളായി ഇറങ്ങിപോരും. "എന്തോന്നടെ" എന്നയെന്റെ മുഖഭാവം കണ്ടു അവള്‍ പറയും.
നിങ്ങൾക്ക് ജോലീം ശമ്പളോംണ്ട്. എന്ത് തോന്ന്യാസവും സ്റ്റൈലും കാണിക്കാം. ന്റെ സ്ഥിതിയതല്ല. ഹുണ്ടികയിൽ ഇടുന്നപോലെ തന്നെ മാസബജെറ്റിലേക്ക് നീക്കിവെക്കണ കാശളവിൽ വല്യെ വ്യത്യസം ഇന്ടാവാറില്ല്യാലോ.. എത്ര കടേ കേറ്യാലും വലിച്ചിട്ടാലും വേണ്ടാന്ന് പറ്യാന്‍ നിക്കൊരു വെഷമോം നാണോം ല്യ..
വാങ്ങിയാല്‍ തന്നെ രണ്ടുദിവസം കഴിഞ്ഞു ഇഷ്ടപെട്ടില്ലെങ്കിൽ മാറ്റിവാങ്ങും.
ഞാന്‍ ലോട്ടറി എടുക്കുന്നതും ഇങ്ങിനെ തന്നെ. നൂറുരൂപ കൊടുത്ത് ടിക്കറ്റുകള്‍ തരാന്‍ പറയും. വിൽപ്പനക്കാരൻ അയാള്‍ക്ക്‌ ഇഷ്ടമുള്ളത് തരും. വാങ്ങി കീശയിലിട്ടു പോരും. ഒരു മാസശമ്പളകാരന് വെറുതെ പ്രതീക്ഷകള്‍ തളിരിടാനും കാശുകാരനാവുന്നത് സ്വപനം കാണാനും ഒരു കാരണം വേണം. അത്ര തന്നെ. സ്ഥിരമായി എനിക്ക് ലോട്ടറി തരുന്ന ആള്‍ ഞങ്ങള്‍ രണ്ടു പേരും കൂടിയുള്ളപ്പോള്‍ കണ്ടു.
" ന്താ സര്‍, ഒന്നും വാങ്ങാറില്ലല്ലോ..
ഓ... നമ്മുക്കൊക്കെ ഈ ഭാഗ്യം ന്നു പറേണതു സ്വപ്നംകാണുന്ന പോലെയാണ്. അത് കാണാന്‍ മാത്രേ അവകാശള്ളൂ, കണ്ണ് തുറന്നു നോക്കുമ്പോള്‍ ടിം. യോഗമില്ലാത്തവർ എന്തിനാണു കാശ് കളയുന്നത്.
ഞാന്‍ ശ്രീമതിയുടെ മുന്പിില്‍ തത്വജ്ഞാനിയായി. ലവന്‍ വിടുമോ...?
" ന്നാ പിന്നെ ചേച്ചിയെടുക്കട്ടെ. ചേച്ചിയെ കണ്ടാലറിയാം നല്ല ഐശ്വര്യമാണെന്നു ലവന്റെ നമ്പര്‍. പെണ്ണല്ലേ, ജയ അതില്‍ വീണു. നൂറു രൂപയ്ക്കു നമ്പര്‍ നോക്കിയും മാറ്റിയും തിരിച്ചുവെച്ചും കണക്ക് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ആയിരംരൂപയുടെ നോട്ടു കള്ളനോട്ടല്ല എന്ന് ഉറപ്പു വരുത്തുന്നത് പോലെ പൊക്കി പിടിച്ച് നോക്കിയും മൂന്നുടിക്കറ്റുകള്‍ തിരഞ്ഞെടുത്തു. വീട്ടിലെത്തിയ അവള്‍ വാങ്ങിയ പുതിയ സാരി ദേഹത്ത് പിടിച്ച് കണ്ണാടിയില്‍ നോക്കുന്നപോലെ. ടിക്കെറ്റുകള്‍ എടുത്തു ഒന്ന് കൂടി തിരിച്ചും മറിച്ചും നോക്കി, അക്കങ്ങള്‍ കൊണ്ട് വിരലില്‍ കായികാഭ്യാസങ്ങള്‍ നടത്തി, കണക്ക് കൂട്ടലുകള്‍ തെറ്റിയ, ഒക്കെ കണക്കായ ജീവിതത്തില്‍ ഒന്ന് കൂടി കണക്ക്കൂട്ടലുകള്‍ നടത്തികൊണ്ട്, ഒരു ടിക്കറ്റ്‌ കയ്യില്‍ നീട്ടി പിടിച്ചു എന്തോ പറയാന്‍ മുന്നോട്ടാഞ്ഞു.പതിനാറു വര്‍ഷത്തിന്റെ അനുഭവമുളള ഉള്ള ഞാന്‍ അപകടം മണത്തു, ഒരു മുഴം നീട്ടിയെറിഞ്ഞു,
" ജയേ, ഇത് സാരിയല്ലാട്ടോ മാറ്റി വാങ്ങാന്‍.. "
അവള്‍ മടങ്ങിയടങ്ങി. പിറ്റേദിവസം ഐശ്വര്യവതിയായ ഭാര്യ, വീടിന്റെ മൂലയിലിരിക്കുന്ന പരസ്പരം ബന്ധുക്കാരായ, ആണും പെണ്ണു കുട്ടികളുമടങ്ങുന്ന ദൈവങ്ങളെ നോക്കി മനസ്സില്‍ എന്തോ പറഞ്ഞിട്ട് മലയാളത്തിന്റെ സുപ്രഭാതമെടുത്തു നമ്പര്‍ മാറിമാറി നോക്കി. മുഖത്തെ ഐശ്വര്യവും തേജസ്സും, പഴയകാല സിനിമയിലെ യുഗ്മഗാനംപോലെ അടര്‍ന്നകന്നുപോയി. തലപൊക്കി ജഗദീശ്വരന്മാരെ ഒന്ന് നോക്കി, "ടി പി ബാലഗോപാലന്‍ എം എ" സിനിമയിൽ മോഹന്‍ലാലിനെപോലെ, മുഖം ചെരിച്ചു, ചുണ്ട് വക്രിച്ചു, കൈമലര്‍ത്തി നല്ല ഐശ്വര്യ ത്തോടെ പറഞ്ഞു..
അയ്യെടാ.................

1 comment:

  1. ജയ, ജയ, ജയ, ജയ എന്ന് കണ്ടപ്പോൾ ജയശ്രീയെക്കുറിച്ച് നല്ലത് എന്തെങ്കിലും കാണും എന്ന് കരുതി... ഇത് ഇപ്പൊ ??
    feeling - ഒരു കുടുംബം കലക്കിയ സന്തോഷം !!

    ReplyDelete