Tuesday 13 January 2015

ഊഴം.... ( 2014 )



വിടവാങ്ങലിന്റെ വേപഥുവിലും
കാലം ചെയ്ത കാലത്തിന്റെ കദനഭാരത്തിലും
കണ്‍നിറഞ്ഞു, കവിള്‍ തുടുത്തു, കാലൊച്ചയില്ലാതെ
കുനിഞ്ഞ ശിരസ്സുമായവള്‍ പതിയെ പടിയിറങ്ങുകയാണ്.


രാവിനും പകലിനും സുഖത്തിനും ദു;ഖത്തിനും
ഉയ൪ച്ചക്കും താഴ്ച്ചക്കും ഉയിരിനും ഉടലിനും
ഉണര്‍വിനും ഉറക്കത്തിനും മൂകസാക്ഷിയായി,
ഋതുഭേദങ്ങളെ പകുത്തെടുത്തു, നനഞ്ഞും തണുത്തും ഉഷ്ണിച്ചും
യോഗനിയോഗസമാഗമത്തിന്റെ നിര്‍വൃതിയില്‍ വിടചൊല്ലുകയാണ്.

ചുംബനസീല്‍ക്കാരശബ്ദമുടയുംമുമ്പ്,
തീക്ഷണതൃഷ്ണകളുടെ വിയര്‍പ്പുണങ്ങും മുമ്പ്
ചേര്‍ത്തണച്ച കൈകളിലെ ഊഷ്മളതയാറും മുമ്പ്
അശ്വവേഗകിതപ്പുകളുടെ ശ്വാസഗതി താഴും മുമ്പ്,
മധുവിധുമധുരം മറയുംമുമ്പ് മണിയറ വിട്ടു വഴിമാറുകയാണ്.

സ്വപ്നബാക്കിയാല്‍ പാതിയടഞ്ഞ മയിൽപ്പലിയിമകളും
പുന്ചിരിപൂക്കളാൽ കൊളുത്തിട്ട ചുണ്ടുകളുമായി
പടി കയറിവരുന്ന പുതുപെണ്ണിനെ നോക്കിയവളൊന്നു ചിരിച്ചുവോ... ?

പൂത്തു തളിര്‍ത്തു ചിരിച്ചുല്ലസിച്ചു നില്‍ക്കാന്‍ ഒരു വേനലിന്റെയും മഴയുടെയും ദൂരയളവെന്നവള്‍ പറയാതെ പറഞ്ഞുവോ....?

പിന്‍വിളിക്കായ് തിരിഞ്ഞ നിമിഷവേളയില്‍,
തടയിണകെട്ടിയ കൺതടാകത്തില്‍ നിന്നൊരുനീർമണി അറിയാതെയുതിര്‍ന്നുവോ...

1 comment: