Monday 23 November 2015

മാറ്റൊലികള്‍....

വൈധവ്യം.

മരണത്തിനും നമ്മെ വേർപ്പെടുത്താനാവില്ലെന്ന്
കണ്ണു കണ്ണിൽതൊട്ട് ചെയ്ത സത്യം,
മരണം വിതച്ച വിടവിൽ, വിറങ്ങലിച്ചു കിടക്കുന്നു.

വിടവാങ്ങുന്നവൻറ്റെ വ്യർത്ഥവാക്കുകൾക്ക് വ്യാംഗ്യം ചമച്ച്,
വേപഥുപൂണ്ടു,  വ്യസനം കുടിച്ചിരിക്കുന്നു, വെളളയുടയാടകൾ ധരിച്ചവൾ.

മരണതണുപ്പ്.
നിലത്തും,
നിലാവ് പുതച്ചിരിക്കുന്ന അവളുടെ കവിളിലും.
 -----------------------------------------------
പ്രണയം...

പ്രണയം പുഴപോലെയല്ല; തുലാവർഷമഴപോലെയാണ്.
എപ്പോൾ വേണമെങ്കിലും പെയ്യാം. എവിടെ വേണമെങ്കിലുമൊഴുകാം.
ആരേയും നനക്കാം; നട്ടുനനച്ചു വളർത്താം.
തളിർക്കാം പൂവിടാം സുഗന്ധം പരത്താം.
പക്ഷേ, സൂര്യകാന്തിയാകണം.
സൂര്യനെ മാത്രം പ്രണയിച്ച സുവർണ്ണപ്രഭയുടെ സുന്ദരപുഷ്പം.
-----------------------------
സ്മൃതികള്‍...

ചിലയോർമ്മകൾ ഹിമസാന്ദ്രമാണ്.
അവയുരുകാതെ സമുദ്രത്തിലെ മഞ്ഞുമല കണക്ക് ഖനീഭവിച്ചിരിക്കും.
കണ്ടാൽ തണുത്തുറഞ്ഞിരിക്കും; തൊട്ടാൽ പൊളളുകയും.
-----------------------------------------------------------
മൌനം..

മൌനം സമ്മതമാണ് ചിലപ്പോള്‍..
പ്രണയമാണ്; പ്രതിഷേധമാണ്.

മൗനം ചിലപ്പോള്‍, മരണവുമാണ്‌.
-------------------------------------------------
ക്ഷണം; ക്ഷണനം...

പ്രണയവും മരണവും മൂന്നക്ഷരങ്ങളുടെ ക്ഷണിക്കപ്പെടാത്ത അതിഥികളാണ്.
രണ്ടും സംഭവിക്കുന്നത്‌ പറയാതെയാണ്. പ്രതീക്ഷിക്കുമ്പോള്‍ സംഭാവിക്കാത്തതും.

വ്യത്യാസമിതാണ്,

ഒന്ന് ഹൃദയം കവരുമ്പോള്‍ മറ്റൊന്ന് കവരുന്നത്, ഹൃദയമിടിപ്പാണ്‌.

No comments:

Post a Comment