Wednesday 24 June 2015

അക്ഷരജാലകം...

വിരോധാഭാസം..

നാട്ടാരാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് ഞാന്‍.
നാടിനും നാട്ടാര്‍ക്കും നന്മ മാത്രം വരണമെന്നാഗ്രഹിക്കുന്ന മണ്ണിന്റെ മണമുള്ള ഭരണാധികാരി.
കള്ളപ്പണം പിടിച്ചെടുത്തു,
അഴിമതി പൊളിച്ചടുക്കി,
കൈക്കൂലി തുടച്ചു നീക്കി,
ഗുണ്ടകളെ തുറുങ്കിലടച്ചു,
സമൃദ്ധിയും സമാധാനവും വിളയാടുന്ന സുഭിക്ഷ സുന്ദര ഭരണം കാഴ്ചവെച്ചു,
ഭൂമിയിലൊരു സ്വര്‍ഗ്ഗം പണിയണമെന്നുണ്ട്.
പക്ഷെ, ചരിത്രമെന്നെ ഭയപ്പെടുത്തുന്നു.
സുമുഖനായ,
സുജാതനായ,
സുഗുണനായ എന്നെ,
ചുവന്ന കണ്ണുകളും,
കപ്പടാമീശയും
ഉന്തിയ വയറുമുള്ള ഇരുളിന്റെ വികൃതരൂപമായവര്‍ ച്ത്രീകരിക്കും.
ദുഖവും ദുരിതവുമില്ലാത്തയിടത്തു തങ്ങള്‍ക്കു സ്ഥാനമില്ലെന്ന് തിരിച്ചറിയുന്ന ദേവകളുടെ പരാതിയില്‍, ഒരവതാരം കൂടി പിറവിയെടുക്കും.
അവന്റെ മൂന്നാം ചുവടിനുള്ള ശിരസായി,
ഉടലോടെ പാതാളത്തിലേക്ക് അവരോഹണം ചെയ്യപ്പെട്ടു,
കെട്ടുകഥയിലെ പരിഹാസകഥാപാത്രമായി മാറാന്‍,
ഞാനെന്തിനു നല്ല ഭാരണാധികാരിയാവണം !!!
-----------------------------------------------------------------------
നിര്‍വചനം
പുരുഷന്‍ പ്രണയിക്കുന്നത്‌ അവള്‍ എങ്ങിനെയിരുന്നുവോ അതുപോലെ തന്നെയായിരിക്കും പ്രണയത്തിനും പരിണയത്തിനു ശേഷവും എന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ സ്ത്രീ പ്രണയിക്കുന്നത്‌ അവന്‍ എനിക്കുവേണ്ടി എത്ത്രത്തോളം മാറുമെന്ന പ്രതീക്ഷയിലാണ്.
മാറിയില്ലെങ്കില്‍ എന്നോട് ഇഷ്ടമില്ലെന്നു പറയും. മാറിയാല്‍, നീ പഴയപ്പോലെ എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും!!!
-----------------------------------------------------------------------
നരന്‍
ഒരിക്കലൊരു നാരിയുടെ തുണിയുരിഞ്ഞതിനാലൊരു യുദ്ധമുണ്ടായെങ്കിൽ,
ഇന്നു തുണിയുടുപ്പിക്കാനാണ് യുദ്ധം.
അന്നു തുണിയഴിച്ചത് പുരുഷൻ, ഉടുപ്പിച്ചതും പുരുഷൻ.
ചേലയുടുപ്പിച്ചു മാനംകാത്ത മാനവനേക്കാൾ
വസ്ത്രമെടുത്തൊളിപ്പിച്ച് മേനിയഴകിൽ മുഴുകിയ നരനെയോർക്കുന്നു നാരികൾ.
ഖ്യാതിയേക്കൾ അപഖ്യാതിയോർക്കുന്ന നാട്ടിൽ, നരാ, നീയെന്നും അധമൻ തന്നെ..
കൃഷ്ണ, നിനക്കു നീ തന്നെ തുണ...
-----------------------------------------------------------------------
 
ഭാവം
കരയുക; കാരണം ഒരു ഒരു മഴയ്ക്ക് ശേഷമാണ് വര്‍ണ്ണം വിടര്‍ത്തുന്ന വാർമഴവില്‍ തെളിയുന്നത്.
ചിരിക്കുക.; ചിരിക്കുമ്പോഴാണ് മുഖവും മനസുമൊന്നായി നിങ്ങള്‍ മനുഷ്യനാവുന്നത്.
----------------------------------------------------------------
നേര്‍കാഴ്ച..
പുരുഷസൗഹൃദങ്ങള്‍ പിരിഞ്ഞുപോവുന്നത് അമിട്ട് പൊട്ടുന്നത് പോലെയാണ്.
നീ ശരിയല്ല. നീയും.
എന്നാ കള. ഓക്കേ.
ബൈ. ഡിം. കഴിഞ്ഞു.
സ്ത്രീസൗഹൃദങ്ങള്‍ പിരിയുന്നതു മഴപെയ്തു തീരുന്നപോലെ, ചിലംബിയും ചിണുങ്ങിയും ഒന്നുകൂടി കനത്തുമാണ്.
ചിലപ്പോൾ, ഒരു പിന്‍വിളി ബാക്കിയിട്ടു കൊണ്ടും.
 
 -----------------------------------------------------------------------
ജീവനകല
മരണത്തെ ഭയക്കാതിരിക്കുക.
മരണത്തെക്കാള്‍ ഭയാനകമാണ് മഹത്തായ മനുഷ്യജന്മം കിട്ടിയിട്ടും മനുഷ്യനായി ജീവിക്കാതിരിക്കുന്നത്.
പാറ്റയായും പാമ്പായും പുഴുവായും ജനിക്കാം മരിക്കാം. ജനനത്തിനും മരണത്തിനുമിടയില്‍ ജീവിക്കുന്നത് മനുഷ്യന്‍ മാത്രമാണ്.
ജീവിക്കുക.
മോഹങ്ങളെ മൂകമാക്കാതെയും
ആശകളെ അനാഥമാക്കാതെയും അഭിലാഷങ്ങളെ അന്ന്യമാക്കാതെയും..

No comments:

Post a Comment